കൗമാരക്കാരിൽ ഭൂരിഭാഗവും നിയന്ത്രണമില്ലാതെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
സോഷ്യൽ മീഡിയയുടെ അതിരുകടന്ന ഉപയോഗം സമകാലികലോകം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. കുട്ടികളുടെയും കൗമാരക്കാരുടെയും അതിരുകടന്ന സോഷ്യൽ മീഡിയ ഉപയോഗം ആഗോളതലത്തിൽ വലിയ ആശങ്കകളാണു സൃഷ്ടിക്കുന്നത്. കാര്യങ്ങൾ അതിർവരന്പിൽ നിൽക്കുന്പോൾ ഡിജിറ്റൽ ലോകത്ത് വിപ്ലവകരമായ നിയന്ത്രണങ്ങളുമായി രംഗത്തുവരികയാണു ലോകരാജ്യങ്ങൾ. കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി വിവിധ രാജ്യങ്ങൾ കർശന നിയമങ്ങൾ നടപ്പാക്കുകയാണ്.
മാതൃകയായി ഓസ്ട്രേലിയ
പതിനാറ് വയസിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പൂർണമായി നിരോധിച്ചുകൊണ്ട് ലോകത്ത് ആദ്യമായി നിയമം കൊണ്ടുവന്നത് ഓസ്ട്രേലിയയാണ്. കഴിഞ്ഞ വർഷം ഡിസംബർ പകുതിയോടെ പ്രാബല്യത്തിൽ വന്ന നിയമം നടപ്പാക്കാൻ കമ്പനികൾക്ക് ഒരു വർഷത്തെ സമയം നൽകിയിട്ടുണ്ട് ഭരണകൂടം. പ്രായം കൃത്യമായി പരിശോധിക്കാനും ഉറപ്പാക്കാനും കഴിഞ്ഞില്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഭീമമായ തുക പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത തിരിച്ചറിയൽ രേഖകൾ, ഫേഷ്യൽ റെക്കഗ്നിഷൻ തുടങ്ങിയവ ഉപയോഗിച്ചാണ് പ്രായം പരിശോധിക്കുന്നത്. നിയമം നടപ്പിലാക്കിയതോടെ കുട്ടികൾ കായിക വിനോദങ്ങളിലേക്കും വായനയിലേക്കും തിരിഞ്ഞതായാണ് പ്രാദേശിക ഭരണകൂടങ്ങളുടെ വിലയിരുത്തൽ.
ഓസ്ട്രേലിയയ്ക്കു പിന്നാലെ പതിനാറ് വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ സ്പെയിനും പദ്ധതിയിടുന്നു. നിയമലംഘനം നടത്തുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ മേധാവികളെ നേരിട്ട് ഉത്തരവാദികളാക്കാനും, അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനും സ്പെയിൻ പ്രത്യേക സംവിധാനമാണ് ഒരുക്കുന്നുത്.
കർശന നിയമങ്ങളുമായി ഫ്രാൻസ്, നോർവേ
ഫ്രാൻസിൽ പതിനഞ്ച് വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ബിൽ നാഷണൽ അസംബ്ലി പാസാക്കിയെങ്കിലും ഉപരിസഭയായ സെനറ്റ് ഇതിൽ ചില മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. എല്ലാ പ്ലാറ്റ്ഫോമുകളും നിരോധിക്കുന്നതിനു പകരം ഏറ്റവും ഹാനികരമായവമാത്രം നിരോധിക്കണമെന്നാണ് സെനറ്റിന്റെ നിലപാട്. വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
നോർവേയിൽ പതിനാറു വയസു തികയുന്ന വർഷം മുതൽ മാത്രമേ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുമതി നൽകൂ എന്ന തരത്തിലുള്ള കർശന നിയമനിർമാണത്തിന് പ്രധാനമന്ത്രി ജോനാസ് ഗർ സ്റ്റൊറെ തുടക്കമിട്ടിട്ടുണ്ട്.
