National
ന്യൂഡൽഹി: സമുദ്രമേഖലയിലെ സഖ്യം ശക്തമാക്കുന്നതിന്റെ സന്ദേശം നൽകി ഇന്ത്യയും അമേരിക്കയും ഓസ്ട്രേലിയയും ജപ്പാനും.
നാല് രാജ്യങ്ങളും ഉൾപ്പെട്ട ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഡൽഹിയിൽ നടന്ന യോഗത്തിൽ തന്ത്രപ്രധാന സമുദ്ര വ്യാപാരമേഖലയായ ഇന്തോ-പസഫിക് മേഖലയിലെ നിരീക്ഷണം ശക്തമാക്കാനും ഫിജിയിൽ സംയുക്തമായി തുറമുഖം നിർമിക്കാനും ധാരണയായി.
ഇന്ത്യൻ മഹാസമുദ്രത്തെയും പസഫിക് മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന ഇന്തോ-പസഫിക് മേഖലയിൽ ചൈന ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അമേരിക്കയുൾപ്പെട്ട ക്വാഡ് യോഗം മേഖലയിലെ കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള തീരുമാനമെടുത്തിരിക്കുന്നത്.
ഇന്തോ-പസഫിക് മേഖലയിലുള്ള കിഴക്കൻ ചൈനാ കടലിലും ദക്ഷിണ ചൈനാ കടലിലും മറ്റു കപ്പലുകളുടെ സഞ്ചാരത്തെ തടസപ്പെടുത്തുന്ന ആക്രമണങ്ങളുണ്ടാകുന്നതിൽ ക്വാഡ് ആശങ്ക രേഖപ്പെടുത്തി.
ഇവിടെ ചൈന നടത്തിയ ആക്രമണങ്ങളെ ചൈനയുടെ പേരെടുത്തു പറയാതെയായിരുന്നു ക്വാഡ് സംയുക്ത പ്രസ്താവനയിൽ ആശങ്ക രേഖപ്പെടുത്തിയത്. ആഗോള സമുദ്രവ്യാപാരത്തിന്റെ നിർണായക ജീവരേഖയായി കണക്കാക്കുന്ന ഇന്തോ-പസഫിക് മേഖല സ്വതന്ത്രവും തുറന്നതുമായിരിക്കണമെന്ന് ക്വാഡ് ആവർത്തിച്ചു.
ഇതിനോടൊപ്പം ഹോർമുസ് കടലിടുക്കിലൂടെയുള്ള തടസമില്ലാത്ത വ്യാപാരം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട ക്വാഡ്, മേഖലയിൽ വാണിജ്യകപ്പലുകൾക്ക് ഇറാൻ ടോളുകൾ ചുമത്തുന്നതിനെയും വിമർശിച്ചു.
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗ്, ജപ്പാൻ വിദേശകാര്യമന്ത്രി തോഷിമിറ്റ്സു മൊത്തേഗി എന്നിവർ പങ്കെടുത്ത യോഗത്തിൽ പഹൽഗാം ഭീകരാക്രമണത്തെയും ഓസ്ട്രേലിയയിലെ ബോണ്‍ഡി ബീച്ചിൽ 2025 ഡിസംബറിൽ നടന്ന ഭീകരാക്രമണത്തെയും അപലപിച്ചു.
സമുദ്രഗതാഗതം, ഊർജസുരക്ഷ, അവശ്യധാതുക്കളുടെ ലഭ്യത എന്നിവയിൽ പരസ്പര സഹകരണത്തിനുള്ള ചട്ടക്കൂടിനും ക്വാഡ് അംഗ രാജ്യങ്ങൾ രൂപം നൽകി.
ക്വാഡ് യോഗത്തിനുശേഷം നിർണായക ധാതുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്ന സഹകരണത്തിന് ഇന്ത്യയും അമേരിക്കയും ഒപ്പിട്ടു.
ആഗോള സാങ്കേതിക വിതരണ ശൃംഖലകൾക്ക് അത്യന്താപേക്ഷിതമായ അപൂർവ ഭൂമി മൂലകങ്ങളുടെ കയറ്റുമതിയിൽ ചൈനയ്ക്കുള്ള നിയന്ത്രണശക്തിയിൽ ആശങ്ക ശക്തമാകുന്നതിനിടയിലാണ് ഇന്ത്യയും യുഎസും തമ്മിലുള്ള കരാർ വരുന്നത്.
Sports
ചെംസ്ഫോര്‍ഡ്: ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ട്വന്റി-20 ക്രിക്കറ്റ് ടീമിനു ജയം.
ഇസിബി ഡവലപ്മെന്റ് വനിതാ ഇലവനെ ഏഴ് വിക്കറ്റിന് ഇന്ത്യ കീഴടക്കി. സ്കോര്‍: ഇസിബി 20 ഓവറില്‍ 154/6. ഇന്ത്യ 20 ഓവറില്‍ 200/6.
വിജയ ലക്ഷ്യമായ 155 റണ്‍സ് 22 പന്ത് ബാക്കിനില്‍ക്കേ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയിരുന്നു. എങ്കിലും, ഇന്ത്യന്‍ ടീം ബാറ്റിംഗ് തുടരുകയായിരുന്നു.
ഇന്ത്യക്കായി ഷെഫാലി വര്‍മ (25 പന്തില്‍ 50), യാസ്തിക ഭാട്ടിയ (35 പന്തില്‍ 47), ഭാരതി ഫുള്‍മാലി (29 പന്തില്‍ 48) എന്നിവര്‍ ഇന്ത്യക്കായി തിളങ്ങി. ഇന്ത്യ x ഇംഗ്ലണ്ട് മൂന്നു മത്സര ട്വന്റി-20 പരമ്പര നാളെ ആരംഭിക്കും.
Sports
മഡ്ഗാവ്: 2026 സാഫ് ഫുട്ബോൾ വനിതാ ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിനു വമ്പന്‍ ജയത്തോടെ ഇന്ത്യ തുടക്കമിട്ടു.
ഗ്രൂപ്പ് ബിയില്‍ 11-0നു മാലദ്വീപിനെ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ ശുഭാരംഭം കുറിച്ചത്. ഇന്ത്യക്കുവേണ്ടി അവേക സിംഗ് നാലു ഗോള്‍ സ്വന്തമാക്കി.
34, 66, 70, 86 മിനിറ്റുകളിലായിരുന്നു അവേക സിംഗിന്റെ ഗോള്‍നേട്ടം. പ്രിയങ്ക ദേവി നവോറേം (11, 17), കരിഷ്മ ഷിര്വോയ്കര് (53, 68) എന്നിവര്‍ ഇരട്ടഗോള്‍ സ്വന്തമാക്കി. പ്രാരി സാക്സ (28), ഗ്രേസ് ഡാങ്മെയ് (40), സംഗീത ബാസ്ഫോര്‍ (60) എന്നിവരും ഇന്ത്യക്കായി ലക്ഷ്യംകണ്ടു.
വമ്പന്‍ ജയത്തോടെ ഇന്ത്യ സെമി ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചു. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയില്‍ പ്രവേശിക്കും. മൂന്നു ടീമുള്ള ഗ്രൂപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം 31ന് ബംഗ്ലാദേശിന് എതിരേയാണ്. ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്കു മുന്നേറുകയാണ് ഇന്ത്യന്‍ വനിതാ സംഘത്തിന്റെ ലക്ഷ്യം.
National
ന്യൂഡൽഹി: ചതുർദിന സന്ദർശനത്തിനായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തി. ഇന്നലെ രാവിലെ കോൽക്കത്തയിലെത്തിയ അദ്ദേഹം മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനം സന്ദർശിച്ച് വിശുദ്ധ മദർ തെരേസയുടെ കബറിടത്തിൽ പ്രാർഥിച്ചശേഷം വൈകുന്നേരം ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
പ്രധാനമന്ത്രിയുമായുള്ള യുഎസ് സെക്രട്ടറിയുടെ കൂടിക്കാഴ്ചയിൽ സുരക്ഷ, വ്യാപാരം, നിർണായക സാങ്കേതികവിദ്യകൾ എന്നീ വിഷയങ്ങളിൽ ചർച്ച നടന്നതായി കൂടിക്കാഴ്ചയിൽ പങ്കാളിയായ ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുവേണ്ടി മാർക്കോ റൂബിയോ അടുത്ത ഭാവിയിൽത്തന്നെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ നരേന്ദ്ര മോദിയെ ക്ഷണിക്കുകയും ചെയ്തു.
സന്ദർശനത്തിന്റെ ആദ്യ ദിനംതന്നെ കോൽക്കത്തയിലെത്തിയ റൂബിയോ മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്തോടൊപ്പം തന്നെ നിർമല ശിശുഭവനും സന്ദർശിച്ചു. ഭാര്യ ജീനറ്റ് ഡി. റൂബിയോയും ഒപ്പമുണ്ടായിരുന്നു. കോൽക്കത്ത സന്ദർശനത്തിനുശേഷം ഡൽഹിയിലെത്തിയ റൂബിയോ വൈകുന്നേരത്തോടെപ്രധാനമന്ത്രിയെ സന്ദർശിച്ചു.
മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ അമേരിക്കയുടെ സുപ്രധാന പങ്കാളിയാണെന്നും ഇന്തോ-പസഫിക് മേഖലയെപ്പറ്റി ചർച്ച നടന്നിട്ടുണ്ടെന്നും സെർജിയോ ഗോർ അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തെയും പസഫിക് മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന വ്യാപാരമേഖലയിൽ ചൈന ആധിപത്യം നേടാൻ ശ്രമിക്കുന്നതിനിടെയാണ് മേഖലയിലെ മറ്റൊരു ശക്തിയുമായി അമേരിക്ക വിഷയത്തിൽ ചർച്ചകൾ നടത്തുന്നത്.
അമേരിക്കയിൽനിന്ന് ഇന്ത്യ കൂടുതൽ എണ്ണ വാങ്ങുന്നതിനെ സംബന്ധിച്ചും ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെ സംബന്ധിച്ചും ചർച്ചകളുണ്ടാകും. ഇന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി റൂബിയോ ചർച്ച നടത്തും. നാളെ ജയ്പുരും ആഗ്രയും സന്ദർശിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി അവസാനദിനം ഡൽഹിയിൽ നടക്കുന്ന ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും പങ്കെടുക്കും.
International
കോൽക്കത്ത: നാലുദിവസത്തെ സന്ദർശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തി. അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാസന്ദർശനമാണിത്. കോൽക്കത്തയിൽ നിന്ന് ഡൽഹിയിലെത്തുന്ന അദ്ദേഹം വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ഊർജം, സുരക്ഷ, പ്രതിരോധ സഹകരണം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ചൊവ്വാഴ്ച വരെ ഇന്ത്യയിൽ തുടരുന്ന മാർക്കോ റൂബിയോ കോൽക്കത്തയ്ക്കും ഡൽഹിക്കും പുറമേ, ആഗ്ര, ജയ്പുർ എന്നീ നഗരങ്ങളും സന്ദർശിക്കും. ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ക്വാഡ് നേതാക്കളുടെ യോഗത്തിലും റൂബിയോ പങ്കെടുക്കും.
വരുംദിവസങ്ങളിൽ വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, ക്വാഡ് എന്നിങ്ങനെ വിവിധ മേഖലകളിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ സന്ദർശനം ലക്ഷ്യമിടുന്നതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ എക്സിലൂടെ അറിയിച്ചു.
National
ന്യൂഡൽഹി: പാക്കിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിലൂടെയുള്ള അനധികൃത കടന്നുകയറ്റവും രാജ്യത്തെ ജനസംഖ്യാ ഘടന അട്ടിമറിക്കാനുള്ള ഗൂഢാലോചനയും തടയുന്നതിനായി അടുത്ത വർഷത്തോടെ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സ്മാർട്ട് ബോർഡർ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
ഇരു രാജ്യങ്ങളുമായി പങ്കിടുന്ന 6000 കിലോമീറ്റർ നീളമുള്ള അതിർത്തിപാതകൾ പൂർണമായി സുരക്ഷിതമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ന്യൂഡൽഹിയിൽ ബിഎസ്എഫ് സംഘടിപ്പിച്ച പരിപാടയിൽ സംസാരിക്കവേയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തേക്ക് കടന്നുകയറിയ ഓരോ അനധികൃത കുടിയേറ്റക്കാരനെയും കണ്ടെത്തി പുറത്താക്കുമെന്ന സർക്കാരിന്റെ ശക്തമായ നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു. അതിർത്തിക്കപ്പുറത്തുനിന്നും ഇന്ത്യയിലെ ജനസംഖ്യാ ഘടനയിൽ കൃത്രിമമായ മാറ്റങ്ങൾ വരുത്താനുള്ള യാതൊരു ശ്രമവും അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ബിഎസ്എഫ് രൂപവത്കരണത്തിന്റെ 60-ാം വാർഷികത്തിൽത്തന്നെ സ്മാർട്ട് ബോർഡർ പദ്ധതിക്ക് തുടക്കമിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉന്നതാധികാര ഡെമോഗ്രഫി മിഷൻ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് സ്മാർട്ട് ബോർഡർ പദ്ധതി?
ഡ്രോണുകൾ, റഡാറുകൾ, സ്മാർട്ട് കാമറകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സ്മാർട്ട് ബോർഡർ ഗ്രീഡ് സ്ഥാപിക്കുന്നത്. സുരക്ഷാ മുൻഗണനകളിൽ ഏറ്റവും നിർണായകമായ പാക്, ബംഗ്ലാദേശ് അതിർത്തികളിൽ പരമ്പരാഗത രീതിയിലുള്ള സുരക്ഷകൊണ്ടു മാത്രം കാര്യമില്ലെന്ന് വ്യക്തമാക്കിയ അമിത്ഷാ, ഒരു വർഷത്തിനുള്ളിൽ ഈ മേഖലകളിൽ ശക്തമായ സുരക്ഷാവലയം തീർക്കുമെന്ന് വ്യക്തമാക്കി.
National
ന്യൂഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചതുർദിന സന്ദർശനത്തിനായി നാളെ ഇന്ത്യയിലെത്തും. ആദ്യമായി ഇന്ത്യ സന്ദർശിക്കുന്ന റൂബിയോ കോൽക്കത്ത, ആഗ്ര, ജയ്പുർ, ന്യൂഡൽഹി നഗരങ്ങൾ സന്ദർശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. സന്ദർശനത്തിൽ ഊർജസുരക്ഷ, വ്യാപാരം, പ്രതിരോധ സഹകരണം എന്നീ വിഷയങ്ങളിൽ ചർച്ച നടത്തും.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യൻ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്. സംഘർഷം ആഗോളതലത്തിൽ സൃഷ്ടിച്ച ഊർജ പ്രതിസന്ധിക്കിടെ ഇന്ത്യയുമായി ഊർജ കൈമാറ്റത്തിലടക്കം അദ്ദേഹം നിർണായക ചർച്ചകൾ നടത്തിയേക്കും.
അമേരിക്കയ്ക്ക് ഇന്ത്യയിലേക്ക് കൂടുതൽ ഊർജം കയറ്റുമതി ചെയ്യണമെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസഡറായ സെർജിയോ ഗോർ ബ്ലൂംബർഗിന് അനുവദിച്ച ടെലിഫോണ്‍ ഇന്റർവ്യൂവിൽ വ്യക്തമാക്കിയിരുന്നു.
National
ന്യൂഡൽഹി: എബോള ഭീതിയെ തുടർന്ന് ഡൽഹിയിൽ നടത്താനിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റിവെച്ചു. 28 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഉച്ചകോടിയാണ് ആഫ്രിക്കയിലെ നിലവിലെ ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് നീട്ടിയത്.
ആഫ്രിക്കൻ യൂണിയൻ അധികൃതരുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഉച്ചകോടി മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സൗത്ത് കിവു പ്രവിശ്യയിൽ ഉൾപ്പെടെ എബോള റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ നിർണായക തീരുമാനം.
ഉച്ചകോടിയുടെ പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും. ഇന്ത്യയിൽ ഇതുവരെ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ലോകാരോഗ്യ സംഘടന ആഫ്രിക്കയിലെ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതോടെ ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
NRI
റോം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഇറ്റലി സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര - വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാകുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം "പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്' ഉയർത്താൻ റോമിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകളിൽ തീരുമാനമാകുമെന്ന് ഇറ്റാലിയൻ സർക്കാർ വക്താവ് വ്യക്തമാക്കി.
ആദ്യ ഉഭയകക്ഷി സന്ദർശനം: മുൻപ് ജി7, ജി20 ഉച്ചകോടികളിൽ പങ്കെടുക്കാൻ ഇറ്റലിയിൽ എത്തിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി മോദിയുടെ ആദ്യ ഔദ്യോഗിക ഇറ്റലി സന്ദർശനമാണിത്.
ബുധനാഴ്ച റോമിലെ ചരിത്രപ്രസിദ്ധമായ വില്ല ഡോറിയ പാംഫിലിയിൽ വച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഐഎംഇസി പദ്ധതിക്ക് മുൻഗണന: ഇന്ത്യയെയും ഗൾഫ് രാജ്യങ്ങളെയും യൂറോപ്പുമായി ബന്ധിപ്പിക്കുന്ന "ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ' (ഐഎംഇസി) വികസനത്തിന് ഈ സന്ദർശനത്തിൽ പ്രത്യേക ഊന്നൽ നൽകുമെന്ന് റോമിൽ വിമാനമിറങ്ങിയ ശേഷം പ്രധാനമന്ത്രി മോദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
National
ന്യൂഡൽഹി: രാജ്യത്ത് 100 ശതമാനം എഥനോൾ ഇന്ധന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 5,000 എഥനോൾ വിതരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു. ഭീമമായ അസംസ്കൃത എണ്ണ ഇറക്കുമതി ചെലവ് ചുരുക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുമായാണ് പുതിയ നീക്കം. പൊതുമേഖലാ എണ്ണ കമ്പനികളും പ്രമുഖ വാഹന നിർമാതാക്കളും സംയുക്തമായാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം ഇന്ത്യ 10.9 ലക്ഷം കോടി രൂപയുടെ അസംസ്കൃത എണ്ണയാണ് ഇറക്കുമതി ചെയ്തത്. പൂർണമായും എഥനോൾ ഇന്ധനത്തിലേക്ക് മാറുന്നതോടെ ഇതിൽ വലിയൊരു തുക ലാഭിക്കാൻ രാജ്യത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത 2 വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 5,000 എഥനോൾ ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കും. സാധാരണ പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് മൈലേജ് കുറവായിരിക്കും. അതിനാൽ ഇ100 ഇന്ധനത്തിന് സാധാരണ പെട്രോളിനേക്കാൾ കുറഞ്ഞത് 30 ശതമാനമെങ്കിലും വില കുറച്ച് നൽകണമെന്ന് വാഹന നിർമാതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ പ്രമുഖ കാർ-ടുവീലർ നിർമാതാക്കൾ 100% എഥനോളിൽ ഓടുന്ന ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്. ആവശ്യത്തിന് പമ്പുകൾ ലഭ്യമാകുന്നതോടെ ഈ വാഹനങ്ങൾ വിപണിയിലെത്തും. കരിമ്പ്, ചോളം, കേടുവന്ന ഭക്ഷ്യധാന്യങ്ങൾ എന്നിവയിൽ നിന്നാണ് എഥനോൾ ഉത്പാദിപ്പിക്കുന്നത്. അതിനാൽ ഈ പദ്ധതി രാജ്യത്തെ കർഷകർക്ക് വലിയ രീതിയിൽ അധിക വരുമാനം നൽകുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവിൽ ഇന്ത്യയിലെ ഇന്ധന പമ്പുകളിൽ 20% എഥനോൾ ചേർത്ത പെട്രോളാണ് വിതരണം ചെയ്യുന്നത്.
International
ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ നിന്ന് ഇന്ധനം എത്തിക്കാൻ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ അയക്കാൻ ഒരുങ്ങി ഇന്ത്യ.
