കേരള ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനിൽനിന്നടക്കം പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് നേതാവായിരുന്ന സിമി റോസ് ബെൽ ജോൺ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
സതീശൻ, സഹോദരൻ വി.ഡി. അജയകുമാർ എന്നിവരിൽനിന്ന് തനിക്കും സ്വത്തിനും ഭീഷണിയുണ്ടെന്ന് ആരോപിക്കുന്ന ഹർജിയാണു തള്ളിയത്. ആരോപണങ്ങൾക്ക് അനുബന്ധമായ തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരിക്കു കഴിഞ്ഞില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
എറണാകുളം ജില്ലയിലെ മുതിർന്ന രാഷ്ട്രീയനേതാക്കളെ വി.ഡി. സതീശൻ അകാരണമായി പുറത്താക്കിയെന്നും ജീവനു ഭീഷണിയുണ്ടെന്നുമാണ് മുൻ പിഎസ്സി അംഗം കൂടിയായ സിമി റോസ് ബെൽ വാദിച്ചത്. തന്റെ മകൻ ഡൽഹിയിൽ വച്ച് ആക്രമിക്കപ്പെട്ടതിനു പിന്നിലും സതീശനാണെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. തന്റെ സഹായിക്കുനേരേ ആക്രമണമുണ്ടായതും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ എറണാകുളം സൗത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ നിലവിൽ ഭീഷണിയുള്ളതായി കണ്ടെത്താനായില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു.
സിമിയുടെ മകനുനേരേയുണ്ടായ ആക്രമണത്തിൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഹർജിക്കാരിക്കു കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.
സഹായിക്കുനേരേയുണ്ടായ ആക്രമണത്തിനു കാരണം കുടുംബ പ്രശ്നങ്ങളാണെന്നാണു പോലീസ് കണ്ടെത്തിയത്. ഹർജി ഫയൽ ചെയ്യുമ്പോൾ പ്രതിപക്ഷനേതാവായിരുന്ന വി.ഡി. സതീശൻ നിലവിൽ മുഖ്യമന്ത്രിയാണെന്നും വ്യക്തിപരമായ വിരോധത്തിന്റെ പേരിലാകാം ഹർജിയെന്നും കോടതി വിലയിരുത്തി.
Tags : SIMIRoseBell KeralaHighCourt Rejects PoliceProtection Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash