Kerala
കോട്ടയം: ബിജെപി തെരഞ്ഞെടുപ്പു ഫണ്ടുമായി ബന്ധപ്പെട്ടു നടത്തിയ പ്രസംഗം വിവാദമായതിനു പിന്നാലെ മലക്കം മറിഞ്ഞ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.സി. ജോര്‍ജ്.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി കേന്ദ്ര നേതൃത്വം നല്കിയ നാലരക്കോടി രൂപ പ്രാദേശിക നേതാക്കള്‍ തട്ടിയെടുത്തതായാണ് പി.സി. ജോര്‍ജ് ആരോപിച്ചത്. എന്നാല്‍ ഇതു വിവാദമായതോടെ ജോര്‍ജ് പരാമര്‍ശം പിന്‍വലിച്ചു തിരുത്തി.
കഴിഞ്ഞ മാസം എരുമേലിയില്‍ നടന്ന പ്രസംഗത്തിലാണ് പി.സി. ജോര്‍ജ് ഫണ്ട് തട്ടിപ്പിനെക്കു റിച്ചു പരാമര്‍ശിച്ചത്. പൂഞ്ഞാറിലേക്ക് നാലരക്കോടി രൂപ ബിജെപി നേതൃത്വം നല്‍കിയിരുന്നുവെന്നും ആരൊക്കെയാണ് വീതം പറ്റിയതെന്ന് തനിക്കറിയില്ലെന്നും ജോര്‍ജ് വെളിപ്പെടുത്തി.
ബിജെപി നേതാവ് സജി കൂരിയാടാണ് പണം കൈകാര്യം ചെയ്തത്. നാലു കോടി 45 ലക്ഷം രൂപ ചെലവായെന്നു കാണിച്ച് തെഞ്ഞെടുപ്പിനുശേഷം കണക്ക് തന്നു. തന്ന കണക്ക് കാണിച്ചാല്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നാണക്കേട് ഉണ്ടാകുമെന്നും ജോര്‍ജ് പരിഹസിച്ചു. ഒരു ബൂത്തില്‍ 31,000 രൂപ കൊടുക്കണമെന്ന നിര്‍ദേശം പാലിക്കപ്പെട്ടില്ല. പണം എവിടെപ്പോയെന്ന് അറിയില്ല.
ബിജെപി പണം ഉപയോഗിച്ച് എല്ലാവരും പുതിയ കാര്‍ വാങ്ങിക്കുകയാണ്. ഇത്തരത്തില്‍ മേടിച്ചാല്‍ കാര്‍ ഇടിച്ചു പോകുമെന്നും ജോര്‍ജ് പറഞ്ഞു.
ഈ പരാമര്‍ശം വിവാദമായതോടെ ആരും ഒരു പൈസ പോലും തെരഞ്ഞെടുപ്പ് ഫണ്ടില്‍നിന്ന് മോഷ്ടിച്ചിട്ടില്ലെന്ന് ജോര്‍ജ് മാറ്റിപ്പറഞ്ഞു. എരുമേലിയില്‍ താന്‍ പറഞ്ഞത് തെറ്റായ കണക്കുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും ജോര്‍ജ് പറഞ്ഞു.
ഒരു നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാനാകുക 40 ലക്ഷം രൂപയാണ്. എന്നാല്‍ തനിക്ക് അത്ര ചെലവായിട്ടില്ല. സജി കുരിയാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് വിരമിച്ച അധ്യാപകനാണ്. അഞ്ച് പൈസ പോലും മോഷ്ടിക്കുന്ന ആളല്ല. ഇതാണ് സത്യം.
എരുമേലിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ക്ഷമ ചോദിക്കുന്നതായും പി.സി.ജോര്‍ജ് പറഞ്ഞു. ബിജെപി വിടുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ക്രൈസ്തവ സമുദായം ഒറ്റക്കെട്ടായി യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതാണ് തന്റെ തോല്‍വിക്കു കാരണമായതെന്നും ജോര്‍ജ് പറഞ്ഞു.
താന്‍ യുഡിഎഫിലെ ഒരു ഘടകക്ഷി നേതാവുമായി ബന്ധപ്പെട്ടെന്ന ആരോപണം ഉന്നയിച്ച മുന്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയും പി.സി. ജോര്‍ജ് വിമര് ശിച്ചു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ബൻകുര ജില്ലയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകന്റെ വീടിനുനേരെയുണ്ടായ അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവർത്തകന്റെ പിതാവ് മരിച്ചു. സിജെപി പ്രവർത്തകനായ അബ്ദുൾ ഹാഫിസിന്റെ പിതാവാണ് ഞായറാഴ്ച മരണപ്പെട്ടത്.
സിജെപിയുടെ "സ്കൂൾ ടീക് കരോ' ക്യാമ്പയിന്റെ ഭാഗമായി അബ്ദുൾ ഹാഫിസ് താൻ പഠിച്ച വിദ്യാലയത്തിലെ ശോചനീയാവസ്ഥ കാമറയിൽ പകർത്തിയിരുന്നു. ഇതിൽ പ്രകോപിതരായ ഒരുസംഘം ആളുകൾ വ്യാഴാഴ്ച രാത്രി ഹാഫിസിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഹാഫിസിനെയും പ്രായമായ പിതാവിനെയും ക്രൂരമായി മർദിക്കുകയായിരുന്നു.
മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമികൾ ഹാഫിസിന് പരിക്കേൽപ്പിക്കുകയും ഫോണിലെ ദൃശ്യങ്ങൾ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തതായി കുടുംബം വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ബൻകുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ പിതാവ് മരണപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നിൽ ബിജെപി ഗുണ്ടകളാണെന്ന് സിജെപി നേതാക്കളായ അഭിജീത് ദീപ്കെയും അശുതോഷ് റാങ്കയും ശക്തമായി ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ ബിജെപി വക്താവ് കേയ ഘോഷ് പൂർണ്ണമായും തള്ളി.
ബിജെപിയെ അപകീർത്തിപ്പെടുത്താൻ തൃണമൂൽ കോൺഗ്രസും ഇടതുകക്ഷികളും ചേർന്ന് നടത്തുന്ന ആസൂത്രിതമായ നീക്കമാണിതെന്നും അക്രമത്തിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
National
മംഗളൂരു: ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ദേശീയ ഗാനമായ വന്ദേമാതരത്തെ അപമാനിച്ചെന്നാരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ ബിജെപി കർണാടക പോലീസിൽ പരാതി നൽകി. മംഗളൂരുവിലെ ഉർവ പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതിക്കാരൻ.
സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വന്ദേമാതരം ആലപിച്ചപ്പോൾ മുതിർന്ന കോൺഗ്രസ് നേതാക്കൾ പരസ്പരം സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതാണ് വിവാദത്തിന് വഴിവെച്ചത്. ഇത് ദേശീയ ഗാനത്തോടുള്ള ആദരവില്ലായ്മയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
എന്നാൽ വന്ദേമാതരം ശരിയായ രീതിയിലാണ് ആലാപനം നടത്തുന്നതെന്ന് ഉറപ്പുവരുത്താനാണ് സോണിയ ഗാന്ധി ശ്രമിച്ചതെന്നും ദേശീയ ഗാനത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കോൺഗ്രസ് വിശദീകരിച്ചു.
Kerala
ആലപ്പുഴ: നടന് ദേവന് ബിജെപി വിട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവച്ചുകൊണ്ടുള്ള കത്ത് ഉടന്‍ കൈമാറും. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ പൊതു വേദിയിലാണ് ബിജെപി വിട്ടതായുള്ള ദേവന്റെ പ്രഖ്യാപനം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചില പ്രശ്നങ്ങള്‍ നേരിട്ടതായി ദേവന് പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപി പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് എഴുതിവച്ചിരിക്കുന്നുവെന്നായിരുന്നു നടന്റെ പ്രഖ്യാപനം. കത്ത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും.
2004ൽ ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബിജെപിയുമായി ലയിക്കുകയായിരുന്നു. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും ദേവൻ അന്ന് പറഞ്ഞിരുന്നു.
2004ൽ ദേവൻ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ കേരള പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചിട്ടുമുണ്ട്.
National
ന്യൂഡൽഹി: വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി. എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയ ഗീതാലാപനം തടസപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നിയമനടപടി സ്വീകരിക്കാൻ ബിജെപി ആലോചിക്കുന്നത്.
സംഭവത്തിൽ സോണിയഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. വന്ദേമാതരം പൂർണമായും ആലപിക്കാൻ പാടില്ല എന്നതാണ് പാർട്ടി നയമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സേവാദൾ നേതാവിനോട് പറയുന്നതായുള്ള ദൃശ്യങ്ങൾ നിഷികാന്ത് ദുബൈ എംപി പുറത്ത് വിട്ടു.
വിവാദമായ ചടങ്ങിന് തൊട്ടുപിന്നാലെ സേവാദൾ നേതാവിനോട് സംസാരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ദൃശ്യങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ ആയുധമാക്കാനുള്ള നീക്കത്തിലാണ് ബിജെപി.