ഫെബ്രുവരി അവസാനം ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇന്ത്യ ഇത്തരമൊരു സുപ്രധാന നീക്കം നടത്തുന്നത്. ദൗത്യത്തിനായുള്ള പദ്ധതികൾ പൂർത്തിയായതായും സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചാലുടൻ കപ്പലുകൾ യാത്ര തിരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എന്നാൽ സുരക്ഷാ കാരണങ്ങളാൽ കപ്പലുകൾ പുറപ്പെടുന്ന തീയതിയോ കൊണ്ടുവരുന്ന ഇന്ധനത്തിന്റെ അളവോ പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അനുമതിയും യാത്രയ്ക്ക് ആവശ്യമാണ്.
ആഗോള എണ്ണക്കടത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരായ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കടുത്ത ഇന്ധന പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കാരണമായി. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ പുതിയ നീക്കം.
ഇന്ത്യയുടെ ഈ നീക്കത്തിന് ഇറാൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിലെ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലും സമീപ പ്രദേശങ്ങളിലും ഇരുരാജ്യങ്ങളും വെവ്വേറെ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. അതിനാൽ തന്നെ ഇന്ത്യയുടെ കപ്പൽ ഗതാഗത പദ്ധതി വിജയകരമാകണമെങ്കിൽ ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്നുള്ള സമ്മതം അതീവ നിർണായകമാണ്.
ഇരുപക്ഷത്തുനിന്നും അനുകൂലമായ നിലപാട് ലഭിച്ചില്ലെങ്കിൽ കപ്പലുകളുടെ സുരക്ഷ വലിയ ഭീഷണിയിലാകും. നയതന്ത്ര തലത്തിൽ ഇരുരാജ്യങ്ങളുമായി ഇന്ത്യ ചർച്ചകൾ നടത്തുന്നുണ്ടോ എന്ന കാര്യവും വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ. ആഗോള എണ്ണ വിപണിയെയും ഇന്ത്യയുടെ ഇന്ധന സുരക്ഷയെയും ഒരുപോലെ ബാധിക്കുന്ന ഒന്നായതിനാൽ ലോകരാജ്യങ്ങളും ഈ നീക്കത്തെ ഉറ്റുനോക്കുകയാണ്.
Leader Page
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ഇപ്പോൾ നിർണായകഘട്ടത്തിൽ എത്തിയിരിക്കുകയാണ്. സവിശേഷമായ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് അതു വികസിച്ചിരിക്കുന്നു. നവീകരണങ്ങൾ നടത്താനും ഊർജപരിവർത്തനം നിയന്ത്രിക്കാനും തന്ത്രപരമായ പരമാധികാരത്തിനു കരുത്തേകാനുമുള്ള രാജ്യങ്ങളുടെ ശേഷിയെ ആശ്രയിച്ചായിരിക്കും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സമൃദ്ധിയും സുരക്ഷയും നിർണയിക്കപ്പെടുന്നതെന്ന നമ്മുടെ പൊതുവായ അവബോധത്തെയാണ് ഈ സഹകരണം പ്രതിഫലിപ്പിക്കുന്നത്.
ഇതിനായി, ആഴമുള്ള ഉഭയകക്ഷിബന്ധത്തിനും വൈവിധ്യവത്കരണത്തിനും നാം പ്രതിജ്ഞാബദ്ധരാണ്. ഇറ്റാലിയൻ രൂപകൽപ്പന, നിർമാണമികവ്, ലോകോത്തര സൂപ്പർ കംപ്യൂട്ടറുകൾ എന്നിവയും ഇന്ത്യയുടെ അതിവേഗ സാമ്പത്തിക വളർച്ച, എൻജിനിയറിംഗ് പ്രതിഭകൾ, വ്യാപ്തി, നൂറിലധികം യൂണികോണുകളും രണ്ടുലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളും അടങ്ങുന്ന നവീകരണ-സംരംഭക ആവാസവ്യവസ്ഥ എന്നിവയും തമ്മിൽ കരുത്തുറ്റ പങ്കാളിത്തത്തിനു രൂപം നൽകാനാണു നാം ലക്ഷ്യമിടുന്നത്.
യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഇരുദിശകളിലുമുള്ള വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിനു വഴിയൊരുക്കുന്നു. പ്രതിരോധം-എയ്റോസ്പേസ്, ഹരിത സാങ്കേതികവിദ്യകൾ, യന്ത്രസാമഗ്രികൾ, വാഹനനിർമാണ ഘടകങ്ങൾ, രാസവസ്തുക്കൾ, ഔഷധനിർമാണം, വസ്ത്രവ്യാപാരം, അഗ്രി-ഫുഡ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 2029ഓടെ 200കോടി യൂറോ എന്ന ലക്ഷ്യത്തിൽ എത്തിക്കാനും അതു മറികടക്കാനും നാം ആഗ്രഹിക്കുന്നു.‘മെയ്ഡ് ഇൻ ഇറ്റലി’ എന്നതു ലോകമെമ്പാടും മികവിന്റെ പര്യായമാണ്. ഇന്നതു ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഉന്നത ഗുണനിലവാര ലക്ഷ്യങ്ങളുമായി സ്വാഭാവികമായി യോജിക്കുന്നു.
ഈ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ ഉത്പാദനത്തിൽ ഇറ്റാലിയൻ വ്യവസായങ്ങൾക്കുള്ള വർധിച്ചുവരുന്ന താത്പര്യവും ഇറ്റലിയിലെ ഇന്ത്യൻ വ്യവസായങ്ങളുടെ വളർന്നുവരുന്ന സാന്നിധ്യവും ആശാവഹമായ സൂചനയാണ്. ഇത് ഇരുപക്ഷത്തുമായി ആയിരത്തിലധികം വരും.
സാങ്കേതിക നവീകരണമാണു നമ്മുടെ പങ്കാളിത്തത്തിന്റെ കാതൽ. നിർമിതബുദ്ധി, ക്വാണ്ടം കംപ്യൂട്ടിംഗ്, അത്യാധുനിക ഉത്പാദനം, നിർണായക ധാതുക്കൾ, ഡിജിറ്റൽ അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിലെ പുരോഗതി വരാനിരിക്കുന്ന പതിറ്റാണ്ടുകൾ സാങ്കേതിക വിപ്ലവത്തിന്റേതാക്കും. നമ്മുടെ സർവകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും തമ്മിലുള്ള വളർന്നുവരുന്ന പങ്കാളിത്തം ഇതിനു പിന്തുണയേകും. ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾക്ക് ഇതിനകം ലോകരാജ്യങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിൽ, വലിയ സ്വീകാര്യതയുണ്ട്. നിർമിതബുദ്ധി നമ്മുടെ സമൂഹങ്ങളിലും ആഗോള സമ്പദ്വ്യവസ്ഥയിലും സ്വാധീനം ചെലുത്തുന്നു.
നിർമിതബുദ്ധിയുടെ വികസനം ഉത്തരവാദിത്വമുള്ളതും മനുഷ്യകേന്ദ്രീകൃതവുമാണെന്ന് ഉറപ്പാക്കാൻ ഇന്ത്യയും ഇറ്റലിയും ദീർഘകാലമായി ഒരുമിച്ചു പ്രവർത്തിക്കുന്നു. ഈ കാഴ്ചപ്പാടിൽ, ഇന്ത്യയും ഇറ്റലിയും നിർമിതബുദ്ധിയെ സമഗ്രവികസനത്തിനുള്ള കരുത്തുറ്റ സങ്കേതമായി കാണുന്നു; വിശേഷിച്ച് ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് ഇത് ഏറെ ഉപകാരപ്പെടും.
ഡിജിറ്റൽ പൊതുമേഖലാ അടിസ്ഥാനസൗകര്യങ്ങളും പല ഭാഷകളിലും ലഭ്യമായ സാങ്കേതികവിദ്യകളും ജനങ്ങൾക്കിടയിലെ വ്യത്യാസങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും ഇരുരാജ്യങ്ങളും കരുതുന്നു. സാങ്കേതികവിദ്യയുടെ കേന്ദ്രസ്ഥാനത്തു മനുഷ്യനെ പ്രതിഷ്ഠിക്കുന്ന (MANAV) ഇന്ത്യയുടെ കാഴ്ചപ്പാടിലും, മനുഷ്യത്വപരമായ പാരമ്പര്യത്തിൽ ഊന്നിയുള്ള മനുഷ്യകേന്ദ്രീകൃത ‘അൽഗോർ-എത്തിക്സ്’ (algor-ethics) പ്രോത്സാഹിപ്പിക്കുന്നതിലെ ഇറ്റലിയുടെ നേതൃത്വത്തിലും അധിഷ്ഠിതമായി, നിർമിതബുദ്ധി സാമൂഹികശാക്തീകരണത്തിനുള്ള പ്രേരക ഘടകമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ പങ്കാളിത്തം ലക്ഷ്യമിടുന്നു. ഈ സമീപനം ഇന്ത്യയുടെ ഡിജിറ്റൽ വ്യാപ്തിയെ ഇറ്റലിയുടെ ധാർമിക-വ്യാവസായിക വൈദഗ്ധ്യവുമായി സമന്വയിപ്പിക്കുകയും സാങ്കേതികവിദ്യ മനുഷ്യന്റെ അന്തസ് ഉയർത്തിപ്പിടിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
സുരക്ഷിതമായ ഡിജിറ്റൽ സഹകരണം, ശേഷി വർധിപ്പിക്കൽ, പ്രതിരോധശേഷിയുള്ള സൈബർ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിലെ മികച്ച അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ, എല്ലാ രാജ്യങ്ങൾക്കും നിർമിതബുദ്ധി രൂപപ്പെടുത്താനും അതിന്റെ പ്രയോജനം നേടാനും കഴിയുന്ന, തുറന്നതും വിശ്വസനീയവും നീതിയുക്തവുമായ ഡിജിറ്റൽ ഇടം സൃഷ്ടിക്കാൻ നാം ലക്ഷ്യമിടുന്നു. ഈ കാഴ്ചപ്പാടാണ് ഇറ്റലിയുടെ ജി7 അധ്യക്ഷപദവിയുടെയും ന്യൂഡൽഹിയിൽ നടന്ന ‘എഐ ഇംപാക്ട് സമ്മിറ്റ് 2026’-ന്റെ ഫലങ്ങളുടെയും കാതൽ.
നിർമിതബുദ്ധിയെ മനുഷ്യൻ മനുഷ്യനുവേണ്ടി സജ്ജമാക്കിയ സങ്കേതമായി കാണുക എന്നതിനർഥം, സാങ്കേതികവിദ്യക്ക് ഒരിക്കലും വ്യക്തികൾക്കു പകരമാകാനോ അവരുടെ മൗലികാവകാശങ്ങളെ ഹനിക്കാനോ കഴിയില്ലെന്നും, പൊതുചർച്ചകളെ സ്വാധീനിക്കാനോ ജനാധിപത്യപ്രക്രിയകളെ അട്ടിമറിക്കാനോ അത് ഉപയോഗിക്കാൻ കഴിയില്ലെന്നും ശക്തമായി ഉറപ്പിച്ചു പറയുക എന്നതാണ്. നമ്മുടെ സഹകരണം ബഹിരാകാശമേഖലയെയും ഉൾക്കൊള്ളുന്നു. ബഹിരാകാശ പര്യവേക്ഷണത്തിലും ഉപഗ്രഹ സാങ്കേതികവിദ്യയിലും ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ മുന്നേറ്റങ്ങളും ഇറ്റലിയുടെ മികച്ച എയ്റോസ്പേസ് എൻജിനിയറിംഗ് വൈദഗ്ധ്യവും സംയുക്ത സംരംഭങ്ങൾക്കും അടുത്ത തലമുറ സാങ്കേതിക വികസനത്തിനും വലിയ അവസരങ്ങൾ നൽകുന്നു.
പ്രതിരോധം, സുരക്ഷ, തന്ത്രപ്രധാന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇറ്റലിയും ഇന്ത്യയും ആഗ്രഹിക്കുന്നു. നമ്മുടെ ഈ സഹകരണം നിർണായകമായ സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭീകരവാദം, അന്താരാഷ്ട്ര ക്രിമിനൽശൃംഖലകൾ, ലഹരിമരുന്നുകടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത് തുടങ്ങിയ ഭീഷണികളെ നേരിടുന്നതിനുള്ള കരുത്ത് വർധിപ്പിക്കുന്നതിനും സഹായിക്കും.
NRI
ലാസ് വേഗസ്: ഇന്ത്യൻ സർക്കാർ ഓവർസീസ് ഇന്ത്യൻ സിറ്റിസൺസിനായി ഏർപ്പെടുത്തിയിരിക്കുന്ന ലൈഫ് ലോംഗ് വിസയായഒസിഐ കാർഡ് ഇതുവരെ പാസ്പോർട്ട് ബുക്ക് പോലെയുള്ള ഒരു യാത്രാരേഖ ആയിരുന്നു.
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ഇനിമുതൽ ഇ-ഒസിഐ എന്ന ഇലക്ട്രോണിക് ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്.
എന്താണ് ഇ-ഒസിഐ അഥവാ ഡിജിറ്റൽ ഒസിഐ കാർഡ്?
സ്മാർട്ട്ഫോണികളിലെ ആപ്പുകൾ പോലെ ഒരു ആപ്ലിക്കേഷൻ വഴി ഇത് സാധ്യമാക്കാം. ഇപ്പോൾ ഒസിഐ കൈവശമുള്ളവർക്കും പുതുതായി അപേക്ഷിക്കുന്നവർക്കും ഇത് ബാധകമാണ്.
എല്ലാ രേഖകളും കൃത്യമാണെങ്കിൽ ഈ ആപ്പിൽ ഒരു ക്യുആർ കോഡ് കിട്ടും. വിമാന യാത്രകളുടെ ഭാഗമായി മൊബൈലിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ ബോർഡിംഗ് ബാർകോഡ് സ്കാൻ ചെയ്യുന്നത് പോലെ ഇത് സ്കാൻ ചെയ്യാവുന്നതാണ്.
ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇമിഗ്രെഷൻ ക്ലിയറൻസിനായി കാത്തുനിൽക്കുന്ന സമയവും ഇത് മൂലം ലാഭിക്കാം.
എപ്പോഴാണ് പുതിയ ഇ-ഒസിഐ ലഭ്യമാകുക?
പുതുതായി അപേക്ഷയ്ക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയായി ശേഷം ഒസിഐ അപ്രൂവൽ കിട്ടുമ്പോൾ ഓട്ടോമാറ്റിക്കായി ഇ-ഒസിഐയും സ്മാർട്ട്ഫോണിലെ ആപ്പിൽ ലഭ്യമാകും.
ഇന്ത്യയിലേക്കുള്ള ഭാവിയിലെ യാത്രകൾക്കുള്ള രേഖയായി അതിലെ ക്യൂആർ കോഡ് മാത്രം മതിയാകും. ബയോമെട്രിക് സ്കാനിംഗ് സംവിധാനങ്ങൾ പുതിയ ഇ-ഒസിഐ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോൾ കൈവശമുള്ള ഒസിഐ ബുക്ക് കൊണ്ട് യാത്ര ചെയ്യാനാകുമോ?
തീർച്ചയായും, ഇനി ഒരു പുതിയ അറിയിപ്പുണ്ടാകുന്നത് വരെ ഒസിഐ ബുക്ക് കൊണ്ട് യാത്ര തുടരാവുന്നതാണ്, എങ്കിലും ഭാരത സർക്കാർ ഇ-ഒസിഐ ഡിജിറ്റൽ ക്യൂആർ കോഡിനാണ് മുൻഗണന കൊടുക്കുന്നത്.
ഒസിഐ സർവീസുകൾക്ക് പല പോർട്ടലുകളുണ്ടോ?
ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ മുതൽ എല്ലാ സർവീസുകൾക്കും ഒരു ഒറ്റ പോർട്ടലിന്റെ കീഴിലാക്കിയിരിക്കുന്നു. പുതിയ രജിസ്ട്രേഷനുകൾ, റീ-ഇഷ്യൂ, രേഖകളുടെ അപ്ഡേറ്റ്സ്, റിനൗൺസിയേഷൻ മുതലായ എല്ലാ സർവീസുകളും ഈ ഒരൊറ്റ പോർട്ടലിൽ സാധ്യമാണ്.
ഇനിമുതൽ എല്ലാ രേഖകളും ഈ പോർട്ടലിലൂടെ ഡജിറ്റിലായി സമർപ്പിച്ചാൽ മതിയാകും. പുതുക്കിയ വിദേശ പാസ്പോർട്ട് കിട്ടിയ ശേഷം ഒസിഐ പോർട്ടലിലിൽ കൂടി 90 ദിവസങ്ങൾക്കകം അതിന്റെ വിവരങ്ങൾ അപ്ലോഡ് ചെയ്യണം.
അതുപോലെ പ്രായപൂർത്തിയാവാത്ത കുട്ടികൾക്കും ഒസിഐ നിയമങ്ങൾ ബാധകമാണ്. വിദേശ പാസ്സ്പോർട്ട് കിട്ടിയ കുട്ടികൾ 90 ദിവസങ്ങൾക്കകം ഇന്ത്യൻ പാസ്പോർട്ട് സറണ്ടർ ചെയ്തിരിക്കണം.
ഇങ്ങനെ ചെയ്യാത്തവർക്ക് യാത്രകൾ മുടങ്ങാനും പിഴ ഒടുക്കേണ്ടതായി വന്നേക്കാം. പുതിയ ഒസിഐ കാർഡ് അപേക്ഷകർക്കാണ് ഇ-ഒസിഐ ക്യൂആർ കോഡുകൾ ഇപ്പോൾ ലഭ്യമാവുക.
നിലവിൽ ഇ-ഒസിഐ ബുക്ലെറ്റുകൾ കൈവശമുള്ളവർക്ക് അവ പുതുക്കുമ്പോൾ കോഡ് ലഭ്യമാവും. എല്ലാ സർവീസുകൾക്കും പുതുക്കിയ ഫീസുകളും നിലവിൽ വന്നിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഈ ഓൺലൈൻ ഒസിഐ പോർട്ടൽ സന്ദർശിക്കുക: https://ociservices.gov.in/onlineOCI/
International
ആംസ്റ്റർഡാം: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വെല്ലുവിളി നേരിടുന്നുവെന്നും മാധ്യമസ്വാതന്ത്ര്യം അപകടത്തിലാണെന്നും ഇതിൽ നെതർലൻഡ്സ് സർക്കാരിന് ആശങ്കയുണ്ടെന്നും ഈ വിഷയങ്ങൾ ഇന്ത്യൻ ഭരണകൂടവുമായി പതിവായി ചർച്ച ചെയ്യാറുണ്ടെന്നുമുള്ള പ്രധാനമന്ത്രി റോബ് ജെറ്റന്റെ പരാമർശം വിവാദമായി.
പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഡച്ച് മാധ്യമങ്ങളോടു സംസാരിക്കവെയാണു റോബ് ജെറ്റൻ ഇന്ത്യയെ വിമർശിച്ചത്.
അതേസമയം, ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയുംകുറിച്ച് ഡച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ ഇന്ത്യ തള്ളി.
ചടുലമായ ജനാധിപത്യമാണ് ഇന്ത്യയിലുള്ളതെന്നും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെട്ടിട്ടില്ലെന്നും മറിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍ ഇന്ത്യയെക്കുറിച്ചും ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചുമുള്ള അറിവില്ലായ്മമൂലമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (വെസ്റ്റ്) സിബി ജോര്‍ജ് പറഞ്ഞു.
ജനാധിപത്യമൂല്യങ്ങള്‍ ബലികഴിക്കാതെയാണ് ഇന്ത്യ സാമ്പത്തിക-സാമൂഹിക മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചതെന്നും ലോകത്തെ ആറിലൊന്നു ജനങ്ങളെ ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യയെന്നും ആറിലൊന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Auto
ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുക്കാറ്റിയുടെ ഏറ്റവും പുതിയ അൾട്രാ-ലിമിറ്റഡ് എഡിഷൻ മോഡൽ "ഡ്യുക്കാറ്റി പാനിഗാലെ വി 4 ലംബോർഗിനി’ ഇന്ത്യൻ മണ്ണിലെത്തി.
രണ്ട് വിഖ്യാത ഓട്ടോമൊബൈൽ ഭീമന്മാരായ ഡ്യുക്കാറ്റിയും ലംബോർഗിനിയും കൈകോർത്തപ്പോൾ പിറവിയെടുത്ത ഈ ആഡംബര സൂപ്പർ ബൈക്ക് അതിന്റെ വിലകൊണ്ടും അതിനൂതന സാങ്കേതികവിദ്യകൊണ്ടും ഇന്ത്യൻ വാഹനപ്രേമികളെ അന്പരപ്പിച്ചിരിക്കുകയാണ്.
