ഫോർട്ടുകൊച്ചി: വെര്‍ച്വല്‍ അറസ്റ്റിലൂടെ മട്ടാഞ്ചേരി സ്വദേശിനിയില്‍നിന്ന് 2.88 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ. ആസാം സ്വദേശി ബിഷ്ണു ഹസാരികയാണു പിടിയിലായത്. കേസില്‍ പതിനൊന്നാം പ്രതിയാണിയാള്‍.
മട്ടാഞ്ചേരി ആനവാതില്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണു തട്ടിപ്പിലൂടെ പണം നഷ്ടമായത്. മണി ലോണ്ടറിംഗ്, ക്രിപ്റ്റോ കറന്‍സി എന്നിവയുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ പേരില്‍ മുംബൈ തിലക് നഗര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഈ കേസില്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.
കേസിൽനിന്ന് ഒഴിവാക്കി തരാമെന്നു പറഞ്ഞ് പല തവണകളയി പ്രതികള്‍ പണം തട്ടിയെടുക്കുകയായിരുന്നു. വീട്ടമ്മയുടെ വാട്സാപ് നമ്പറിലേക്ക് കേസിലെ പ്രതിയായ സന്തോഷിന്റെ നമ്പറില്‍നിന്നും വീഡിയോ കോള്‍ ചെയ്താണു തട്ടിപ്പ് നടത്തിയത്.
വീഡിയോ കോളില്‍ വ്യാജ കോടതിയും പോലീസ് സ്റ്റേഷനും സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. വ്യാജ കോടതിയും സാക്ഷികളെയും കാണിച്ച് പ്രതികൾ വീട്ടമ്മയെ വിശ്വസിപ്പിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കാൻ വൻതുക ആവശ്യപ്പെട്ട സംഘം പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സ്വർണം പണയം വച്ചും തുക നൽകിയിരുന്നു.
തുടർന്ന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ഇവർ പോലീസ് സ്റ്റേഷനിലെത്തിയതോടെയാണു തട്ടിപ്പ് പുറംലോകം അറിഞ്ഞത്. കേസിൽ നേരത്തേ പത്തു പേരെ അറസ്റ്റ് ചെയ്തിരുന്നു.