അഹമ്മദാബാദ്: ഗുജറാത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ സ്വദേശി അദ്വൈത് ആണ് മരിച്ചത്.
സൂറത്തിലാണ് സംഭവം. ഞായറാഴ്ചയാണ് അദ്വൈത് ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരണംസംഭവിച്ചത്.
അദ്വൈതിന് ചികിത്സ നൽകാൻ വൈകിയെന്ന് ആരോപിച്ച് വിദ്യാർഥികൾ പ്രതിഷേധിക്കുകയാണ്. എന്നാൽ കൃത്യമായി ചികിത്സ നൽകിയെന്നാണ് പോലീസ് വാദം.
സൂറത്തിലെ സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എസ്വിഎൻഐടി) മൂന്നാം വർഷ ബി ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ അദ്വൈത് ഞായറാഴ്ച രാത്രി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ആൺകുട്ടികളുടെ ഭാഭ ഭവൻ ഹോസ്റ്റലിലായിരുന്നു അദ്വൈത് താമസിച്ചിരുന്നത്.
രാത്രി 10:30 നും 11:00 നും ഇടയിലാണ് സംഭവം നടന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഭാഭ ഭവൻ ഹോസ്റ്റലിലെ അഞ്ചാം നിലയിലുള്ള എച്ച് ബ്ലോക്കിലെ 222-ാം നമ്പർ മുറിയിലാണ് അദ്വൈത് താമസിച്ചിരുന്നത്.
കാമ്പസ് കാന്റീന് സമീപം ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും അത് കൃത്യസമയത്ത് എത്തിയിരുന്നില്ലെന്നും സംഭവം നടന്ന് ഏകദേശം 30 മിനിട്ട് കഴിഞ്ഞാണ് ആംബുലൻസ് എത്തിയതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഹായം ലഭിക്കാത്തതിനാൽ, വിദ്യാർഥികൾ തന്നെ ആംബുലൻസ് വിളിച്ചുവരുത്തുകയായിരുന്നു. അദ്വൈതിന്റെ നില ഗുരുതരമായിരുന്നിട്ടും ആരും സഹായിക്കാൻ എത്തിയില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
അദ്വൈതിനെ സൂറത്തിലെ പിപ്ലോഡ് പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ നടപടിക്രമങ്ങളുമായി ചൂണ്ടിക്കാട്ടി ആശുപത്രി ജീവനക്കാർ ചികിത്സ വൈകിപ്പിച്ചെന്നും വിദ്യാർഥികൾ ആരോപിച്ചു.
അതേസമയം, കഴിഞ്ഞ നാലു മാസങ്ങളായി അദ്വൈത് ക്ലാസിൽ വരുകയോ പരീക്ഷ എഴുതുകയോ ചെയ്തിരുന്നില്ലെന്ന് മധ്യപ്രദേശ് സ്വദേശിയായ സഹപാഠി പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കോളജ് അധികൃതർ ഇടപെടുകയോ ഇതേക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തിരുന്നില്ലെന്ന് വിദ്യാർഥികൾ കൂട്ടിച്ചേർത്തു.
അദ്വൈതിന്റെ മാതാപിതാക്കൾ ഒമാനിലാണ്. മകന്റെ മരണവാർത്ത അറിഞ്ഞ ഇവർ സൂറത്തിൽ എത്തിയിട്ടുണ്ട്.