ഒരു കോടി രൂപ എക്സ് ഷോറൂം വിലയിലാണ് ഈ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ യൂണിറ്റ് മുംബൈയിൽ ഉപഭോക്താവിന് കൈമാറി ഡ്യുക്കാറ്റി ചരിത്രം കുറിച്ചുകഴിഞ്ഞു. ഈ ബൈക്കിനെ ഇത്രയധികം വിലപിടിപ്പുള്ളതാക്കുന്നത് അതിന്റെ ലിമിറ്റഡ് പ്രൊഡക്ഷനാണ്. ആഗോളതലത്തിൽ ആകെ 630 യൂണിറ്റുകൾ മാത്രമാണ് ഡ്യുക്കാറ്റി ഈ മോഡലിൽ നിർമിക്കുന്നത്. ലംബോർഗിനി കന്പനി സ്ഥാപിതമായ വർഷത്തെ (1963) അനുസ്മരിച്ചുകൊണ്ടാണ് "63’ എന്ന സംഖ്യ ഡിസൈനിലും വാഹനത്തിലും നൽകിയിരിക്കുന്നത്.
ഇതിനു പുറമേ, ലംബോർഗിനിയുടെ സ്വന്തം ഉപഭോക്താക്കൾക്കായി 63 സ്പെഷൽ യൂണിറ്റുകൾ വേറെയും നീക്കിവച്ചിട്ടുണ്ട്. ഈ 63 പേർക്ക് അവരുടെ പക്കലുള്ള ലംബോർഗിനി കാറിന്റെ അതേ കളർ കോന്പിനേഷനിലും ലതർ സീറ്റ് ഫിനിഷിലും ബൈക്ക് കസ്റ്റമൈസ് ചെയ്ത് സ്വന്തമാക്കാൻ സാധിക്കും.
ഡിസൈൻ
ഡ്യുക്കാറ്റി പാനിഗാലെ വി4 ലാംബോർഗിനിയുടെ ഏറ്റവും വലിയ ആകർഷണം അതിന്റെ ലുക്ക് തന്നെയാണ്. ലാംബോർഗിനിയുടെ അത്യാധുനിക വി12 ഹൈബ്രിഡ് സൂപ്പർ കാറായ ലംബോർഗിനി റെവുവെൽറ്റോൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബൈക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റെവുവെൽറ്റോ കാറുകളിൽ കാണാറുള്ള ഐക്കണിക് നിയോണ്‍ പച്ച, ക്രയോണ്‍ ഗ്രേ എന്നീ ഡ്യുവൽ-ടോണ്‍ കളർ സ്കീമിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.
വാഹനത്തിന്റെ ഭാരം പരമാവധി കുറയ്ക്കുന്നതിനായി ബോഡി പാനലുകൾ ഭൂരിഭാഗവും കാർബണ്‍ ഫൈബർകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ലംബോർഗിനി സൂപ്പർ കാറുകളുടെ അലോയ് വീലുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഫോർജ്ഡ് അലോയ് വീലുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. ഡ്രൈ ക്ലച്ച് സിസ്റ്റം ഉപയോഗിച്ചിരിക്കുന്നതിനാൽ ട്രാക്കുകളിൽ ഗിയർ മാറ്റങ്ങൾ കൂടുതൽ സുഗമവും വേഗമേറിയതുമാകുന്നു.
പെർഫോമൻസ്
രൂപഭംഗിയിൽ മാത്രമല്ല, റോഡിലെ പ്രകടനത്തിലും ഈ സൂപ്പർ ബൈക്ക് സൂപ്പറാണ്. 1103സിസി ശേഷിയുള്ള ലിക്വിഡ്-കൂൾഡ് ഡെസ്മോസെഡിസി സ്ട്രാഡേൽ വി4 എൻജിനാണ് കരുത്തേകുന്നത്. 218.5 ബിഎച്ച്പി കരുത്തും 122.1 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എൻജിന് സാധിക്കും. വാഹനത്തിന് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ മൂന്ന് സെക്കൻഡിൽ താഴെ സമയം മതി. ഇതിന്റെ പരമാവധി വേഗം മണിക്കൂറിൽ 350 കിലോമീറ്ററിലും മുകളിലാണ്.
ഇതൊരു ട്രാക്ക് ഫോക്കസ്ഡ് സൂപ്പർ സ്പോർട്സ് ബൈക്ക് ആയതിനാലും ഉയർന്ന പെർഫോമൻസ് നൽകുന്ന വി4 എൻജിൻ ഉപയോഗിക്കുന്നതിനാലും വലിയ ഇന്ധനക്ഷമത പ്രതീക്ഷിക്കാനാവില്ല. സാധാരണ റൈഡിംഗ് സാഹചര്യങ്ങളിൽ 12 കിലോമീറ്റർ ആണ് ഈ ബൈക്കിന് ലഭിക്കുന്ന മൈലേജ്. 17 ലിറ്റർ കപ്പാസിറ്റിയുള്ള ഇന്ധന ടാങ്കാണ് വാഹ നത്തിലുള്ളത്.
സ്മാർട്ട് ബൈക്ക്
ആധുനിക റേസിംഗ് ബൈക്കുകളിൽ കാണുന്ന എല്ലാവിധ ഇലക്ട്രോണിക് സംവിധാനങ്ങളും ഈ ലംബോർഗിനി എഡിഷനിലുണ്ട്. 6-ആക്സിസ് ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് അടിസ്ഥാനമാക്കിയാണ് ഇതിന്റെ സുരക്ഷാ ക്രമീകരണങ്ങൾ പ്രവർത്തിക്കുന്നത്.
സ്ട്രീറ്റ്, സ്പോർട്, റേസ് എന്നിങ്ങനെ വ്യത്യസ്ത റൈഡിംഗ് മോഡുകൾ വാഹന ത്തിലുണ്ട്. ലംബോർഗിനി കാറുകളിലെ ഡാഷ്ബോർഡ് ഗ്രാഫിക്സിന് സമാനമായ ആനിമേഷനുകളോട് കൂടിയ അഞ്ച് ഇഞ്ച് ഫുൾ കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിലുള്ളത്. വണ്ടി സ്റ്റാർട്ട് ചെയ്യുന്പോൾ ലാംബോർഗിനി ലോഗോയും ബൈക്കിന്റെ സീരിയൽ നന്പറും സ്ക്രീനിൽ തെളിയും.
വില: 1 കോടി
മൈലേജ്: 12കിലോമീറ്റര്‍
National
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയ്ക്കും അനുബന്ധ സംഘടനകൾക്കും ഘടനാപരമായ പരിഷ്കാരം വേണമെന്ന് ഇന്ത്യ. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് വിദേശകാര്യമന്ത്രി എസ.ജയ്ശങ്കർ ഇക്കാര്യം ഉന്നയിച്ചത്.
യുഎൻ സുരക്ഷാ കൗണ്‍സിൽ ഉൾപ്പെടെ ഐക്യരാഷ്ട്രസഭയുടെ സുപ്രധാന അനുബന്ധ സംഘടനകൾക്ക് പുതിയ കാലത്തിനനുസരിച്ച മാറ്റങ്ങൾ വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
അമേരിക്ക, ചൈന, റഷ്യ, യുകെ, ഫ്രാൻസ് എന്നീ അഞ്ച് സ്ഥിര അംഗങ്ങളുള്ള യുഎൻ സുരക്ഷാ കൗണ്‍സിലിൽ സ്ഥിര അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തിന് അടിവരയിടുന്നതാണ് നിർദേശം.
നിലവിലുള്ള സ്ഥാപനങ്ങൾ ഉണ്ടായപ്പോഴത്തേതിനേക്കാൾ ലോകം ഇന്ന് കൂടുതൽ ബന്ധിപ്പിക്കപ്പെട്ടതാണ്; കൂടുതൽ സങ്കീർണവും ബഹുധ്രുവവുമാണ്. എന്നിട്ടും കാലാനുസൃത മാറ്റം ഉണ്ടായിട്ടില്ല -വിദേശകാര്യമന്ത്രി പറഞ്ഞു.
യുഎൻ സുരക്ഷാസമിതിയുടെ സ്ഥിരവും സ്ഥിരമല്ലാത്തതുമായ അംഗത്വത്തിലും മാറ്റമുണ്ടാകണമെന്ന് ചൂണ്ടിക്കാണിച്ച ജയ്ശങ്കർ ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക മേഖലകൾക്ക് പ്രാതിനിധ്യം അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു.
യുഎൻ സുരക്ഷാ കൗൺസിലിലെ വീറ്റോ അധികാരമുള്ള സ്ഥിര അംഗമാകാൻ ബ്രസീൽ, ജർമനി, ഇന്ത്യ, ജപ്പാൻ എന്നിവയുൾപ്പെട്ട ജി4 രാജ്യങ്ങൾ 2005 മുതൽ ശ്രമിച്ചുവരികയാണ്.
ഇവർക്ക് സ്ഥിര അംഗത്വം ലഭിക്കാൻ ജി4 രാജ്യങ്ങൾ പരസ്പരം പിന്തുണയ്ക്കുന്നുമുണ്ട്. 1945ൽ രൂപീകൃതമായതിനുശേഷം യുഎൻ സെക്യൂരിറ്റി കൗണ്‍സിൽ ഇന്നുവരേക്കും ഒരേ അധികാരഘടന തന്നെയാണ് പിന്തുടരുന്നത്.
മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ അനുസരിച്ച് പരിഷ്കാരം വേണമെന്നാണ് ജി4 രാജ്യങ്ങൾ വാദിക്കുന്നത്. പരിഷ്കാരം വന്നില്ലെങ്കിൽ ഐക്യരാഷ്ട്രസഭയുടെ ഫലപ്രാപ്തിക്കും വിശ്വാസ്യതയ്ക്കും കോട്ടംതട്ടുമെന്നാണ് വാദം.
Business
ന്യൂഡൽഹി: ഇന്ത്യയിൽ മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 42 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഏപ്രിലിൽ 8.3 ശതമാനമാണ് ഇന്ത്യയിൽ ഡബ്ല്യുപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം.
മാർച്ചിലെ 3.88 ശതമാനത്തിൽനിന്ന് വൻ കുതിച്ചുചാട്ടമാണിത്. പശ്ചിമേഷ്യൻ പ്രതിസന്ധിയും അതിനെത്തുടർന്ന് ഇന്ധനത്തിലും ഊർജത്തിലും ക്രൂഡ് ഓയിലിലുമുണ്ടായിട്ടുള്ള വില വർധനയും കൂടിയ പണപ്പെരുപ്പത്തിനു കാരണമായി.
പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ക്രൂഡ് ഓയിൽ നിരക്കിലുണ്ടാക്കിയിട്ടുള്ള വൻ വർധനയാണ് പണപ്പെരുപ്പത്തിന്റെ ഏറ്റവും പ്രധാന കാരണം.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ക്രൂഡ് പെട്രോളിയത്തിന്റെയും പ്രകൃതിവാതകത്തിന്റെയും പണപ്പെരുപ്പം മാർച്ചിലെ 35.98 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 67.18 ശതമാനത്തിലേക്കാണു കുതിച്ചത്.
ക്രൂഡ് പെട്രോളിയത്തിന്റെ മാത്രം പണപ്പെരുപ്പം 51.57 ശതമാനത്തിൽനിന്ന് 88.06 ശതമാനത്തിലേക്ക് ഉയർന്നു.
ഇന്ധന-ഊർജ വിഭാഗത്തിലാകട്ടെ പണപ്പെരുപ്പം 1.05 ശതമാനത്തിൽനിന്ന് 24.71 ശതമാനത്തിലേക്കാണ് വർധിച്ചത്. കെമിക്കൽ ഉത്പന്നങ്ങൾ, അടിസ്ഥാന ലോഹങ്ങൾ, തുണിത്തരങ്ങൾ എന്നിവയുടെ വില വർധന കാരണം നിർമാണ മേഖലയിലെ പണപ്പെരുപ്പം മാർച്ചിലെ 3.39 ശതമാനത്തിൽനിന്ന് 4.62 ശതമാനമായും ഉയർന്നിട്ടുണ്ട്.
ഇന്ധന ഉത്പാദന മേഖലകളിൽ വൻ തോതിലുള്ള പണപ്പെരുപ്പമുണ്ടായിട്ടുണ്ടെങ്കിലും ഭക്ഷ്യവിലകളിൽ അധികം വർധനയുണ്ടായിട്ടില്ല. മുൻ മാസത്തെ 1.81 ശതമാനത്തിൽനിന്ന് 2.31 ശതമാനമായാണ് ഭക്ഷ്യമേഖലയിൽ ഏപ്രിലിലുണ്ടായിട്ടുള്ള പണപ്പെരുപ്പം.
Sports
ന്യൂഡൽഹി: ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരം ഇന്ത്യയിൽ സംപ്രേഷണം ചെയ്യണമെന്നുള്ള ഹർജിയിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ഏജൻസിയായ പ്രസാർ ഭാരതിക്കും ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്.
ഫിഫ ലോകകപ്പ് മത്സരം തുടങ്ങാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ ഇന്ത്യയിൽ ഔദ്യോഗിക സംപ്രേഷണാവകാശം ആരും ഏറ്റെടുത്തിട്ടില്ലെന്നിരിക്കെയാണു ഡൽഹി ഹൈക്കോടതിയിൽ ഹർജിയെത്തിയിരിക്കുന്നത്.
രാജ്യത്തു സൗജന്യമായി സംപ്രേഷണം ചെയ്യുന്ന ദൂരദർശനിലൂടെയോ ഡിഡി സ്പോർട്സിലൂടെയോ ലോകകപ്പ് സംപ്രേഷണം ചെയ്യണമെന്നാണു ഹർജിയിലെ ആവശ്യം.
2026, 2030 ലോകകപ്പുകളുടെ സംപ്രേക്ഷണാവകാശത്തിന് ഫിഫ പത്തു കോടി യുഎസ് ഡോളറാണ് വില പറഞ്ഞത്.
എന്നാൽ സംപ്രേഷകരുടെ താത്പര്യമില്ലായ്മമൂലം ഈ വില 3.5 കോടി ഡോളറായി കുറയ്ക്കുകയും ചെയ്തു. എന്നിട്ടും ഒരു കരാറും അന്തിമമായില്ല. ഫുട്ബോൾ പ്രേമികൾ ഏറെയുള്ള രാജ്യങ്ങളിലൊന്നിന് ഇതുമൂലം ലോകകപ്പ് നഷ്ടമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
2007ലെ സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് സിഗ്നൽസ് നിയമപ്രകാരം ഫിഫ ലോകകപ്പ് ദേശീയപ്രാധാന്യമുള്ള കായിക ഇനമാണെന്നും അതിനാൽത്തന്നെ പൊതുജനങ്ങൾക്ക് ലോകകപ്പ് മത്സരം ലഭ്യമാക്കാനായി സർക്കാരും പ്രസാർ ഭാരതിയും ബാധ്യസ്ഥരാണെന്നും ഹർജിയിൽ വ്യക്തമാക്കി.
ഡിഡി സ്പോർട്സും ഡിഡി ഫ്രീ ഡിഷും വേവ്സ് ഒടിടി പ്ലാറ്റ്ഫോമുമുള്ള പ്രസാർ ഭാരതിക്ക് ലോകകപ്പ് സംപ്രേഷണം ചെയ്യാനുള്ള സൗകര്യങ്ങളുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Sports
ദുബായ്: ഐസിസി പുരുഷ ഏകദിന ടീം റാങ്കിംഗില്‍ ഇന്ത്യ ഒന്നാം റാങ്കില്‍. 118 റേറ്റിംഗ് പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തുള്ളത്.
ന്യൂസിലന്‍ഡ് (113), ഓസ്ട്രേലിയ (109) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തി ദക്ഷിണാഫ്രിക്ക (102) നാലാം സ്ഥാനത്ത് എത്തി.
പാക്കിസ്ഥാന് (98) ഒരു സ്ഥാനം ഇറങ്ങി അഞ്ചിലായി. ട്വന്റി-20 ലോക റാങ്കിംഗിലും ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.
Sports
സുഷൗ: ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോളിനു യോഗ്യത നേടാമെന്ന ഇന്ത്യന്‍ ടീമിന്റെ സ്വപ്നം വിഫലം. എഎഫ്സി 2026 അണ്ടര്‍ 17 ഏഷ്യന്‍ കപ്പ് വനിതാ ക്വാര്‍ട്ടറില്‍ ആതിഥേയരായ ചൈനയോട് 3-0നു പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷ അസ്തമിച്ചു.
ആണ്‍കുട്ടികള്‍ പുറത്ത്
ജിദ്ദ: 2026 ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ യോഗ്യത സ്വന്തമാക്കാന്‍ സാധിക്കാതെ ഇന്ത്യന്‍ ആണ്‍കുട്ടികളും. 2026 എഎഫ്സി ഏഷ്യന്‍ കപ്പ് അണ്ടര്‍ 17 ഗ്രൂപ്പ് പോരാട്ടത്തിന്റെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് യോഗ്യത ലഭിക്കുമെങ്കിലും, ഗ്രൂപ്പ് ഡിയില്‍ രണ്ട് തോല്‍വിയുമായി ഇന്ത്യ പുറത്തായി.
ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ ഉസ്ബക്കിസ്ഥാനോടും തോല്‍വി വഴങ്ങി (3-0) ഇന്ത്യ പുറത്താകുകയായിരുന്നു.
Kerala
ഹൈദരാബാദ്: പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്നു രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്, ഇന്ധന ഉപഭോഗം കുറയ്ക്കണം തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം.
ഇന്ധനപ്രതിസന്ധിയും മറ്റും മറികടക്കാൻ കാര്യമായൊന്നും ചെയ്യാത്ത കേന്ദ്രസർക്കാർ രാജ്യത്തെ വീണ്ടും കോവിഡ് കാലത്തിനു സമാനമായ ലോക്ക്ഡൗണിലേക്കു നയിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
മൂന്നു മാസമായിട്ടും കൃത്യമായ ബദൽ സംവിധാനങ്ങൾ ഒരുക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നു കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. എന്നാൽ, പ്രധാനമന്ത്രിയുടെ ആഹ്വാനം ആത്മനിർഭർ ഭാരതത്തിലേക്കുള്ള ചുവടുവയ്പാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.
കടുത്ത മിതവ്യയ നടപടികൾ പാലിച്ച് ജനങ്ങൾ സഹകരിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ആഹ്വാനം ചെയ്തത്. പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കുക, വിദേശയാത്രകൾ ഒഴിവാക്കുക, സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്കു മാറ്റിവയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണു പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ഹൈദരാബാദിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടതു നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്നു പ്രധാനമന്ത്രി ഓർമിപ്പിച്ചു. യുദ്ധം തുടങ്ങിയ ശേഷം ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലേക്ക് ഉയർന്നതും രൂപയുടെ മൂല്യം 95-ലേക്കു താഴ്ന്നതും രാജ്യത്തിനു വലിയ ബാധ്യതയാകുന്നുണ്ട്.
പെട്രോൾ, ഡീസൽ ഉപഭോഗം പരമാവധി കുറയ്ക്കുക, മെട്രോ സൗകര്യമുള്ള നഗരങ്ങളിൽ അത് ഉപയോഗിക്കുക, കാർ പൂളിംഗ് പ്രോത്സാഹിപ്പിക്കുക, കോവിഡ് കാലത്തു നടപ്പാക്കിയ "വർക്ക് ഫ്രം ഹോം' രീതിയും ഓൺലൈൻ മീറ്റിംഗുകളും വീണ്ടും പ്രാവർത്തികമാക്കുക, ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നതും അത്യാവശ്യമല്ലാത്ത വിദേശയാത്രകളും ഒഴിവാക്കുക, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുക, രാസവളങ്ങൾക്കു പകരം പ്രകൃതിദത്ത കൃഷി രീതിയിലേക്കു മാറുക തുടങ്ങിയ നിർദേശങ്ങളാണു പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്നത്.
