തൃശൂർ: കലോത്സവത്തിന്റെ ഭാഗമായുള്ള പാചകപ്പുരയുടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പണികൾ തീർത്ത് പാചകപ്പുരയും പന്തലും 10നു കൈമാറും. ഇൻഡോർ സ്റ്റേഡിയത്തിനുപുറത്ത് പ്രത്യേകം സജ്ജമാക്കിയ പാചകപ്പുരയിൽ മത്സരാർഥികൾക്കും ഒപ്പമുള്ളവർക്കും വിധികർത്താക്കൾക്കും സംഘാടകർക്കും അനുബന്ധപ്രവർത്തകർക്കുമാണു ഭക്ഷണം ഒരുക്കുക.
13ന് ഉച്ചയ്ക്ക് 3.30ന് അടുപ്പുകത്തിച്ച് പാലുകാച്ചുന്നതോടെ പാചകപ്പുര സജീവമാകും. കലോത്സവത്തിനു തലേന്നുതന്നെയെത്തുന്ന മത്സരാർഥികളും കൂടെയുള്ളവരും ഉൾപ്പെടെ ഇരുപതിനായിരംപേർക്ക് അന്നുതന്നെ ഭക്ഷണം തയാറാക്കും. പൂർണമായും സസ്യാഹാരമാണ്. ചോറും സാന്പാറും തോരനും പപ്പടവും ഉൾപ്പെടുത്തിയ ഭക്ഷണമാണു വിളന്പുക.
14നു പ്രഭാതഭക്ഷണത്തോടെ പാചകപ്പുര കലോത്സവത്തിരക്കിലാകും. അപ്പം, പുട്ട്, ഇടിയപ്പം, ഇഡ്ഡലി, ദോശ എന്നിവയും കറികളുമാണു മെനു. ഉച്ചയ്ക്ക് ഏഴു കൂട്ടം കറികളും പപ്പടവും പായസവും അടങ്ങുന്ന ഇലസദ്യ. വൈകുന്നേരം ചായയും പലഹാരവും. എത്ര വൈകിയാലും അവസാനവേദിയിലെ മത്സരവും സമാപിക്കുന്നതുവരെ മത്സരാർഥികൾക്കു ഭക്ഷണം ലഭിക്കും.
രാവിലെ പതിനായിരം, ഉച്ചയ്ക്ക് ഇരുപതിനായിരം, വൈകുന്നേരം എണ്ണായിരം, രാത്രി പതിനായിരം എന്നിങ്ങനെ ആളുകളെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ദിനംപ്രതി അന്‍പതിനായിരം പേർ ഭക്ഷണത്തിനെത്തിയേക്കുമെന്നു സംഘാടകർ പറഞ്ഞു.
ഭക്ഷണം കഴിക്കുന്നതിനു മനോഹരമായ പന്തൽ അടക്കമുള്ള സംവിധാനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. വിഐപികൾക്കു പ്രത്യേക ഭക്ഷണകൗണ്ടർ ഉണ്ടാകും. പന്തലിനോടുചേർന്ന് ‘രുചിയിടത്തിലെ കലയിടം’ എന്ന പേരിൽ ഒരുങ്ങുന്ന ചെറുവേദിയിൽ മത്സരാർഥികൾക്ക് അവരുടെ ഇനങ്ങൾ വീണ്ടും അവതരിപ്പിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തും.
11ന് ജില്ലയിലെ സ്കൂളുകളിലെ വിദ്യാർഥികളിൽനിന്നു പാചകപ്പുരയിലേക്കുള്ള വിഭവസമാഹരണം നടത്തും. നാളികേരം, വെളിച്ചെണ്ണ, പഞ്ചസാര, ചേന, നേന്ത്രക്കായ പോലെയുള്ള നശിച്ചുപോകാത്ത സാധനങ്ങളാണ് ശേഖരിക്കുക.
പഴയിടം ആത്മവിശ്വാസം
കലോത്സവങ്ങൾക്ക് സ്ഥിരം പാചകമൊരുക്കുന്ന പഴയിടം മോഹനൻ നന്പൂതിരിയാണ് ഇത്തവണയും പാചകപ്പുരയുടെ ആത്മവിശ്വാസം. എത്ര ആളുകളെത്തിയാലും ഭക്ഷണം തികയാതെ വരില്ലെന്നാണ് പഴയിട ചരിത്രം. അദ്ദേഹത്തിന്റെ പച്ചക്കറിസദ്യക്ക് ആരാധകരേറെയാണ്.
