ന്യൂഡൽഹി: സുപ്രീംകോടതിയിലേക്ക് കൊളീജിയം ശിപാർശ ചെയ്ത അഞ്ച് ജഡ്ജിമാരുടെ നിയമനം കേന്ദ്രസർക്കാർ അംഗീകരിച്ചു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക വി. മോഹന ഉൾപ്പെടെയുള്ളവരുടെ നിയമനത്തിനാണ് അംഗീകാരം.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഷീൽ നാഗു, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് സച്ദേവ, ജമ്മുകാഷ്മീർ- ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അരുണ്‍ പല്ലി, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ശ്രീചന്ദ്രശേഖർ എന്നിവരാണ് മറ്റുള്ളവർ.
കഴിഞ്ഞ 27നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള കൊളീജിയം ജഡ്ജിമാരുടെ നിയമനത്തിനുള്ള ശിപാർശ കേന്ദ്രസർക്കാരിനു കൈമാറിയത്. ശിപാർശ സർക്കാർ അംഗീകരിച്ചതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ അംഗബലം 37 ആയി. ചീഫ് ജസ്റ്റീസ് ഉൾപ്പെടെ ആകെ അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം 34ൽനിന്ന് 38 ആയി ഉയർത്തിക്കൊണ്ടുള്ള ഓർഡിനൻസ് ഏപ്രിലിലാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്.
സുപ്രീംകോടതി മുൻ ജഡ്ജി ഇന്ദു മൽഹോത്രയ്ക്കുശേഷം അഭിഭാഷക പദവിയിൽനിന്നു നേരിട്ട് ജഡ്ജിയാകുന്ന രണ്ടാമത്തെ വനിതയാണു വി.മോഹന. ജസ്റ്റീസ് ബി.വി. നാഗരത്നയാണ് സുപ്രീംകോടതിയിൽ ഇപ്പോഴുള്ള ഏക വനിതാ ജഡ്ജി.
മോഹനയുടെ നിയമനത്തോടെ വനിതാ ജഡ്ജിമാരുടെ എണ്ണം രണ്ടാകും. തമിഴ്നാട് സ്വദേശിയായ മോഹന ഏറെനാളായി സുപ്രീംകോടതി അഭിഭാഷകയായി സേവനമനുഷ്ഠിക്കുകയായിരുന്നു. പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഇന്നു നടക്കും.
Tags : Supreme Court judges approved appointment