ആഗോള ഊർജ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇന്ധന വില വരും ദിവസങ്ങളിൽ വർധിപ്പിക്കേണ്ടി വന്നേക്കാമെന്ന സൂചനയും ഔദ്യോഗിക വൃത്തങ്ങൾ നൽകുന്നുണ്ട്. നിലവിൽ പ്രതിദിനം 1,000 കോടി രൂപയുടെ നഷ്ടമാണ് എണ്ണ കമ്പനികൾ നേരിടുന്നത്.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കുടിയേറ്റക്കാർക്കും അവരുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനായി നൽകുന്ന പ്രശസ്തമായ "പോൾ ആൻഡ് ഡെയ്സി സൊറോസ് ഫെലോഷിപ്' പ്രഖ്യാപിച്ചു.
തെരഞ്ഞെടുത്ത 30 പേരിൽ 11 പേരും ഇന്ത്യൻ വംശജരാണ്. തെരഞ്ഞെടുക്കപ്പെട്ടവർക്ക് ബിരുദാനന്തര പഠനത്തിനായി 90,000 ഡോളർ (ഏകദേശം 75 ലക്ഷം രൂപ) വരെ സാമ്പത്തിക സഹായം ലഭിക്കും. 3,070 അപേക്ഷകരിൽ നിന്നാണ് 30 പേരെ കണ്ടെത്തിയത്.
അമേരിക്കയുടെ സാമൂഹികവും ഭരണഘടനാപരവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധരായ "പുതിയ അമേരിക്കക്കാരാണ്' ഈ പ്രതിഭകളെന്ന് ഫെലോഷിപ് സമിതി വ്യക്തമാക്കി.
തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജർ
അഖിൽ രാജൻ: യേൽ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡിയും ജെഡിയും ചെയ്യുന്നു. ബൈഡൻ ഭരണകൂടത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അക്ഷയ വിജയ അന്നപ്രഗഡ: കാൻസർ കണ്ടെത്താനുള്ള ലിക്വിഡ് ബയോപ്സി സാങ്കേതികവിദ്യയിൽ ഗവേഷണം നടത്തുന്ന ഡോക്ടർ-സയന്റിസ്റ്റ്.
അനന്തൻ സദഗോപൻ: ഹാർവാർഡിൽ ബയോളജിക്കൽ സയൻസിൽ പിഎച്ച്ഡി ചെയ്യുന്നു. കെമിക്കൽ ബയോളജിയിൽ വിദഗ്ധൻ.
ആര്യ റാവു: ഹാർവാർഡ് - എംഐടി സംയുക്ത പ്രോഗ്രാമിൽ എംഡി/പിഎച്ച്ഡി ചെയ്യുന്നു. എഐ ഉപയോഗിച്ചുള്ള ചികിത്സാ രീതികളിൽ ഗവേഷണം.
അവിനാഷ് വദാലി: എംഐടിയിൽ ഫിസിക്സിൽ പിഎച്ച്ഡി ചെയ്യുന്നു. ക്വാണ്ടം സിസ്റ്റങ്ങളിൽ ഗവേഷണം.
ഇലീന ലോഗാനി: സ്റ്റാൻഫോർഡ് ലോ സ്കൂളിൽ ജെഡി വിദ്യാർഥി. സാമൂഹിക നീതിയും സാമ്പത്തിക നയങ്ങളും കേന്ദ്രീകരിച്ചുള്ള പ്രവർത്തനം.
റിയ ദാസ്: എംഐടിയിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലും കമ്പ്യൂട്ടർ സയൻസിലും പിഎച്ച്ഡി ചെയ്യുന്നു.
റോണക് ദേശായി: എഐ ഉപയോഗിച്ച് പുതിയ ആന്റിബയോട്ടിക്കുകൾ കണ്ടെത്താനുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു.
സെറീൻ സിംഗ്: ഓക്സ്ഫോർഡിൽ നിന്ന് ക്രിമിനോളജിയിൽ പിഎച്ച്ഡി നേടി. നീതിന്യായ വ്യവസ്ഥയിലെ പരിഷ്കാരങ്ങൾക്കായി പ്രവർത്തിക്കുന്നു.
വിവസ്വൻ വൈകുണ്ഠ: യുസിഎസ്എഫിൽ ഇമ്മ്യൂണോളജിയിലും ജീൻ എഡിറ്റിംഗിലും ഗവേഷണം നടത്തുന്നു.
യാസ ബേഗ്: സ്റ്റാൻഫോർഡ് സർവകലാശാലയിൽ ബയോ എൻജിനിയറിംഗിൽ പിഎച്ച്ഡി ചെയ്യുന്നു.
Tech
ന്യൂഡൽഹി: ആഗോള ഐടി സേവന ദാതാക്കളായ കോഗ്നിസെന്റ് 12,000 മുതൽ 15,000 വരെ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കമ്പനിയുടെ ചിലവ് കുറയ്ക്കുന്നതിനായുള്ള ‘പ്രൊജക്ട് ലീപ്’ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഇന്ത്യയിൽ നിന്നുള്ള ജീവനക്കാരെയാണ് ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുകയെന്നാണ് റിപ്പോർട്ടുകൾ പ്രകാരമുള്ള സൂചന. ഐടി ലോകത്തെ പ്രമുഖ കമ്പനികളിലൊന്നായ കോഗ്നിസന്റിന്റെ ഈ നീക്കം ഇന്ത്യൻ ഐടി മേഖലയിൽ വലിയ ആശങ്കയ്ക്കാണ് വഴിതെളിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 29-നാണ് കമ്പനി തങ്ങളുടെ ലാഭവിഹിതം വർദ്ധിപ്പിക്കുന്നതിനും ചിലവ് കുറയ്ക്കുന്നതിനുമായി ‘പ്രൊജക്ട് ലീപ്’ പ്രഖ്യാപിച്ചത്. പിരിച്ചുവിടൽ ഉണ്ടാകുമെന്ന് അന്ന് സൂചന നൽകിയിരുന്നെങ്കിലും എത്ര പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നില്ല. കോഗ്നിസെന്റ് കമ്പനിക്ക് നിലവിൽ ആഗോളതലത്തിൽ 3,57,000 ജീവനക്കാരാണുള്ളത്. ഇതിൽ 2,50,000 പേരും ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്.
ഇന്ത്യയിൽ മാത്രം പതിനായിരത്തിലേറെ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കാം. ഇന്ത്യയിലെ ഒരു ജീവനക്കാരന്റെ ശരാശരി വാർഷിക ശമ്പളം 15 ലക്ഷം രൂപയായാണ് കണക്കാക്കുന്നത്. പിരിച്ചുവിടപ്പെടുന്നവർക്ക് ആറ് മാസത്തെ ശമ്പളമായ ഏകദേശം 7.5 ലക്ഷം രൂപ വീതം നൽകാനാണ് കമ്പനിയുടെ പദ്ധതിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അമേരിക്കയിലെ ജീവനക്കാരെ പിരിച്ചുവിടുന്നത് ഇന്ത്യയെ അപേക്ഷിച്ച് കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതുകൊണ്ടുതന്നെ അമേരിക്കയിൽ പിരിച്ചുവിടൽ കുറവായിരിക്കാനാണ് സാധ്യതകൾ. ശമ്പളം, പ്രാദേശിക നിയമങ്ങൾ എന്നിവ പരിഗണിച്ച് ഓരോ രാജ്യത്തെയും പിരിച്ചുവിടൽ തോതിനെകുറിച്ച് കമ്പനി അന്തിമ തീരുമാനമെടുക്കും.
Tech
ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് പ്രമുഖ സ്പേസ്-ടെക് സ്റ്റാര്‍ട്ടപ്പായ പിക്സല്‍, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സ്ഥാപനമായ സര്‍വം എഐയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന അത്യാധുനിക പദ്ധതിയാണ് ഓര്‍ബിറ്റല്‍ ഡാറ്റാ സെന്റര്‍.
പാത്ത്ഫൈന്‍ഡര്‍ എന്നു പേരിട്ടിരിക്കുന്ന സെന്ററിന്റെ ലക്ഷ്യം ഭൂമിയുടെ ഭ്രമണപഥത്തില്‍ (ഓര്‍ബിറ്റ്) നേരിട്ട് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുകയെന്നതാണ്. ഭൂമിയിലെ ഡാറ്റാ സെന്ററുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സ്ഥല പരിമിതിയാണ്.
കൂടാതെ വലിയ ഊര്‍ജവും ആവശ്യമാണ്. ഇതു രണ്ടും പരിഹരിക്കുകയെന്നതാണ് ഓര്‍ബിറ്റല്‍ ഡാറ്റാ സെന്ററിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഈ ദൗത്യം 2026 അവസാനത്തോടെ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.
ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നതിലൂടെ അന്തരീക്ഷത്തിലെ തടസങ്ങളില്ലാതെ സൂര്യപ്രകാശത്തില്‍നിന്ന് നേരിട്ട് ഊര്‍ജം ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യാം എന്നതാണ്.
കൂടാതെ മറ്റ് ഉപഗ്രഹങ്ങളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ബഹിരാകാശത്തുവച്ച് വിശകലനം ചെയ്യാന്‍ സാധിക്കും.
കൂടാതെ ഡാറ്റ ഭൂമിയിലേക്ക് അയച്ച് പ്രോസസ് ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാനും സാങ്കേതിക വിദ്യകള്‍ ബഹിരാകാശത്ത് ഉപയോഗിക്കുന്നതിലൂടെ ഡാറ്റാ സുരക്ഷ വര്‍ധിപ്പിക്കാനും സാധിക്കും.
ബഹിരാകാശത്ത് എത്തുന്ന ഉപഗ്രഹം സ്വയം ഒരു സൂപ്പര്‍ കംപ്യൂട്ടറായി മാറും. ഇതിലെ ഏറ്റവും വലുതും പ്രധാനവുമായ ഭാഗം ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റുകളാണ്.
സാധാരണ ഉപഗ്രഹങ്ങളില്‍നിന്ന് വ്യത്യസ്തമായി, ഡാറ്റാ സെന്ററുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഹൈ-എന്‍ഡ് ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റുകള്‍ ഉപഗ്രഹത്തിലുണ്ടാവും.
പിക്സലിന്റെ ഹൈ്പര്സപെക്ട്രല് ഇമേജിംഗ് കാമറ ഉപയോഗിച്ച് ഭൂമിയുടെ വ്യക്തമായ ചിത്രങ്ങള്‍ എടുക്കാനും അവ തത്സമയം എഐ ഉപയോഗിച്ച് വിശകലനം ചെയ്യാനും കഴിയും.
Business
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ സ്പാം കോളുകള്‍ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണെന്നു റിപ്പോർട്ട്. ട്രുകോളറിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിൽ സ്പാം തീവ്രത 66 ശതമാനമാണ്. ഇതില്‍ 36 ശതമാനവും ടെലിമാര്‍ക്കറ്റിംഗ് കോളുകളാണ്.
2023ലെ ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമവും എഐ അധിഷ്ഠിത ടൂളുകളും ഉപയോഗിച്ചു സ്പാം മെസേജുകൾ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്പാം കോളുകള്‍ ഇപ്പോഴും വലിയ ഭീഷണിയാണ്. ഇന്തോനേഷ്യയാണു ട്രുകോളറിന്റെ ലിസ്റ്റില്‍ ഒന്നാമത്. ചിലി, വിയറ്റ്നാം, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.
സ്പാം കോളുകളുടെ പ്രധാന കാരണങ്ങളും സാഹചര്യങ്ങളും
ടെലിമാര്‍ക്കറ്റിംഗ്
രാജ്യത്തെ ഭൂരിഭാഗം സ്പാം കോളുകളും സെയില്‍സ്, ടെലിമാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ക്കായുള്ളതാണ്.
സാമ്പത്തിക തട്ടിപ്പുകള്‍
ഈ കോളുകള്‍ പലപ്പോഴും ബാങ്കിംഗ്, സാമ്പത്തിക തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്നു.
ഡാറ്റാ പങ്കിടല്‍
ഫോമുകള്‍ പൂരിപ്പിക്കുമ്പോഴും മറ്റും ആളുകള്‍ നല്കുന്ന ഫോണ്‍ നമ്പറുകള്‍ മൂന്നാം കക്ഷികളുമായി പങ്കുവയ്ക്കുന്നത് സ്പാം വര്‍ധിപ്പിക്കുന്നു.
സാങ്കേതിക പരിമിതികള്‍
സ്പാം കോളുകള്‍ തടയുന്നതിനുള്ള റഗുലേറ്ററി നടപടികള്‍ക്കിടയിലും കോളര്‍മാരുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിലെ പോരായ്മകള്‍ ഇതിനെ സഹായിക്കുന്നു.
തടയാനുള്ള നടപടികള്‍
• ട്രായ്യുടെ ഡൂ നോട്ട് ഡിസ്റ്റര്‍ബ് (ഡിഎൻഡി) രജിസ്ട്രി
പ്രൊമോഷണല്‍ കോളുകള്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ നമ്പറുകള്‍ ഡിഎന്‍ഡിയില്‍ രജിസ്റ്റര്‍ ചെയ്യാം.
• എഐ അധിഷ്ഠിത കണ്ടെത്തല്‍
ടെലികോം സേവനദാതാക്കള്‍ എഐ ഉപയോഗിച്ചു സംശയാസ്പദമായ കോളുകള്‍ തിരിച്ചറിയുകയും തടയുകയും ചെയ്യുന്നു.
• ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോം
സഞ്ചാര്‍ സാഥി പ്ലാറ്റ്ഫോമിനു കീഴില്‍ തട്ടിപ്പ് നമ്പറുകള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു.
• 2023ലെ ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമം
ഉപഭോക്താക്കള്‍ക്ക് അവരുടെ ഡാറ്റയില്‍ കൂടുതല്‍ നിയന്ത്രണം നല്കുന്നു.
ഡിജിറ്റല്‍ ലോകത്ത് നമ്മള് ആവശ്യപ്പെടാതെതന്നെ ലഭിക്കുന്ന അനാവശ്യ സന്ദേശങ്ങളെയാണ് സ്പാം എന്നു വിളിക്കുന്നത്. സാധാരണയായി പരസ്യങ്ങള്‍ക്കും തട്ടിപ്പുകള്ക്കുമാണ് (പിഷിംഗ്) ഇവ ഉപയോഗിക്കുന്നത്.
വിവിധ രൂപങ്ങള്‍
ഇ-മെയിലുകള്‍ വഴിയാണ് സ്പാം പ്രധാനമായും വരുന്നത്. എന്നാല്‍ ഇന്ന് എസ്എംഎസ്, സോഷ്യല്‍ മീഡിയ, ഫോണ്‍ കോളുകള്‍ (സ്പാം കോളുകള്‍) എന്നിവയിലൂടെയും ഇവ വരാറുണ്ട്.
സ്പാമിന്റെ ലക്ഷ്യം
മിക്ക സ്പാമുകളും ഉത്പന്നങ്ങളുടെ പരസ്യത്തിനായുള്ളതാണ്. എന്നാല്‍ ചിലവ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്താനോ (ഹാക്കിംഗ്) കംപ്യൂട്ടറില്‍ വൈറസുകള്‍ കടത്തിവിടാനോ ഉള്ള ലിങ്കുകള്‍ അടങ്ങിയവയാകാം.
പേരിന്റെ ചരിത്രം
’മോണ്ടി പൈത്തണ്‍’എന്ന ഒരു പഴയ കോമഡി സ്കെച്ചില്നിന്നാണ് ഈ വാക്കിന് ഇന്റര്‍നെറ്റ് ലോകത്തു പ്രശസ്തി ലഭിച്ചത്. സ്പാം എന്നത് യഥാര്‍ഥത്തില്‍ 1937ല്‍ വിപണിയിലിറങ്ങിയ ടിന്നിലടച്ച ഒരു മാംസ ഉത്പന്നത്തിന്റെ ബ്രാന്‍ഡ് പേരാണ്.
സുരക്ഷ
ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. സംശാസ്പദമായ സന്ദേശങ്ങൾ തുറക്കാതിരിക്കുക.
International
ന്യൂഡല്‍ഹി: യുഎഇയിലെ ഫുജൈറയില്‍ ഇറാന് നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ ശക്തമായി അപലപിച്ച് ഇന്ത്യ.
അംഗീകരിക്കാനാവില്ലെന്നും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
"ഫുജൈറയില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്ക്ക് പരിക്കേറ്റ ആക്രമണം അംഗീകരിക്കാനാവില്ല. ശത്രുതകള്‍ ഉടനടി അവസാനിപ്പിക്കണമെന്നും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും നിരപരാധികളായ സാധാരണക്കാരെയും ലക്ഷ്യം വച്ചുള്ള നടപടികള്‍ക്ക് അന്ത്യമുണ്ടാകണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു'.- ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സില്‍ കുറിച്ചു.
യുഎഇയിലെ ഫുജൈറ പെട്രോളിയം ഇന്‍ഡസ്ട്രീസ് സോണിലാണ് ഇറാന്റെ ആക്രമണമുണ്ടായത്. ഡ്രോണ്‍- മിസൈല്‍ ആക്രമണത്തില്‍ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ തീപിടിത്തം ഉണ്ടായതായും അധികൃതര്‍ അറിയിച്ചു. സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍തന്നെ തീ നിയന്ത്രണവിധേയമാക്കുകയും പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
National
ന്യൂഡൽഹി: ബിജെപി ഭരണത്തിന് കീഴിൽ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 157-ലേക്ക് താഴ്ന്നുവെന്നും മാധ്യമസ്വാതന്ത്ര്യം വലിയ തോതിൽ ഹനിക്കപ്പെട്ടുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ് മാധ്യമസ്വാതന്ത്ര്യമെന്ന നെഹ്റുവിന്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2014 മുതൽ 2023 വരെയുള്ള കാലയളവിൽ 36 മാധ്യമപ്രവർത്തകർ ജയിലിലായെന്നും, യുഎപിഎ പോലുള്ള കഠിനമായ നിയമങ്ങൾ മാധ്യമങ്ങളെ നിശബ്ദമാക്കാൻ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അഴിമതി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നുവെന്ന് ഖർഗെ ആരോപിച്ചു. ഉത്തർപ്രദേശ്, ഹരിയാന, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ പേരുകളും അദ്ദേഹം എടുത്തുപറഞ്ഞു.
വാർത്താമുറികളെ നിശബ്ദമാക്കാൻ അപകീർത്തി നിയമങ്ങളും ദേശീയ സുരക്ഷാ നിയമങ്ങളും കേന്ദ്രം ആയുധമാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയയ്ക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യുകയും അവരെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയുമാണ് ഒരു സ്വതന്ത്ര മാധ്യമത്തിന്റെ ധർമ്മമെന്ന് ഖർഗെ ഓർമിപ്പിച്ചു. എന്നാൽ ഇന്നത്തെ ഭരണകൂടം സ്വതന്ത്ര പത്രപ്രവർത്തനത്തെ ശിക്ഷിക്കുകയും സർക്കാരിന് വിധേയമായി നിൽക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഈ സാഹചര്യം ജനാധിപത്യ സ്ഥാപനങ്ങൾക്ക് ദൂരവ്യാപകമായ നാശമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
National
ന്യൂഡൽഹി: ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 157-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ. 180 രാജ്യങ്ങളുടെ പട്ടികയിൽ കഴിഞ്ഞവർഷം 151-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഈ വർഷത്തെ സൂചികയിൽ ആറു സ്ഥാനമാണ് താഴേക്കിറങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തു മാധ്യമസ്വാതന്ത്ര്യം പ്രതിസന്ധി നേരിടുകയാണെന്ന പരാമർശത്തോടെ പാരീസ് ആസ്ഥാനമായുള്ള "റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ സംഘടനയാണ് സൂചിക പുറത്തുവിട്ടത്.
