പാലക്കാട്: മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിക്ക് മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിദ്യാര്‍ഥികൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. അന്വേഷണ സംഘത്തിന് മുന്നിൽ 10 വിദ്യാർഥികൾ കൂടി മൊഴി നൽകി. പൂർവ വിദ്യാർഥികളിൽ നിന്നുകൂടി വിവരങ്ങൾ തേടാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
മൊഴി നൽകുന്ന വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കുമെന്നും കൗൺസിലർമാരുടെ മുഴുവൻ സമയ സേവനവും സ്കൂളിൽ ഏർപ്പെടുത്തുമെന്നും സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു. റിമാൻഡിൽ കഴിയുന്ന സംസ്കൃത അധ്യാപകൻ അനിൽ പലപ്പോഴായി പീഡിപ്പിച്ചെന്നാണ് 10 വിദ്യാർഥികളുടെ മൊഴി. കേസ് അന്വേഷിക്കാൻ നിയോഗിച്ച വനിതാ പോലീസ് സംഘത്തിന് മുമ്പാകെയാണ് കുട്ടികളുടെ തുറന്നുപറച്ചിൽ.
നേരത്തെ അഞ്ചുകുട്ടികളും സമാനമായി സിഡബ്വ്യുസിക്ക് മുമ്പാകെ മൊഴി നൽകിയിരുന്നു. പുതുതായി മൊഴി നൽകിയ വിദ്യാർഥികളെ സിഡബ്ല്യുസിടെ കൗൺസിലിംഗിന് വിധേയമാക്കിയശേഷം കേസ് ഉൾപ്പെടെ നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം. രക്ഷിതാക്കൾക്ക് പ്രത്യേക കൗൺസിലിംഗ് ഏർപ്പെടുത്തും. ട്രോമ അവസ്ഥയിലുള്ള കുട്ടികൾക്ക് ചൈൽഡ് സൈക്കോളജിസ്റ്റിന്റെ പിന്തുണ നൽകാനും സിഡബ്ല്യുസി തീരുമാനിച്ചിട്ടുണ്ട്.
പീഡന വിവരമറിഞ്ഞിട്ടും പോലീസിൽ അറിയിക്കാത്തതിൽ സ്കൂളിലെ അധ്യാപകരെയും കേസിൽ പ്രതിചേർക്കും. ആറുവർഷം മുമ്പാണ് പ്രതി സ്കൂളിലെത്തിയത്. അന്ന് മുതലുള്ള ഇയാളുടെ പശ്ചാത്തലം മലമ്പുഴ പോലീസ് അന്വേഷിച്ചുവരികയാണ്.
Tags : Teacher student molest alcohol statements investigation