National
റാഞ്ചി: ജാർഖണ്ഡിലെ പിഎസ്സി പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ നിയമസഭ മാർച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ബന്ദ് രാവിലെ എട്ടു മുതൽ ആരംഭിച്ചു.
തലസ്ഥാനമായ റാഞ്ചിയിലടക്കം വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. ആരോഗ്യനില വഷളായതോടെ നിരാഹാരമിരിക്കുന്ന വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
തിങ്കളാഴ്ച നിയമസഭയിലേക്ക് നടന്ന മാർച്ചിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. വിദ്യാർഥികൾക്ക് നേരെ ജലപീരങ്കിയും കണ്ണീവാതകവും പ്രയോഗിച്ച പോലീസ് ലാത്തിച്ചാർജും നടത്തി. നിരവധി വിദ്യാർഥികൾക്കും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച സഭ പിരിഞ്ഞിരുന്നു.
ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ, ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകളിൽ നടന്ന ക്രമക്കേടുകൾക്കെതിരെയാണ് വിദ്യാർഥികളുടെ പ്രതിഷേധം നടക്കുന്നത്. ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ റദ്ദാക്കണം, ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം, റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ പരിഷ്കരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. മൂന്ന് പരീക്ഷകൾ റദ്ദാക്കാമെന്ന സർക്കാർ വാഗ്ദാനം വിദ്യാർഥികൾ സ്വീകരിച്ചിട്ടില്ല. സിബിഐ അന്വേഷണം തന്നെ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർഥികൾ.
National
ന്യൂഡൽഹി: ബിജെപിയെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് ശശി തരൂർ എംപി ഒഴിഞ്ഞുമാറണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഡൽഹിയിൽ നടന്ന ജെൻസീ പ്രതിഷേധവുമായി ബന്ധപ്പെട്ട് തരൂർ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് കടുത്ത ഭാഷയിലുള്ള ഈ പരസ്യ താക്കീത്.
യുവാക്കളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് പാർട്ടി ആത്മപരിശോധന നടത്തണമെന്നായിരുന്നു ശശി തരൂരിന്റെ പരാമർശം. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നും, എന്നാൽ കോൺഗ്രസിന് അവരുടെ വിഷയങ്ങൾ അതേ അളവിൽ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രാഹുൽ ഗാന്ധി വിദ്യാർഥികളുടെ വിഷയങ്ങൾ ഏറ്റെടുത്തിരുന്നുവെങ്കിലും സിജെപിയെ പോലെ അത് ഫലപ്രദമായില്ലെന്നും, യുവാക്കളുടെ ശബ്ദം കേട്ടില്ലെങ്കിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അപ്രസക്തമാകുമെന്നും മുംബൈയിൽ നടന്ന സംവാദ പരിപാടിയിൽ തരൂർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് പിന്നീട് അദ്ദേഹം വിശദീകരണം നൽകുകയും ചെയ്തു.
ശശി തരൂരിന്റെ പ്രസ്താവനയെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് കെ.സി. വേണുഗോപാൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
National
ചത്രപതി സംഭാജിനഗർ: ജെൻ സി യുവാക്കളെ സംബന്ധിച്ച കാര്യത്തിൽ ബിജെപി, ‘ഗോഡ്ഫാദർ’ ആയ ആർഎസ്എസ് ചീഫ് മോഹൻ ഭാഗവതിനെ കേൾക്കാൻ തയാറാകണമെന്ന് കോക്രോച്ച് ജനതാ പാർട്ടി(സിജെപി) കൺവീനർ അഭിജിത് ദീപ്കെ.
മുംബൈയിൽ ജെൻ സി യുവാക്കളോടു സംവദിച്ചുകൊണ്ട് ഭാഗവത് നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ദീപ്കെ. ജെൻ സി യുവാക്കളെ രാജ്യവിരുദ്ധരും തീവ്രവാദികളുമായി കണക്കാക്കരുതെന്നും അവരെ കേൾക്കാൻ തയാറാകണമെന്നുമാണ് ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞത്.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ യുവാക്കൾ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധം അവരുടെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉടലെടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. സിജെപി പ്രതിഷേധം മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ചതിനു ശേഷം ആർഎസ്എസ് പ്രമുഖൻ നടത്തിയ ജെൻ സി അനുകൂല പ്രതികരണത്തിനു വൻ വാർത്താപ്രാധാന്യമാണു കൈവന്നത്.
നേരത്തെ ബിജെപി പ്രസിഡന്റ് തങ്ങളെ വൈറസ് എന്നാണു വിളിച്ചതെന്ന് ദീപ്കെ ഓർമിപ്പിച്ചു. “മുൻ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ തീവ്രവാദികളുടെ ബി ടീമായി വിശേഷിപ്പിച്ചു. ഇവരെല്ലാംതന്നെ മാർഗദർശിയും താത്വികാചാര്യനുമായ മോഹൻ ഭാഗവതിനെ കേൾക്കണമെന്നാണ് തങ്ങൾക്ക് പറയാനുള്ളത്.
ഇവർ ഇത് കേൾക്കുന്നില്ല എന്നത് ആശങ്കയുണ്ടാക്കുന്നു. കാരണം, ബിജെപിയുടെ നിലപാടുകളും ഭാഗവതിന്റെ കാഴ്ചപ്പാടുകളും ഇപ്പോഴും വിരുദ്ധധ്രുവങ്ങളിലാണ് നീങ്ങുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.
National
ചണ്ഡിഗഢ്: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും ഗാന്ധി കുടുംബവുമായും വ്യക്തിപരമായ ബന്ധം നിലനിൽക്കുമെങ്കിലും, രാഷ്ട്രയമായി ബിജെപിയോടാണു പ്രതിബദ്ധതയുള്ളതെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്.
ഇൻസ്റ്റഗ്രാമിൽ വ്യാഴാഴ്ച രാത്രി രാഹുൽ ഗാന്ധി പങ്കുവച്ച വീഡിയോയിൽ, “ബിജെപിയിലെ എന്റെ പ്രിയപ്പെട്ട നേതാവ് അമരീന്ദർ സിംഗാണ്. അദ്ദേഹവുമായി നല്ല സൗഹൃദമുണ്ട്. വളരെ കൂൾ വ്യക്തിയാണ്. സൈനികചരിത്രത്തിൽ മികച്ച അറിവുള്ള ആളാണ്” എന്ന് പറഞ്ഞിരുന്നു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമരീന്ദർ വീണ്ടും കോണ്‍ഗ്രസിലേക്കു മടങ്ങിയേക്കുമെന്ന അഭ്യൂഹമാണുണ്ടായത്.
National
ന്യൂഡൽഹി: മധ്യപ്രദേശിലെ ദതിയ നിയമസഭാ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി ആത്മപരിശോധന നടത്തണമെന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമാ ഭാരതി. അതേസമയം, ബിജെപി വിട്ട് കോൺഗ്രസിലെത്തുകയും ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത മുതിർന്ന പ്രാദേശിക നേതാവ് അവധേഷ് നായിക്കിനെ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിച്ചു.
വോട്ട് വിഹിതം ഉയർന്നതിൽ മാത്രം ആശ്വസിച്ചിട്ട് കാര്യമില്ലെന്നും ദതിയയിലെ തോൽവി തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും ഉമാ ഭാരതി സോഷ്യൽ മീഡിയയിൽ കുറിച്ചു. തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് പാർട്ടി ആഴത്തിലുള്ള അവലോകനം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. സീറ്റ് നിഷേധിക്കപ്പെട്ടിട്ടും പാർട്ടിയോടൊപ്പം ഉറച്ചുനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ഘൻശ്യാം സിംഗിന്റെ വിജയത്തിനായി പ്രവർത്തിച്ചതിനാണ് മുൻ ബിജെപി നേതാവായ അവധേഷ് നായിക്കിന് മധ്യപ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറി പദവി നൽകിയത്.
അയോഗ്യതാ നടപടിയെത്തുടർന്ന് ഉപതെരഞ്ഞെടുപ്പിന് വഴിവെച്ച മുൻ കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭാരതിയെ ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചു എന്ന ആരോപണത്തെത്തുടർന്ന് ഓഗസ്റ്റ് രണ്ടിന് കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു.
District News
കോട്ടയം: സംസ്ഥാനത്ത് ആവര്‍ത്തിച്ചുണ്ടാകുന്ന പ്രളയവും ഉരുള്‍പൊട്ടലും പ്രകൃതിദുരന്തങ്ങള്‍ മാത്രമല്ല, സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥയുടെയും മുന്‍കരുതല്‍ നടപടികളുടെ അഭാവത്തിന്റെയും ഫലമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജും വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ലാലും ആരോപിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി കാലാകാലങ്ങളില്‍ ഭരിച്ച സംസ്ഥാന സര്‍ക്കാര്‍ എന്തു പഠനമാണ് നടത്തിയത്. ജനം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ വലിയദുരന്തങ്ങള്‍ ഉണ്ടാകുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.
