പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച പെൺകുട്ടിക്ക് ഭീഷണി
ന്യൂഡൽഹി: ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ പെൺകുട്ടി മാപ്പ് പറഞ്ഞിട്ടും സൈബർ ആക്രമണങ്ങളിൽ നിന്ന് മോചനമില്ല. നിരന്തരമുള്ള ഭീഷണികളെ തുടർന്ന് പെൺകുട്ടിക്കും കുടുംബത്തിനും ഇതിനോടകം മൂന്ന് തവണ താമസസ്ഥലം മാറ്റേണ്ടി വന്നു. സുരക്ഷാ ഭീഷണികൾ കാരണം കുട്ടിയുടെ വിദ്യാഭ്യാസം പൂർണമായും തടസപ്പെട്ട നിലയിലാണ്.
പ്രതിഷേധക്കാരുടെ സ്വാധീനത്തിൽ പെട്ടാണ് താൻ മോശം വാക്കുകൾ ഉപയോഗിച്ചതെന്നും, തനിക്ക് 15 വയസ് മാത്രമാണ് പ്രായമുള്ളതെന്നും വ്യക്തമാക്കി പെൺകുട്ടി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ കരഞ്ഞുകൊണ്ട് രാജ്യത്തോട് മാപ്പ് ചോദിച്ചിരുന്നു. പെൺകുട്ടിക്ക് 15 വയസ് മാത്രമാണ് പ്രായമെന്നിരിക്കെ, ഇരുപത്തഞ്ചുകാരിയായ ബ്യൂട്ടിപാർലർ ജീവനക്കാരിയാണെന്ന തരത്തിൽ ഓൺലൈനിൽ വ്യാജ പ്രചാരണങ്ങൾ ശക്തമായി നടക്കുന്നുണ്ട്.
മനഃപൂർവം ആക്രമിക്കാനാണ് ഇത്തരം വാർത്തകൾ ചമയ്ക്കുന്നതെന്ന് കുടുംബം ആരോപിക്കുന്നു. പോലീസിൽ നിന്ന് തങ്ങളുടെ വിവരങ്ങൾ ചോർന്നതായും കുട്ടിയുടെ മേൽവിലാസം ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നും കുടുംബം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഈ ഗൗരവമേറിയ വിഷയത്തിൽ പെൺകുട്ടിക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകളും നിയമനടപടികളും ഉണ്ടാകണമെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.
Tags : PMModi LatestNews NewsUpdate Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash