തിരുവനന്തപുരം: ഗൾഫ് മേഖലയിലെ ഹയർസെക്കൻഡറി രണ്ടാം വർഷ പൊതുപരീക്ഷ റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഗൾഫ് മേഖലയിൽ യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണിത്.
രണ്ടാം വർഷ വിദ്യാർഥികളുടെ ഒന്നാം വർഷ തിയറി പരീക്ഷയുടെ മാർക്ക് രണ്ടാം വർഷ തിയറി പരീക്ഷയുടെ മാർക്കായും അതോടൊപ്പം രണ്ടാംവർഷം ലഭ്യമായ സിഇ, പ്രാക്ടിക്കൽ എന്നീ മാർക്കുകളും ചേർത്ത് ഫലം നൽകുന്നതിനും പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്ക് ഒന്നാം വർഷ തിയറി പരീക്ഷയുടെ മാർക്ക് രണ്ടാം വർഷ തിയറി പരീക്ഷയുടെ മാർക്കായും അതോടൊപ്പം സിഇമാർക്കും ചേർത്ത് ഫലം നല്കുന്നതിനും തീരുമാനമായി.
ഈ തീരുമാനത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് 2026 ജൂണിൽ നടക്കുന്ന രണ്ടാം വർഷ സേ, ഇംപ്രൂവ്മെന്റ് പരീക്ഷ ഒന്നാം ചാൻസായി പരിഗണിച്ച് പരീക്ഷയെഴുതുന്നതിന് അവസരം നൽകുവാനും തീരുമാനിച്ചു.
2026 മാർച്ചിലെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ 2026 ജൂണിൽ നടക്കുന്ന സേ, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കൊപ്പം ഗൾഫിലെ കുട്ടികൾക്ക് മാത്രമായി നടത്തും. രണ്ടാം വർഷ വിദ്യാർഥികൾക്ക് ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്താം.
കേരളത്തിൽ നിന്നും വിവിധ ആവശ്യങ്ങൾക്ക് ഗൾഫിൽ പോയി തിരികെ വരാൻ കഴിയാത്ത രണ്ടാം വർഷ വിദ്യാർഥികൾക്ക് അവരുടെ ഒറിജിനൽ ഹാൾ ടിക്കറ്റ്, വിസ, പാസ്പോർട്ട് എന്നിവയുടെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഗൾഫിൽ നിന്ന കാലയളവിൽ ഏതൊക്കെ പരീക്ഷയാണ് എഴുതാതിരുന്നത് എന്ന പ്രിൻസിപ്പലിന്റെ വ്യക്തമായ സാക്ഷ്യപത്രവും ഹാജരാക്കുന്നവർക്ക്, ഗൾഫ് വിദ്യാർഥികൾക്ക് നൽകുന്ന രീതിയിൽ മാർക്ക് നൽകി ഫലം തയാറാക്കാമെന്നും തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
Tags : Higher Secondary Examinations Cancelled Gulf Region