കോൽക്കത്ത: കോൽക്കത്ത വിമാനത്താവളത്തിന്റെ അറൈവൽ ഗേറ്റിന് സമീപം ബിജെപി-ടിഎംസി പ്രവർത്തകർ ഏറ്റുമുട്ടി. ഡൽഹിയിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം. അഭിഷേക് ബാനർജിയെ ലക്ഷ്യമിട്ട് ബിജെപി നടത്തിയ വധശ്രമമാണ് ഇതെന്ന് ടിഎംസി ആരോപിച്ചു.
ഡൽഹിയിൽ നിന്ന് രാത്രി 9.45-ഓടെയാണ് അഭിഷേക് ബാനർജി കോൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇദ്ദേഹം എത്തുന്നതിന് മുൻപ് ബിജെപി പ്രവർത്തകർ ചീഞ്ഞ മുട്ടകളുമായി വിമാനത്താവളത്തിന്റെ അറൈവൽ ടെർമിനലിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. അഭിഷേകിനെ സ്വീകരിക്കാൻ എത്തിയ ടിഎംസി പ്രവർത്തകർ ഇവരെ തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. ഇരുവിഭാഗവും ഏറ്റുമുട്ടുകയും ഹെൽമെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ച് അടിക്കുകയും ചെയ്തു.
സംഘർഷത്തെ തുടർന്ന് വിമാനത്താവളത്തിന് പുറത്ത് വലിയ രീതിയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്. വിമാനത്താവളത്തിന് പുറത്ത് സംഘർഷം തുടർന്നതിനാൽ, അഭിഷേക് ബാനർജിക്ക് നേരെയുള്ള അക്രമ സാധ്യത ഒഴിവാക്കാൻ പോലീസ് അദ്ദേഹത്തെ മറ്റൊരു പ്രത്യേക ഗേറ്റിലൂടെ പുറത്തെത്തിച്ചു. കനത്ത പോലീസ് സുരക്ഷയിൽ അദ്ദേഹം ഉടൻ തന്നെ വിമാനത്താവളത്തിൽ നിന്നും മടങ്ങി. പാർട്ടിയിലെ വിമത എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകാനാണ് അഭിഷേക് ബാനർജി ഡൽഹിയിൽ പോയത്.