കാലവര്ഷമുന്നൊരുക്കമായി ദുരന്തമേഖലയില്‍ കഴിയുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിക്കണം. 2018ലെ മഹാപ്രളയത്തിനുശേഷം ജില്ലയില്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന 138 കുടുംബങ്ങളെ കണ്ടെത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ അതിനായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
തലനാട് പഞ്ചായത്തില്‍ ഒരു വര്‍ഷംതന്നെ പലതവണ വെള്ളം കയറുന്ന 40-ലധികം വീടുകള്‍ ഇന്നും അതേദുരിതാവസ്ഥയിലാണ്. ഈ കുടുംബങ്ങളെയും സംസ്ഥാനത്തെ അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഷോണ്‍ ജോര്‍ജും ജി. ലിജിന്‍ലാലും പറഞ്ഞു.
Kerala
കോട്ടയം: സംസ്ഥാനം നേരിടുന്ന മഴക്കെടുതിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണ പരാജയമെന്ന് ഷോൺ ജോർജ് പറഞ്ഞു.
പിണറായി വിജയൻ ഭരിച്ചപ്പോഴും ഇപ്പോൾ വി.ഡി. സതീശന്റെ ഭരണത്തിലും ഒരു മാറ്റവുമില്ലെന്നും പേര് മാറി എന്ന് മാത്രമാണ് വ്യത്യാസമെന്നും ഷോൺ ജോർജ് ആരോപിച്ചു. മുൻ മുഖ്യമന്ത്രി 'റൂം ഫോർ റിവർ' പദ്ധതി പഠിക്കാൻ വിദേശത്ത് പോയതല്ലാതെ മീനച്ചിലാറ്റിലേയോ വേമ്പനാട്ട് കായലിലേയോ മണൽ മാറ്റാൻ ഒരു നടപടിയും കൊക്കൊണ്ടിട്ടില്ലെന്നും ഷോൺ പരിഹസിച്ചു.
ദുരന്തസമയങ്ങളിൽ രാഷ്ട്രീയ പാർട്ടികളാണ് ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നത്. ദുരന്തസാധ്യത മുന്നിൽ കണ്ട് മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുകയാണെന്നും ജനങ്ങൾ ഉണർന്ന് പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് പലയിടത്തും വലിയ അപകടങ്ങൾ ഒഴിവായതെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.
മീനച്ചിലാറ്റിൽ മാത്രം മൂന്ന് ലക്ഷം മെട്രിക് ടൺ മണലാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. മീനച്ചിലാറ്റിലെയും വേമ്പനാട്ടുകായലിലെയും മണൽ നീക്കിയില്ലെങ്കിൽ മുഖ്യമന്ത്രിയെ കൊലപാതകിയെന്ന് വിളിക്കേണ്ടി വരുമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ട: നറുക്കെടുപ്പിലൂടെ ബിജെപി അധികാരത്തിൽ എത്തിയ നാരങ്ങാനം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള അവിശ്വാസപ്രമേയം പാസായി. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ സിപിഎം പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്.
ആകെ 14 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിനും ബിജെപിക്കും ആറ് വീതം അംഗങ്ങളും സിപിഎമ്മിന് രണ്ടുപേരുമാണ് ഉള്ളത്. കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ രണ്ട് സിപിഎം അംഗങ്ങളും അനുകൂലിച്ചു വോട്ട് ചെയ്യുകയായിരുന്നു.
നേരത്തെ തുല്യബലം വന്നതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയായിരുന്നു ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേടിയത്. കോൺഗ്രസിനായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നത്. അവിശ്വാസപ്രമേയം പാസായ സാഹചര്യത്തിൽ ഒരു മാസത്തിനകം പഞ്ചായത്തിലെ പുതിയ ഭരണസമിതിയെയും അധ്യക്ഷനെയും തെരഞ്ഞെടുക്കും.
National
ലഖ്നോ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേടില്ലെന്ന് വരുത്തിതീർക്കാൻ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി മനഃപൂർവം തോറ്റതാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിഹാറിലെ ബങ്കിപുർ, മധ്യപ്രദേശിലെ ദതിയ മണ്ഡലങ്ങളെ കുറിച്ചായിരുന്നു അഖിലേഷിന്റെ പരാമർശം.
രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ബോധപൂർവം ബിജെപി തോറ്റതാണെന്നാണ് അഖിലേഷ് യാദവ് ആരോപിച്ചു. ഇവിഎമ്മുകളെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ പ്രതിരോധിക്കാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ബിജെപി ശ്രമമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
സോഷ്യലിസ്റ്റ് നേതാവ് ജനേശ്വർ മിശ്രയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അഖിലേഷ്. ഉത്തർപ്രദേശ്, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുകളിൽ ബിജെപി ഉപയോഗിച്ച മോഡൽ ഈ ഉപതെരഞ്ഞെടുപ്പുകളിൽ മനഃപൂർവം ഒഴിവാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രമക്കേട് നടത്താതെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമോയെന്ന് പരിശോധിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാണെന്ന് വരുത്തിത്തീർക്കാനും ബിജെപി തോറ്റുകൊടുക്കുകയായിരുന്നുവെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
National
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാസംവരണ ഭേദഗതി ബില്ലും പാസാക്കാന്‍ സഹകരിക്കില്ലെന്നു പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതോടെ ഇരുബില്ലുകളും പാസാക്കാനായി 17ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കാനുള്ള കേന്ദ്രനീക്കം അനിശ്ചിതത്വത്തിലായി.
മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാസംവരണ ഭേദഗതിയും പാസാക്കാന്‍ സഹകരിക്കണമെന്ന് രാഹുല്‍ ഗാന്ധിയെ കണ്ടു പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അഭ്യര്‍ഥിച്ചെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ല. വിവാദ എഫ്സിആര്‍എ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും പാസാക്കാന്‍ അനുവദിക്കില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
തൃണമൂല്‍ അടക്കമുള്ള പാര്‍ട്ടികളില്‍നിന്നു എംപിമാരെ കൂറുമാറ്റുകയും ഇന്ത്യാസഖ്യം വിട്ട ഡിഎംകെയുടെ പിന്തുണ നേടാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴും ഭരണഘടനാഭേദഗതികള്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷ പിന്തുണ ലോക്സഭയില്‍ ഭരണപക്ഷത്തിനില്ല. 13നാണ് നിലവിലെ സമ്മേളനം സമാപിക്കുക.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടാ യ പോലീസ് നടപടിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയ്ക്കെതിരേയും പാര്‍ലമെന്റില്‍ തുടര്‍ച്ചയായ മൂന്നാം ആഴ്ചയും സ്തംഭനം തുടരുകയാണ്. പ്രതിപക്ഷ ബഹളത്തിനിടെ ലോക്സഭയിലും രാജ്യസഭയിലും ഇന്നലെ ഉച്ചകഴിഞ്ഞ് ഓരോ ബില്ലുകള്‍ ചര്‍ച്ചകൂടാതെ ഗില്ലറ്റിന് ചെയ്തു മിനിറ്റുകള്‍ കൊണ്ടു പാസാക്കി.
ബാങ്കേഴ്സ് ബുക്സ് എവിഡന്‍സ് ബില്‍, 2026 ആണ് ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയത്. ബാങ്കുകളുടെ രേഖകളുമായി (ബാങ്കേഴ്സ് ബുക്സ്) ബന്ധപ്പെട്ട തെളിവുനിയമങ്ങളെ ആധുനിക ഡിജിറ്റല്‍ ബാങ്കിംഗ് രീതികളുമായി യോജിപ്പിക്കുന്നതാണു നിയമമെന്ന് ബിൽ അവതരിപ്പിച്ച ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു.
രാവിലെ സഭ സമ്മേളിച്ചതുമുതല്‍ അമിത് ഷാ എവിടെയെന്ന ചോദ്യവുമായി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരുസഭകളും പതിവുതെറ്റിക്കാതെ ഉച്ചകഴിഞ്ഞ് രണ്ടുവരെ പിരിഞ്ഞു.
സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടുന്നതിനുള്ള ബില്ലിന്റെ ചര്‍ച്ചയില്‍ മുതിര്‍ന്ന അഭിഭാഷകര്കൂടിയായ കോണ്‍ഗ്രസിലെ വിവേക് തങ്ക, തൃണമൂലിലെ മേനക ഗുരുസ്വാമി എന്നിവരുടെയടക്കം പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നതും ഏറെനേരം പ്രതിപക്ഷ പ്രതിഷേധത്തിനു കാരണമായി. ഈ ബില്ല് ലോക്സഭ ചൊവ്വാഴ്ച പാസാക്കിയിരുന്നു.
National
ന്യൂഡൽഹി: നിയമസഭാ ഉപതെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. പാർട്ടിയുടെ ശക്തികേന്ദ്രമായ ബിഹാറിലെ ബങ്കിപ്പുരിലും മധ്യപ്രദേശിലെ ദതിയയിലും ഉണ്ടായ പരാജയം അതീവ ഗൗരവത്തോടെ കാണും.
