ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ പതിനഞ്ചുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ജ്വല്ലറി ഉടമ അറസ്റ്റിൽ. കാൺപൂർ സ്വദേശി അശോക് കുമാർ രസ്തോഗിയാണ് പിടിയിലായത്. കാൺപൂരിൽ ഒന്നിലേറെ സ്വർണക്കടകളുടെ ഉടമയാണ് അശോക്. ഇയാളുടെ ഷോറൂമിലെ ജോലിക്കെത്തിയതായിരുന്നു പെൺകുട്ടി.
സ്കൂട്ടറോടിക്കാൻ പഠിപ്പിക്കാമെന്നു പറഞ്ഞ് കുട്ടിയെ ഇയാൾ തന്റെ ഫാംഹൗസിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സ്കൂട്ടർ വാങ്ങിനൽകാമെന്നും ഇയാൾ കുട്ടിയോട് പറഞ്ഞു. തുടർന്ന് ഫാംഹൗസിലെത്തിയ ശേഷം ഇയാൾ കുട്ടിയെ തടഞ്ഞു നിർത്തുകയും ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാൽ കുടുംബത്തെ മുഴുവൻ ജയിലിലാക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
പിന്നീട് പലതവണ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന് പോലീസ് പറഞ്ഞു. ഭീഷണി സഹിക്കാതായതോടെ കുട്ടി വിവരം പിതാവിനെ അറിയിച്ചു. തുടർന്ന് കുടുംബം പോലീസിനെ സമീപിക്കുകയും അശോകിനെതിരെ കേസെടുക്കുകയും ചെയ്തു.
Tags : Jewelry owner arrest girl scooter