ആരോഗ്യസുരക്ഷ പ്രധാനം
ഭക്ഷണം കഴിക്കാനെത്തുന്നവരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ കർശനമേൽനോട്ടം ഉണ്ടായിരിക്കും. പാചകപ്പുരയിലെ ജീവനക്കാർക്കു ഹെൽത്ത് കാർഡ് നിർബന്ധമാണ്. പരിശോധന നടത്തിയശേഷമായിരിക്കും ഭക്ഷണം വിളന്പുക. കോർപറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാണ് ഇതിന്റെ ചുമതല വഹിക്കുക.
ഹരിത കലോത്സവം
പൂർണമായും ഹരിതചട്ടങ്ങൾ പാലിച്ചാണു ഭക്ഷണമൊരുക്കുക എന്നു സബ് കമ്മിറ്റി കണ്‍വീനർ സജു ജോർജ് പറഞ്ഞു. സ്റ്റീൽ ഗ്ലാസുകളാണ് ഉപയോഗിക്കുക. സദ്യയും പലഹാരങ്ങളും ഇലയിൽ വിളന്പും. എച്ചിൽഇലകൾ പൊതിഞ്ഞ് കോർപറേഷന്റെ വേസ്റ്റ് മാനേജ്മെന്റിനു കൈമാറും.
ഭക്ഷണ -പച്ചക്കറി അവശിഷ്ടങ്ങളും മലിനജലവും ഖര-ദ്രാവക മാലിന്യങ്ങളായി തിരിക്കും. രണ്ടു കുഴികളിൽ സിന്തറ്റിക് ടാങ്ക് ഇറക്കിവച്ച് അതിൽ മലിനജലം ശേഖരിക്കും. ഇതു മോട്ടോർ ഉപയോഗിച്ച് കോർപറേഷൻ ടാങ്കർ ലോറിയിൽ നിറച്ചാണു നീക്കംചെയ്യുക.
കേരള സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന വിദ്യാർഥികൾക്കും അവർക്കൊപ്പംവരുന്ന അധ്യാപകർക്കും താമസസൗകര്യം ഒരുക്കിയിരിക്കുന്നതു നഗരത്തിലെയും പരിസരത്തെയും 19 സ്കൂളുകളിൽ. ഒരു ജില്ലയ്ക്ക് ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കുമായി രണ്ടു സ്കൂളുകൾ വീതമാണ് അനുവദിച്ചത്.
ആണ്‍കുട്ടികൾ: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ തോപ്പ്, ഹോളി ഏഞ്ചൽസ് എച്ച്എസ്എസ് ഒല്ലൂർ, നിർമല യുപി സ്കൂൾ അയ്യന്തോൾ, ജെപിഇഎച്ച്എസ് കൂർക്കഞ്ചേരി, തരകൻസ് എച്ച്എസ്എസ് അരണാട്ടുകര, സെന്റ് ജോസഫ് എച്ച്എസ്എസ് കുരിയച്ചിറ, ഡോണ്‍ ബോസ്കോ എച്ച്എസ്എസ് മണ്ണുത്തി, സെന്റ് തോമസ് കോളജ് എച്ച്എസ്എസ് തൃശൂർ, സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് കുട്ടനെല്ലൂർ, എൻഎസ്എസ് ഇഎം എച്ച്എസ്എസ് വെസ്റ്റ്ഫോർട്ട്.
പെണ്‍കുട്ടികൾ: സെന്റ് മേരീസ് ലൂർദ് യുപി സ്കൂൾ ഈസ്റ്റ് ഫോർട്ട്, ഇൻഫന്റ് ജീസസ് എച്ച്എസ് അരണാട്ടുകര, ബെത്ലഹേം സിജിഎച്ച്എസ്എസ് മുക്കാട്ടുകര, എൽഎഫ്സിജിഎച്ച്എസ് ഒളരിക്കര, സെന്റ് പോൾസ് എച്ച്എസ്എസ് കുരിയച്ചിറ, സെന്റ് മേരീസ് സിജിഎച്ച്എസ് ഒല്ലൂർ, വിവേകോദയം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ തൃശൂർ, സെന്റ് റാഫേൽ സിജിഎച്ച്എസ്എസ് ഒല്ലൂർ, സെന്റ് ജോസഫ് സിജിഎച്ച്എസ്എസ് തൃശൂർ.
Tags : State School Kalolsavam State School Art Festival School fest Tasting room