ഇതിനെക്കുറിച്ച് സമഗ്രമായ ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ മഞ്ചൽപുർ മണ്ഡലം നിലനിർത്താൻ സഹായിച്ച വോട്ടർമാർക്കും അവിടത്തെ പ്രവർത്തകർക്കും നിതിൻ നബിൻ നന്ദി അറിയിച്ചു. മൂന്നു നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു.
ബങ്കിപ്പുരിലും ദതിയയിലും പാർട്ടിക്ക് പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഷ്ടപ്പെട്ട ജനവിശ്വാസം പൂർണ ആത്മവിശ്വാസത്തോടെയും ഊർജസ്വലതയോടെയും തിരിച്ചുപിടിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.
National
പാറ്റ്ന: ബങ്കിപ്പൂരിൽ 'ജൻ സുരാജ് പാർട്ടി'യുടെ പ്രശാന്ത് കിഷോർ വിജയം ഉറപ്പിച്ചു. 22 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ, ബിജെപി സ്ഥാനാർഥി നീരജ് സിൻഹയേക്കാൾ 12,809 വോട്ടുകൾക്കു പ്രശാന്ത് കിഷോർ മുന്നിലാണ്. ഓരോ റൗണ്ട് കഴിയുന്തോറും ഈ ലീഡ് വർധിച്ചുവരികയാണ്.
പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് രാജിവച്ച ബിഹാറിലെ ബങ്കിപ്പുരിൽ അട്ടിമറി മണക്കുന്നത്. കഴിഞ്ഞവർഷം അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിതിൻ വിജയിച്ച മണ്ഡലമാണ് അടിമുടി മറിഞ്ഞിരിക്കുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ബങ്കിപ്പുരിൽ ജെൻസി വോട്ടുകളാണ് നിർണായകമായതെന്നു കരുതുന്നു.
രാജ്യത്തുടനീളം ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ വൻ വിദ്യാർഥിപ്രക്ഷോഭങ്ങൾ അരങ്ങേറിയതിനു പിന്നാലെ നടന്ന നിർണായക നിയമസഭാ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ജെൻസി രോഷം പ്രതിഫലിപ്പിക്കുന്നതാണ്. ജെൻസികൾ പ്രശാന്ത് കിഷോറിനു വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു. മൂന്നു പതിറ്റാണ്ടായി ബിജെപിയുടെ ഉറച്ച കോട്ടയായ ഇവിടെ പ്രശസ്ത തെരഞ്ഞെടുപ്പു തന്ത്രജ്ഞനും ജൻസുരാജ് പാർട്ടി നേതാവുമായ പ്രശാന്ത് കിഷോറാണു തുടക്കം മുതൽ മുന്നിൽ.
ബിജെപിക്കു ഞെട്ടൽ
243 അംഗ ബിഹാർ നിയമസഭയിലെ ഭരണസമവാക്യങ്ങളെ ഉപതെരഞ്ഞെടുപ്പുഫലം നേരിട്ടു ബാധിക്കില്ലെങ്കിലും ബിജെപിയുടെ പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാൻ പ്രശാന്ത് കിഷോറിനു സാധിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ബാങ്കിപ്പുരിൽ ഇക്കുറി 34.24 ശതമാനം വോട്ടിംഗ് മാത്രമാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 41.45 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ വോട്ടിംഗിൽ ഏഴു ശതമാനത്തോളം കുറവുണ്ടായി.
ബിജെപിയിലെ ആഭ്യന്തര ആശയക്കുഴപ്പങ്ങളും ജാതി-മത സമവാക്യങ്ങൾക്കതീതമായി പ്രശാന്ത് കിഷോർ ഉയർത്തിയ വികസനനിലപാടുകളുമാണ് ബാങ്കിപ്പുരിനെ ദേശീയ ശ്രദ്ധാകേന്ദ്രമാക്കിയത്. ജനപിന്തുണയെ തെരഞ്ഞെടുപ്പു വിജയമാക്കി മാറ്റാനുള്ള ജൻ സൂരാജ് പാർട്ടിയുടെ ശേഷിക്കുള്ള നിർണായക പരീക്ഷണമായാണ് രാഷ്ട്രീയനിരീക്ഷകർ ഇതിനെ വീക്ഷിക്കുന്നത്.
ദാതിയയിൽ കോൺഗ്രസും മഞ്ചൽപുരിൽ ബിജെപിയും
ഉപതെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലെ ദാതിയയിൽ ഏഴ് റൗണ്ട് വോട്ടെണ്ണൽ കൂടി ബാക്കിനിൽക്കെ, കോൺഗ്രസ് സ്ഥാനാർഥി കുൻവർ ഘനശ്യാം സിംഗ് 6,500ൽ അധികം വോട്ടുകളുടെ ലീഡ് നേടി. തട്ടിപ്പു കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭാരതി ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കപ്പെട്ടതിനാലാണ് ദാതിയ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മുൻ എംഎൽഎയും രാജകുടുംബാംഗവുമായ കുൻവർ ഘൻശ്യാം സിംഗ് (കോൺഗ്രസ്), പുതുമുഖമായ അശുതോഷ് തിവാരി (ബിജെപി) എന്നിവർ തമ്മിലാണ് നേർക്കുനേർ പോരാട്ടം. മുതിർന്ന നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്രയ്ക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്നുണ്ടായ പാർട്ടിക്കുള്ളിലെ അമർഷവും പ്രതിഷേധങ്ങളുമാണ് ബിജെപിക്കു തിരിച്ചടിയായത്.
അതേസമയം, ഗുജറാത്തിലെ മഞ്ചൽപുരിൽ തങ്ങളുടെ പരമ്പരാഗത വോട്ടുബാങ്ക് സംരക്ഷിച്ച് ബിജെപി കൂറ്റൻ വിജയത്തിലേക്കു കുതിക്കുകയാണ്. എട്ടു തവണ എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന ബിജെപിയുടെ മുതിർന്ന നേതാവ് യോഗേഷ് പട്ടേലിന്റെ വേർപാടിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ബിജെപി സ്ഥാനാർഥി സതീഷ് പട്ടേൽ മുന്നിലാണ്. കോൺഗ്രസ് വൈസ് പ്രസിഡന്റ് ഭിഖാഭായ് റബാരിയാണു എതിർസ്ഥാനാർഥി.
National
ന്യൂഡൽഹി : രാജ്യത്തുടനീളം ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ വൻ വിദ്യാർഥിപ്രക്ഷോഭങ്ങൾ അരങ്ങേറിയതിനു പിന്നാലെ നടന്ന നിർണായക നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് രാജിവച്ച ബിഹാറിലെ ബാങ്കിപ്പുരിൽ അട്ടിമറി സൂചന.
മൂന്നു പതിറ്റാണ്ടായി ബിജെപിയുടെ ഉറച്ച കോട്ടയായ ഇവിടെ പ്രശസ്ത തെരഞ്ഞെടുപ്പു തന്ത്രജ്ഞനും ജൻസുരാജ് പാർട്ടി നേതാവുമായ പ്രശാന്ത് കിഷോറാണു മുന്നിൽ. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തുന്ന പ്രശാന്ത് കിഷോർ, ബിജെപി സ്ഥാനാർഥി നീരജ് കുമാർ സിൻഹയേക്കാൾ ആറായിരത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് നിലവിൽ മുന്നേറുന്നത്.
വലിയ രാഷ്ട്രീയ ചർച്ച
243 അംഗ ബിഹാർ നിയമസഭയിലെ ഭരണസമവാക്യങ്ങളെ ഉപതെരഞ്ഞെടുപ്പുഫലം നേരിട്ടു ബാധിക്കില്ലെങ്കിലും ബിജെപിയുടെ പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാൻ പ്രശാന്ത് കിഷോറിനു സാധിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ബാങ്കിപ്പുരിൽ ഇക്കുറി 34.24 ശതമാനം വോട്ടിംഗ് മാത്രമാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 41.45 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ വോട്ടിംഗിൽ ഏഴു ശതമാനത്തോളം കുറവുണ്ടായി.
ബിജെപിയിലെ ആഭ്യന്തര ആശയക്കുഴപ്പങ്ങളും ജാതി-മത സമവാക്യങ്ങൾക്കതീതമായി പ്രശാന്ത് കിഷോർ ഉയർത്തിയ വികസനനിലപാടുകളുമാണ് ബാങ്കിപ്പുരിനെ ദേശീയ ശ്രദ്ധാകേന്ദ്രമാക്കിയത്. ജനപിന്തുണയെ തെരഞ്ഞെടുപ്പു വിജയമാക്കി മാറ്റാനുള്ള ജൻ സൂരാജ് പാർട്ടിയുടെ ശേഷിക്കുള്ള നിർണായക പരീക്ഷണമായാണ് രാഷ്ട്രീയനിരീക്ഷകർ ഇതിനെ വീക്ഷിക്കുന്നത്.