2014ൽ നരേന്ദ്ര മോദി അധികാരമേറ്റതിനു പിന്നാലെ ഇന്ത്യൻ മാധ്യമങ്ങൾ അനൗദ്യോഗികമായ അടിയന്തരാവസ്ഥയിലേക്ക് പതിച്ചുവെന്നും ബിജെപിയും മാധ്യമങ്ങളെ നിയന്ത്രിക്കുന്ന വലിയ കുടുംബങ്ങളും തമ്മിൽ അതിശയകരമായ ഒരു സൗഹൃദം രൂപപ്പെട്ടുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
25 വർഷത്തെ കാലയളവിനിടയിൽ ലോകത്തിലെ മാധ്യമസ്വാതന്ത്ര്യം അതിന്റെ ഏറ്റവും താഴത്തെ നിലയിലാണെന്ന് 2026ലെ റിപ്പോർട്ടിൽ സംഘടന അടിവരയിടുന്നു. നോർവെ, നെതർലാൻഡ്സ്, എസ്തോണിയ എന്നീ രാജ്യങ്ങളാണ് മാധ്യമസ്വാതന്ത്ര്യ സൂചികയിൽ മുന്നിട്ടുനിൽക്കുന്നത്. രാജഭരണവും ഏകാധിപത്യവും ഭരണകൂടത്തെ നയിക്കുന്ന സൗദി അറേബ്യ, ഇറാൻ, ചൈന, ഉത്തരകൊറിയ, എരിത്രിയ എന്നീ രാജ്യങ്ങളാണ് 180 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്.
പാക്കിസ്ഥാൻ 153-ാം സ്ഥാനത്തുള്ളപ്പോൾ ഭൂട്ടാൻ 150-ാം സ്ഥാനത്തും നേപ്പാൾ 87-ാം സ്ഥാനത്തും ശ്രീലങ്ക 134-ാം സ്ഥാനത്തും ബംഗ്ലാദേശ് 152-ാം സ്ഥാനത്തുമാണുള്ളത്. എന്നാൽ മ്യാൻമർ (166), അഫ്ഗാനിസ്ഥാൻ (175), ചൈന (178) എന്നീ അയൽരാജ്യങ്ങളിൽ മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയിലേക്കാൾ താഴെയാണ്.
രാഷ്ട്രീയ സന്ദർഭങ്ങൾ, നിയമ ചട്ടക്കൂട്, സാന്പത്തിക സന്ദർഭം, സാമൂഹിക-സാംസ്കാരിക സന്ദർഭം, സുരക്ഷ എന്നീ അഞ്ചു സൂചികകൾ ഉപയോഗിച്ചാണ് മാധ്യമസ്വാതന്ത്ര്യത്തെ വിലയിരുത്തിയിട്ടുള്ളത്. ഈ അഞ്ച് സൂചികകളിലും നരേന്ദ്ര മോദി സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് "ഗോദി മാധ്യമങ്ങൾ’ സമീപവർഷങ്ങളിൽ വർധിച്ചെന്നും 80 കോടി ഇന്ത്യക്കാരെങ്കിലും പിന്തുടരുന്ന 70ലധികം മാധ്യമസ്ഥാപനങ്ങൾ പ്രധാനമന്ത്രിയുടെ അടുത്ത അനുയായിയും റിലയൻസ് ഇൻഡസ്ട്രീസ് തലവനുമായ മുകേഷ് അംബാനിക്കുണ്ടെന്നും റിപ്പോർട്ട് പരാമർശിക്കുന്നു.
പ്രധാനമന്ത്രി വാർത്താസമ്മേളനങ്ങൾ നടത്താറില്ലെന്നും അദ്ദേഹത്തെ അനുകൂലിക്കുന്ന തരത്തിൽ വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകർക്കും യുട്യൂബർമാർക്കും മാത്രമേ അഭിമുഖങ്ങൾ നൽകാറുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ തീവ്രവാദവിരുദ്ധ നിയമം മാധ്യമപ്രവർത്തകർക്കെതിരേ വർധിച്ച തോതിൽ പ്രയോഗിക്കുന്നുണ്ടെന്നും 2023 ടെലികമ്യൂണിക്കേഷൻസ് നിയമം, 2023 ഐടി ഭേദഗതി നിയമം, 2023 ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം തുടങ്ങിയ പുതിയ നിയമങ്ങൾ അവതരിപ്പിച്ചതിലൂടെ മാധ്യമങ്ങളെ നിയന്ത്രിക്കാൻ സർക്കാരിന് പ്രധാനമന്ത്രി അസാധാരണ അധികാരം നൽകിയെന്നും റിപ്പോർട്ട് പറയുന്നു.
രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും മറ്റു പ്രാദേശിക കക്ഷികളും പ്രതികാരനടപടിക്കും ഭീഷണിപ്പെടുത്തലിനുമായി മാധ്യമപ്രവർത്തകർക്കെതിരായ നിയമവ്യവസ്ഥകൾ ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
International
ന്യൂയോർക്ക്: ഇന്ത്യയിൽനിന്ന് വിവിധ കാലങ്ങളിലായി അപഹരിക്കപ്പെടുകയും നിയമവിരുദ്ധമായി കടത്തുകയും ചെയ്ത 650-ലധികം അമൂല്യ പുരാവസ്തുക്കൾ അമേരിക്ക ഇന്ത്യക്ക് കൈമാറി. ഏകദേശം 14 ദശലക്ഷം യുഎസ് ഡോളർ (116 കോടിയിലധികം രൂപ) വിപണിമൂല്യം കണക്കാക്കുന്ന ഈ പുരാവസ്തുക്കൾ ന്യൂയോർക്കിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് ഇന്ത്യൻ അധികൃതർക്ക് കൈമാറിയത്.
മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസറും ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസും സംയുക്തമായി നടത്തിയ അന്വേഷണങ്ങളിലൂടെയാണ് ഈ പുരാവസ്തുക്കൾ വീണ്ടെടുത്തത്. കുപ്രസിദ്ധ പുരാവസ്തു കള്ളക്കടത്തുകാരനായ സുഭാഷ് കപൂർ ഉൾപ്പെട്ട അന്താരാഷ്ട്ര കള്ളക്കടത്ത് ശൃംഖലകളിൽനിന്ന് പിടിച്ചെടുത്ത വസ്തുക്കളാണ് ഇതിൽ ഭൂരിഭാഗവും.
പത്താം നൂറ്റാണ്ടിലെ കല്ലിൽ തീർത്ത ശില്പങ്ങൾ, വെങ്കല വിഗ്രഹങ്ങൾ, പുരാതന കളിമൺ ശില്പങ്ങൾ എന്നിവയടക്കം അമൂല്യങ്ങളായ വസ്തുക്കളാണ് വർഷങ്ങൾക്ക് ശേഷം ഇന്ത്യക്കു തിരികെ ലഭിക്കുന്നത്. ഇവ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ വ്യത്യസ്ത കാലഘട്ടങ്ങളിലെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്നവയാണ്.
വർഷങ്ങളായി നടന്നുവരുന്ന ഓപ്പറേഷൻ ഐഡൽ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അമൂല്യമായ പുരാവസ്തുക്കൾ വീണ്ടെടുക്കാനായത്. മോഷ്ടിക്കപ്പെട്ടും നിയമപരമായുമല്ലാതെ യുഎസിലെത്തിയ ചരിത്രപരമായ ശേഷിപ്പുകൾ കണ്ടെത്തി അവയുടെ യഥാർഥ അവകാശിയില്ലെത്തിക്കാൻ ആരംഭിച്ചതാണ് ഓപ്പറേഷൻ ഐഡൽ.
വസ്തുക്കൾ തിരികെ എത്തിക്കുന്നതിനായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ഈ നീക്കത്തിലൂടെ ശക്തമായി. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനവേളകളിൽ പുരാവസ്തുക്കൾ തിരികെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ചർച്ചകൾ നടന്നിരുന്നു.
ഇന്ത്യയുടെ തനതായ സാംസ്കാരിക സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും അവ മാതൃരാജ്യത്തേക്ക് എത്തിക്കുന്നതിനും അമേരിക്ക നൽകുന്ന പിന്തുണയ്ക്ക് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് നന്ദി അറിയിച്ചു. പുരാവസ്തുക്കൾ ഉടൻ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്ന് ആർക്കിയോളിജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതരും അറിയിച്ചു.
Business
ഇറാനിലെ തെക്കുകിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പിൽനിന്ന് ഇന്ത്യ പിൻമാറുന്നു എന്ന വാർത്ത അമ്പരപ്പോടെയാണ് പലരും കേട്ടത്. ഇന്ത്യയുടെ വിദേശനയത്തിലെ ഏറ്റവും നിർണായകമായ പദ്ധതികളിലൊന്നായിരുന്നു ചബഹാർ. പാകിസ്ഥാനെ മറികടന്നു മധ്യേഷ്യയിലേക്ക് എത്താനുള്ള ഇന്ത്യയുടെ ദീർഘകാല സ്വപ്നത്തിനു വാതിൽ തുറന്നത് ഈ തുറമുഖമായിരുന്നു. എന്നാൽ, അന്താരാഷ്ട്ര സമ്മർദങ്ങളും അമേരിക്കൻ ഉപരോധങ്ങളും ശക്തമായ സാഹചര്യത്തിൽ ഇന്ത്യയുടെ പങ്കാളിത്തം ഇപ്പോൾ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.
ചബഹാർ പ്രത്യേകത
ചബഹാർ തുറമുഖം ഭൗമരാഷ്ട്രീയ ദൃഷ്ടിയിൽ ഒരു അപൂർവ രത്നമാണ്. ആഴക്കടൽ തുറമുഖമായ ചബഹാർ വൻ ചരക്കുകപ്പലുകൾക്കു നേരിട്ട് അടുക്കാൻ കഴിയുന്ന വിധം സ്വാഭാവികമായി രൂപപ്പെട്ടതാണ്.
അതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. ചാബഹാർ തുറമുഖത്തെ പ്രധാന രണ്ട് ടെർമിനലുകളാണ് ഷാഹിദ് ബെഹെഷ്തി, ഷാഹിദ് കലന്താരി എന്നിവ. ഷാഹിദ് ബെഹെഷ്തി ഇന്ത്യയുടെ വ്യാപാര താല്പര്യങ്ങൾക്കു മുൻതൂക്കം കൊടുത്തെങ്കിൽ ഷാഹിദ് കലന്താരി പ്രാദേശികമായ ആവശ്യങ്ങൾക്കാണ് കൂടുതൽ മുൻഗണന നൽകിയിരുന്നത്.
ചബഹാറും ഇന്ത്യയും
പാകിസ്ഥാനെ ആശ്രയിക്കാതെ അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളിലേക്കു നേരിട്ട് ചരക്ക് നീക്കം നടത്താൻ ഇന്ത്യയ്ക്ക് കഴിയുന്ന ഒരേയൊരു മാർഗം ഈ തുറമുഖമാണ്. സൂയസ് കനാൽ വഴിയുള്ള പരമ്പരാഗത പാതയെ അപേക്ഷിച്ച് സമയവും ചെലവും ലാഭിക്കുവാൻ സാധിക്കുമെന്നത് ഇന്ത്യൻ വ്യാപാരത്തിനു വലിയ നേട്ടമായിരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലേക്കു നേരിട്ടു പ്രവേശനമുള്ള ഒരേയൊരു ഇറേനിയൻ തുറമുഖം കൂടിയായ ചബഹാർ, ഇന്ത്യയും റഷ്യയും യൂറോപ്പും തമ്മിൽ ബന്ധിപ്പിക്കുന്ന International North-South Transport Corridor ന്റെ നിർണായക കണ്ണിയായി മാറുമായിരുന്നു. അതിലൂടെ റഷ്യൻ വിപണിയും യൂറോപ്യൻ വിപണിയും ഇന്ത്യയ്ക്കു കൂടുതൽ അടുത്താകുമായിരുന്നു.
ചബഹാറിൽനിന്ന് അഫ്ഗാൻ അതിർത്തിയായ സഹേദാൻ വരെ നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന റെയിൽവേ പാത യാഥാർഥ്യമായിരുന്നെങ്കിൽ കരമാർഗമുള്ള ചരക്ക് നീക്കവും അതിവേഗമാകുമായിരുന്നു. കടലുമായി ബന്ധമില്ലാത്ത അഫ്ഗാനിസ്ഥാന് ലോകവിപണിയിലേക്ക് കടക്കാനുള്ള ഏക എളുപ്പവഴി കൂടിയായിരുന്നു ചബഹാർ.
അഫ്ഗാനിസ്ഥാനിലേക്കുള്ള മാനുഷിക സഹായങ്ങളും മരുന്നുകളും ഇപ്പോൾതന്നെ ഈ തുറമുഖം വഴി എത്തിച്ചിരുന്നു. ഈ മേഖലയിൽ ചൈനയുടെ സ്വാധീനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഗ്വദർ തുറമുഖത്തിന് വെറും 72 കിലോമീറ്റർ അകലെ സ്ഥാനം ഉറപ്പിക്കുക എന്നത് ഇന്ത്യയുടെ തന്ത്രപരമായ ആവശ്യം കൂടിയായിരുന്നു. ഇറാനിലെയും മധ്യേഷ്യയിലെയും പ്രകൃതിവാതകവും എണ്ണ സമ്പത്തും എളുപ്പത്തിൽ ഇന്ത്യയിലെത്തിക്കാൻ ഈ തുറമുഖം വഴിയൊരുക്കുമായിരുന്നു, അത് ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്കയും നിർണായകമായ സംഭാവനയായി മാറിയേനെ.
ഇന്ത്യയുടെ നിക്ഷേപം
2003 മുതൽതന്നെ ഈ തുറമുഖത്തിന്റെ വികസനത്തിൽ ഇന്ത്യ സജീവമായി പങ്കുചേർന്നിരുന്നു. എന്നാൽ, ഏറ്റവും നിർണായകമായ ചുവടുവയ്പ് ഉണ്ടായത് 2024ലാണ്, ഷാഹിദ് ബെഹെഷ്തി ടെർമിനൽ പ്രവർത്തിപ്പിക്കാൻ India Ports Global Limited ഇറാനുമായി 10 വർഷത്തെ കരാർ ഒപ്പിട്ടു. തുറമുഖത്ത് ആധുനിക ക്രെയിനുകളും ഉപകരണങ്ങളും സ്ഥാപിക്കാൻ 120 മില്യൺ ഡോളർ നേരിട്ട് നിക്ഷേപിച്ചു.
അതോടൊപ്പം തുറമുഖവുമായി ബന്ധപ്പെട്ട റോഡ്, റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 250 മില്യൺ ഡോളറിന്റെ വായ്പ കൂടി വാഗ്ദാനം ചെയ്തു. യൂണിയൻ ബജറ്റിൽ ഒരു ദശകത്തോളം 100 മുതൽ 400 കോടി രൂപ വരെ ചബഹാറിനായി മാത്രം വകയിരുത്തിയിരുന്നു. പദ്ധതിയുടെ തുടക്കം മുതൽ വിവിധ ഘട്ടങ്ങളിലായി ഏകദേശം 4,000 കോടി രൂപ ഇന്ത്യ ഇതിനകം ചെലവിട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ ഉപരോധം ശക്തമാകുന്നതിന് മുമ്പ് തന്നെ വാഗ്ദാനം ചെയ്ത 120 മില്യൺ ഡോളർ മുഴുവനായും ഇന്ത്യ ഇറാന് കൈമാറിയിട്ടുണ്ട്.
പിൻമാറ്റത്തിനു പിന്നിൽ
ഈ പിൻമാറ്റത്തിന്റെ വേരുകൾ തേടിപ്പോകേണ്ടത് 2018-ലേക്കാണ്. ട്രംപ് ഭരണകൂടം ഇറാനുമായുള്ള JCPOA കരാറിൽനിന്ന് പിൻവാങ്ങിയതോടെ ഇറാനിൽ കടുത്ത ഉപരോധം ഏർപ്പെടുത്തി, ചബഹാറിലെ ഇന്ത്യൻ നിക്ഷേപം അപകടകരമായ അവസ്ഥയിലായി. എന്നാൽ, അമേരിക്ക ഇന്ത്യയ്ക്ക് ഒരു പ്രത്യേക ഇളവ് (Sanctions Waiver) നൽകിയിരുന്നു. എന്നാൽ, 2026 ഏപ്രിൽ 26ന് അമേരിക്ക അതു പിൻവലിച്ചു.
പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷാവസ്ഥയും അമേരിക്ക-ഇറാൻ ബന്ധത്തിലെ കടുപ്പമേറിയ നിലപാടുകളും ഇന്ത്യയുടെ സ്ഥിതി കൂടുതൽ പ്രതിസന്ധിയിലാക്കി. ഇറാനുമായി ബിസിനസ് നടത്തുന്ന ഏതു രാജ്യത്തിനും അധിക 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് വന്നതോടെ ഇന്ത്യയ്ക്കു മുന്നോട്ടുപോകാൻ ഒട്ടും ഇടമില്ലാതെയായി. ഉപരോധ ഒഴിവ് കാലാവധി തീരുന്നതോടെ തുടർന്നും അവിടെ തുടരുന്നത് ഇന്ത്യൻ കമ്പനികൾക്കും ബാങ്കിംഗ് ഇടപാടുകൾക്കും വലിയ സാമ്പത്തിക ഭീഷണിയാകുമെന്നു വ്യക്തമായതോടെ 2025 നവംബർ മുതൽ തന്നെ ഇന്ത്യ ചബഹാറിൽനിന്ന് ഉദ്യോഗസ്ഥരെ ഘട്ടംഘട്ടമായി പിൻവലിച്ചു തുടങ്ങിയിരുന്നു.
2026-27 യൂണിയൻ ബജറ്റിൽ ഒരു ദശകത്തിനിടെ ആദ്യമായി ചബഹാറിനു യാതൊരു വിഹിതവും നൽകിയിട്ടില്ല. അതുതന്നെയായിരുന്നു ഇന്ത്യ ഈ പദ്ധതിയിൽനിന്നു പിൻമാറുന്നുവെന്നതിന്റെ ഏറ്റവും ശക്തമായ സൂചന.
ഇന്ത്യയുടെ നഷ്ടം
ഈ പിൻമാറ്റത്തിന്റെ ആഘാതം ഒരു തുറമുഖം നഷ്ടപ്പെടുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. പാകിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യൻ രാജ്യങ്ങളിലേക്കും ചരക്ക് എത്തിക്കാനുള്ള ഇന്ത്യയുടെ ഏക ബദൽ പാത അടയുക കൂടിയാണ്. റഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്ന International North-South Transport Corridor ന്റെ നിർണായക കണ്ണി നഷ്ടപ്പെടുന്നതോടെ ആ മഹത്തായ കണക്റ്റിവിറ്റി പദ്ധതി തന്നെ മന്ദഗതിയിലാകും. വർഷങ്ങളോളം നടത്തിയ നയതന്ത്ര പരിശ്രമങ്ങളും 4,000 കോടി രൂപയിലധികം വരുന്ന നിക്ഷേപവും ഫലപ്രദമാകാതെ പോകാൻ സാധ്യതയുണ്ട്. അന്താരാഷ്ട്ര സമ്മർദങ്ങൾക്കു വഴങ്ങി ഇന്ത്യ ഒരു പദ്ധതി ഉപേക്ഷിക്കുന്നു എന്ന തോന്നൽ ഇറാനുമായുള്ള ദീർഘകാല ബന്ധത്തെ മാത്രമല്ല, ആഗോള നിക്ഷേപങ്ങളിലുള്ള ഇന്ത്യയുടെ വിശ്വാസ്യതയെതന്നെ ബാധിച്ചേക്കാം.
ഈ ഉപരോധം Sagarmala Development Corporation ലേക്ക് കൂടി വ്യാപിക്കുകയാണെങ്കിൽ മ്യാൻമറിലെ സിറ്റ്വേ തുറമുഖം ഉൾപ്പെടെ ഇന്ത്യയുടെ മൊത്തം അന്തർദേശീയ തുറമുഖ പദ്ധതികളെ ഗുരുതരമായി ബാധിച്ചേക്കാം. കടലുമായി ബന്ധമില്ലാത്ത അഫ്ഗാനിസ്ഥാന്റെ വികസനത്തിലും പുനർനിർമാണത്തിലും ഇന്ത്യ വഹിച്ചിരുന്ന പങ്ക് ചബഹാർ കൈവിടുന്നതോടെ ദുർബലമാകും. അഫ്ഗാനുമായുള്ള നേരിട്ടുള്ള ബന്ധംതന്നെ ചോദ്യചിഹ്നമാകും. ഏറ്റവും നിർണായകമായ നഷ്ടം തന്ത്രപരമായ മുൻതൂക്കമാണ്, ഇന്ത്യയുടെ സാന്നിധ്യം കുറയുന്നതോടെ, ഗ്വാദർ തുറമുഖം ഈ മേഖലയിൽ ചൈനയുടെ സ്വാധീനം വർധിക്കാൻ കാരണമാകും.
