തൊടുപുഴ: കനത്ത പകൽച്ചൂട് ജില്ലയിലെ വിനോദ സഞ്ചാര മേഖലയെയും ബാധിച്ചു. വേനൽ കത്തിനിൽക്കുന്ന പകൽസമയങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകർ കാര്യമായി എത്തുന്നില്ല. എന്നാൽ ചൂടു കുറയുന്ന വൈകുന്നേരങ്ങളിലും രാത്രി കാലങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നുണ്ട്.
പകലിനെ അപേക്ഷിച്ച് മൂന്നാറിലും വാഗമണ്ണിലും രാത്രി കുടുംബസമേതം എത്തുന്ന സന്ദർശകരുടെ എണ്ണം കൂടിയതായാണ് ഡിടിപിസി അധികൃതരും പറയുന്നത്. പകൽസമയം കൂടുതൽ സന്ദർശകർ എത്താത്തത് ടൂറിസം കേന്ദ്രങ്ങളിലെ കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കി.
മധ്യവേനലവധിക്കാലമായതിനാൽ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുന്ന സമയമാണിത്. കുട്ടികളുമൊത്ത് അവധിക്കാലം ചെലവിടാൻ ജില്ലയ്ക്കകത്തും പുറത്തുനിന്നും കൂട്ടത്തോടെയാണ് സന്ദർശകരെത്തുന്നത്. എന്നാൽ ശക്തമായ വേനൽച്ചൂട് അനുഭവപ്പെടുന്നതിനാൽ പകൽ സമയം കൂടുതൽ ആളുകളും സന്ദർശനത്തിൽനിന്നു വിട്ടുനിൽക്കുകയാണ്. റിസോർട്ടുകളിലും ഹോട്ടലുകളിലും തങ്ങുന്നവർ സന്ധ്യയാകുന്നതോടെയാണ് സന്ദർശനത്തിനായി ഇറങ്ങുന്നത്.
ഈ മാസം 28 വരെ ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള മാട്ടുപ്പെട്ടി, രാമക്കൽമേട്, അരുവിക്കുഴി, എസ്.എൻ.പുരം, വാഗമണ്‍ മൊട്ടക്കുന്ന്, അഡ്വഞ്ചർ പാർക്ക്, പാഞ്ചാലിമേട്, ഇടുക്കി ഹിൽവ്യു പാർക്ക്, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിലായി സന്ദർശനം നടത്തിയവരുടെ എണ്ണം 3,14,341 ആണ്.
ഇതിൽ കൂടുതൽ പേരും സന്ദർശിച്ചത് വാഗമണ്‍ മെഡോസും അഡ്വഞ്ചർ പാർക്കുമാണ്. വാഗമണ്‍ അഡ്വഞ്ചർ പാർക്കിൽ മാത്രം 1,11,420 പേരാണ് സന്ദർശനം നടത്തിയത്. മൊട്ടക്കുന്നിൽ 77,272 പേരും സന്ദർശിച്ചു. ഈ മാസം ഒന്നു മുതൽ 14 വരെ 1,45,981 പേരാണ് സന്ദർശനം നടത്തിയത്.
ഇതിനുശേഷം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെത്തിയവരിൽ കൂടുതലും വൈകുന്നേരങ്ങളിലും രാത്രിയിലുമായി സന്ദർശനം നടത്തിയവരാണ്. ചൂടിൽ നിന്നും ആശ്വാസം ലഭിക്കുന്നതിനാണ് കൂടുതൽ വിനോദ സഞ്ചാരികളും വൈകുന്നേരങ്ങളിലും രാത്രിയിലും എത്തുന്നത്.