വിജയ് - സംഗീത വിവാഹ മോചന കേസ് ചെങ്കൽപ്പെട്ട് കുടുംബകോടതി ഇന്ന് പരിഗണിക്കും. ഇരുവരും വീഡിയോ കോൺഫ്രൻസ് വഴി കോടതി നടപടികളിൽ പങ്കെടുക്കുമെന്നാണ് സൂചന. സുരക്ഷാ കാരണങ്ങൾ മൂലമാണ് വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാവുകയെന്നാണ് ലഭ്യമാകുന്ന വിവരം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. 2021 മുതൽ വിജയ്ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങൾ ഹർജിയിലുണ്ടായിരുന്നു. വിജയ്യുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ ചടങ്ങുകളിലോ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലോ സംഗീതയോ മക്കളോ പങ്കെടുത്തിരുന്നില്ല. നടി തൃഷയുമായി ബന്ധപ്പെടുത്തി വന്ന ഗോസിപ്പുകൾ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
നേരത്തെ ഇരുവരും തമ്മിൽ രമ്യതയിലെത്താൻ വിജയ്യുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ ഇടപെടലുണ്ടായതായി വാർത്തകൾ വന്നിരുന്നു. പ്രശ്നങ്ങൾ സൗഹാർദപരമായി ഒത്തുതീർപ്പാക്കാനുള്ള ചർച്ചകൾ ഇപ്പോൾ സജീവമായി നടക്കുന്നുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എങ്കിലും ഇരുപക്ഷത്തുനിന്നും ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.