എന്നിരുന്നാലും, നിലവിലെ സാഹചര്യം ഒരു സ്ഥിരമായ പിൻമാറ്റമായി കാണേണ്ടതില്ല. Ministry of External Affairs വ്യക്തമാക്കുന്നതുപോലെ, ഇത് ഉപരോധങ്ങളിൽനിന്നു രക്ഷനേടാനുള്ള ഒരു താത്കാലിക ക്രമീകരണം (Tactical recalibration) മാത്രമാണ്. തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല താത്കാലികമായി ഒരു ഇറാനിയൻ സ്ഥാപനത്തിന് കൈമാറാനുള്ള സാധ്യത ഇന്ത്യ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ അമേരിക്കൻ ഉപരോധങ്ങളുടെ നേരിട്ടുള്ള ആഘാതം കുറയ്ക്കുന്നതിനൊപ്പം, തുറമുഖ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകാനും സാധിക്കും. അതിനാൽ ഭാവിയിൽ അനുകൂല സാഹചര്യമുണ്ടാകുമ്പോൾ തിരിച്ചു വരാനും ഇന്ത്യക്കു സാധിച്ചേക്കും.
National
ന്യൂഡൽഹി: എണ്ണ ഉത്പാദക-കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കുമായുള്ള ബന്ധം യുഎഇ അവസാനിപ്പിച്ചത് ഇന്ത്യയ്ക്ക് ഗുണകരമായേക്കുമെന്ന് വിലയിരുത്തൽ.
ഒപെക്കുമായുള്ള ബന്ധം പിരിഞ്ഞതിലൂടെ എണ്ണ ഉത്പാദനത്തിൽ യുഎഇക്ക് ലഭിക്കുന്ന സ്വയംഭരണാധികാരവും ഭൗമശാസ്ത്രപരമായും നയതന്ത്രപരമായും യുഎഇയുമായി വളരെയടുത്ത ബന്ധം പുലർത്തുന്ന രാജ്യമെന്നതുമാണ് ഇന്ത്യക്കു സഹായകമാകുന്നത്.
അളവിൽ കൂടുതൽ എണ്ണ വിപണിയിലേക്ക് എത്താതിരിക്കാനും അതുവഴി വിലയിൽ ഇടിവുണ്ടാതിരിക്കാനും ഒപെക് ഓരോ അംഗരാജ്യത്തിനും പരിധി വച്ചിരുന്നു. അതിനാൽത്തന്നെ യുഎഇക്ക് പ്രതിദിനം 34 ലക്ഷം ബാരൽ എണ്ണ ഉത്പാദിപ്പിക്കാനുള്ള അനുമതിയേ ഒപെക് നൽകിയിരുന്നുള്ളൂ. എന്നാൽ, ഒരു ദിവസം 50 ലക്ഷം ബാരൽ എണ്ണവരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള യുഎഇക്ക് ഇനിമുതൽ ഒപെകിന്റെ നിയന്ത്രണങ്ങളില്ലാത്തതിനാൽ അവരുടെ ഇഷ്ടപ്രകാരം എണ്ണ ഉത്പാദനം നടത്താനും ഇഷ്ടമുള്ള വിലയ്ക്കു വിൽക്കാനും കഴിയും.
ചുരുക്കത്തിൽ കൂടുതൽ വിതരണവും സ്ഥിരമായ ആവശ്യകതയും വിലയിൽ കുറവ് വരുത്തുമെന്ന സാന്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാന തത്വം ഇവിടെ പ്രയോഗിക്കുകയാണെങ്കിൽ യുഎഇയുടെ ഒപെക്കിൽനിന്നുള്ള പിന്മാറ്റം യുഎഇയിൽനിന്നു വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യപോലുള്ള രാജ്യങ്ങൾക്കാണ് ഗുണം ചെയ്യുന്നത്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പത്തു ശതമാനവും യുഎഇയിൽനിന്നായതിനാൽ അവർ എണ്ണ ഉത്പാദനം വർധിപ്പിക്കുന്നത് ഇന്ത്യയിലെ എണ്ണവില കുറയാനും ഇടയാക്കിയേക്കും.
ഇതോടൊപ്പം ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ഫുജൈറ പൈപ്പ് ലൈനിലൂടെ (അബുദാബി ക്രൂഡ് ഓയിൽ പൈപ്പ് ലൈൻ) ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാമെന്നതും നേട്ടമാണ്.
മിക്ക ഗൾഫ് രാജ്യങ്ങളുടെയും ഇന്ധനനീക്കം നിലവിൽ ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഹോർമുസ് മറികടക്കുന്ന ഈ തന്ത്രപ്രധാന പൈപ്പ് ലൈനാണ് ഹോർമുസിൽ പ്രതിസന്ധിയുണ്ടായപ്പോൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാൻ ഉപയോഗിച്ചത്. യുഎഇ മുതൽ ഇന്ത്യയുടെ സമുദ്രാതിർത്തി പങ്കിടുന്ന ഒമാൻ വരെ എണ്ണ കടത്തുന്ന ഫുജൈറ പൈപ്പ് ലൈനിലൂടെ യുഎഇ ഇനിമുതൽ കൂടുതൽ എണ്ണ കയറ്റുമതി ചെയ്തേക്കാം.
ഇന്ത്യയുടെ തൊട്ടരികെത്തന്നെയാണ് ഫുജൈറയുടെ ടെർമിനൽ സ്ഥിതിചെയ്യുന്നത് എന്നതിനാൽ അവിടെനിന്ന് എണ്ണ രാജ്യത്തേക്കെത്തിക്കുന്നതിന് ഇന്ത്യക്കു കുറഞ്ഞ ചെലവാണുണ്ടാകുന്നത്. ചുരുക്കത്തിൽ ഒപെക്കിൽനിന്നുള്ള യുഎഇയുടെ സ്വാതന്ത്ര്യം അവരുടെ എണ്ണ ഉത്പാദനം വർധിപ്പിക്കുകയും അവരുമായി ഉൗർജത്തിലും വ്യാപാരത്തിലും പങ്കാളികളായിരിക്കുന്ന ഇന്ത്യക്ക് അനുഗ്രഹമാകുകയും ചെയ്യും.
Sports
കൊച്ചി: ജപ്പാനില്‍ നടന്ന ഐബിഎസ്എ ഏഷ്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യന്‍ പുരുഷ ബ്ലൈന്‍ഡ് ഫുട്ബോള്‍ ടീം. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പുരുഷ ടീം സെമിഫൈനലില്‍ പ്രവേശിച്ചത്.
സെമിഫൈനലില്‍ ചൈനയോടു പരാജയപ്പെട്ടെങ്കിലും ടൂര്‍ണമെന്റില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച റാങ്കിംഗും സ്വന്തമാക്കി.
Sports
സമോവ: കോമണ്‍വെൽത്ത് യൂത്ത്, ജൂണിയർ ചാന്പ്യൻഷിപ്പുകളിൽനിന്ന് ഇന്ത്യൻ ലിഫ്റ്റർമാർ നാല് സ്വർണ മെഡലുകൾ ഉയർത്തി.
65 കിലോഗ്രാം പുരുഷ വിഭാഗം ഭാരോദ്വഹനത്തിൽ സുനിൽ സിംഗ് 271 കിലോഗ്രാം (സ്നാച്ചിൽ 126 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 145 കിലോഗ്രാം) ഉയർത്തി സ്വർണം നേടി.
വനിതകളുടെ 58 കിലോഗ്രാം വിഭാഗത്തിൽ ഐസാങ്ഫ ഗൊഗോയ് 185 കിലോഗ്രാം (സ്നാച്ചിൽ 79 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 106 കിലോഗ്രാം) ഉയർത്തി സ്വർണം നേടി.
71 കിലോഗ്രാം പുരുഷ വിഭാഗത്തിൽ അഭിനോബ് 284 കിലോഗ്രാം (സ്നാച്ചിൽ 129 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 155 കിലോഗ്രാം) ഉയർത്തി ഒന്നാം സ്ഥാനം നേടി.
യൂണിവേഴ്സൽ കപ്പിൽ പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തിൽ അരുണാചൽ പ്രദേശിന്റെ ചാരു പെസി 289 കിലോഗ്രാം (സ്നാച്ചിൽ 127 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 162 കിലോഗ്രാം) ഉയർത്തി ഇന്ത്യക്ക് നാലാം സ്വർണ മെഡൽ സമ്മാനിച്ചു.
National
ന്യൂഡൽഹി: തുർക്കിയിലെ ഈസ്താംബുളിൽ അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരൻ മുഹമ്മദ് സലിം ധോലയെ ഇന്ത്യയിലെത്തിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഉറ്റ അനുയായി ആണ് ധോല (59). ഒട്ടേറെ മയക്കുമരുന്ന് കടത്തുകേസുകളിൽ ഇയാൾ പ്രതിയാണ്.
ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട് പദ്ധതിയുടെ ഭാഗമായാണ് ധോലയെ ഇന്ത്യയിലെത്തിച്ചത്. ഇന്നലെ രാവിലെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ധോലയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിലെടുത്തു.
എൻസിബി അധികൃതർ ധോലയെ ചോദ്യംചെയ്തുവരികയാണ്. 20 വർഷമായി മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ധോല മയക്കുമരുന്ന് ശൃംഖല സ്ഥാപിച്ച് വില്പന നടത്തിവരികയായിരുന്നു. മഹാരാഷ്ട്ര പോലീസും ഗുജറാത്ത് എടിഎസും ഡിആർഐയും ധോലയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Business
ന്യൂഡൽഹി: ചൈനീസ് സ്പോർട്സ് വെയർ നിർമാതാക്കളായ ആന്റ സ്പോർട്സ് പ്രോഡക്ട്സ് ലിമിറ്റഡ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും എത്തുന്നു.
അടുത്ത മാസം ഗുരുഗ്രാമിൽ പുതിയ സ്റ്റോർ റൂം തുറന്നുകൊണ്ട് ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് നടത്തും. ഫുജിയാൻ ആസ്ഥാമായ ആന്റാ 2020ൽ ഇന്ത്യയിൽ കന്പനി സ്റ്റോർ തുറന്നിരുന്നു. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ സംഘർഷം നടന്നതിനെത്തുർന്ന് ബന്ധം വഷളായതോടെ ഇത് അടച്ചുപൂട്ടുകയായിരുന്നു.
ആന്റാ സ്പോർട്സിന്റെ രണ്ടാംവരവ് ബ്രാൻഡ്മാൻ റീട്ടെയ്ൽ ലിമിറ്റഡിന്റെ പങ്കാളി എന്ന നിലയിലാണ്. 2027 മാർച്ചോടെ രാജ്യത്ത് പത്ത് സ്റ്റോറുകൾ തുറക്കാനും തങ്ങൾക്ക് പദ്ധതിയുണ്ടെന്ന് ബ്രാൻഡ്മാൻ റീട്ടെയ്ൽ ഡയറക്ടർ കാഷിക മൽഹോത്ര വ്യക്തമാക്കി.
ചൈനയിൽനിന്ന് നിർമിച്ച ആന്റായുടെ ഉത്പന്നങ്ങൾ ബ്രാൻഡ്മാൻ ഇറക്കുമതി ചെയ്യുമെന്നും അവ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും സ്വന്തം സ്റ്റോറുകളിലൂടെയും ഇന്ത്യയിൽ വിൽക്കും.
വസ്ത്രങ്ങൾക്കു ശരാശരി 8,000 രൂപ വിലവരും. ഇത് ഉത്പന്നത്തെ പ്രീമിയം വിഭാഗത്തിലെത്തിക്കുന്നു. പാദരക്ഷകൾക്ക് 9000 മുതൽ 10000 രൂപവരെ ശരാശരി വിലയെന്നും മൽഹോത്ര പറഞ്ഞു.
ഇന്ത്യൻ വിപണിയിലെ വലിയ സാധ്യതകൾ തിരിച്ചറിഞ്ഞാണ് കന്പനി അഞ്ചുവർഷത്തിനുശേഷം തിരികെ എത്തുന്നത്.
ആന്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടെന്നീസ് വസ്ത്ര ബ്രാൻഡായ വിൽസണു വേണ്ടി ഈ വർഷം നാലു സറ്റോറുകൾ തുറക്കാനും ബ്രാൻഡ്മാന്‍ പദ്ധതിയുണ്ടെന്ന് മൽഹോത്ര പറഞ്ഞു.
ജനുവരിയിൽ ജർമൻ സ്പോർട്സ്വെയർ ബ്രാൻഡായ പ്യൂമയുടെ 29 ശതമാനം ഓഹരികൾ ആന്റ സ്പോർട്സ് വാങ്ങിയിരുന്നു.
ഏകദേശം 1.8 ബില്യണ്‍ ഡോളറിന്റേതായിരുന്നു ഇടപാട്. പ്യൂമയുടെ ഏറ്റവും വലിയ ഓഹരി ഉടമകൾ ഇപ്പോൾ ആന്റാ സ്പോർട്സ് ആണ്. ആഗോള വിപണിയിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്താൻ ഈ നീക്കത്തോടെ കന്പനിക്ക് സാധിച്ചു.
National
ന്യൂഡൽഹി: കനത്ത ചൂടിൽ ചുട്ടുപൊള്ളി രാജ്യം. ഉഷ്ണതരംഗ സാഹചര്യങ്ങൾ പല ഭാഗങ്ങളിലും നിലനിൽക്കവെ പല സ്ഥലത്തും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ചിലയിടങ്ങളിൽ താപനില 47 ഡിഗ്രി സെൽഷസ് വരെയെത്തിയെന്ന് റിപ്പോർട്ടുണ്ട്.
ലോകത്തിൽ ഏറ്റവും ചൂടുള്ള നൂറ് നഗരങ്ങളിൽ 98ഉം ഇന്നലെ ഇന്ത്യയിലായിരുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ പ്ലാറ്റ്ഫോമായ എക്യുഐ ഡോട്ട് ഇന്നിന്റെ ഇന്നലത്തെ കണക്ക്. ഒഡീഷയിൽ സെൻസസ് ജോലികളിൽ ഏർപ്പെട്ടിരുന്ന രണ്ട് അധ്യാപകർ രണ്ട് ദിവസങ്ങളിലായി മരിക്കുകയും ചെയ്തിട്ടുണ്ട്.
സൂര്യാതപമാണ് മരണത്തിനു കാരണമെന്നാണ് സംശയിക്കുന്നത്.എക്യുഐ ഡോട്ട് ഇന്നിന്റെ കണക്കനുസരിച്ച് ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂട്. നേപ്പാളിലെ രണ്ട് നഗരങ്ങളൊഴിച്ചാൽ ശേഷിക്കുന്ന 98 നഗരങ്ങളും ഇന്ത്യയിലാണെന്നതാണ് ആശങ്കയുണർത്തുന്നത്.
എന്നാൽ, കേരളത്തിൽനിന്നുള്ള നഗരങ്ങളൊന്നും പട്ടികയിൽ ഇടം പിടിച്ചിട്ടുമില്ല. ഇടം പിടിച്ച നഗരങ്ങളിലാകട്ടെ 43 ഡിഗ്രി മുതൽ 45 ഡിഗ്രി സെൽഷസ് താപനില വരെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കനത്ത ചൂട് കണക്കിലെടുത്ത് ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: വ്യാപാര സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും ന്യൂസിലൻഡ് മന്ത്രി ടോഡ് മക്ലേയുമാണ് കരാറിൽ ഒപ്പിട്ടത്. ഇരു രാജ്യങ്ങളിലെയും തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം എന്നീ മേഖലകളിൽ വൻ മുന്നേറ്റത്തിന് ഈ കരാർ വഴിയൊരുക്കും.
ഇന്ത്യൻ പ്രഫഷണലുകൾക്കായി വർഷം തോറും 5,000 താത്കാലിക തൊഴിൽ വിസകൾ ന്യൂസിലൻഡ് അനുവദിക്കും. ഐടി, എൻജിനിയറിംഗ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കു പുറമെ യോഗ ഇൻസ്ട്രക്ടർമാർ, പാചകക്കാർ, സംഗീത അധ്യാപകർ എന്നിവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ന്യൂസിലൻഡിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്യാനുള്ള അനുവാദവും പഠനശേഷം മൂന്നു മുതൽ നാലു വർഷം വരെ അവിടെ ജോലി ചെയ്യാനുള്ള സൗകര്യവും ലഭിക്കും. കൂടാതെ യുവാക്കൾക്കായി വർഷം തോറും 1,000 'വർക്കിംഗ് ഹോളിഡേ' വിസകളും അനുവദിക്കും. ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് ന്യൂസിലൻഡിൽ 100% നികുതി ഇളവ് ലഭിക്കും. തുണിത്തരങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക്, എൻജിനിയറിംഗ് സാധനങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് ഇതു വലിയ കരുത്താകും.
അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസിലൻഡിൽനിന്ന് ഇന്ത്യയിലേക്ക് ഏകദേശം 20 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ഈ കരാറിലൂടെ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ പ്രാദേശിക ക്ഷീരകർഷകരുടെ താത്പര്യം സംരക്ഷിക്കുന്നതിനായി പാൽ, തൈര്, ചീസ് തുടങ്ങിയ ഡയറി ഉത്പന്നങ്ങളെ കരാറിന്റെ പരിധിയിൽനിന്ന് ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ ചില കാർഷിക ഉത്പന്നങ്ങൾക്കും (ഉള്ളി, കടല തുടങ്ങിയവ) നികുതി ഇളവ് നൽകിയിട്ടില്ല.
National
ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോജേണലിസത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായ് (83) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ചയായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം കാൻസറിനോട് പോരാടുകയായിരുന്നു.
ആദ്യം പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം അതിനെ അതിജീവിച്ചിരുന്നു. എന്നാൽ പിന്നീട് രോഗം വയറിലേക്കും തലച്ചോറിലേക്കും വ്യാപിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകൻ വ്യക്തമാക്കി.
1942 ഡിസംബർ 18-ന് ഇന്നത്തെ പാകിസ്ഥാനിലെ ജാംഗിലാണ് രഘു റായ് ജനിച്ചത്. 1960-കളിൽ ഫോട്ടോഗ്രാഫിയിൽ സജീവമായ അദ്ദേഹം 'ദി സ്റ്റേറ്റ്സ്മാൻ' പത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. തുടർന്ന് 1982 മുതൽ പത്ത് വർഷക്കാലം 'ഇന്ത്യ ടുഡേ'യുടെ ഫോട്ടോഗ്രാഫി ഡയറക്ടറായി സേവനമനുഷ്ഠിച്ചു.
ലോകപ്രശസ്ത ഫ്രഞ്ച് ഫോട്ടോഗ്രാഫർ ഹെൻറി കാർട്ടിയർ ബ്രെസന്റെ നിർദേശപ്രകാരം 1977-ൽ മാഗ്നം ഫോട്ടോസിൽ അംഗമായതോടെയാണ് രഘു റായ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. ലോകത്തെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫർമാർക്ക് മാത്രം ലഭിക്കുന്ന അംഗീകാരമായിരുന്നു ഇത്.
ഭോപ്പാൽ ദുരന്തത്തിന്റെ ഭീകരത ലോകത്തിന് മുന്നിലെത്തിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നു. ബംഗ്ലാദേശ് വിമോചന യുദ്ധം, മദർ തെരേസയുടെയും ഇന്ദിരാഗാന്ധിയുടെയും ജീവിതം എന്നിവയെല്ലാം അദ്ദേഹം തന്റെ ലെൻസിലൂടെ ഒപ്പിയെടുത്തു.
1972-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1992-ൽ അമേരിക്കയിൽ 'ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുക്കപ്പെട്ടു. 2017-ൽ ഭാരത സർക്കാരിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും 2019-ൽ വിഖ്യാതമായ അക്കാദമി ഡെസ് ബ്യൂക്സ്-ആർട്സ് ഫോട്ടോഗ്രാഫി അവാർഡും അദ്ദേഹത്തെ തേടിയെത്തി.
