തെക്കുംഭാഗം: പ്രളയത്തിൽ തകർന്ന ഒളമറ്റം കന്പിപ്പാലം പുനർനിർമിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് - എം തെക്കുംഭാഗം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഇടവെട്ടി പഞ്ചായത്തിലെ കല്ലാനിക്കൽ, തെക്കുംഭാഗം, മലങ്കര, ചൊക്കംപാറ, കണിയാംമുഴി പാലം, തടിപ്പാലം തുടങ്ങിയ പ്രദേശങ്ങളിൽ അധിവസിക്കുന്നവർക്ക് തൊടുപുഴ ടൗണിൽ എത്താൻ തൊടുപുഴയാറിനുകുറുകെ ഉണ്ടായിരുന്ന ഏക സഞ്ചാരമാർഗമായിരുന്ന കന്പിപ്പാലം പ്രളയത്തിൽ തകർന്നിട്ട് ആറു വർഷമായി.
കന്പിപ്പാലം മാറ്റി പുതിയ കോണ്‍ക്രീറ്റ് പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു നേരേയും അധികൃതർ മുഖം തിരിക്കുകയാണ്. പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
മേഖലാ പ്രസിഡന്റ് സിബി കോടമുള്ളിൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, പ്രഫ. കെ.ഐ. ആന്റണി, റെജി കുന്നംകോട്ട് , ജയകൃഷ്ണൻ പുതിയേടത്ത്, സണ്ണി കടുത്തലകുന്നേൽ,റോയ്സണ്‍ കുഴിഞ്ഞാലിൽ, ഏബ്രഹാം അടപ്പൂര്, ഷിജു പൊന്നാമറ്റം, ബെന്നി പാണ്ടിയാമാക്കൽ, സിജു കുന്നുംപുറം തുടങ്ങിയവർ പ്രസംഗിച്ചു.