ന്യൂഡല്‍ഹി: ബാര്‍ സമയമാറ്റം പ്രതിപക്ഷത്തോട് ചര്‍ച്ച ചെയ്തെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വാദം തള്ളി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.
എല്‍ഡിഎഫ് കണ്‍വീനര്‍ പോലും അറിയാത്ത സമയമാറ്റം പ്രതിപക്ഷം അറിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്വം പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും പൂര്‍ണ ഉത്തരവാദിത്വം ഭരണപക്ഷത്തിനാണെന്നും അദ്ദേഹം പ്രതികരിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഓരോരുത്തർക്കായി ജാമ്യം ലഭിക്കുന്നു. ജയിലില്‍ കഴിയുന്ന പാര്‍ട്ടി നേതാക്കള്‍ക്കെതിരേ ഒരു അച്ചടക്ക നടപടിപോലും സ്വീകരിച്ചിട്ടില്ല. ഇവര്‍ക്ക് നല്കുന്ന സംരക്ഷണത്തിന്റെ തണലില്‍ മറ്റു പ്രതികളും ജയില്‍ മോചിതരാകുന്നു. പ്രത്യേക അന്വേഷണസംഘം പരാജയപ്പെട്ടു.
നഷ്ടപ്പെട്ട സ്വര്‍ണം എത്രയാണെന്ന് കണ്ടെത്താന്‍പോലും അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. ക്ഷേത്രക്കൊള്ള ഉള്‍പ്പെടെ വന്‍ കൊള്ള നടത്തുന്ന പിണറായി സര്‍ക്കാരിനെ പുറത്താക്കുക തന്നെ ചെയ്യുമെന്നും കെപിസിസി അധ്യക്ഷന്‍ ദീപികയോടു പറഞ്ഞു. സംസ്ഥാനത്താകെ സര്‍ക്കാരിനെതിരേ ജനവികാരം പ്രകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് ഡല്‍ഹിയില്‍ എത്തിയതായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും താരപ്രചാരകരുടെ റാലി ഉള്‍പ്പെടെയുള്ള വിഷയങ്ങളും നേതൃത്വവുമായി ചര്‍ച്ച ചെയ്തു. കെപിസിസി അധ്യക്ഷപദവി മാറാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതടക്കുള്ള കാര്യം നേതൃത്വവുമായി ചര്‍ച്ച ചെയ്തതായാണ് സൂചന.
ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയശേഷം സ ണ്ണി ജോസഫ് ഇന്ന് കേരളത്തിലേക്ക് മടങ്ങും.