ന്യൂഡൽഹി: ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 157-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ. 180 രാജ്യങ്ങളുടെ പട്ടികയിൽ കഴിഞ്ഞവർഷം 151-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഈ വർഷത്തെ സൂചികയിൽ ആറു സ്ഥാനമാണ് താഴേക്കിറങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തു മാധ്യമസ്വാതന്ത്ര്യം പ്രതിസന്ധി നേരിടുകയാണെന്ന പരാമർശത്തോടെ പാരീസ് ആസ്ഥാനമായുള്ള "റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ സംഘടനയാണ് സൂചിക പുറത്തുവിട്ടത്.
2014ൽ നരേന്ദ്ര മോദി അധികാരമേറ്റതിനു പിന്നാലെ ഇന്ത്യൻ മാധ്യമങ്ങൾ അനൗദ്യോഗികമായ അടിയന്തരാവസ്ഥയിലേക്ക് പതിച്ചുവെന്നും ബിജെപിയും മാധ്യമങ്ങളെ നിയന്ത്രിക്കുന്ന വലിയ കുടുംബങ്ങളും തമ്മിൽ അതിശയകരമായ ഒരു സൗഹൃദം രൂപപ്പെട്ടുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
25 വർഷത്തെ കാലയളവിനിടയിൽ ലോകത്തിലെ മാധ്യമസ്വാതന്ത്ര്യം അതിന്റെ ഏറ്റവും താഴത്തെ നിലയിലാണെന്ന് 2026ലെ റിപ്പോർട്ടിൽ സംഘടന അടിവരയിടുന്നു. നോർവെ, നെതർലാൻഡ്സ്, എസ്തോണിയ എന്നീ രാജ്യങ്ങളാണ് മാധ്യമസ്വാതന്ത്ര്യ സൂചികയിൽ മുന്നിട്ടുനിൽക്കുന്നത്. രാജഭരണവും ഏകാധിപത്യവും ഭരണകൂടത്തെ നയിക്കുന്ന സൗദി അറേബ്യ, ഇറാൻ, ചൈന, ഉത്തരകൊറിയ, എരിത്രിയ എന്നീ രാജ്യങ്ങളാണ് 180 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്.
പാക്കിസ്ഥാൻ 153-ാം സ്ഥാനത്തുള്ളപ്പോൾ ഭൂട്ടാൻ 150-ാം സ്ഥാനത്തും നേപ്പാൾ 87-ാം സ്ഥാനത്തും ശ്രീലങ്ക 134-ാം സ്ഥാനത്തും ബംഗ്ലാദേശ് 152-ാം സ്ഥാനത്തുമാണുള്ളത്. എന്നാൽ മ്യാൻമർ (166), അഫ്ഗാനിസ്ഥാൻ (175), ചൈന (178) എന്നീ അയൽരാജ്യങ്ങളിൽ മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയിലേക്കാൾ താഴെയാണ്.
രാഷ്ട്രീയ സന്ദർഭങ്ങൾ, നിയമ ചട്ടക്കൂട്, സാന്പത്തിക സന്ദർഭം, സാമൂഹിക-സാംസ്കാരിക സന്ദർഭം, സുരക്ഷ എന്നീ അഞ്ചു സൂചികകൾ ഉപയോഗിച്ചാണ് മാധ്യമസ്വാതന്ത്ര്യത്തെ വിലയിരുത്തിയിട്ടുള്ളത്. ഈ അഞ്ച് സൂചികകളിലും നരേന്ദ്ര മോദി സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് "ഗോദി മാധ്യമങ്ങൾ’ സമീപവർഷങ്ങളിൽ വർധിച്ചെന്നും 80 കോടി ഇന്ത്യക്കാരെങ്കിലും പിന്തുടരുന്ന 70ലധികം മാധ്യമസ്ഥാപനങ്ങൾ പ്രധാനമന്ത്രിയുടെ അടുത്ത അനുയായിയും റിലയൻസ് ഇൻഡസ്ട്രീസ് തലവനുമായ മുകേഷ് അംബാനിക്കുണ്ടെന്നും റിപ്പോർട്ട് പരാമർശിക്കുന്നു.
പ്രധാനമന്ത്രി വാർത്താസമ്മേളനങ്ങൾ നടത്താറില്ലെന്നും അദ്ദേഹത്തെ അനുകൂലിക്കുന്ന തരത്തിൽ വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകർക്കും യുട്യൂബർമാർക്കും മാത്രമേ അഭിമുഖങ്ങൾ നൽകാറുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ തീവ്രവാദവിരുദ്ധ നിയമം മാധ്യമപ്രവർത്തകർക്കെതിരേ വർധിച്ച തോതിൽ പ്രയോഗിക്കുന്നുണ്ടെന്നും 2023 ടെലികമ്യൂണിക്കേഷൻസ് നിയമം, 2023 ഐടി ഭേദഗതി നിയമം, 2023 ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം തുടങ്ങിയ പുതിയ നിയമങ്ങൾ അവതരിപ്പിച്ചതിലൂടെ മാധ്യമങ്ങളെ നിയന്ത്രിക്കാൻ സർക്കാരിന് പ്രധാനമന്ത്രി അസാധാരണ അധികാരം നൽകിയെന്നും റിപ്പോർട്ട് പറയുന്നു.
രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോണ്ഗ്രസും മറ്റു പ്രാദേശിക കക്ഷികളും പ്രതികാരനടപടിക്കും ഭീഷണിപ്പെടുത്തലിനുമായി മാധ്യമപ്രവർത്തകർക്കെതിരായ നിയമവ്യവസ്ഥകൾ ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
Tags : India lags press freedom Reporters Borders report