'രഘു റായ്സ് ഇന്ത്യ: റിഫ്ലക്ഷൻസ് ഇൻ കളർ', 'റിഫ്ലക്ഷൻസ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്' തുടങ്ങി നിരവധി പ്രശസ്തമായ ഫോട്ടോഗ്രാഫി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
National
ഭുജ്: മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ആറ് പാക്കിസ്ഥാൻ പൗരന്മാരെ ശിക്ഷിച്ചു. ഏകദേശം 384 കോടിരൂപയോളം വിലവരുന്ന ഹെറോയിനാണ് പ്രതികൾ ഇന്ത്യയിലേക്കു കടത്തിയത്.
കേസിൽ ആറ് പാക്കിസ്ഥാൻ പൗരന്മാർക്കും 20 വർഷം വീതം തടവുശിക്ഷയാണ് വിധിച്ചത്. 2021 ഡിസംബറിൽ നടന്ന സംഭവത്തിൽ ഭുജിലെ പ്രത്യേക കോടതിയാണു പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. പാക്കിസ്ഥാനിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടിലാണ് പ്രതികൾ മയക്കുമരുന്ന് ഇന്ത്യൻ തീരത്ത് എത്തിച്ചത്. കോസ്റ്റ്ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തയാണു പ്രതികളെ പിടികൂടിയത്.
National
മുംബൈ: ഇന്ത്യയെക്കുറിച്ചുള്ള ഡോണൾഡ് ട്രംപിന്റെ വിവാദ പരാമർശത്തിന് മറുപടിയുമായി മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ. ഇന്ത്യ ഒരു "നരകക്കുഴി" ആണെന്ന ട്രംപിന്റെ അധിക്ഷേപത്തിന് മറുപടിയായി മഹാരാഷ്ട്രയുടെ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ പൈതൃകം വിളിച്ചോതുന്ന വീഡിയോയാണ് കോൺസുലേറ്റ് പങ്കുവെച്ചത്.
മഹാരാഷ്ട്രയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങൾ, കലാരൂപങ്ങൾ, പ്രകൃതിഭംഗി എന്നിവ കോർത്തിണക്കിയ വീഡിയോ എക്സിൽ പങ്കുവെച്ചുകൊണ്ടാണ് ഇറാൻ പ്രതികരിച്ചത്. ട്രംപിന് ഒരു "കൾച്ചറൽ ഡീറ്റോക്സ്" (സാംസ്കാരിക ശുദ്ധീകരണം) ആവശ്യമാണെന്ന് കോൺസുലേറ്റ് പരിഹസിച്ചു. ഇന്ത്യയുടെ വൈവിധ്യവും സംസ്കാരവും മനസിലാക്കാൻ ട്രംപ് ഒരിക്കലെങ്കിലും ഇവിടെ വന്നു കാണണമെന്നും അവർ കുറിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ഇന്ത്യയുൾപ്പെടെയുള്ള ചില രാജ്യങ്ങളെ ട്രംപ് മോശമായി ചിത്രീകരിച്ചത്. ഇത് വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അമേരിക്കൻ വിദേശനയങ്ങളോടും ട്രംപിന്റെ നിലപാടുകളോടും ഇറാൻ പുലർത്തുന്ന കടുത്ത വിയോജിപ്പിന്റെ കൂടി പ്രതിഫലനമായാണ് ഈ സോഷ്യൽ മീഡിയ പോസ്റ്റ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയും ഇറാനും തമ്മിലുള്ള സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം ട്രംപിന് ശക്തമായ മറുപടി നൽകുക എന്നതുകൂടിയാണ് ഈ നീക്കത്തിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്.
NRI
ബെര്‍ലിന്‍: ജര്‍മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസും ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും തമ്മില്‍ ബെര്‍ലിനില്‍ നിർണായക കൂടിക്കാഴ്ച നടത്തി. പ്രതിരോധ സാമഗ്രികളുടെ നിര്‍മാണത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള കരാറിൽ ഇരുവരും ഒപ്പുവച്ചു.
ഇത് സാങ്കേതിക വിദ്യ കൈമാറുന്നതിനും സംയുക്ത നിര്‍മാണത്തിനും വഴിയൊരുക്കും. ഐക്യരാഷ്ട്രസഭയുടെ സമാധാന സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയും ജര്‍മനിയും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള "ഇംപ്ലിമെന്റിംഗ് അറേഞ്ച്മെന്റ്' കരാറിലും മന്ത്രിമാർ ഒപ്പുവച്ചു.
മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളില്‍, സുരക്ഷാ രംഗത്തെ പുതിയ വെല്ലുവിളികളെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് ഇരുനേതാക്കളും വിശദമായി ചര്‍ച്ച ചെയ്തു.
International
ന്യൂഡൽഹി: ട്രംപ് നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി ഇന്ത്യ. പരാമർശങ്ങൾ വിവരമില്ലാത്തതും അനുചിതവും മോശം അഭിരുചിയുള്ളതുമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
"അഭിപ്രായങ്ങളും അതിനു മറുപടിയായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയും കണ്ടു. പരാമർശങ്ങൾ വ്യക്തമായും വിവരമില്ലാത്തതും, അനുചിതവും, മോശം അഭിരുചിയുള്ളതുമാണ്. പരസ്പര ബഹുമാനത്തിലും താൽപര്യങ്ങളിലും അധിഷ്ഠിതമായ ഇന്ത്യ-യുഎസ് ബന്ധത്തിന്റെ യാഥാർഥ്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നില്ല'.- വിദേശകാര്യ മന്ത്രാലയം വക്തവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്നും ഇരു രാജ്യങ്ങളിലുമുള്ളവർ യുഎസ് തീരത്തുവന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടിട്ടു പോകുകയാണെന്നുമുള്ള അധിക്ഷേപ പ്രസ്താവനയാണ് ട്രംപ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്.
അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിൾ സാവേജിന്റെ പോഡ്കാസ്റ്റും സംഭാഷണത്തിന്റെ പകർപ്പുമാണ് ട്രംപ് പങ്കുവച്ചത്.
‘ഗർഭത്തിന്റെ ഒൻപതാം മാസം നമ്മുടെ തീരത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചിടാനായി അവർ വരും. എന്നിട്ട് ഇന്ത്യയിൽ നിന്നോ ചൈനയിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും നരകക്കുഴികളിൽ നിന്നോ മുഴുവൻ കുടുംബത്തെയും ഇങ്ങോട്ടു കൊണ്ടുവരും.
കുടിയേറ്റത്തെ അനുകൂലിക്കുന്ന അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ യുഎസിനെ കുപ്പത്തൊട്ടിയാക്കുകയാണ്. ഇങ്ങനെ പോയാൽ യുഎസ് ഇന്ത്യയുടെയും ചൈനയുടെയും കോളനിയായി മാറും. തൊഴിൽസാധ്യതകളും ഇവർ അട്ടിമറിക്കുകയാണ്’. തുടങ്ങിയവയായിരുന്നു സാവേജിന്റെ പരാമർശങ്ങൾ.
International
വാഷിംഗ്ടൺ: ഇന്ത്യയെ 'നരകക്കുഴി' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പരാമർശങ്ങൾ പങ്കുവെച്ചതിനെത്തുടർന്നുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും ആ രാജ്യത്തിന്റെ തലപ്പത്ത് തന്റെ ഉറ്റ സുഹൃത്താണുള്ളതെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഒരു അമേരിക്കൻ കമന്റേറ്ററുടെ വിവാദ പരാമർശം ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയെയും ഇന്ത്യൻ നേതൃത്വത്തെയും പ്രശംസിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്.
ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള തന്റെ വ്യക്തിപരമായ അടുപ്പത്തെ സൂചിപ്പിച്ചുകൊണ്ടാണ് "എന്റെ നല്ലൊരു സുഹൃത്താണ് അവിടെ തലപ്പത്തുള്ളത്" എന്ന് ട്രംപ് വിശേഷിപ്പിച്ചത്. ഈ വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ 'തന്ത്രപരമായ മൗനം' പാലിച്ചിരുന്നു.
റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നുമാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞിരുന്നത്.
Kerala
കൊച്ചി: യുകെ പൗരനായ മലയാളി യുവാവിന്റെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ അനുമതി നല്‍കാനാകില്ലെന്നു ഹൈക്കോടതി. കോട്ടയം മുട്ടുചിറ സ്വദേശിയായ ജോബി തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന ബന്ധുവിന്റെ ആവശ്യമാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് തള്ളിയത്. വിദേശപൗരത്വം സ്വീകരിച്ച ഒരാളുടെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരുന്നത് പൗരത്വനിയമങ്ങളും നിലവിലുള്ള ചട്ടങ്ങളും കണക്കിലെടുത്തു വേണമെന്ന് കോടതി വ്യക്തമാക്കി.
2016ല്‍ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ജോബി തോമസ് കഴിഞ്ഞ ഫെബ്രുവരി ആറിനാണ് അന്തരിച്ചത്. പൗരത്വം മാറിയശേഷം അദ്ദേഹം തന്റെ ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡിനായി അപേക്ഷിച്ചിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കാന്‍ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നല്കണമെന്നാവശ്യപ്പെട്ടു ജോബിയുടെ ബന്ധുവാണ് കോടതിയെ സമീപിച്ചത്.
ജോബിയുടെ അമ്മയും മകളും ഇന്ത്യയിലാണെന്നും അതിനാല്‍ സംസ്കാരം ഇവിടെ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. കൂടാതെ, ജോബിക്ക് കേരളത്തില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നു വ്യക്തമാക്കുന്ന രണ്ടാം ഭാര്യയുടെ ഇ-മെയില്‍ സന്ദേശവും ഹാജരാക്കിയിരുന്നു.
എന്നാല്‍ വിദേശപൗരന്മാരുടെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരണമെങ്കില്‍ മരണസമയത്ത് സാധുവായ ഒസിഐ കാര്‍ഡോ അല്ലെങ്കില്‍ പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡോ നിര്‍ബന്ധമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കോടതിയെ അറിയിച്ചു. ജോബിക്ക് ഒസിഐ കാര്‍ഡിന് അര്‍ഹതയുണ്ടായിരുന്നുവെങ്കിലും പത്തു വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും അദ്ദേഹം അതിനായി അപേക്ഷിച്ചിരുന്നില്ലെന്നതു മന്ത്രാലയം ചൂണ്ടിക്കാട്ടി. തുടര്‍ന്നാണു കോടതി ഹര്‍ജി തള്ളിയത്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി വഴി നൽകിവന്നിരുന്ന സൗദി ട്രാൻസിറ്റ് വീസ നടപടികൾ സുഗമമാക്കൽ സേവനം (Transit Visa Facilitation) താത്കാലികമായി അടിയന്തിര പ്രാബല്യത്തോടെ നിർത്തിവച്ചതായി എംബസി അറിയിച്ചു.
ഏപ്രിൽ 15 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായാണ് എംബസി അറിയിച്ചത്. സൗദി അറേബ്യയിൽ ഹജ്ജ് സീസൺ ആരംഭിക്കുന്നത് മുൻ നിർത്തിയാണ് ഈ മാറ്റം. ഇതനുസരിച്ച്, ഇന്ത്യൻ എംബസി മുഖേനയുള്ള ട്രാൻസിറ്റ് വീസ സേവനങ്ങൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ലഭ്യമാകില്ല.
സൗദി അറേബ്യ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർ ഇനി മുതൽ അതത് വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് എംബസി നിർദേശിച്ചു.
യാത്ര തുടങ്ങുന്നതിന് മുൻപ് പുതുക്കിയ ഇമിഗ്രേഷൻ ചട്ടങ്ങൾ, ട്രാൻസിറ്റ് നടപടിക്രമങ്ങൾ, വീസയുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക വിവരങ്ങൾ എന്നിവ വിമാനക്കമ്പനികളിൽ നിന്ന് നേരിട്ട് ബോധ്യപ്പെടേണ്ടതാണ്.
ഹജ്ജ് സീസണിലെ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്രക്കാർ കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്നും എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Business
ന്യൂഡൽഹി: മാർച്ച് മാസത്തിൽ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പ നിരക്ക് ഉയർന്നു. ഫെബ്രുവരിയിലെ 3.21 ശതമാനത്തിൽനിന്നാണ് മാർച്ചിൽ 3.4 ശതമാനത്തിലെത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ 3.34 ശതമാനത്തിലായിരുന്നു ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക്.
ഭക്ഷണസാധനങ്ങളിലുണ്ടായ വില വർധനയാണ് പണപ്പെരുപ്പം ഉയരാൻ കാരണമായത്. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇന്നലെ പുതിയ കണക്കുകൾ പുറത്തുവിട്ടു. ഗ്രാമീണ പണപ്പെരുപ്പം മുൻമാസം 3.63 ശതമാനത്തിലെത്തി.
ഫെബ്രുവരിയിലിത് 3.37 ശതമാനമായിരുന്നു. നഗരങ്ങളിലെ പണപ്പെരുപ്പം ഫെബ്രുവരിയിലെ 3.02 ശതമാനത്തിൽനിന്ന് മാർച്ചിൽ 3.11 ശതമാനത്തിലേക്കു വർധിച്ചു. റീട്ടെയിൽ പണപ്പെരുപ്പ സൂചികയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള ഭക്ഷ്യവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാർച്ചിൽ 3.87 ശതമാനത്തിലേക്ക് ഉയർന്നു.
ഫെബ്രുവരിയിൽ 3.47 ശതമാനമാണ് രേഖപ്പെടുത്തിയത്. ഗ്രാമീണ മേഖലയിൽ 3.906 ശതമാനവും നഗരമേഖലയിൽ 3.71 ശതമാനവുമാണ്. ഫെബ്രുവരിയിൽ യഥാക്രമം 3.46 ശതമാനവും 3.48 ശതമാനവുമായിരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി വർധന ഉണ്ടായെങ്കിലും ആകെ വിലക്കയറ്റം ആർബിഐയുടെ ലക്ഷ്യപരിധിയായ 2-6 ശതമാനത്തിനുള്ളിൽ നിലനിർത്താൻ സാധിച്ചിട്ടുണ്ട്.
മാർച്ചിൽ ചില അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവ് ആശ്വാസം നൽകി. സവോളയുടെ വിലയിൽ 27 ശതമാനവും ഉരുളക്കിഴങ്ങിന് 19 ശതമാനവും കുറവ് രേഖപ്പെടുത്തി. വെളുത്തുള്ളി, പയർവർഗങ്ങൾ, കടല എന്നിവയുടെ വിലയിലും കുറവുണ്ടായി. എന്നാൽ, തക്കാളി, കോളിഫ്ളവർ എന്നിവയുടെ വില ഉയരുകയും ചെയ്തു.
ഭക്ഷ്യവിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്പോഴും ആഭരണവിപണിയിൽ വിലക്കയറ്റമാണ്. മാർച്ചിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയവയിൽ മുന്നിലുള്ള വെള്ളി ആഭരണങ്ങളുടെ പണപ്പെരുപ്പം ഫെബ്രുവരിയിലെ 160.88 ശതമാനത്തിൽനിന്ന് 148.61 ശതമാനത്തിലെത്തി. സ്വർണം, വജ്രം, പ്ലാറ്റിനം ആഭരണങ്ങളുടെ വിലയിൽ 45.92 ശതമാനം വർധനയുണ്ടായി. മുൻമാസമിത് 48.17 ശതമാനമായിരുന്നു.
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ആഗോള എണ്ണ വിതരണ തടസങ്ങളെക്കുറിച്ചുള്ള ആശങ്കൾക്കും ഇടയിലാണ് പുതിയ പണപ്പെരുപ്പ കണക്കുകൾ വന്നിരിക്കുന്നത്.
തെലുങ്കാന ഒന്നാമത്
2025ൽ ചില്ലറ പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന പദവിയിലിരുന്ന കേരളം 2026ൽ അത് മാറ്റിയെടുത്തു. ഈ പട്ടം ജനുവരിയിൽ തെലുങ്കാനയ്ക്ക് കൈമാറിയ കേരളം, ഫെബ്രുവരിയിൽ മൂന്നാം സ്ഥാനത്തെത്തി. മാർച്ചിൽ കേരളം വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള ആദ്യ അഞ്ചു സംസ്ഥാനങ്ങളിൽനിന്നും പുറത്തായിരിക്കുകയാണ്.
വിലക്കയറ്റത്തോതിൽ മാർച്ചിലും മുന്നിൽ തെലുങ്കാനയാണ്. 5.83 ശതമാനമാണ് തെലുങ്കാനയുടെ പണപ്പെരുപ്പ നിരക്ക്. ആന്ധ്രാപ്രദേശ് (4.05%), കർണാടക (3.96%), തമിഴ്നാട് (3.77%), രാജസ്ഥാൻ (3.64%) സംസ്ഥാനങ്ങളാണ് അടുത്ത സ്ഥാനങ്ങളിൽ.
കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക് 3.62 ശതമാനമാണ്. വിലക്കയറ്റത്തോതിൽ പത്ത് സംസ്ഥാനങ്ങളാണ് ദേശീയ ശരാശരിയേക്കാൾ മുകളിൽ.
National
ന്യൂഡൽഹി: ഇറാൻ-അമേരിക്ക വെടിനിർത്തൽ കരാറിനെ സ്വാഗം ചെയ്ത് ഇന്ത്യ. സമാധാന ശ്രമങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും സംഘർഷം തീർക്കാനുള്ള ശ്രമങ്ങൾ നിരീക്ഷിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു.
വെടിനിർത്തൽ നല്ല സൂചനയാണ്. ഹോർമൂസിൽ പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു.
അതേസമയം, പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് വെടിനിർത്തലിന് തയാറായതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ച വെടിനിർത്തൽ ഇറാനും അംഗീകരിച്ചു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നേരിടുന്ന എണ്ണ, എൽഎൻജി, വളം തുടങ്ങിയവയുടെ കുറവ് പരിഹരിക്കാൻ തങ്ങളുടെ ഊർജ കന്പനികൾക്കു ശേഷിയുണ്ടെന്ന് റഷ്യ.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലേക്കുള്ള ഊർജ വിതരണം തുടരുന്നത് സംബന്ധിച്ച വിഷയം നേതാക്കൾ ചർച്ച ചെയ്തു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിക്കും ഈ വർഷം റഷ്യയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കും മുന്നോടിയായി ഇരു രാജ്യങ്ങളും നടത്തുന്ന ഒരുക്കങ്ങളുടെ ഭാഗമായായിരുന്നു റഷ്യൻ ഉപപ്രധാനമന്ത്രിയുടെ സന്ദർശനം.
ഇന്ത്യയിലേക്കുള്ള ധാതുവളങ്ങളുടെ വിതരണം 40 ശതമാനമായി വർധിച്ചതായാണ് റഷ്യൻ എംബസി പുറത്ത് വിട്ട കണക്ക്.
ഹോർമുസ് കടലിടുക്ക് കടന്ന് ഒരു കപ്പൽകൂടി നാളെ ഇന്ത്യയിലെത്തും. 46,000 മെട്രിക് ടണ്‍ എൽപിജിയുമായി ‘ഗ്രീൻ സാൻവി’ എന്ന കപ്പൽ മുംബൈ തീരത്താണ് അണയുന്നത്.
ഇതിനുപുറമെ വരുംദിവസങ്ങളിൽ മറ്റ് രണ്ട് കപ്പൽ കൂടെ ഹോർമുസ് കടലിടുക്ക് കടന്നേക്കുമെന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു പിന്നാലെ ഏഴാമത്തെ ഇന്ത്യൻ കപ്പലാണ് നാളെ മുംബൈയിൽ എത്തുന്നത്. നിലവിൽ പേർഷ്യൻ ഗൾഫിൽ 17 ഇന്ത്യൻ കപ്പലുകളാണുള്ളത്.
Sports
മാലി: 2026 സാഫ് അണ്ടര്‍ 20 പുരുഷ ഫുട്ബോള്‍ ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ ഇന്ത്യക്കു തോല്‍വി.
നിശ്ചിത സമയത്ത് മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതോടെ വിധി നിര്‍ണയിക്കാന്‍ ഷൂട്ടൗട്ട് അരങ്ങേറി.
ഷൂട്ടൗട്ടില്‍ ബംഗ്ലാദേശ് 4-3ന്റെ ജയം സ്വന്തമാക്കി. ഋഷി, ഡോഡും എന്നിവരാണ് ഇന്ത്യയുടെ സ്പോട്ട് കിക്കുകള്‍ നഷ്ടപ്പെടുത്തിയത്.
