തിരുവനന്തപുരം: അനന്തപുരിയെ ഭക്തിസാന്ദ്രമായ യാഗശാലയാക്കി ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍. അമ്മേ നാരായണ ദേവി നാരായണ, മന്ത്രങ്ങള്‍ ഭക്തജനങ്ങള്‍ മുഴക്കി കൊണ്ടാണ് പൊങ്കാല അടുപ്പുകളിലേക്ക് തീപടര്‍ന്നത്.
ഇന്നു രാവിലെ ഒന്‍പതിന് ക്ഷേത്രത്തിലെ പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം ശുദ്ധപുണ്യാഹം നടത്തി 9.45 ഓടെ പണ്ടാര അടുപ്പില്‍ തീപകര്‍ന്നു. ക്ഷേത്രത്തിലെ വലിയ തിടപ്പള്ളിയില്‍ നിന്നുള്ള ദീപം മേല്‍ശാന്തി പണ്ടാര അടുപ്പിലേക്ക് പകരുകയായിരുന്നു. തുടര്‍ന്ന് മറ്റ് പൊങ്കാല അടുപ്പുകളിലേക്ക് അഗ്നിപകര്‍ന്നു.
ചെണ്ടമേളവും കതിനവെടിയും വായ്ക്കുരവയും ഇട്ട് ഭക്തര്‍ ദേവിയെ വണങ്ങിയാണ് പൊങ്കാല അടുപ്പിലേക്ക് തീപകര്‍ന്നത്. പായസ പൊങ്കാലയും തെരളിയും മണ്ടപ്പുറ്റും ഉള്‍പ്പെടെയുള്ള വഴിപാടുകളാണ് ഭക്തമനസോടെ വനിതകൾ ദേവിക്ക് സമര്‍പ്പിച്ചത്. വിട്ടുമാറാത്ത തലവേദന മാറാന്‍ ദേവിക്ക് മണ്ടപ്പുറ്റ് വഴിപാട് നടത്തിയാല്‍ മാറി കിട്ടുമെന്നുള്ള വിശ്വാസത്തിലാണ് മണ്ടപ്പുറ്റ് വഴിപാട് നടത്തുന്നത്.
ഓരോ വഴിപാടിനും കൃത്യമായ ഐതിഹ്യമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി പൊങ്കാല അര്‍പ്പിക്കാനെത്തിയ ലക്ഷക്കണക്കിന് വനിതകളായ ഭക്തജനങ്ങള്‍ക്ക് മുന്നില്‍ നല്ല ആതിഥേയരായി തലസ്ഥാനവാസികള്‍ മാറുകയായിരുന്നു.
ഓരോരുത്തരുടെയും വീടുകളുടെ മുറ്റം ഭക്തര്‍ക്കുവേണ്ടി തുറന്നുകൊടുക്കുകയായിരുന്നു. സാധാരണക്കാരായ സ്ത്രീകള്‍ മുതല്‍ വിഐപികള്‍ വരെ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കുന്ന കാഴ്ചയാണ് അനന്തപുരിയില്‍ കാണാന്‍ സാധിച്ചത്. വലിപ്പചെറുപ്പമില്ലാതെ എല്ലാവരുടെയും മനസിൽ മുഴങ്ങിയത് അമ്മേ നാരായണ ദേവി നാരായണ മന്ത്രങ്ങള്‍ മാത്രമായിരുന്നു.
ആറ്റുകാല്‍ ദേവീക്ഷേത്രം മുതല്‍ 25 കിലോ മീറ്ററോളം ചുറ്റളവില്‍ പൊങ്കാല അടുപ്പുകളാല്‍ നിരന്നിരുന്നു. ഉച്ചയ്ക്കുശേഷം 2.15 നാണ് നിവേദ്യം. 350 ല്‍പരം ശാന്തിമാരെയാണ് പൊങ്കാല നിവേദിക്കാനായി ക്ഷേത്ര ഭരണസമിതി ചുമതലപ്പെടുത്തിയിരിക്കുന്നത്.
പൊങ്കാല അര്‍പ്പിക്കാനായെത്തിയ ഭക്തലക്ഷങ്ങള്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും ജാതിമതഭേദമില്ലാതെ തലസ്ഥാനത്തെ വിവിധ മതപുരോഹിതര്‍ ഒരുക്കിക്കൊടുത്തു. പാളയം മുസ്ലിം പള്ളി, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് മുന്നിലും പൊങ്കാല അര്‍പ്പിക്കാനെത്തിയ ഭക്തര്‍ക്ക് എല്ലാ വിധ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കി കൊടുത്തു.
തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകളും കൂട്ടായ്മകളും വിവിധ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും ഓട്ടോ-ടാക്സി ഡ്രൈവര്‍മാരുടെ കൂട്ടായ്മകളും ഉള്‍പ്പെടെ അന്നദാനവും ദാഹജലവിതരണവും പ്രഭാതഭക്ഷണവും ശീതള പാനീയങ്ങളും നല്‍കിയിരുന്നു.
ഇന്ന് ചന്ദ്രഗ്രഹണമായതിനാല്‍ 3.10 വരെയാണ് ക്ഷേത്ര ദര്‍ശനം അനുവദിച്ചിരിക്കുന്നത്. 3.10 മുതല്‍ ഏഴ് മണിവരെ ഗ്രഹണം പ്രമാണിച്ചാണ് നട അടച്ചിടുന്നത്. രാത്രി എട്ടരയ്ക്കാണ് കുത്തിയോട്ടത്തിനുള്ള ചുട്ടികുത്ത് ചടങ്ങ്. ഇത്തവണ കുത്തിയോട്ട വ്രതത്തിന് 580 ബാലന്മാരാണ് വ്രതം നോറ്റ് വഴിപാടിന്റെ ഭാഗമാകുന്നത്. രാത്രി 10.45 നാണ് പുറത്തെഴുന്നള്ളത്ത് ചടങ്ങ്.
Tags : attukal pongala devotees