ദാതിയയിൽ കോൺഗ്രസും മഞ്ചൽപുരിൽ ബിജെപിയും
ഉപതെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലെ ദാതിയയിൽ കോൺഗ്രസും ഗുജറാത്തിലെ മഞ്ചൽപുരിൽ ബിജെപിയുമാണ് മുന്നിൽ. തട്ടിപ്പു കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭാരതി ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കപ്പെട്ടതിനാലാണ് ദാതിയ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുൻ എംഎൽഎയും രാജകുടുംബാംഗവുമായ കുൻവർ ഘൻശ്യാം സിംഗ് (കോൺഗ്രസ്), പുതുമുഖമായ അശുതോഷ് തിവാരി (ബിജെപി) എന്നിവർ തമ്മിലാണ് നേർക്കുനേർ പോരാട്ടം. മുതിർന്ന നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്രയ്ക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്നുണ്ടായ പാർട്ടിക്കുള്ളിലെ അമർഷവും പ്രതിഷേധങ്ങളുമാണ് ബിജെപിക്കു തിരിച്ചടിയായത്.
അതേസമയം, ഗുജറാത്തിലെ മഞ്ചൽപുരിൽ തങ്ങളുടെ പരമ്പരാഗത വോട്ടുബാങ്ക് സംരക്ഷിച്ച് ബിജെപി കൂറ്റൻ വിജയത്തിലേക്കു കുതിക്കുകയാണ്. എട്ടു തവണ എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന ബിജെപിയുടെ മുതിർന്ന നേതാവ് യോഗേഷ് പട്ടേലിന്റെ വേർപാടിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ബിജെപി സ്ഥാനാർഥി സതീഷ് പട്ടേൽ മുന്നിലാണ്. കോൺഗ്രസ് വൈസ് പ്രസിഡന്റ് ഭിഖാഭായ് റബാരിയാണു എതിർസ്ഥാനാർഥി.
National
മുംബൈ: മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡയെ വിമർശിച്ച് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗത്ത്.
ഷിൻഡയുടെ അടുപ്പക്കാരിലേക്ക് ക്ഷേത്രഭരണം എത്തിയതിനു ശേഷം ഇത്തരം സംഭവങ്ങൾ വർധിച്ചെന്ന് സഞ്ജയ് റൗത്ത് ആരോപിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനകൾ തട്ടിയെടുത്ത സംഭവത്തിൽ ബിജെപിക്കാർക്ക് പങ്കുണ്ട്. ചെറുമീനുകൾ അറസ്റ്റിലായപ്പോൾ വലിയ കളിക്കാർ രക്ഷപ്പെട്ടെന്നും റൗത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ബിജെപിയുടെ നിയന്ത്രണത്തിലുള്ള രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്നും രാജ്യസഭാ എംപി പറഞ്ഞു.
National
ന്യൂഡൽഹി: ബിജെപിയുടെ ടിവി ചാനൽ ചർച്ചകളിലെ ഏറ്റവും സജീവമായ മുഖവും പാർട്ടി വക്താവുമായ ഷെഹ്സാദ് പൂനെവാല പാർട്ടി വിട്ടു. വ്യാഴാഴ്ച തന്റെ എക്സ് ഹാൻഡിലിലെ ബയോ മാറ്റിയ അദ്ദേഹം, "ബിജെപി ദേശീയ വക്താവ്" എന്നത് ഒഴിവാക്കുകയും എന്നാൽ "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി" എന്നത് നിലനിർത്തുകയും ചെയ്തു.
"മതം: ഇസ്ലാം, സംസ്കാരം: ഹിന്ദു, പ്രത്യയശാസ്ത്രം: ഭാരതീയർ, ഗ്രന്ഥകർത്താവ്: ജിഎസ്ടി കി യാത്ര; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി" എന്നാണ് പൂനെവാല തന്റെ പുതിയ ബയോയിൽ വ്യക്തമാക്കിയിരിക്കുന്നത്.
വ്യക്തിപരമായ കാരണങ്ങളാലാണ് ഷെഹ്സാദ് രാജിവച്ചതെന്നാണ് സൂചന. അഭിഭാഷകനായ ഷെഹ്സാദ് പൂനെവാല കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ യാത്ര ആരംഭിച്ചത്. എന്നാൽ 2017ൽ പാർട്ടി നേതൃത്വവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2017ൽ കോൺഗ്രസ് വിട്ടു.
തുടർന്ന് ബിജെപിയിൽ ചേരുകയും പാർട്ടിയുടെ ദേശീയ വക്താവായി നിയമിക്കപ്പെടുകയും ചെയ്തു. സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറേണ്ട സമയമായെന്ന് വ്യക്തമാക്കി ഒരു ടിവി ചാനലിന് നൽകിയ മുൻ അഭിമുഖത്തിലെ ക്ലിപ്പ് പൂനെവാല അടുത്തിടെ പങ്കുവച്ചിരുന്നു.
പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ തെഹ്സീൻ പൂനെവാലയുടെ ഇളയ സഹോദരനാണ് ഷെഹ്സാദ് പൂനെവാല. ഷെഹ്സാദ് കോൺഗ്രസ് വിട്ട് ടിവി ചർച്ചകളിൽ പാർട്ടിയെയും നേതൃത്വത്തെയും ആക്രമിക്കാൻ തുടങ്ങിയതോടെ ഈ സഹോദരന്മാർ തമ്മിൽ പരസ്യമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
കോൺഗ്രസ് അനുകൂലിയായും പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ വിമർശകനായും തെഹ്സീൻ പൂനെവാല പതിവായി ടിവി ചർച്ചകളിൽ പങ്കെടുക്കാറുണ്ട്. രാഷ്ട്രീയമായി എതിർചേരിയിലുള്ള ഇരുവരും പലപ്പോഴും വാർത്താ ചാനലുകളിലെ ലൈവ് ചർച്ചകളിൽ മുഖാമുഖം വരികയും പരസ്പരം പരിഹാസങ്ങളും രാഷ്ട്രീയ വിമർശനങ്ങളും ഉന്നയിക്കുകയും ചെയ്യാറുണ്ട്.
രാജിക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് ബിജെപിയുടെയോ പൂനെവാലയുടെയോ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ഔദ്യോഗിക പ്രസ്താവന ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kerala
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കേ, തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്. ഇന്നും യോഗത്തിന് എത്തിയില്ലെങ്കിൽ, സുഗതൻ തുടർച്ചയായി പങ്കെടുക്കാത്ത മൂന്നാമത്തെ കൗൺസിൽ യോഗമാകും ഇത്.
അങ്ങനെയെങ്കിൽ അയോഗ്യത നടപടിയുണ്ടാകും. ഇത് ഒഴിവാക്കാൻ, സുഗതന്റെ അവധി അപേക്ഷ പാസാക്കാനാണ് ബിജെപി നീക്കം. അവധി അപേക്ഷയേ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം.
ഒരു ഭീഷണിയും ഇല്ലെന്നും അവധി അപേക്ഷ നൽകിയാൽ പരിഗണിക്കും എന്നുമാണ് വി വി രാജേഷിന്റെ നിലപാട്. എല്ലാം ഉച്ചക്ക് രണ്ടരക്ക് കാണാം എന്നും മേയർ പറഞ്ഞു. കാപ്പ കേസ് പ്രതിക്ക് എങ്ങനെയാണ് അവധി ഇളവ് നൽകുക എന്നാണ് എൽഡിഎഫും യുഡിഎഫും ചോദിക്കുന്നത്. കൗൺസിൽ യോഗം കഴിഞ്ഞാൽ സുഗതനെ അയോഗ്യനാക്കാൻ നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകാനാണ് തീരുമാനം.
National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശത്തെച്ചൊല്ലി പാർലമെന്റിൽ വൻ പ്രതിഷേധം. പൊതുപരീക്ഷാ ഭേദഗതി ബിൽ സംബന്ധിച്ച ചർച്ചയ്ക്കിടെ ഖാർഗെ നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. നീറ്റ് പരീക്ഷാ ചോർച്ചയുമായും വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകളുമായും ബന്ധപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ നടപടി ഉയർത്തിക്കാട്ടിയാണ് ഖാർഗെ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ഖാർഗെ, "നിങ്ങൾക്ക് എന്നേക്കുമായി അടച്ചിട്ട മുറിയിൽ ഒളിച്ചിരിക്കാൻ കഴിയില്ലെന്നും ഒരു ദിവസം ഞങ്ങൾ നിങ്ങളെ പുറത്തേക്ക് വലിച്ചിഴക്കുമെന്നും" പ്രസ്താവിച്ചു. ഖാർഗെയുടെ പരാമർശം അക്രമ ഭീഷണിയാണെന്ന് ആരോപിച്ച് ബിജെപി നേതാക്കളും സഭാനേതാവ് ജെ.പി. നദ്ദയും രംഗത്തെത്തി. ഖാർഗെയുടെ പരാമർശങ്ങൾ പാർലമെന്ററി മര്യാദകൾക്ക് നിരക്കാത്തതാണെന്നും സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു.
