തൃശൂർ: റെയിൽവേ സ്റ്റേഷനിലെ ഇരുചക്രവാഹന പാർക്കിംഗ് സ്ഥലത്തെ തീപിടിത്തത്തിന്റെ കാരണത്തിൽ ആശയക്കുഴപ്പം. പോലീസും പിന്നീട് റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തു പരിശോധന നടത്തി. ട്രെയിൻ എൻജിനുകൾക്കു വൈദ്യുതി നൽകുന്ന ഓവർഹെഡ് ലൈൻ സംവിധാനത്തിലെ ഷോർട്ട് സർക്യൂട്ട് മൂലം തീപ്പൊരി വീണെന്നാണു പോലീസ് നിഗമനം.
എന്നാൽ, വൈദ്യുതിലൈനിനു സമീപമല്ല തീപിടിത്തമെന്നാണു റെയിൽവേ സംഘത്തിന്റെ അനൗദ്യോഗിക വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ വൈദ്യുതി നിലയ്ക്കും. ഇതു രണ്ടുമല്ല സംഭവിച്ചതെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാണു റെയിൽവേ കരുതുന്നത്. അട്ടിമറികൾ ശ്രദ്ധയിൽപെട്ടിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും ഇവർ പറഞ്ഞു.
പ്രാഥമികഘട്ടത്തിൽ ദൃക്സാക്ഷി മൊഴികളെ ആശ്രയിച്ചാണു പോലീസ് അന്വേഷണം. പാർക്കിംഗ് ഏരിയയ്ക്കു മുകളിലെ മേൽക്കൂരയുടെ വിടവിലൂടെ തീപ്പൊരി വീഴാനുള്ള സാധ്യതയുണ്ട്. ഓവർഹെഡ് ലൈനിൽനിന്ന് ഈ വിടവിലൂടെ ബൈക്കിന്റെ പെട്രോൾടാങ്കിനു മുകളിലുള്ള പ്ലാസ്റ്റിക് കവറിലേക്കു തീപ്പൊരി വീണെന്നാണു ജീവനക്കാരി മല്ലികയുടെ മൊഴി.
അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കാൻ വൈകി
തൃശൂർ: ബൈക്ക് പാർക്കിംഗ് കേന്ദ്രത്തിലെ തീപിടിത്തത്തിൽ വൻ സുരക്ഷാ വീഴ്ച. പ്രതിദിനം ആയിരത്തോളം ബൈക്കുകൾ പാർക്ക് ചെയ്യുന്ന കേന്ദ്രത്തിലുണ്ടായിരുന്ന അഗ്നിസുരക്ഷാ ഉപാധി പ്രവർത്തനക്ഷമമായില്ല. തീപിടിത്തമുണ്ടായപ്പോൾ ഫയർഫോഴ്സിനെ വിളിക്കാനും വൈകി. ലക്ഷങ്ങൾ വിലവരുന്ന ആഡംബര ബൈക്കുകൾ അടക്കം അറുനൂറോളം വാഹനങ്ങളുണ്ടായിരുന്നെന്നാണ് കണക്ക്. മുന്നൂറോളം വാഹനങ്ങളെന്നാണു കരാറുകാരന്റെ നിലപാട്.
ആയിരത്തിലേറെ ബൈക്കുകൾ ശരാശരി പാർക്ക് ചെയ്യുന്ന ഇവിടം, റെയിൽവേയുടെ വൈദ്യുതി ലൈനിനോടു ചേർന്നാണു പ്രവർത്തിക്കുന്നത്. ബൈക്കുകൾ തിങ്ങിഞെരുങ്ങിയാണ് പാർക്ക് ചെയ്യാറ്. ബൈക്കുകളിൽ എല്ലാംകൂടി നൂറുകണക്കിനു ലിറ്റർ പെട്രോൾ ഉണ്ടാകും. തീപിടിച്ചാൽ മിന്നൽവേഗത്തിൽ പടരാനുള്ള സാധ്യത മുന്നിൽകണ്ടില്ല.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല. അപകടമുണ്ടായപ്പോൾ ആളപായം ഒഴിവാക്കാൻ നടപടിയെടുത്തെന്നാണു റെയിൽവേ നിലപാട്. ജീവനക്കാർ പരിചയസന്പന്നരായിരുന്നില്ല. തീയണയ്ക്കാനുള്ള മതിയായ ഉപകരങ്ങളുണ്ടായിരുന്നില്ലെന്നും ഫയർഫോഴ്സിന്റെ അന്വേഷണത്തിൽ കണ്ടെത്തി. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാനുള്ള കണ്ട്രോൾ റൂം നന്പർ, ഹെൽപ് ലൈൻ നന്പർ എന്നിവ പാർക്കിംഗ് കേന്ദ്രത്തിൽ പ്രദർശിപ്പിച്ചില്ല.
രണ്ടു ബൈക്കുകൾക്കാണ് ആദ്യം തീപിടിച്ചത്. അതു തുടക്കത്തിൽ അണയ്ക്കാമായിരുന്നു. ഫയർ എൻജിൻ വരുന്നതുവരെ കാത്തിരുന്നതാണ് വൻ അപകടത്തിലേക്കു നയിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
Tags : Police and Railways loggerheads