കോഴിക്കോട്: ചേനായിക്കടുത്ത മഞ്ചേരിക്കുന്നില്‍ വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ലഹരിക്കടത്തുസംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. ചങ്ങരോത്ത് കുറ്റിക്കണ്ടി യാസിന് ജലീല്‍(25), ഉള്ള്യേരി മടത്തിക്കുന്നുമ്മല്‍ മുഹമ്മദ് ജവാദ്(31) എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ ഉപയോഗിച്ച രണ്ട് കാറുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം എംഡിഎംഎയുമായി ബംഗളൂരു പോലീസിന്റെ പിടിയിലായ 'പൊന്ന്' അജ്മലിന്റെ കോഴിക്കോട് ജില്ലയിലെ പ്രധാന ഏജന്റുമാരാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ 25ാം തീയതിയാണ് ചേനായിക്കടുത്ത മഞ്ചേരിക്കുന്നില്‍ വാഹന പരിശോധന നടത്തുന്നതിനിടെ പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശ്വിന് കുമാറിനെയും സംഘത്തെയും ലഹരിക്കടത്തു സംഘം ആക്രമിച്ചത്. ഇവരില്‍ നിന്ന് 3.51 ഗ്രാം എംഡിഎംഎ കണ്ടെടുക്കുന്നതിനിടയിലാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ചന്ദ്രന് കുഴിച്ചാലില്‍, പി.പി. ജയരാജ്, സിവില്‍ എക്സൈസ് ഓഫീസര്‍ വിഷ്ണു എന്നിവരാണ് ഒളിവിലായിരുന്ന യാസീനെയും ജവാദിനെയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. സംഭവത്തിൽ മൂന്ന് പേര് കൂടി ഇനിയും പിടിയിലാവാനുണ്ട്.