കൊച്ചി: അങ്കമാലിയിൽ 550 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശികളായ മുഹ്സിൻ (മൂസിൻ 28), മുഹമ്മദ് സഹിൽ (25) എന്നിവരാണ് പിടിയിലായത്. റൂറൽ ജില്ലാ ഡാൻസാഫും അങ്കമാലി പോലീസും ചേർന്നാണ് ഇരുവരെയും പിടികൂടിയത്.
പ്രതികൾ ബംഗളൂരുവിൽ നിന്നും രാസ ലഹരി വാങ്ങി ബൈക്കിൽ വാണിയംപാറ വരെ സഞ്ചരിച്ചു. തുടർന്ന് ടാക്സി കാറിൽ അവിടെ നിന്നും കൊച്ചി സിറ്റിയിൽ വില്പന നടത്തുന്നതിനായി പോകുന്ന വഴി അങ്കമാലിയിൽ വച്ച് സാഹസികമായി വണ്ടി തടഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഫ്ലാസ്ക്കിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്. സിറ്റിയിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണിവർ എന്ന് പൊലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
ഡാൻസാഫ് ടീമിനൊപ്പം, ഡിവൈഎസ്പി മാരായ ജെ. ഉമേഷ് കുമാർ, ബാബുക്കുട്ടൻ, അങ്കമാലി ഇൻസ്പെക്ടർ എ. രമേഷ്, എസ്ഐമാരായ കെ.പി. വിജു, എം.എസ്. ബിജിഷ്, എൻകെ ശ്യാം, ലാൻസി ദാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.