തുടർന്ന് താൻ ഭീഷണിപ്പെടുത്തിയതല്ലെന്നും, ജനശക്തിയും (ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ശക്തി) പ്രതിഷേധവുമാണ് ഉദ്ദേശിച്ചതെന്നും ഖാർഗെ വ്യക്തത വരുത്തി. എന്നാൽ ഇതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സഭയിൽ വാക്പോര് കടുത്തു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് സംബന്ധിച്ചു സംസ്ഥാന നേതാക്കൾ പരസ്യപ്രസ്താവന നടത്തരുതെന്നും അഖിലേന്ത്യാനേതൃത്വം ഇടപെടുമെന്നുള്ള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ വിരട്ടൽ ഏറ്റതോടെ ഫണ്ട് തട്ടിപ്പിനെതിരേ ശക്തമായി സംസാരിക്കാതെ സംസ്ഥാന നേതൃയോഗം സമാപിച്ചു. യോഗത്തിനുമുന്‍പു സംസ്ഥാന പ്രസിഡന്റും വി. മുരളീധരൻ ഗ്രൂപ്പും ചർച്ച നടത്തി സമവായത്തിലെത്തുകയായിരുന്നു.
കേരളഘടകത്തിൽ പ്രശ്നമുണ്ടെന്നു വരുത്തിത്തീർത്താൽ കേന്ദ്രനേതൃത്വം ഇടപെട്ടു പുനഃക്രമീകരണം നടത്തുമെന്ന സൂചനയാണ് സംസ്ഥാന പ്രസിഡന്റ് നൽകിയത്. ഇതോടെ ഫണ്ട് തട്ടിപ്പ് എന്ന കാര്യം പോലും പറയാൻ സംസ്ഥാന നേതൃയോഗത്തിൽ ഭൂരിപക്ഷവും തയാറായില്ല.
അടുത്ത് ലോക്സഭാ തെരഞ്ഞെടുപ്പുവരെ സംസ്ഥാന പ്രസിഡന്റിന്റെ കസേരയ്ക്ക് ഇളക്കം തട്ടില്ലെന്ന സൂചന നല്‍കാനും രാജീവ് ചന്ദ്രശേഖർ തയാറായതോടെ ഗ്രൂപ്പുകൾ നിശബ്ദത പാലിക്കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് ആരോപണങ്ങൾ നിഷേധിക്കാനും അതുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാനും ബിജെപി നേതൃയോഗത്തിൽ അങ്ങനെ തീരുമാനമായി.
സംസ്ഥാന വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും കോർ കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് ആരോപണം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അത്തരം സംഘടിത ആക്രമണങ്ങളെ തള്ളിക്കളയണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കൾ പരസ്യ പ്രതികരണം നടത്തരുതെന്ന നിർദേശവും യോഗത്തിൽ അംഗീകരിക്കപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലുണ്ടായ മുന്നേറ്റം നിലനിർത്തി ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുവിഹിതം വർധിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്ര തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണുണ്ടായ അപകടത്തിൽ കഴക്കൂട്ടം എംഎൽഎ വി. മുരളീധരന് പരിക്ക്. തിരുവനന്തപുരത്തെ പൗർണമി കാവിലെ തുലാഭാരത്തിനിടെയാണ് അപകടം.
തുലാഭാര ത്രാസിന്റെ കയർ പൊട്ടി വീഴുകയായിരുന്നു. അപകടത്തിൽ എംഎൽഎയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. എന്നാൽ വി. മുരളീധരന്റെ പരിക്ക് ഗുരുതരമല്ലെന്ന് എംഎൽഎ ഓഫീസ് അറിയിച്ചു.
National
മുംബൈ: സിജെപി സ്ഥാപകനും വിദ്യാർഥി നേതാവുമായ അഭിജിത് ദീപ്കെയ്ക്ക് ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി പിതാവ് ഭഗവാൻറാവു ദീപ്കെ. ബിജെപിയിൽ ചേർന്നില്ലെങ്കിൽ മാതാപിതാക്കളെ വെറുതെ വിടില്ലെന്ന് യൂട്യൂബ് റീലുകളിലൂടെ ഭീഷണി സന്ദേശം ഉയർന്നതായി മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം വെളിപ്പെടുത്തി. മേയ് പകുതിയോടെ സിജെപി രൂപീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു ഭീഷണി ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ആഴ്ചകൾ നീണ്ട വിദ്യാർഥി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയതായിരുന്നു അഭിജിത് ദീപ്കെ. സ്വന്തം ജോലിയും വിദ്യാഭ്യാസവും നാടിനും പൊതുജനത്തിനുമായി വിനിയോഗിച്ച വ്യക്തിയാണ് അഭിജിത് എന്നും, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വലിയ ആഘോഷങ്ങളൊന്നുമില്ലാതെ ലളിതമായാണ് ജന്മനാട്ടിലേക്ക് സ്വീകരിച്ചതെന്നും പിതാവ് വ്യക്തമാക്കി.
Movies
ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസ് നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്.
ഡൽഹി ജന്തർ മന്തറിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾക്കെതിരെയായിരുന്നു മോഹൻദാസിന്റെ പരാമർശം.
ഈ ആർഎസ്എസ് ബുദ്ധിജീവിയേക്കാൾ മെച്ചപ്പെട്ട സംസ്കാരം, മൃഗങ്ങൾ കാണിക്കുമെന്നും ഇത്തരമൊരു വൈകൃത മനോഭാവത്തിനുടമയായ ഇയാളെ ജയിലടക്കാമെന്നും മാധവ് സുരേഷ് കുറിച്ചു.
‘‘ഇത്തരമൊരു വികൃതമായ മനോഭാവത്തിനു ഇയാളെ അഴിയെണ്ണിക്കണം. ഈ ആർഎസ്എസ് ബുദ്ധിജീവിയേക്കാൾ എത്രയോ ഉന്നതമായ സംസ്കാരവും വിവേകവുമാണ് മൃഗങ്ങൾ പോലും പുലർത്തുന്നത്.’’ടിജി മോഹൻദാസിന്റെ വിവാദ പരാമർശം പങ്കുവച്ചുകൊണ്ട് മാധവ് സുരേഷ് കുറിച്ചു.
സി.ജെ.പിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്ത ജെൻ സി പ്രക്ഷോഭകരെ അധിക്ഷേപിച്ചുകൊണ്ട് ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു ടിജി മോഹൻദാസിന്റെ പ്രതികരണം.
‘‘എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിധിയിൽ കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും.’’ ഇതായിരുന്നു ടി.ജി. മോഹൻദാസിന്റെ വിവാദ പ്രസ്താവന.
National
ന്യൂഡല്‍ഹി: ബിഹാറില്‍ പ്രതിഷേധക്കാര്‍ക്കു നേരേ എകെ-47 ഉപയോഗിച്ചെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം നുണയാണെന്ന് ബിജെപി എംപി സംബിത് പത്ര.
ഇന്ത്യയിലെ പ്രതിപക്ഷ നേതാവ് എന്ന പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരത്തിലുള്ള നുണകള്‍ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്നു സംബിത് പത്ര കുറ്റപ്പെടുത്തി.
വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കിടെ പോലീസ് എകെ-47 ഉപയോഗിച്ചുവെന്നു രാഹുല്‍ ട്വീറ്റ് ചെയ്യുകയും സംസാരിക്കുകയും ചെയ്തു.
ഈ രാജ്യത്തെ പോലീസ് എപ്പോഴെങ്കിലും പ്രതിഷേധക്കാര്‍ക്കു നേരേ വെടിയുതിര്‍ക്കാന്‍ എകെ-47 ഉപയോഗിക്കാറുണ്ടോ? രാഹുല്‍ രാജ്യത്തോടു മാപ്പു പറയണം- ബിജെപി നേതാവ് ആവശ്യപ്പെട്ടു.
Movies
സിജെപിക്ക് എതിരെ ആഞ്ഞടിച്ച് മാധവ് സുരേഷ്. ഡൽഹയിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ടാണ് കേരളത്തിലും പഞ്ചാബിലും അനീതികൾ നടന്നിട്ട് കണ്ണടക്കുന്നതെന്ന് മാധവ് ചോദിക്കുന്നു. ബിജെപി ഭരിക്കുന്നിടത്ത് മാത്രം പ്രതിഷേധവുമായി ഇറങ്ങുന്നവരുടെ ഇരട്ടത്താപ്പാണ് ഇതെന്നാണ് മാധവ് പറയുന്നത്.
‘‘പഞ്ചാബിൽ നടക്കുന്ന അനീതിക്കെതിരെ പാറ്റകൾ എന്നാണു പ്രതികരിക്കാൻ പോകുന്നത്? അതോ വിദ്യാഭ്യാസവും വിദ്യാർഥികളും ബിജെപിക്ക് എതിരാകുമ്പോൾ മാത്രം ശ്രദ്ധിക്കേണ്ട കാര്യമാണോ? അതോ എഎപി ഉൾപ്പെടുമ്പോൾ ഇവന്മാരുടെ വ്യാജ പുരോഗമന നട്ടെല്ല് വാഴപ്പിണ്ടിയാകുമോ? എവിടെപ്പോയി നിങ്ങളുടെ നായകന്മാർ? മിക്ക ആളുകളും അവരെ രക്ഷകരായി കാണുന്നുണ്ടല്ലോ!
