പ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിലെ കന്നഡ ജില്ലയിൽ ആംബുലൻസിന്റെ മറവിൽ മയക്കുമരുന്ന് കടത്തിയവർ പിടിയിൽ. ആംബുലൻസ് ഉപയോഗിച്ചാണ് ഇടപാടുകാരായ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് സംഘം ലഹരി എത്തിച്ച് നൽകിയിരുന്നത്. ബെൽത്തങ്ങാടി സ്വദേശിയായ ആംബുലൻസ് ഡ്രൈവർ ജലീൽ ബാബ ഒളിവിലാണ്.
ശനിയാഴ്ച അണ്ണപ്പ സ്വാമി എന്നയാളെ എംഡിഎംഎയുമായി മംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെ ബാഗൽകോട്ടിലെ ഒരു ലോഡ്ജിൽ റെയ്ഡ് നടത്തിയതിനെ തുടർന്ന് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് അഞ്ച് കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബെൽത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അൽഫാസ്, മുഹമ്മദ് മുസ്തഫ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.
പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾ ജലീൽ ബാബയ്ക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായി വിവരം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. പ്രാദേശികമായി മയക്കുമരുന്ന് ഇടപാട് നടത്തിവന്നിരുന്ന ജലീൽ ബാബ, സാമൂഹിക സേവനത്തിന്റെ മറവിലാണ് താൻ ഓടിച്ചിരുന്ന ആംബുലൻസ് മയക്കുമരുന്ന് കടത്താനും വിതരണം ചെയ്യാനും ഉപയോഗിച്ചിരുന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Tags : Deepika BreakingNews Drug Ambulance