സെമിയില്‍ 5-0നു ഭൂട്ടാനെ കീഴടക്കിയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. നേപ്പാളിനെ (1-0) മറികടന്നായിരുന്നു ബംഗ്ലാദേശിന്റെ ഫൈനല്‍ പ്രവേശം.
2025ല്‍ ബംഗ്ലാദേശിനെ ഫൈനലില്‍ 4-3നു ഷൂട്ടൗട്ടില്‍ കീഴടക്കി ഇന്ത്യ കിരീടം നേടിയിരുന്നു. ഇന്ത്യയാണ് (നാല്) സാഫ് അണ്ടര്‍ 20 കിരീടം ഏറ്റവും കൂടുതല്‍ പ്രാവശ്യം സ്വന്തമാക്കിയത്.
National
ന്യൂഡൽഹി: കഴിഞ്ഞ സാന്പത്തികവർഷം രാജ്യം 38,424 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി നടത്തിയതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം.
മുൻ വർഷത്തെ അപേക്ഷിച്ച് 62.66 ശതമാനം വർധന പ്രതിരോധ കയറ്റുമതിയിൽ നേടിയതായും മന്ത്രാലയം അവകാശപ്പെട്ടു.
2024-25 സാന്പത്തികവർഷത്തെ അപേക്ഷിച്ച് 14802 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ് കഴിഞ്ഞസാന്പത്തിക വർഷം നടത്തിയത്.
പ്രതിരോധ കയറ്റുമതിയിൽ സർവകാല നേട്ടമാണിത്. ആകെ കയറ്റുമതിയുടെ 54.84 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും 45.16 ശതമാനം സ്വകാര്യ മേഖലയിൽനിന്നുമാണെന്ന് സർക്കാർ വ്യക്തമാക്കി.
മുൻ സാന്പത്തികവർഷത്തെ അപേക്ഷിച്ച് പ്രതിരോധവസ്തുക്കൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളുടെ എണ്ണം 128ൽനിന്ന് 145 ആയി ഉയർന്നു.
2025ൽ 35,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണ് 38424 കോടി രൂപയുടെ കയറ്റുമതി സാധ്യമായതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഈ അവകാശവാദങ്ങൾക്കിടയിലും പ്രതിരോധമേഖലയിൽ ഏറ്റവുമധികം ഇറക്കുമതി നടത്തുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. 2021 മുതൽ 2025 വരെയുള്ള കണക്കുകൾ പ്രകാരം ആഗോള ആയുധ ഇറക്കുമതിയുടെ 8.3 ശതമാനവും ഇന്ത്യയാണു നടത്തുന്നത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ-ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകളും സംവാദങ്ങളും അടിയന്തരമായി പുനരാരംഭിക്കണമെന്ന് ഇന്ത്യ. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ ബ്രിട്ടൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ സംസാരിക്കവെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
സംഘർഷം ലഘൂകരിക്കാനും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങാനുമാണ് മുൻഗണന നൽകേണ്ടതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. യുദ്ധം ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും മിസ്രി ചൂണ്ടിക്കാട്ടി. ഗൾഫ് മേഖലയിൽ ചരക്കുകപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ സ്വന്തം നാവികരുടെ ജീവൻ നഷ്ടപ്പെട്ട ഏക രാജ്യം ഇന്ത്യയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കടൽമാർഗ്ഗമുള്ള ചരക്കുനീക്കത്തിൽ ഇന്ത്യൻ നാവികർ നേരിടുന്ന സുരക്ഷാ വെല്ലുവിളികളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
പശ്ചിമേഷ്യയിലെ അസ്ഥിരത ഇന്ത്യയുടെ ഊർജ സുരക്ഷയെ ബാധിക്കുന്നുണ്ട്. ഇന്ധന വിതരണ ശൃംഖല തടസപ്പെടുന്നത് ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ നടത്തുന്ന നയതന്ത്ര നീക്കങ്ങളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും മിസ്രി ആവശ്യപ്പെട്ടു.
Sports
സിംഗപ്പുര്‍: ഫിബ 3x3 ഏഷ്യാ കപ്പ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ പുരുഷ ടീം മെയിന്‍ ഡ്രോയില്‍. യോഗ്യതാ റൗണ്ടിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതായാണ് ഇന്ത്യയുടെ മുന്നേറ്റം.
റാങ്കിംഗില്‍ മുന്നിലുള്ള കസാക്കിസ്ഥാന്‍, ഹോങ്കോംഗ്, ചൈന ടീമുകളെ ഓരോ പോയിന്റ് വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ തുടങ്ങിയത്. അവസാന മത്സരത്തില്‍ ബെഹറിനെ 21-12നും തോല്‍പ്പിച്ചു.
Business
കൊച്ചി: മാലദ്വീപ് ദേശീയ എയർലൈൻ കമ്പനിയായ മാൽഡീവിയൻ ഇന്ത്യയിലേക്കുള്ള വിമാന സർവീസ് 18 വർഷം പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി കമ്പനി പ്രത്യേക ആഘോഷപരിപാടി സംഘടിപ്പിച്ചു.
പ്രധാന പാർട്ണർമാർ, സഹപ്രവർത്തകർ, ടീമംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ ദീർഘകാലം കമ്പനിയിൽ സേവനമനുഷ്ഠിച്ച ജീവനക്കാർക്കും പാർട്ണർമാർക്കും പുരസ്കാരം വിതരണം ചെയ്തു.
നിലവിൽ മാൽഡീവിയൻ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് അഞ്ച് പ്രതിവാര സർവീസുകൾ നടത്തുന്നുണ്ട്.
ടൂറിസം, വ്യാപാരം, വിദ്യാഭ്യാസം, മെഡിക്കൽ രംഗങ്ങളുമായി ബന്ധപ്പെട്ട യാത്രകൾക്കുള്ള പിന്തുണയ്ക്കൊപ്പം ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും കമ്പനി പങ്കു വഹിച്ചെന്ന് അധികൃതർ പറഞ്ഞു.
Sports
കൊച്ചി: റയാന് വില്യംസിനെ പോലുള്ള അഞ്ച് കളിക്കാരെങ്കിലും ഉണ്ടെങ്കില്‍ എന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ ചിന്തിച്ചുപോയ ദിനം. ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച ഓസ്ട്രേലിയക്കാരനായ റയാന് വില്യംസ് അരങ്ങേറ്റത്തില്‍ ഗോള്‍ സ്വന്തമാക്കി. മത്സരത്തില്‍ ഇന്ത്യ 2-1ന് ഹോങ്കോംഗിനെ കീഴടക്കി. 2027 എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ ഗ്രൂപ്പ് സിയില്‍ ഇന്ത്യയുടെ ആദ്യ ജയം. ഹോങ്കോംഗിന്റെ രണ്ടാം തോല്‍വിയും.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കിയത് റയാന് വില്യംസിന്റെ അരങ്ങേറ്റത്തിനായി ആയിരുന്നു. സ്റ്റാര്‍ട്ടിംഗ് ഇലവനിൽ കളത്തിലെത്തിയ റയാന് വില്യംസ്, നാലാം മിനിറ്റില്‍ ഇന്ത്യക്കു ലീഡ് സമ്മാനിച്ചു.
മന്‍വീര്‍ സിംഗിന്റെ പാസില്‍ നിന്നായിരുന്നു റയാന് വില്യംസിന്റെ ഗോള്‍. അതോടെ ഗാലറിയിലെത്തിയ ആരാധകര്‍ ആവേശക്കൊടുമുടിയില്‍. മത്സരത്തിന്റെ ആദ്യ പകുതിയില്‍ പന്തിന്റെ നിയന്ത്രണം ഇന്ത്യയുടെ വരുതിയിലായിരുന്നു. ഹോങ്കോംഗ് പ്രസിംഗ് നടത്തിയെങ്കിലും സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിരോധം കുലുങ്ങിയില്ല. അതോടെ 1-0ന്റെ ലീഡുമായി ഇന്ത്യ ആദ്യ പകുതി അവസാനിപ്പിച്ചു.
50-ാം മിനിറ്റില്‍ അഭിഷേക് മിശ്ര ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. രാഹുല്‍ ബെക്കെയുടെ ത്രോബോളിനുശേഷം ലഭിച്ച പന്തായിരുന്നു അഭിഷേക് മിശ്ര വലയിലാക്കിയത്. 65-ാം മിനിറ്റില്‍ ഹോങ്കോംഗ് ഒരു ഗോള്‍ മടക്കി. സന്ദേശ് ജിങ്കനും ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗും ഒന്നിച്ചുശ്രമിച്ചു പരാജയപ്പെട്ടതോടെയാണ് ഇന്ത്യന്‍ വല കുലുങ്ങിയത്. ഗുര്‍പ്രീത് സിംഗ് അഡ്വാന്‍സ് ചെയ്തു കയറിയതും ഇന്ത്യക്കു വിനയായി.
യോഗ്യത നേടാതെ നേരത്തേ ഇന്ത്യന്‍ ടീം പുറത്തായിരുന്നു. എന്നാല്‍, യോഗ്യതാ റൗണ്ട് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കാന്‍ ഖാലിദ് ജമീലിന്റെ ശിഷ്യന്മാര്ക്കു സാധിച്ചു. മുഖ്യപരിശീലകനായി ചുമതലയേറ്റശേഷം ഇന്ത്യന്‍ മണ്ണില്‍ ജമീലിന്റെ ആദ്യ ജയമാണ്.
10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കൊച്ചിയില്‍ രാജ്യാന്തര ഫുട്ബോള്‍ അരങ്ങേറിയത്. ഗ്രൂപ്പ് സിയില്‍ ആറു മത്സരങ്ങളില്‍നിന്ന് 14 പോയിന്റുമായി സിംഗപ്പുര്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അഞ്ച് പോയിന്റുമായി ഇന്ത്യ അവസാന സ്ഥാനത്താണ്. ഹോങ്കോംഗ് (എട്ട്), ബംഗ്ലാദേശ് (അഞ്ച്) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
NRI
കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം വൈദ്യുതി പ്ലാന്റിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം കുവൈറ്റിലെ സെൻട്രൽ മോർച്ചറിയിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു. കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാതി മോർച്ചറി സന്ദർശിച്ചു.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റിലെ ജനറൽ ബ്രിഗേഡിയർ അബ്ദുറഹീം അൽ-അവാധിയുമായി അംബാസഡർ ചർച്ച നടത്തി. കുവൈറ്റ് അധികൃതർ നൽകിയ വേഗത്തിലുള്ളതും സഹാനുഭൂതിപൂർണവുമായ സഹായത്തിനും പിന്തുണയ്ക്കും അവർ നന്ദി അറിയിച്ചു.
മരിച്ചയാളുടെ കുടുംബവുമായി എംബസി ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹം വേഗത്തിൽ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും എംബസി വ്യക്തമാക്കി.
International
കൊളംബോ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ ഇന്ധന പ്രതിസന്ധിയെ തുടർന്ന് ഇന്ത്യ നൽകിയ സഹായത്തിന് നന്ദി അറിയിച്ച് ശ്രീലങ്ക. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നന്ദി അറിയിച്ചു.
ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി. 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും തന്റെ നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിലൂടെയാണ് ശ്രീലങ്കൻ പ്രസിഡന്റിന്റെ നന്ദി പ്രകടനം.
ശ്രീലങ്കയ്ക്ക് 38,000 മെട്രിക് ടൺ പെട്രോളിയം നൽകിയാണ് ഇന്ത്യൻ സഹായം. ഇന്ധനവുമായി കപ്പൽ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു. അടിയന്തര ഇന്ധന വിതരണത്തിന് ശ്രീലങ്കൻ പ്രതിപക്ഷ പാർട്ടി സമാഗി ജന ബലവേഗയുടെ നേതാവ് സജിത്ത് പ്രേമദാസും ഇന്ത്യയോട് നന്ദി പറഞ്ഞു.
20,000 മെട്രിക് ടൺ ഡീസലും 18,000 മെട്രിക് ടൺ പെട്രോളുമാണ് കപ്പലിലുണ്ടായിരുന്നത്. ഇന്ധന വിതരണത്തിൽ ശ്രീലങ്കയ്ക്ക് തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് സഹായം. ഇന്ധന ദൗർലഭ്യതയെ തുടർന്ന് ശ്രീലങ്ക ഇന്ത്യയോട് അടിയന്തര സഹായം അഭ്യർഥിച്ചിരുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ പാചകവാതക വിതരണ ശൃംഖലയ്ക്ക് ആശ്വാസമായി കൂടുതൽ എൽപിജി ടാങ്കറുകൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നു. ഇന്ത്യൻ പതാക വഹിക്കുന്ന ബിഡബ്ല്യു ടൈർ, ബിഡബ്ല്യു ഇഎൽഎം എന്നീ രണ്ട് എൽപിജി കപ്പലുകൾ കൂടി സംഘർഷഭരിതമായ ഹോർമുസ് കടലിടുക്ക് കടന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ആകെ 94,000 ടൺ എൽപിജി വഹിക്കുന്ന ഈ രണ്ട് കപ്പലുകളും വരും ദിവസങ്ങളിൽ ഇന്ത്യൻ തീരത്തെത്തും. 'ബിഡബ്ല്യു ടൈർ' മാർച്ച് 31-ന് മുംബൈയിലും, 'ബിഡബ്ല്യു ഇഎൽഎം' ഏപ്രിൽ ഒന്നിന് മംഗലാപുരം തുറമുഖത്തും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാനും അമേരിക്ക-ഇസ്രയേൽ സഖ്യവും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണമായും തടസപ്പെട്ടിരുന്നു. എന്നാൽ ശത്രുതാപരമായ നിലപാടില്ലാത്ത കപ്പലുകളെ കടത്തിവിടാമെന്ന ഇറാന്റെ തീരുമാനമാണ് ഇന്ത്യൻ കപ്പലുകൾക്ക് തുണയായത്. നേരത്തെ നാല് ഇന്ത്യൻ എൽപിജി ടാങ്കറുകൾ സുരക്ഷിതമായി തീരത്തെത്തിയിരുന്നു. ഗുജറാത്തിലെ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിലായാണ് ഇവ എത്തിയത്. കൂടാതെ യുഎഇയിൽ നിന്ന് ക്രൂഡ് ഓയിലുമായി വന്ന 'ജഗ് ലാഡ്കി' എന്ന കപ്പലും കഴിഞ്ഞ ദിവസം മുന്ദ്രയിലെത്തി.
Kerala
കൊച്ചി: മാര്‍ച്ച് 31ന് നടക്കാനിരിക്കുന്ന ഇന്ത്യ-ഹോങ്കോംഗ് ഫുട്ബോള്‍ മത്സരം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തന്നെ നടക്കും. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ജിസിഡിഎ ആവശ്യപ്പെട്ട 25 ലക്ഷം രൂപ തിങ്കളാഴ്ച അടയ്ക്കുമെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന് സത്യവാംഗ്മൂലം നല്‍കിയതോടെയാണ് മാച്ചിനുള്ള പ്രതിസന്ധി നീങ്ങിയിരിക്കുന്നത്. സ്റ്റേഡിയം വാടകയായ മൂന്നു ലക്ഷം രൂപ കെഎഫ്എ അടച്ചിരുന്നു.
കെഎഫ്എ ജിസിഡിഎക്ക് നല്‍കാനുള്ള കുടിശികയായ പണം അടച്ചിലെങ്കില്‍ സ്റ്റേഡിയം തുറന്ന് നല്‍കില്ലെന്ന് ജിസിഡിഎ ചെയര്മാന് പറഞ്ഞിരുന്നു. മത്സരം നടത്തണമെങ്കില്‍ പണം അടയ്ക്കാനുള്ള നടപടിക്ക് പുറമെ, കെഎഫ്എ എഗ്രിമെന്റ് ഒപ്പിടാന്‍ തയാറാകണമെന്നും ജിസിഡിഎ ആവശ്യപ്പെട്ടിരുന്നു.
സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യ-ഹോങ്കോംഗ് എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം ജിസിഡിഎ തടഞ്ഞിരുന്നു. വാര്‍ത്താ സമ്മേളനത്തിനായി എത്തിയ ഇന്ത്യന്‍ സംഘത്തെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.
കോച്ച് ഖാലിദ് ജമീലും ടീമിലെ മലയാളി താരങ്ങളും ദേശീയ ടീമിലെ അംഗങ്ങളുമായ ആഷിഖ് കരുണിയന്, സഹല്‍ അബ്ദുള്‍ സമദ്, ബിജോയ് വര്‍ഗീസ് എന്നിവരുമാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനിരുന്നത്.
കഴിഞ്ഞ മാസം കേരള ബ്ലാസ്റ്റേഴ്സിന്റെ വാര്‍ത്താ സമ്മേളനവും ജിസിഡിഎ തടഞ്ഞിരുന്നു. കോച്ചായിരുന്ന ഡേവിഡ് കറ്റാലയും ഇന്ത്യന്‍ താരം റൗളിന് ബോര്‍ഗസും ഉള്‍പ്പെടെയുള്ള ബ്ലാസ്റ്റേഴ്സ് സംഘത്തെയാണ് പത്രസമ്മേളനം നടക്കുന്ന മുറിയില്‍ നിന്നും ഇറക്കിവിട്ടത്. പണം അടച്ചില്ലെന്ന് പറഞ്ഞായിരുന്നു ജിസിഡിഎ പ്രവേശനം നിഷേധിച്ചത്.
International
ന്യൂഡൽഹി: വിമാന നിർമാണ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. യൂറോപ്യൻ ഏവിയേഷൻ സെക്യൂരിറ്റി ഏജൻസിയും ഡിജിസിഎയും തമ്മിലാണ് വ്യാവസായിക വിമാന നിർമ്മാണ മേഖലയിൽ പുതിയ കരാറിൽ ഒപ്പുവച്ചത്.
കർണാടകയിൽ എയർബസ് വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും അസംബ്ലി ഉൾപ്പടെയുള്ള സഹകരണത്തിനാണ് ധാരണയായത്. കരാർ യൂറോപ്യൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭങ്ങൾ ഉൾപ്പെടെയുള്ള വ്യാവസായിക സഹകരണത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2026 ജനുവരിയിൽ നടന്ന യൂറോപ്യൻ യൂണിയൻ-ഇന്ത്യ ഉച്ചകോടിയെ തുടർന്നാണ് പുതിയ കരാർ. തന്ത്രപരമായ സംയുക്ത അജണ്ട പ്രകാരം സിവിൽ വ്യോമയാന സുരക്ഷ ഒരു മുൻഗണനാ മേഖലയായി തിരിച്ചറിഞ്ഞു. വ്യോമയാന സുരക്ഷയുടെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിന് സഹകരണം വർദ്ധിപ്പിക്കാൻ ഇരുപക്ഷവും ലക്ഷ്യമിടുന്നു.
Sports
തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിന മത്സരം തിരുവനന്തപുരം കാര്യവട്ടത്ത്.
2026-27 രാജ്യാന്തര ഹോം സീസണിന്റെ ഭാഗമായി ബിസിസിഐ പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് സെപ്റ്റംബര്‍ 27നാണ് കാര്യവട്ടത്തെ ഇന്ത്യ x വിന്‍ഡീസ് പോരാട്ടം. പരമ്പരയില്‍ മൂന്ന് ഏകദിനും അഞ്ച് ട്വന്റി-20യുമാണുള്ളത്.
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടത്തേക്ക് ഏകദിന മത്സരം എത്തുന്നത്. 2023 ജനുവരിയിലാണ് അവസാനമായി കാര്യവട്ടം രാജ്യാന്തര ഏകദിനത്തിനു വേദിയായത്.
ബോര്‍ഡര്‍ ഗാവസ്കര്‍
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 2027 ജനുവരി 21ന് ആരംഭിക്കും.
നാഗ്പുരിലാണ് ആദ്യ ടെസ്റ്റ്. അഞ്ച് മത്സര പരമ്പരയിലെ അവസാന മത്സരം ഫെബ്രുവരി 27ന് അഹമ്മദാബാദില്‍ നടക്കും. ചെന്നൈ, ഗോഹട്ടി, റാഞ്ചി എന്നിവയാണ് മറ്റു വേദികള്‍.