തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റിക്കു കീഴിലെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ് കോളജുകളിൽ പ്രിൻസിപ്പൽ നിയമനത്തിന് മാനേജ്മെന്റിനുള്ള അധികാരം റദ്ദാക്കി.
ന്യൂനപക്ഷ പദവിയുള്ള കോളജുകളിൽ സെലക്ഷൻ കമ്മിറ്റി ഇല്ലാതെ മാനേജ്മെന്റിന് പ്രിൻസിപ്പൽ നിയമനം നടത്താനുള്ള അനുമതിയാണ് സിൻഡിക്കറ്റിൽ ഭൂരിപക്ഷമുള്ള സിപിഎം അംഗങ്ങളുടെ താത്പര്യ പ്രകാരം ഇല്ലാതാക്കിയത്.
ന്യൂനപക്ഷ കോളജുകളുടെ ഈ പ്രത്യേക അവകാശം ഭരണഘടന പ്രകാരം നിലനിൽക്കേയാണ് സിൻഡിക്കറ്റിന്റെ നടപടിയെന്ന് പ്രതിപക്ഷ സിൻഡിക്കറ്റംഗങ്ങൾ കുറ്റപ്പെടുത്തി. യുജിസി ചട്ടപ്രകാരം യോഗ്യതയുള്ള മുതിർന്ന അധ്യാപകനെ പ്രിൻസിപ്പലായി നേരിട്ടു നിയമിച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മാനേജ്മെന്റിന്റെ തീരുമാനം യൂണിവേഴ്സിറ്റി അസാധുവാക്കിയിരുന്നു. ക്രൈസ്റ്റ് കോളജിലെ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്റ്റ് എഡ്യുക്കേഷണൽ സൊസൈറ്റി ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിനോടനുബന്ധിച്ചാണ് സിൻഡിക്കറ്റ് തീരുമാനം.
അതേസമയം, ന്യൂനപക്ഷ പദവിയുള്ള കോളജുകളിൽ പ്രിൻസിപ്പൽ നിയമനത്തിന് മാനേജ്മെന്റിനാണ് ഭരണഘടനാപരമായ അധികാരമെന്നും അതിനെ മറികടക്കാൻ യുജിസി റെഗുലേഷൻസിനു സാധിക്കില്ലെന്നും കഴിഞ്ഞ ഏഴു പതിറ്റാണ്ടായി അനുഭവിക്കുന്ന ഈ അധികാരം റദ്ദാക്കുന്നതു നിയമവിരുദ്ധമാണെന്നും യുഡിഎഫ് അനുകൂല സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. പി. റഷീദ് അഹമ്മദ്, ടി.ജെ. മാർട്ടിൻ എന്നിവർ പറഞ്ഞു.
ആർട്ടിക്കിൾ 30(1) പ്രകാരം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രിൻസിപ്പലിനെയും അധ്യാപകരെയും നിയമിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. ഈ അവകാശം നിരവധി സുപ്രീംകോടതിവിധികൾ മുഖേനയും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
മദ്രാസ് ഹൈക്കോടതിയിൽ ഫോറം ഫോർ മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് സമർപ്പിച്ച ഹർജിയിലൂടെയും ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് യുജിസി സെലക്ഷൻ കമ്മിറ്റി നിർബന്ധമല്ലെന്നും യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള അധ്യാപകനെ മാനേജ്മെന്റിന് പ്രിൻസിപ്പലായി നിയമിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും ഇവർ പറയുന്നു. എന്നാൽ സിപിഎം സിൻഡിക്കറ്റ് അംഗങ്ങൾ ഇത് അംഗീകരിക്കാത്ത നിലപാടിലാണ്.
Tags : Calicut University minority colleges Management's authority principals