കൊച്ചി: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തുപകരുന്ന 10,800 കോടി രൂപയുടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ദേശീയപാത, റെയിൽവേ, പെട്രോകെമിക്കൽ മേഖലകളിലെ പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചത്.
4,790 കോടി രൂപ ചെലവിൽ ആറുവരിയായി വികസിപ്പിച്ച ദേശീയ പാതയുടെ രണ്ട് പ്രധാന റീച്ചുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലയിലെ തലപ്പാടി - ചെങ്ങള പാതയും (2,650 കോടി രൂപ), കോഴിക്കോട് ജില്ലയിലെ വെങ്ങളം - രാമനാട്ടുകര ബൈപാസുമാണ് (2,140 കോടി രൂപ) ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
കൊച്ചി റിഫൈനറിയിൽ 5,500 കോടി രൂപ നിക്ഷേപത്തിൽ നിർമ്മിക്കുന്ന പോളിപ്രൊപ്പിലീൻ യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. അമൃത് ഭാരത് പദ്ധതിയിലൂടെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും മോദി നിർവഹിച്ചു. ഷൊർണൂർ - നിലമ്പൂർ പാതയുടെ വൈദ്യുതീകരണവും, പാലക്കാട് - പൊള്ളാച്ചി പുതിയ ട്രെയിൻ സർവീസും മോദി നാടിന് സമർപ്പിച്ചു.
കൊല്ലം പടിഞ്ഞാറെ കല്ലടയിൽ സ്ഥാപിക്കുന്ന 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിംഗ് സോളാർ പ്ലാന്റിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.