ന്യൂഡല്‍ഹി: ഹോട്ടലുകള്‍ക്ക് പാചകവാതകം ഇല്ല. നിര്‍ണായകതീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമായി പാചകവാതകം പരിമിതപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. അതേസമയം, വിതരണം ഉറപ്പാക്കാൻ കേന്ദ്രം പ്രത്യേക സമിതിയെ നിയോഗിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെട്ടതാണ് സമിതി.
ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തടസമില്ലാതെ എൽപിജി ലഭ്യമാക്കാൻ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നിർദേശം നൽകി. ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയുടെ പരാതികൾ സമിതി പരിശോധിക്കും. ഗാർഹിക സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള ഇന്നലെ നിർബന്ധമാക്കിയിരുന്നു.
എൽപിജി വിതരണത്തിൽ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് ഉത്പാദനം വർധിപ്പിക്കാൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒഴിവാക്കുന്നതിനായുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കുന്നുണ്ട്. നിലവിൽ എൽപിജി ക്ഷാമമില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.
Tags : cooking gas Hotels Central government