പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: ഓണക്കാലത്തെ അധിക സർവീസുകളിലൂടെ കെഎസ്ആർടിസി വരുമാനത്തിൽ കുതിപ്പ്. ഓണത്തോടനുബന്ധിച്ചുള്ള പൊതുഅവധി ദിവസങ്ങളിൽ സർവീസുകളുടെ എണ്ണം വർധിപ്പിച്ചതും യാത്രക്കാരുടെ വർധിച്ച പങ്കാളിത്തവുമാണ് വരുമാനവർധനവിന് സഹായകമായത്.
ചതയ ദിനമായ വെള്ളിയാഴ്ച മാത്രം എട്ട് കോടിയിലധികം രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കിയതിലൂടെ യാത്രക്കാർക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം വരുമാനത്തിലും ഗണ്യമായ നേട്ടം കൈവരിക്കാൻ കോർപറേഷനു സാധിച്ചു.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച വർധനയാണ് രേഖപ്പെടുത്തിയത്. ഉത്രാട ദിനത്തിൽ ആകെ 21,45,267 പേരാണ് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്തത്. ഇതിൽ 9,34,056 പേർ പ്രിയദർശിനി ഫ്രീ ടിക്കറ്റ് ആനുകൂല്യം ഉപയോഗപ്പെടുത്തി. അന്ന് ആകെ 7.88 കോടി രൂപയുടെ കളക്ഷൻ ലഭിച്ചപ്പോൾ അതിൽ 2.04 കോടി രൂപയുടെ പ്രിയദർശിനി ഫ്രീ ടിക്കറ്റുകളും ഉൾപ്പെടുന്നു. മുൻവർഷം ഇത് 9,52,396 യാത്രക്കാരും 4.74 കോടി രൂപയുമായിരുന്നു.
അവിട്ടം ദിനമായ വ്യാഴാഴ്ച 3,490 ബസുകൾ സർവീസ് നടത്തി 7.01കോടി രൂപയുടെ വരുമാനം നേടി. ഈ ദിവസം19,91,846 യാത്രക്കാരാണ് കെഎസ്ആർടിസി സേവനം പ്രയോജനപ്പെടുത്തിയത്. തിരക്ക് കൂടുതലുള്ള ദിവസം മുൻകൂട്ടി വിലയിരുത്തി അധിക സർവീസുകൾ ക്രമീകരിച്ചതും യാത്രക്കാരുടെ സൗകര്യാർഥം ഫലപ്രദമായ സർവീസ് പ്ലാനിങ് നടപ്പാക്കിയതുമാണ് വരുമാന വർധനവിന് കാരണമായത്.
Tags : KSRTC Bumper 8Crores Earned Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash