കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്.
പുലർച്ചെ 2.38ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്സ് വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിളിച്ചു. ഉച്ചയ്ക്ക് 2.35ന് ഷാർജയിലേക്ക് പോകാനിരുന്ന വിമാനവും റദ്ദാക്കി. വൈകുന്നേരം 5.20ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആകാശ എയര്‍ സർവീസും റദ്ദാക്കി.
ഇൻഡിഗോയുടെ ഗൾഫ് സർവീസുകൾ പൂർണമായും നിര്‍ത്തിവച്ചു.6.20ന് ദുബായിലേക്കുള്ള വിമാനം, രാത്രി 9.50ന് റാസൽഖൈമയിലേക്കുള്ള വിമാനം, രാത്രി 10.50ന് അബുദാബിയിലേക്കുള്ള വിമാനവും ഇൻഡിഗോ റദ്ദാക്കി. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്.
സർവീസുകൾ എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള പ്രധാന ഗൾഫ് സർവീസുകളും റദ്ദാക്കി.