കൊച്ചി: നിയന്ത്രണങ്ങൾ ലംഘിച്ച് ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്. ഹെലികോപ്റ്റർ താഴ്ന്നു പറന്ന സംഭവത്തിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥന്റെ ഭക്തിയെന്നാണ് കണ്ടെത്തൽ.
ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഹെലികോപ്റ്റർ താഴ്ത്തി പറത്തിയത്. നെടുമ്പാശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിംഗ് യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാനാണ് ഇങ്ങനെ ചെയ്തതെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
അച്ചടക്ക നടപടിയുടെ ഭാഗമായി ചുമതലയിൽനിന്ന് ഉദ്യോഗസ്ഥനെ നീക്കുകയും കൊച്ചിയിലെ കോസ്റ്റ്ഗാർഡ് മേഖലാ ആസ്ഥാനത്തേക്കു മാറ്റുകയും ചെയ്തു. ഹെലികോപ്റ്റർ പൈലറ്റ് കൂടിയായ ഈ ഉദ്യോഗസ്ഥനും സഹപൈലറ്റും ക്യാമറ ക്രൂവും അടക്കം മൂന്നു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
ഇതേ ഉദ്യോഗസ്ഥൻ മുൻപും കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ ശബരിമലയിലേക്കും ഗുരുവായൂരിലേക്കും യാത്ര നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ മോശം കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ വഴിതിരിച്ച് വിട്ടത് എന്നായിരുന്നു കോസ്റ്റ് ഗാർഡിന്റെ വിശദീകരണം.
വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും കർശന നിയന്ത്രണമുള്ള വ്യോമപാതയിലാണ് ഉദ്യോഗസ്ഥൻ നിയമം ലംഘിച്ചത്. ഉദ്യോഗസ്ഥൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ക്ഷേത്ര സുരക്ഷയ്ക്ക് ഭീഷണിയാകും വിധം ഹെലികോപ്റ്റർ താഴ്ത്തുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Tags : sabarimala helicopter coast guard