കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയെ നിരന്തരം സോഷ്യൽ മീഡിയായിലൂടെ ആക്ഷേപിക്കുന്നവർക്ക് മറുപടിയുമായി നടി ജീജ സുരേന്ദ്രൻ. ജീവിക്കാൻ വേണ്ടി ഒരു ജോലി അല്ലേ അവർ ചെയ്യുന്നതെന്നും അതിനെ ഇത്രമാത്രം കടന്നാക്രമിക്കുന്നത് എന്തിനെന്നും ജീജ ചോദിക്കുന്നു.
യുട്യൂബിൽ നിന്നും വരുമാനം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് നിരന്തരം രേണുവിനെ ഇവർ ആയുധമാക്കുന്നതെന്നാണ് ജീജ പറയുന്നത്. രേണുവിനെയും മകനെയും അവരുടെ കുടുംബത്തെയും ജീവിക്കാൻ സമ്മതിക്കുവെന്നും അവരെ ഇങ്ങനെ വേദനിപ്പിച്ച് ദൈവത്തിന്റെ ശാപം വാങ്ങിക്കൂട്ടരുതെന്നും ജീജ പറഞ്ഞു.
''ഓൺലൈനിൽ രേണു സുധിയെപ്പറ്റി അനാവശ്യമായി സംസാരിക്കുന്ന കുറേപേരുണ്ട്. ഞാനൊരു കാര്യം ചോദിച്ചോട്ടെ, ഭർത്താവ് മരിച്ച ഒരു സ്ത്രീ അഭിനയിക്കാൻ പോകുമ്പോൾ അവർക്ക് അറിയാവുന്ന ജോലി അല്ലേ ചെയ്യാൻ പറ്റൂ.
അവർ ആദ്യം ഒരു ആൽബം ചെയ്തു, അതുകഴിഞ്ഞ് ഒരു ഷോർട് ഫിലിം ചെയ്തു, അങ്ങനെ ഓരോന്നു ചെയ്തു മെച്ചപ്പെടുത്തി വരും. എല്ലാവരും അങ്ങനെ തന്നെയാണ്. ഇവിടെ വന്നിരിക്കുന്ന ആർട്ടിസ്റ്റുകൾ എല്ലാം തന്നെ സിനിമ ചെയ്തു രക്ഷപ്പെട്ടവർ ഒന്നും അല്ല.
ആ കുട്ടി ജീവിക്കാൻ വേണ്ടി ഒരു ജോലി അല്ലേ ചെയ്യുന്നത്. സുധി ജീവിച്ചിരിക്കുമ്പോൾ ഞാൻ രേണു സുധിയോടു ഒരു പ്രാവശ്യം സംസാരിച്ചിട്ടുണ്ട്, മൂത്ത മകനെയും എനിക്കറിയാം, ലൊക്കേഷനിൽ വച്ച് ഞാൻ രണ്ടു തവണ കണ്ടിട്ടുണ്ട്, പാവം കുട്ടിയാണ് നല്ല കുട്ടിയാണ്.
ഒരാൾ മരിച്ചു കഴിയുമ്പോൾ കുട്ടികൾക്ക് സ്നേഹവും പരിഗണനയും ഒക്കെ മറ്റുള്ളവരിൽ നിന്ന് കിട്ടും, പക്ഷേ എപ്പോഴും കുട്ടികളെ കെട്ടിപ്പിടിച്ചുകൊണ്ട് ഇരിക്കാൻ പറ്റുമോ. അവർ ജോലിക്ക് പോകുന്നു മക്കളെ നോക്കുന്നു, അവർക്ക് കിട്ടുന്ന ജോലി എവിടെയാണോ അവിടെയൊക്കെ പോകേണ്ടി വരും. നമ്മൾ എല്ലാം അങ്ങനെ അല്ലേ ജീവിക്കുന്നത്.
ഭർത്താവ് ഉള്ളപ്പോൾ പണം കൊണ്ട് തന്നിരുന്നു, സുഖിച്ചു ജീവിച്ചിരുന്നു. അതില്ലാതെ വരുമ്പോൾ സ്വയം ജോലി ചെയ്തു കിട്ടുന്ന പണം കൊണ്ട് വേണം ഓരോ മാസത്തേയും ചെലവ് നടന്നുപോകാൻ. ഇതൊക്കെ വലിയ കഷ്ടപ്പാട് തന്നെയാണ്.
ആ കുട്ടിയെക്കുറിച്ച അനാവശ്യം പറയുന്നവരോട് ഞാൻ പറയുകയാണ്, നിങ്ങൾ ഓൺലൈനിൽ പണം ഉണ്ടാക്കുന്നുണ്ട്, നിങ്ങൾക്ക് ഒരുപാട് പണം കിട്ടി കിട്ടി നിങ്ങൾ അതിൽ സുഖം പിടിച്ചു.
അപ്പൊ ആരെ കുറ്റം പറഞ്ഞാലും നിങ്ങൾക്ക് പണം മതി എന്ന് കരുതുമ്പോൾ നിങ്ങൾ മനസ്സിലാക്കണം, നിങ്ങൾക്ക് ഇങ്ങനെ ഒരു സാഹചര്യം വന്നാൽ മാത്രമേ ഹൃദയവേദന എന്താണെന്ന് നിങ്ങൾക്ക് മനസിലാകൂ.
ആ വേദന അനുഭവിച്ച എന്നെപ്പോലെയുള്ളവർക്ക് അത് പറയാൻ എളുപ്പമാണ്. അതുകൊണ്ട് കഴിവതും മറ്റുള്ളവരെ കുറ്റം പറഞ്ഞ് പണം സമ്പാദിക്കാതെ , ലോകത്തുള്ള മറ്റു കാര്യങ്ങൾ നോക്കൂ . ദയവുചെയ്ത് രേണുവിനെയും മകനെയും അവരുടെ കുടുംബത്തെയും ജീവിക്കാൻ സമ്മതിക്കൂ, അവരെ ഇങ്ങനെ വേദനിപ്പിച്ച് ദൈവത്തിന്റെ ശാപം വാങ്ങിക്കൂട്ടരുത്. അത് മാത്രമേ എനിക്ക് പറയാനുള്ളൂ''. ജീജ സുരേന്ദ്രൻ പറയുന്നു.
Tags : jeeja surendran renu sudhi