ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് പൂർണ നിരോധനം. ലഡാക്കിന്റെ സവിശേഷവും അതിലോലവുമായ ഹിമാലയൻ ആവാസവ്യവസ്ഥയെയും പ്രകൃതിഭംഗിയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയുടെ നിർണായക ഉത്തരവ്.
നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുകയോ, ഉപയോഗിക്കുകയോ, ശേഖരിച്ചുവയ്ക്കുകയോ ചെയ്യുന്ന വ്യക്തികളിൽ നിന്നും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും 10,000 രൂപ പരിസ്ഥിതി പിഴയായി ഈടാക്കും. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക് 5,000 രൂപ പിഴ ചുമത്തും. പുറത്തുനിന്നുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ലഡാക്കിലേക്ക് പ്രവേശിക്കുന്നത് തടയാൻ ലേ വിമാനത്താവളത്തിലും ലഡാക്കിലേക്കുള്ള അതിർത്തി പ്രവേശന കവാടങ്ങളിലും പരിശോധനകൾ നടത്തും.
ലഡാക്കിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾ, ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ, വ്യാപാരികൾ എന്നിവരെയെല്ലാം ഈ പുതിയ നിയന്ത്രണം ബാധിക്കും. വിനോദസഞ്ചാരികൾ യാത്രയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.