കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി. കേസില്‍ തെളിവ് നല്‍കാന്‍ സുധാകരന്‍ തുടര്‍ച്ചയായി നേരിട്ട് ഹാജരാകാതിരുന്നതോടെയാണ് ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി കേസ് തള്ളിയത്.
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരായ പോക്സോ കേസുമായി ബന്ധപ്പെടുത്തിയുള്ള പരാര്‍ശത്തിനെതിരേയാണ് സുധാകരന്‍ എറണാകുളം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയത്. എം.വി. ഗോവിന്ദന്‍, പി.പി. ദിവ്യ എന്നിവർക്കെതിരേയും ദേശാഭിമാനി പത്രത്തിനുമെതിരെയാണ് സുധാകരന്‍ കേസ് ഫയല്‍ ചെയ്തത്.
മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസ് നടന്ന സമയത്ത് കെ. സുധാകരന്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞതായി ദേശാഭിമാനിയില്‍ വാര്‍ത്ത നല്‍ക്കുകയും എം.വി. ഗോവിന്ദന്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ അത് പരാമര്‍ശിക്കുകയും ചെയ്തുവെന്നാണ് സുധാകരന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വ്യാജ പരാമര്‍ശമാണ് ഇത് എന്നായിരുന്നു സുധാകരന്‍റെ പരാതി. എന്നാല്‍ രണ്ടു തവണ കേസ് പരിഗണിച്ചപ്പോഴും സുധാകരന്‍ ഹാജരായിരുന്നില്ല. ഇതോടെയാണ് കേസ് തള്ളിയത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് കെ. സുധാകരന്‍റെ അഭിഭാഷകന്‍ പറയുന്നത്.
Tags : K. Sudhakaran defamation case M.V. Govindan