ഡിജിറ്റൽ കർഫ്യൂവിലേക്ക് ഗ്രീസും ബ്രിട്ടനും
2027 ജനുവരി മുതൽ പതിനഞ്ച് വയസിനു താഴെയുള്ളവർക്ക് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ടിക് ടോക് തുടങ്ങിയവ നിരോധിക്കാനുള്ള നീക്കത്തിലാണ് ഗ്രീസ്. പ്രായം പരിശോധിക്കുന്നതിനായി "കിഡ്സ് വാലറ്റ് ആപ്പ്' എന്ന പേരിൽ ഒരു പ്രത്യേക ആപ്ലിക്കേഷനും പുറത്തിറക്കാനാണ് സർക്കാർ നീക്കം.
ബ്രിട്ടനിൽ പതിനാറ് വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കുന്ന പുതിയ നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മാതാപിതാക്കളുടെയും വിദഗ്ധരുടെയും വലിയ പിന്തുണ ഈ തീരുമാനത്തിനുണ്ട്. ഗെയിമിംഗ്, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ കുട്ടികൾ മുതിർന്നവരുമായി ചാറ്റ് ചെയ്യുന്നത് തടയാനും രാത്രികാലങ്ങളിൽ കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ ഒരു 'ഡിജിറ്റൽ കർഫ്യൂ' ഏർപ്പെടുത്താനും ബ്രിട്ടൻ ആലോചിക്കുന്നുണ്ട്. കൂടാതെ കൃത്രിമബുദ്ധി ഉപയോഗിച്ചുള്ള ചാറ്റ്ബോട്ടുകൾക്ക് പതിനെട്ട് വയസ് പ്രായപരിധി നിശ്ചയിക്കാനും നീക്കമുണ്ട്.
യൂറോപ്യൻ യൂണിയൻ കുട്ടികളുടെ സംരക്ഷണത്തിനായി "ഡിജിറ്റൽ സർവീസസ് ആക്ട്' പ്രകാരം സോഷ്യൽ മീഡിയ കമ്പനികൾക്ക് മേൽ കർശനമായ നിയന്ത്രണങ്ങളും പിഴകളും ചുമത്തുന്നുണ്ട്.
തുർക്കി, യുഎഇ
തുർക്കി പാർലമെന്റ് കഴിഞ്ഞ ഏപ്രിലിൽ പതിനഞ്ച് വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ഇ-ഗവൺമെന്റ് സംവിധാനത്തിലൂടെ പ്രായം പരിശോധിക്കാനും മാതാപിതാക്കളുടെ നിയന്ത്രണം ഉറപ്പാക്കാനും നിർദേശമുണ്ട്. രാജ്യത്തിന്റെ നിയമങ്ങൾ ലംഘിക്കുന്ന പ്ലാറ്റ്ഫോമുകൾക്ക് കനത്ത പിഴയും മറ്റു നടപടികളും നേരിടേണ്ടിവരും. രാഷ്ട്രീയ കാരണങ്ങളാൽ എക്സ് (ട്വിറ്റർ) പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് തുർക്കി മുൻപും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
യുഎഇ പതിനാല് വയസിനു താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയയിൽ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ച്, പതിനാറ് വയസുള്ളവർക്ക് മാതാപിതാക്കളുടെ കർശനമായ മേൽനോട്ടത്തിലും ഐഡി കാർഡുകൾ വഴി പ്രായം പരിശോധിച്ച ശേഷവും മാത്രമാണ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവദിക്കുക.
മലേഷ്യ, ഇന്തോനേഷ്യ, തായ്ലൻഡ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും പ്രായം അടിസ്ഥാനമാക്കിയുള്ള ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യം സജീവമായി പരിഗണിക്കുകയാണ്. വരും നാളുകളിൽ ലോകമെമ്പാടുമുള്ള കൗമാരക്കാരുടെ ഡിജിറ്റൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതായിരിക്കും ഈ നിയമനിർമാണങ്ങൾ.
അതേസമയം ഇന്ത്യ..?
സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് കുട്ടികൾ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും ഡിജിറ്റൽ ഭീഷണികളും ഒഴിവാക്കാൻ ഇന്ത്യയിലും ചർച്ചകൾ നടക്കുന്നുണ്ട്. വിവിധ ലോകരാജ്യങ്ങളുടെ മാതൃക പിന്തുടർന്നാണ് ഇന്ത്യയും നീക്കം തുടങ്ങിയത്. വൈകാതെ ഇന്ത്യയിലും നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.
Tags : Social Media Ban Australia England Facebook Instagram