കോൽക്കത്ത: വടക്കൻ കോൽക്കത്തയിലെ ആർജി കർ സർക്കാർ മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ കുടുങ്ങി ഒരാൾ മരിച്ചു. കോൽക്കത്ത സ്വദേശിയായ അരൂപ് ബന്ദോപാധ്യായ (40)-ആണ് വെള്ളിയാഴ്ച മരിച്ചത്.
ട്രൊമാകെയറിൽ നാലുവയസുകാരനായ മകന്റെ ചികിത്സയ്ക്കായി ഭാര്യയ്ക്കൊപ്പം എത്തിയതായിരുന്നു ഇദ്ദേഹം. അഞ്ചാം നിലയിലുള്ള ട്രോമാകെയറിൽ ഭാര്യയെയും മകനെയും കൊണ്ടാക്കിയതിനുശേഷം ഇയാൾ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങാൻ ഉപയോഗിച്ച ലിഫ്റ്റിലാണ് കുടുങ്ങിയത്.
സംഭവത്തിൽ സംസ്ഥാനസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ആസൂത്രിത കൊലപാതകമാണിതെന്ന് ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യവകുപ്പിലെ അഴിമതിയുടെ ഉത്തമദൃഷ്ടാന്തമാണിത്.
ആരോഗ്യവകുപ്പിന്റെകൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി മമത ബാനർജി, ആരോഗ്യസെക്രട്ടറി നാരായൺ സ്വരൂപ് നിഗം, ആശൂപത്രി സൂപ്രണ്ട് എന്നിവരാണു മരണത്തിന് ഉത്തരവാദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, അറ്റകുറ്റപ്പണികൾക്കായി ഒഴിച്ചിട്ടിരുന്ന ലിഫ്റ്റാണ് യുവാവ് ഉപയോഗിച്ചതെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും ആശുപത്രി അധികൃതർ മാധ്യമങളോട്പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാളിൽ ഇതിനോടകം സംഭവം രാഷ്ട്രീയ വിവാദത്തിനു കാരണമായിട്ടുണ്ട്.
Tags : RG Kar Hospital Kolkata Lift tragic end death