ഞാൻ ആദ്യം കാണുന്ന പത്രം ദീപികയാണ്. ഇപ്പോഴുമോർക്കുന്നു, മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയതിന്റെ വാർത്തയും ചിത്രവുമടങ്ങുന്ന ദീപികയിലെ മുൻപേജ്. ഇരുൾമൂടിക്കിടന്ന എന്റെ ബാലമനസിൽ മിന്നിയ റാന്തൽ വെളിച്ചമായിരുന്നു ആ കാഴ്ച.
കുടിയേറ്റത്തിന്റെ ബാലാരിഷ്ടതയും ക്ലേശവും നിറഞ്ഞുനിന്ന അക്കാലത്ത് ഹൈറേഞ്ചിന്റെ ശബ്ദം ദീപികയായിരുന്നു. ഈ നാടിന്റെ ഹൃദയത്തുടിപ്പറിയാൻ അന്ന് ദീപികയേ ഉണ്ടായിരുന്നുള്ളൂ. കാലമേറെക്കഴിഞ്ഞ് ഫിലിം സൊസൈറ്റി പ്രവർത്തനം ഒരു വികാരമായി കൊണ്ടുനടന്നപ്പോൾ ദീപികയുടെ വലിയ പിന്തുണ കിട്ടി.
അതാകട്ടെ, ഞങ്ങൾക്ക് നാട്ടിൽ വലിയ സ്വീകാര്യത ലഭിക്കാൻ സഹായിച്ചു. ഹൈറേഞ്ചിലെ ഭൂപ്രശ്നങ്ങളും അതിജീവന പ്രതിസന്ധികളും അർഹിക്കുന്ന ഗൗരവത്തോടെ തുറന്നുകാട്ടുന്നതിൽ ദീപിക ഇപ്പോഴും മുന്നിലാണ്.
ആഴത്തിൽ പഠിച്ച് വസ്തുനിഷ്ഠമായി അക്കാര്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ ഒരു ആക്ടിവിസ്റ്റ് സമീപനം ദീപികയിൽ പ്രതിഫലിക്കുന്നു എന്നു പറയാൻ എനിക്ക് മടിയില്ല.കേരളത്തിന്റെ പത്രമുത്തശ്ശിക്ക് ആശംസകൾ.
-ഇ.ജെ. ജോസഫ് (എഴുത്തുകാരൻ, ദർശന മുൻ പ്രസിഡന്റ്)
Tags : Satyaduthika celebrates deepika@140