പെരുമ്പാവൂർ: സിറ്റിംഗ് എംഎൽഎയായ എൽദോസ് കുന്നപ്പിള്ളിയെ അനുകൂലിച്ച് പെരുമ്പാവൂരിൽ പോസ്റ്റർ. ‘പെരുമ്പാവൂരിന് കുന്നപ്പിള്ളി മതി' എന്നെഴുതിയ പോസ്റ്ററുകളാണ് പെരുമ്പാവൂരിൽ പ്രത്യക്ഷപ്പെട്ടത്. സ്വന്തം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയെ ജയിപ്പിക്കാൻ സാധിക്കാത്ത മനോജ് മൂത്തേടനെ സ്ഥാനാർഥിയായി വേണ്ടെന്ന പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
ടീം യുഡിഎഫ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പീഡന പരാതി ഉയർന്ന സാഹചര്യത്തിൽ സിറ്റിംഗ് എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളിയെയും എം. വിൻസന്റിനെയും കോൺഗ്രസ് പരിഗണിക്കില്ലെന്ന് നേരത്തേതന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇതിനിടെ പെരുമ്പാവൂരിൽ, എറണാകുളം - അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമായ മനോജ് മൂത്തേടനെ പരിഗണിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിരൂപത ആർച്ച് ബിഷപ് കോൺഗ്രസ് ഹൈക്കമാൻഡിന് കത്ത് നൽകുകയും ചെയ്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ നിന്നും പേര് വെട്ടിയതായുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെ കോൺഗ്രസ് കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷ ഉണ്ടെന്നാണ് എൽദോസ് കുന്നപ്പിള്ളി കഴിഞ്ഞദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. മത്സരിച്ചാൽ 15,000 വോട്ടിനെങ്കിലും ജയിക്കുമെന്നാണ് കുന്നപ്പിള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. തനിക്കെതിരെയുള്ള കേസ് തട്ടിപ്പ് കേസാണെന്നും താഴേക്കിടയിൽ നിന്നും നിരവധി ജോലികൾ ചെയ്ത് വന്നയാളാണ് താനെന്നും കുന്നപ്പിള്ളി പറഞ്ഞിരുന്നു. അതേസമയം താൻ എന്നും കോൺഗ്രസ് പ്രവർത്തകനായിരിക്കുമെന്നും മറ്റ് പാർട്ടിയിലേക്ക് പോകില്ലെന്നും എൽദോസ് കുന്നപ്പിള്ളി വ്യക്തമാക്കി.