ഇന്നു പൊതുവേ കേൾക്കുന്ന വാക്കാണ് ഫിൽട്ടറിംഗ്. കുടിവെള്ളം ശുദ്ധീകരിക്കാനും ഫിൽട്ടറിംഗ് എന്നു പറയും. പല തട്ടിലുള്ള ഫിൽട്ടറിംഗിലൂടെയാണ് കുടിവെള്ളം തയാറാകുന്നത്. നോന്പുകാലത്തിനുമുണ്ട് ഒരു ഫിൽട്ടറിംഗ്. സഭയിലെ വലിയ നോന്പിന്റെ ഒരു പാരന്പര്യം മോശ സീനായ് മലമുകളിൽ വിശപ്പും ദാഹവും സഹിച്ചു കല്പനകളുടെ വെളിപാടിനായി ദൈവസന്നിധിയിൽ ചെലവഴിക്കുന്നതാണ്. ജനങ്ങളിൽനിന്നും ഭൗതിക വ്യവഹാരങ്ങളിൽനിന്നും ഉൾവലിഞ്ഞുള്ള കാലം.
ആ നോന്പുകാലത്തിനു ശേഷം ഇറങ്ങിവന്ന മോശ ഒരു ഫിൽട്ടറിംഗ് നടത്തുന്നതായി കാണാം. കർത്താവിന്റെ പക്ഷത്തുള്ളവരെയും കർത്താവിന്റെ പക്ഷത്തില്ലാത്തവരെയും തമ്മിലാണ് ഫിൽട്ടറിംഗ്. പുറപ്പാട് 32:26ൽ ഇങ്ങനെ രേഖപ്പെടുത്തുന്നു, കർത്താവിന്റെ പക്ഷത്തുള്ളവർ എന്റെ അടുത്തുവരട്ടെ. കർത്താവിന്റെ പക്ഷത്തില്ലാത്തവർക്കു പിന്നീട് എന്തു സംഭവിച്ചു എന്നുള്ളതു ബൈബിളിൽ വ്യക്തമാണല്ലോ.
മോശയുടെ കാലം കഴിഞ്ഞ് ജോഷ്വയുടെ കാലത്തും വാഗ്ദാന നാട്ടിലേക്കുള്ള പ്രവേശനത്തിലും ഇതു പോലുള്ള ഒരു ഫിൽട്ടറിംഗ് കാണാം. വാഗ്ദത്ത നാട്ടിലെത്തുന്പോൾ മോശയുടെ അസാന്നിധ്യം അത്ര കണ്ട് നമുക്കു തോന്നാത്തതും മോശയുടെ അതേ അഭിഷേകത്തോടെ ദൈവം ജോഷ്വയെ ഒരുക്കിയതുകൊണ്ടാണ്. ജോഷ്വയുടെ ജീവിതത്തിലും ഒരു ഫിൽട്ടറിംഗ് നടക്കുന്നുണ്ട്. മോശയും ജോഷ്വയും സാധാരണ ഒരുമിച്ചാണ് സമാഗമ കൂടാരത്തിൽ പ്രാർഥിക്കുന്നത്.
പുറപ്പാട് 33:11ൽ അതിമനോഹരമായ ഒരു വചനം ഉണ്ട്. മോശയും ജോഷ്വയും കൂടാരത്തിൽ കർത്താവിന്റെ കൂടെ പ്രാർഥനയിൽ ഇരിക്കുന്നു. മോശ പിന്നീട് എഴുന്നേറ്റു പോകുന്നു. വചനം പറയുന്നത് മോശ കർത്താവിന്റെ സന്നിധിയിൽനിന്ന് എഴുന്നേറ്റ് പോയിട്ടും ജോഷ്വാ അവിടെത്തന്നെ ഇരുന്നു. ഇതും ഒരു ഫിൽട്ടറിംഗ് ആണ്. ഈ ജോഷ്വയെയാണ് പിന്നീട് പിൻഗാമിയായി കൈവച്ച് അനുഗ്രഹിക്കാൻ കർത്താവ് മോശയോടു പറയുന്നത്. നോന്പുകാലത്തു ദൈവസന്നിധിയിൽ കൂടുതൽ സമയം ചെലവിടേണ്ടതിന്റെ ആവശ്യകത ഈ വചനം നമ്മെ ഒാർമിപ്പിക്കുന്നുണ്ട്.