എല്ലാവരും എന്താണ് മിണ്ടാതിരിക്കുന്നത്? ബി.ജെ.പി സർക്കാർ ശരിയായ തീരുമാനമാണ് എടുത്തത്, അതു ചിലർക്ക് ദഹിക്കില്ല എന്ന് ഉറപ്പാണ്. പക്ഷേ അതേ കൂട്ടരെ ബാധിക്കുന്ന, നമ്മുടെ വിദ്യാർഥികളെയും നമ്മുടെ ഭാവിയെയും ബാധിക്കുന്ന പഞ്ചാബിലെ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്! ഈ സമരത്തെ പിന്തുണച്ച ഏതൊരു ‘രാഷ്ട്രീയ’ പാർട്ടിയുടെയും യഥാർഥ ലക്ഷ്യം മനസ്സിലാക്കാൻ ഇതുപോരേ? സ്വന്തം നേട്ടത്തിനായി വിദ്യാർഥികളെ ഉപയോഗിക്കുക! ഇതാണ് ഞാൻ എപ്പോഴും പറഞ്ഞിരുന്നത്.
നാണമില്ലാത്ത മാധ്യമങ്ങളേ, ധൈര്യമുണ്ടെങ്കിൽ ഇതും റീപോസ്റ്റ് ചെയ്യ്, പക്ഷേ നിങ്ങളിൽ നിന്ന് ഞാനത് പ്രതീക്ഷിക്കുന്നില്ല! നിർഭാഗ്യവശാൽ, ബി.ജെ.പി.ക്ക് എതിരെ സംസാരിക്കുന്നത് എന്തോ വലിയ സംഭവമായി കരുതുന്നതുകൊണ്ട് എല്ലാവരും അതു ചെയ്യുന്നു, എന്നാൽ ബിജെപി ഉൾപ്പെടാത്തിടത്തോളം കാലം യഥാർഥ പ്രശ്നങ്ങൾ അവഗണിക്കപ്പെടുകയും ചെയ്യുന്നു.
മണ്ടനാകാതിരിക്കൂ, ആദ്യം ഒരു ഇന്ത്യക്കാരനാകൂ. നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് വേണ്ടി സംസാരിച്ച അത്രയും ഉറക്കെ പഞ്ചാബിലെ വിദ്യാർഥികൾക്ക് വേണ്ടിയും സംസാരിക്കൂ. നിങ്ങളുടെ രാഷ്ട്രീയ ആശയങ്ങൾ നിങ്ങളെ നിശ്ശബ്ദരാക്കാനോ സത്യത്തിന് നേരെ കണ്ണടപ്പിക്കാനോ സമ്മതിക്കരുത്. സാധാരണക്കാരന് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന സി ജെ പി പഞ്ചാബിന്റെ കാര്യം വന്നപ്പോൾ എവിടെപ്പോയി? അവിടെ ഭരണത്തിൽ ബിജെപി അല്ലാത്തതുകൊണ്ട് അവരുടെ ധൈര്യമൊക്കെ ചോർന്നുപോയോ?
അഭിജിത് ദീപ്കേ, സഹോദരാ മറുപടി പറയൂ. എന്റെ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട എന്റെ നിലപാടിനെ എതിർക്കുകയും എന്നെ ‘അന്ധനായ സംഘി’ എന്ന് വിളിക്കുകയും ചെയ്ത എല്ലാ കമ്മികൾക്കും ‘നിഷ്പക്ഷർക്കും’ വേണ്ടിയാണ് ഇത്! എവിടെപ്പോയി നിങ്ങൾ ഇപ്പോൾ?
അണ്ണാക്കിലെ പിരി വെട്ടിയോ? നട്ടെല്ലില്ലാത്തവന്മാരേ!!!വിദ്യാർഥികളുടെ സമരത്തെക്കുറിച്ചാണ് പറയുന്നത്, അല്ലേ? സിജെപിയിലെ ഒരു പാറ്റകളെയും എവിടെയും കണ്ടില്ല.
സിജെപി തട്ടിപ്പുകാരുടെ കൂട്ടമാണ്, അവർ ഉടൻ തന്നെ തുറന്നുകാട്ടപ്പെടും. അന്ധമായി വിശ്വസിക്കുന്നവരേ, നിങ്ങളുടെ വിശ്വാസം കൈവിടാതെ പിടിച്ചോളൂ, അവർ യഥാർഥത്തിൽ തുറന്നുകാട്ടപ്പെടുമ്പോൾ നിങ്ങൾ അഭിപ്രായം മാറ്റുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
കാരണം ഇത് ബി.ജെ.പി.ക്ക് എതിരാണ്, ഇത് നിങ്ങളുടെ രാഷ്ട്രീയ നിലപാടിനെ പിന്തുണയ്ക്കുന്നു. എന്നാൽ നിങ്ങളുടെ പ്രിയപ്പെട്ട രാഷ്ട്രീയ പാർട്ടിക്ക് എതിരായ, ഞാൻ പങ്കുവച്ച ബാക്കി കാര്യങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്? മാധ്യമങ്ങൾ പക്ഷപാതം കാണിക്കാൻ പാടില്ല എന്നാണ് ഞാൻ കരുതിയത്. ജനങ്ങൾക്ക് വേണ്ടി നിലകൊള്ളേണ്ട സമയത്ത് നിങ്ങളൊക്കെ എവിടെപ്പോകുന്നു?’’
National
ചണ്ഡീഗഡ്: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ, പഞ്ചാബിലും സമാന ആരോപണങ്ങളുമായി ബിജെപി. പഞ്ചാബിലെ വിവിധ സർക്കാർ പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോർന്നതായി ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയ്ൻസിന്റെ രാജി ബിജെപി ആവശ്യപ്പെട്ടു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ രംഗത്തെത്തി.
പഞ്ചാബ് സ്കൂൾ എജ്യുക്കേഷൻ ബോർഡിന്റെ പന്ത്രണ്ടാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ, പഞ്ചാബ് സംസ്ഥാന അധ്യാപക യോഗ്യതാ പരീക്ഷ , അഗ്രികൾച്ചർ ഡെവലപ്മെന്റ് ഓഫീസർ പരീക്ഷ എന്നിവയുടെ ചോദ്യപ്പേപ്പറുകൾ ചോർന്നതായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ഇതിന് പുറമെ, നായിബ് തഹസിൽദാർ, ഫാർമസി ഓഫീസർ എന്നീ തസ്തികകളിലേക്കുള്ള നിയമന പരീക്ഷകളിൽ വലിയ തോതിൽ കോപ്പിയടി നടന്നതായും, എക്സൈസ് ആൻഡ് ടാക്സേഷൻ ഇൻസ്പെക്ടർ നിയമനത്തിനുള്ള മെറിറ്റ് ലിസ്റ്റിൽ വ്യാജ പേരുകൾ ഉൾപ്പെടുത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
"പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി എപ്പോഴാണ് രാജിവെക്കുന്നത്? ധാർമികതയുടെ പേരിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ അരവിന്ദ് കെജ്രിവാൾ എപ്പോഴാണ് തയ്യാറാകുന്നത്?" ഭണ്ഡാരി ചോദിച്ചു.
National
കോല്‍ക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പഠനവിഷയമാക്കാന്‍ ഐഐഎം കല്‍ക്കട്ട. മാനേജ്മെന്റ് വിദ്യാര്‍ഥികളാണ് ബിജെപി പ്രയോഗിച്ച തന്ത്രങ്ങള്‍ പഠനവിഷയമാക്കുന്നത്. ഇതിനായി ഐഐഎം കല്‍ക്കട്ട പ്രത്യേകകേസ് സ്റ്റഡി തയാറാക്കും.
ഐഐഎം ഡയറക്ടര്‍ അലോക് റായി, സ്ട്രാറ്റജി ഗ്രൂപ്പ് പ്രഫസര്‍ രമ്യ വെങ്കിടേശ്വരന്, ബോധിബ്രത നാഗ് എന്നിവര്‍ ചേര്‍ന്നാണ് പഠന റിപ്പോര്‍ട്ട് തയാറാക്കുക. ഇത് ലോകമെമ്പാടുമുള്ള മറ്റ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കു ലഭ്യമാക്കും.
ഭൂരിഭാഗം സര്‍വേകളും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നു പ്രവചിച്ചിരുന്നിടത്ത് ബിജെപി വന്‍ വിജയം നേടി. ബിജെപിയുടെ ഗ്രാസ്റൂട്ട് ലെവല്‍ പ്രവര്‍ത്തനങ്ങള്‍, നേതൃപാടവം, ബൂത്ത്തലത്തിലുള്ള സംഘടനാ സംവിധാനം എന്നിവ വിശകലനം ചെയ്യും.
