x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ-ഹോങ്കോംഗ് മത്സരം: പ്രതിസന്ധി നീങ്ങി; സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കുമെന്ന് കെഎഫ്എ

കൊച്ചി ബ്യൂറോ
Published: March 28, 2026 10:55 AM IST | Updated: March 28, 2026 10:55 AM IST

കൊച്ചി: മാര്‍ച്ച് 31ന് നടക്കാനിരിക്കുന്ന ഇന്ത്യ-ഹോങ്കോംഗ് ഫുട്‌ബോള്‍ മത്സരം കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ തന്നെ നടക്കും. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ജിസിഡിഎ ആവശ്യപ്പെട്ട 25 ലക്ഷം രൂപ തിങ്കളാഴ്ച അടയ്ക്കുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സത്യവാംഗ്‌മൂലം നല്‍കിയതോടെയാണ് മാച്ചിനുള്ള പ്രതിസന്ധി നീങ്ങിയിരിക്കുന്നത്. സ്റ്റേഡിയം വാടകയായ മൂന്നു ലക്ഷം രൂപ കെഎഫ്എ അടച്ചിരുന്നു.

കെഎഫ്എ ജിസിഡിഎക്ക് നല്‍കാനുള്ള കുടിശികയായ പണം അടച്ചിലെങ്കില്‍ സ്റ്റേഡിയം തുറന്ന് നല്‍കില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞിരുന്നു. മത്സരം നടത്തണമെങ്കില്‍ പണം അടയ്ക്കാനുള്ള നടപടിക്ക് പുറമെ, കെഎഫ്എ എഗ്രിമെന്‍റ് ഒപ്പിടാന്‍ തയാറാകണമെന്നും ജിസിഡിഎ ആവശ്യപ്പെട്ടിരുന്നു.

സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യ-ഹോങ്കോംഗ് എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം ജിസിഡിഎ തടഞ്ഞിരുന്നു. വാര്‍ത്താ സമ്മേളനത്തിനായി എത്തിയ ഇന്ത്യന്‍ സംഘത്തെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.

കോച്ച് ഖാലിദ് ജമീലും ടീമിലെ മലയാളി താരങ്ങളും ദേശീയ ടീമിലെ അംഗങ്ങളുമായ ആഷിഖ് കരുണിയന്‍, സഹല്‍ അബ്ദുള്‍ സമദ്, ബിജോയ് വര്‍ഗീസ് എന്നിവരുമാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനിരുന്നത്.

കഴിഞ്ഞ മാസം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ വാര്‍ത്താ സമ്മേളനവും ജിസിഡിഎ തടഞ്ഞിരുന്നു. കോച്ചായിരുന്ന ഡേവിഡ് കറ്റാലയും ഇന്ത്യന്‍ താരം റൗളിന്‍ ബോര്‍ഗസും ഉള്‍പ്പെടെയുള്ള ബ്ലാസ്റ്റേഴ്‌സ് സംഘത്തെയാണ് പത്രസമ്മേളനം നടക്കുന്ന മുറിയില്‍ നിന്നും ഇറക്കിവിട്ടത്. പണം അടച്ചില്ലെന്ന് പറഞ്ഞായിരുന്നു ജിസിഡിഎ പ്രവേശനം നിഷേധിച്ചത്.

Tags : Football India Hong Kong KFA security deposit

Recent News

Corehub Up