ന്യൂഡല്‍ഹി: ഇന്ത്യയിലെ 16-മത് ദേശീയ ജനസംഖ്യാ കണക്കെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. ആഭ്യന്തര മന്ത്രാലയത്തിന്‍റെ രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണര്‍ ഓഫ് ഇന്ത്യ ജനുവരി ഏഴിന് ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.
2026 ഏപ്രില്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ആദ്യ ഘട്ട പ്രക്രിയയായ ഹൗസ് ലിസ്റ്റിങ്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഓരോ പ്രദേശങ്ങളിലായി 30 ദിവസത്തെ കാലയളവിലാകും ഈ പ്രക്രിയ പൂര്‍ത്തിയാക്കുക. വീടുകള്‍ സന്ദര്‍ശിക്കുന്ന 30 ദിവസത്തെ ഹൗസ് ടു ഹൗസ് പ്രവര്‍ത്തനങ്ങള്‍ക്ക് 15 ദിവസം മുമ്പ് പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്വയം വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യങ്ങളുമുണ്ട്.
2027 ഫെബ്രുവരി മുതല്‍ ആരംഭിക്കുന്ന ജനസംഖ്യാ എന്യൂമറേഷനാണ് രണ്ടാം ഘട്ടം. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സെന്‍സസായ 2027 ജനസംഖ്യാ സെന്‍സസില്‍ മൊബൈല്‍ ആപ്പുകള്‍ വഴിയും വിവര ശേഖരണം നടത്തും. സ്വാതന്ത്ര്യാനന്തരം ആദ്യമായി ജാതി വിവരങ്ങള്‍ ശേഖരിക്കുന്ന സെന്‍സസ് കൂടിയായിരിക്കും ഇത്. 2025 ഏപ്രിലിലാണ് ഇത് സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ അനുമതി ലഭിച്ചത്.
എന്യൂമറേറ്റര്‍മാര്‍ സൂപ്പര്‍വൈസര്‍മാർ, മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍, ചാര്‍ജ് ഓഫീസര്‍മാർ, ഡിസ്ട്രിക്ട് സെന്‍സസ് ഓഫീസര്‍മാര്‍ എന്നിങ്ങനെ ഏകദേശം 30 ലക്ഷം ഫീല്‍ഡ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിക്കുക. ഇവര്‍ക്ക് അനുയോജ്യമായ ഹോണറേറിയം ലഭിക്കും. 2021ല്‍ നടത്തേണ്ടിയിരുന്ന ജനസംഖ്യാ സെന്‍സസ് കോവിഡ് മഹാമാരി മൂലമാണ് നീണ്ടുപോയത്.
Tags : 2027 Cenus GOI MHA INDIA