വാഗ്ദത്ത നാട്ടിൽ
ജോഷ്വായും സംഘവും വാഗ്ദത്ത നാട്ടിലേക്കു പ്രവേശിക്കുന്പോഴും ഒരു ഫിൽട്ടറിംഗ് കാണാം, ജോഷ്വ 24-ാം അധ്യായം 15-ാം വാക്യത്തിൽ. ജോഷ്വ ജനങ്ങളോടു പറയുന്നു "നിങ്ങൾക്കു ദൈവത്തെ വിട്ടുപോകണമെങ്കിൽ വിട്ടുപോകാം. നദിക്ക് അക്കരെ നിങ്ങളുടെ പിതാക്കന്മാർ ദൈവം ആണെന്നു കരുതി അഭയം പ്രാപിച്ചിരുന്ന ശിലകളെ വീണ്ടും നിങ്ങൾക്ക് അവലംബിക്കാം. പക്ഷേ, ഞാനും എന്റെ കുടുംബവും കർത്താവിനെത്തന്നെ സേവിക്കും.' അതൊരു പ്രതിജ്ഞയും നിശ്ചയദാർഢ്യത്തോടെയുള്ള പ്രഖ്യാപനവുമായിരുന്നു. വാഗ്ദത്ത നാട്ടിൽ പ്രവേശിക്കാനുള്ള അർഹതയും അതുതന്നെ. കർത്താവിന്റെ പക്ഷത്തുള്ളവർ എന്റെ അടുത്തു വരട്ടെ എന്നു പറയുന്ന മോശയെപ്പോലെയാണ് ജോഷ്വയും പറയുന്നത്. നോന്പുകാലം കർത്താവിന്റെ പക്ഷത്തു നിൽക്കാനുള്ള ആഹ്വാനമാണ്. ദൈവത്തിന് നിരക്കാത്ത വ്യക്തികൾ, ബന്ധങ്ങൾ, പെരുമാറ്റങ്ങൾ, തീരുമാനങ്ങൾ... എല്ലാം ഉപേക്ഷിച്ചു കർത്താവിന്റെ പക്ഷം ചേരുക.
ഒരു തിരുത്ത്
കഴിഞ്ഞ ഒരു നോന്പ്ചിന്തയിൽ ഞാൻ അബോർഷനെക്കുറിച്ചു സംസാരിച്ചതിൽ ഒരു തിരുത്ത് ആവശ്യമുണ്ട്. അബോർഷൻ ആവശ്യമായി വരുന്ന ചില ഘട്ടങ്ങളിൽ വൈദ്യശാസ്ത്രത്തെയാണ് അവലംബിക്കേണ്ടതെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷേ, അതിനകത്തു വലിയ ഒരു പിഴവുണ്ട്. വൈദ്യശാസ്ത്രത്തെ അവലംബിച്ചു കഴിയുന്പോൾ സ്വാഭാവികമായും വൈദ്യശാസ്ത്രം ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരുവന്റെ ആത്മാവിനെയും ദൈവത്തെയും മാറ്റിനിർത്തിക്കൊണ്ടു വളരെ സെക്കുലറായി ഈ വിഷയം കൈകാര്യംചെയ്യാൻ സാധ്യതയുണ്ട്. എന്നാൽ, സത്യസന്ധനായ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ആത്മാവിന്റെ രക്ഷയ്ക്ക് അനുയോജ്യമായ തീരുമാനം എടുക്കുന്പോൾ അവലംബിക്കേണ്ടതു സഭയുടെ പ്രബോധനങ്ങളാണെന്നുകൂടി ഓർമിപ്പിക്കുന്നു.
Tags : Filtering fasting Hridayavazhi Kalvari