ന്യൂഡൽഹി: പരിസ്ഥിതിലോല മേഖലയായ ഗ്രേറ്റ് നിക്കോബാറിൽ 13,000 കോടി രൂപ ചെലവിൽ ഗ്രീൻഫീൽഡ് സിവിൽ -മിലിട്ടറി വിമാനത്താവളം നിർമിക്കാൻ അനുമതി.
നിലവിലുള്ള ഐഎൻഎസ് ബാസ് എന്ന നാവികസേനാ വ്യോമത്താവളം വികസിപ്പിക്കുന്നതിന് പകരമാണ് പുതിയ നീക്കം. മേഖലയിൽ 81,000 കോടി രൂപയുടെ വൻ വികസനത്തെ ചൊല്ലി വലിയ രാഷ്ട്രീയ തർക്കം നിലനിൽക്കുന്നുണ്ട്.
ഗ്രേറ്റ് നിക്കോബാറിന്റെ തെക്കുകിഴക്കൻ തീരത്തുള്ള ഗലാത്തിയ ബേയ്ക്ക് സമീപമുള്ള ചിംഗെൻ എന്ന മേഖലയിലാണ് വിമാനത്താവളം നിർമിക്കുക. ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതകളിലൊന്നായ മലാക്ക കടലിടുക്കിനോട് ചേർന്നാണ് ഈ പ്രദേശം.
അതിനാൽ ഈ വഴിയുള്ള കപ്പൽ ഗതാഗതം ഉൾപ്പെടെ തന്ത്രപ്രധാന നിരീക്ഷണത്തിന് ഇന്ത്യക്ക് സാധിക്കും. അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൂർണമായും ഇന്ത്യൻ നാവിക സേനയുടെ നിയന്ത്രണത്തിലായിരിക്കും വിമാനത്താവളത്തിന്റെ പ്രവർത്തനം.
നിലവിലുള്ള ഐഎൻഎസ് ബാസിലെ 4500 അടി റണ്‍വേ 10,000 അടിയായി ഉയർത്തുന്നത് ഭൂപ്രകൃതിയനുസരിച്ച് പ്രായോഗികമല്ലെന്ന് പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. കൂടാതെ, റണ്‍വേ വികസിപ്പിക്കുന്നത് അവിടുത്തെ ആദിവാസി ജനവിഭാഗങ്ങളെയും പരിസ്ഥിതിയെയും കൂടുതൽ ദോഷകരമായി ബാധിക്കുമെന്നും വിലയിരുത്തലുണ്ടായിരുന്നു.