കൊല്ലം: ഉഷ്ണതരംഗ മുന്‍കരുതലും പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധവും മഴക്കാലപൂര്‍വ ശുചീകരണവും ജില്ലയില്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് ചേമ്പറില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അതത് വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് വിശദീകരിച്ചു.
വരള്‍ച്ച രൂക്ഷമായ എല്ലാ പ്രദേശങ്ങളിലും കുടിവെള്ള വിതരണം തദ്ദേശസ്വയം ഭരണവകുപ്പ്, കേരള വാട്ടര്‍ അഥോറിറ്റി എന്നിവ നിര്‍വഹിക്കണം. തനത് ഫണ്ട് ലഭ്യമല്ലാത്ത പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നതിനുളള നടപടികള്‍ക്ക് തദ്ദേശസ്വയഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറെ നിയോഗിച്ചു.
റസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ പൊതുസ്ഥലങ്ങളില്‍ തണ്ണീര്‍പന്തലുകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്മുന്കൈയെടുക്കണമെന്നും കളക്ടർ പറഞ്ഞു.
രാവിലെ 11 മുതല്‍ മൂന്നുവരെ സ്കൂള്‍,കോളജ് എന്നിവടങ്ങളിലെ അവധികാല ക്ലാസുകള്‍, എന്‍സിസി-പോലീസ് പരേഡുകള്‍ ഒഴിവാക്കണം. പൊതുയിടങ്ങള്‍, മാര്‍ക്കറ്റുകള്‍, മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍, സ്കൂള്‍, കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് അഗ്നിസുരക്ഷാസേന ജില്ലാ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യശേഖരണകേന്ദ്രങ്ങളില് തീപിടുത്തമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. കാട്ടുതീക്കെതിരെ വനം വകുപ്പാണ് ജാഗ്രത പാലിക്കേണ്ടതെന്നും കളക്ടർ ഓർമിപ്പിച്ചു.
ആദിവാസി മേഖലകളിലെയും കുടിവെള്ള ലഭ്യത ഉറപ്പാക്കണം. പൊതുസ്ഥലങ്ങളില്‍ ധാരാളം മരങ്ങള്‍ നട്ടുവളര്ത്തുന്നിതും, മരങ്ങളുടെ സംരക്ഷണത്തിനുമായി വനം വകുപ്പിനെയാണ് ചുതലപ്പെടുത്തിയത് .
പ്രധാന നിര്ച്ചാലുകളിലെയും ഓടകളിലെയും മാലിന്യങ്ങള്‍ നീക്കംചെയ്ത് മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമെന്ന് തദ്ദേശസ്വയം ഭരണ വകുപ്പാണ് ഉറപ്പാക്കേണ്ടത്.
ജലസേചന വകുപ്പ് പൊഴിമുഖങ്ങളില്‍ അടിഞ്ഞിട്ടുള്ള മണ്ണ് നീക്കം ചെയ്യണം. മൈനര്‍ ഇറിഗേഷന്റെ അധീനതയിലുളള കനാലുകളില്‍ നിന്നും തോടുകളില്‍ നിന്നും കുളവാഴകളും ജൈവാവശിഷ്ടങ്ങളും ജലസേചന വകുപ്പ് നീക്കം ചെയ്യണം
ആരോഗ്യം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകള്‍ സംയുക്തമായി പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം. ജന്തുജന്യരോഗങ്ങള്‍ പകരാതിരിക്കുന്നതിനാവശ്യമായ നടപടികള്‍ മൃഗസംരക്ഷണ വകുപ്പാണ് സ്വീകരിക്കേണ്ടത്.
വാര്‍ഡ്തലത്തില്‍ ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കണം. കൊതുക് നിവാരണത്തിനാവശ്യമായ നടപടികള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടത്തണമെന്നും കളക്ടർ വ്യക്തമാക്കി
കുളങ്ങളും തോടുകളും മറ്റ് ജലാശയങ്ങള്‍, കിണറുകള്‍ എന്നിവയെല്ലാം ശുദ്ധമാക്കും. കാലവര്‍ഷത്തിന്റെ തുടക്കത്തിലുള്ള മഴവെള്ളം പരമാവധി സംഭരിക്കുന്നതിന് ജലസേചന വകുപ്പ് , കെഎസ്ഇബി എന്നിവയെ ചുമതലപ്പെടുത്തി.
അത്യാഹിത സാഹചര്യങ്ങളിലേക്കുള്ള വാഹനങ്ങള്‍, ജനറേറ്ററുകള്‍, ക്രയിനുകള്‍, മണ്ണുമാന്തികള്‍ തുടങ്ങിയവയുടെ പട്ടിക സമര്പിക്കാന് ആര ടി ഒ യെ ചുമതലപ്പെടുത്തി.
ദുരിതാശ്വസ ക്യാമ്പുകളായി നിശ്ചയിച്ചിട്ടുളള കെട്ടിടങ്ങളിലെ സൗകര്യങ്ങള്‍ റവന്യൂ -തദ്ദേശസ്വയംഭരണ വകുപ്പുകള്‍ സംയുക്തമായി പരിശോധിച്ച് ഉറപ്പ് വരുത്തണം.
ഭിന്നശേഷിക്കാരുടെ പട്ടിക സാമൂഹികനീതി വകുപ്പ് ദുരന്തനിവാരണ അഥോറിറ്റിയ്ക്ക് കൈമാറണം. അടിയന്തരഘട്ടങ്ങളില്‍ ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ആദ്യ പരിഗണന നല്‍കിയാകും പ്രവര്‍ത്തനങ്ങള്‍.
അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചുമാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളും നടപടിയെടുക്കണം. സ്വകാര്യഭൂമിയിലുള്ളവ ഉടമസ്ഥരാണ് മുറിക്കേണ്ടത്.
റോഡുകളുടെ അറ്റകുറ്റപണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. കാല്‍നടയാത്രക്കാരുടെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി - പൊളിഞ്ഞ് കിടക്കുന്ന ഓടകളുടെ സ്ലാബുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും കളക്ടർ നിര്‍ദേശിച്ചു.