National
കോൽക്കത്ത: ബംഗാൾ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയെ കടന്നാക്രമിച്ച് മുൻ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി. ഞങ്ങളാണ് യഥാർഥ തൃണമൂൽ എന്ന് പ്രഖ്യാപിച്ച അവർ വിമതർ ബിജെപിയുടെ പിണിയാളുകളാണെന്നും പരിഹസിച്ചു.
പാർട്ടി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ സെൻട്രൽ കോൽക്കത്തയിലെ ബിർള പ്ലാനിറ്റോറിയത്തിൽ പ്രസംഗിക്കുകയായിരുന്നു മമത.
വിമതരുമായി താതൊരു നീക്കുപോക്കുകൾക്കും താൻ തയാറല്ലെന്നും യഥാർഥ തൃണമൂലുകാർ തന്നോടൊപ്പം ഉറച്ചുനിക്കുമെന്നും മമത വ്യക്തമാക്കിയതോടെ ബംഗാളിലെ തൃണമൂൽപ്പോര് മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. വൈകാരിക, രാഷ്്ട്രീയ തലങ്ങളിലൂടെ കടന്നുപോയ പ്രസംഗത്തിലൂടനീളം മമത എതിർപക്ഷത്തെ കടന്നാക്രമിച്ചു.
‘നിങ്ങൾ ബിജെപിയെ പിന്തുണയ്ക്കാനാണു തീരുമാനിക്കുന്നതെങ്കിൽ നിങ്ങൾ നേരിട്ട് ബിജെപിയിൽ ചേരണം. അല്ലാതെ ഇടത്തട്ടുകാരാകരുത്.
ബിജെപിയിൽ ചേർന്ന് ബിജെപിയുടെ ചിഹ്നത്തിൽ മത്സരിക്കാനുള്ള ധൈര്യം നിങ്ങൾക്കുണ്ടോ? നിങ്ങൾ വിട്ടുപോകുന്നതിലും ഞാൻ സന്തുഷ്ടയായിരിക്കും’-മമത പറഞ്ഞു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ബിജെപി ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) ബി.എൽ. സന്തോഷ് തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ഈ മാസം 20-ന് ആരംഭിച്ച് ഓഗസ്റ്റ് 13 വരെ നീണ്ടുനിൽക്കുന്നതാണ് പാർലമെന്റ് വർഷകാല സമ്മേളനം. യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും, വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിലെ തന്ത്രങ്ങൾ, ബിജെപി ദേശീയ ഭാരവാഹികളുടെ മാറ്റം, കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന എന്നിവ യോഗത്തിൽ ചർച്ചയായതായാണ് സൂചനകൾ.
സമ്മേളനത്തിൽ സ്വീകരിക്കേണ്ട പൊതുവായ തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി ജൂലൈ 21-ന് എൻഡിഎ സഖ്യകക്ഷികളുടെ പ്രത്യേക യോഗവും ചേരുന്നുണ്ട്.
Kerala
തിരുവനന്തപുരം: എൻഎസ്എസിനെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും ബിജെപി ഏറെ ബഹുമാനിക്കുന്നുവെന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ ബിജെപി എന്ന തരത്തിൽ ചിലർ പ്രചരിപ്പിക്കുന്ന വാർത്തകൾ സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണ്. എൻഎസ്എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഒരുകാലത്തും ബിജെപി ഇടപെട്ടിട്ടില്ല. എൻഎസ്എസിനെ വളരെ മാനിക്കുന്ന പാർട്ടിയാണു ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ ബിജെപി എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
എന്‍എസ്എസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഒരു കാലത്തും ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല. എന്നു മാത്രമല്ല ഹിന്ദു സമൂഹത്തിലെ സുശക്തമായ സമുദായ സംഘടന എന്ന നിലയില്‍ എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരേയും ബിജെപി ഏറെ ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കേരളത്തിലേക്കെത്തിയ തനിക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും നല്‍കിയയാളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി. ഏറെ വ്യക്തിപരമായ അടുപ്പവും അദ്ദേഹവുമായി തനിക്കുണ്ട്.
ലക്ഷക്കണക്കിന് വരുന്ന നായര്‍ സമുദായാംഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയേയും അതിന്റെ നേതൃത്വം വഹിക്കുന്ന ജനറല്‍ സെക്രട്ടറിയേയും രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി ഏറെ ഉത്തരവാദിത്വത്തോടെ മാത്രമേ സമീപിക്കൂവെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ നേതാക്കൾ പണം അടിച്ചുമാറ്റിയത് വ്യാജ ബില്ലുകൾ നിർമിച്ചെന്ന് കണ്ടെത്തി. പലചരക്ക് കടയുടെ ജിഎസ്ടി നമ്പർ ഉപയോഗിച്ച് പ്രിന്റിംഗ് പ്രസിന്റെ ബില്ലെന്ന് വിശ്വസിപ്പിച്ചാണ് ലക്ഷക്കണക്കിന് രൂപ അടിച്ചു മാറ്റിയത്.
പാർട്ടി നേതാവായ കടയുടമ പോലും അറിയാതെയായിരുന്നു വ്യാജ ബില്ല് നിർമിച്ചു ഒരു വിഭാഗം നേതാക്കൾ പണം തട്ടിയത്. ബിജെപിയുടെ ശക്തി കേന്ദ്രമായ വട്ടിയൂർക്കാവിൽ പതിനായിരത്തിൽ പരം പാർട്ടി കൊടികൾ 3.25 ലക്ഷം രൂപയ്ക്കാണ് നേതാക്കൾ വിറ്റത്.
നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചരണത്തിനായി 1.6 2 കോടി രൂപയ്ക്ക് സ്വകാര്യസ്ഥാപനത്തിൽ നിന്നും കൊടികൾ പ്രിന്റ് ചെയ്തു വാങ്ങിയെന്ന് രേഖകൾ കാട്ടി 31 ലക്ഷം രൂപ ഒരു സംസ്ഥാന ഭാരവാഹി അടിച്ചുമാറ്റി എന്നാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന നേതാക്കൾക്ക് മുൻപാകെ പാർട്ടി പ്രവർത്തകരായ പരാതിക്കാർ ഉന്നയിച്ചിരിക്കുന്നത്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി സംബന്ധിച്ച് കേന്ദ്ര നേതൃത്യം ചുമതലപെടുത്തിയ സംസ്ഥാന നേതാക്കളുടെ മുന്നിലാണ് ഓരോ ദിവസം കഴിയുമ്പോൾ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
അതേസമയം പാർട്ടിയിൽ ചില നേതാക്കൾ നടത്തിയ സാമ്പത്തിക ക്രമക്കേട് സമൂഹ മധ്യത്തിൽ പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് മുതിർന്ന നേതാക്കളുടെ വിമർശനം. അഴിമതി വാർത്ത പുറത്ത് വരാതിരിക്കാൻ സംസ്ഥാന നേതാക്കൾ പരമാവധി ശ്രമിച്ചെങ്കിലും പാർട്ടിയിലെ ഗ്രൂപ്പ് വഴക്ക് കാരണം ഓരോ ദിവസവും തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത് സംസ്ഥാന നേതൃത്യത്തിന് തല വേദന ആയി മാറിയിട്ടുണ്ട്.
Kerala
കൊച്ചി: കാപ്പ കേസ് പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്. സുഗതന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 11ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് നടത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി. സൂപ്രണ്ടിന്റെ മുറിയില്‍ വച്ചാണ് സത്യപ്രതിജ്ഞ നടക്കുക. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുന്നത്. സത്യപ്രതിജ്ഞയ്ക്ക് ജയിലില്‍ സൗകര്യം ഒരുക്കാമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കാപ്പ തടവില്‍നിന്ന് ഇടക്കാല മോചനം നല്‍കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്.
അംഗീകൃത മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ചട്ടവിരുദ്ധമായി പ്രതിജ്ഞ ചെയ്തതിനു ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാര്‍ഡ് 20ലെ കൗണ്‍സിലറായ സുഗതന്. നേരത്തെ നെടുമങ്ങാട് കോടതി രണ്ട് കേസുകളില്‍ സുഗതന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു.
എന്നാല്‍, കാപ്പാ കേസില്‍നിന്നു ജയില്‍ മോചിതനായാല്‍ മാത്രമേ ഇടക്കാല ജാമ്യം ബാധകമാകൂ എന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇടക്കാല ജയില്‍ മോചനം തേടി ഹൈക്കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: കാപ്പ കേസ് പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്. സുഗതന്റെ പുനപ്രതിജ്ഞയ്ക്ക് ജയിലില്‍ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കാപ്പ തടവില്‍ നിന്ന് ഇടക്കാലമോചനം നല്‍കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്നും ചട്ടപ്രകാരം തടസമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സുഗതന് നല്കിയ ഹര്‍ജിയില്‍ ഉച്ചയ്ക്ക് രണ്ടിന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കും. അക്രെഡിറ്റഡ് മാധ്യമപ്രവര്‍ത്തകരെ കൂടി ജയിലില്‍ കയറ്റിക്കൂടെ എന്നും കോടതി ചോദിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ അസാധവാക്കി കൊണ്ടുള്ള ഉത്തരവ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെറ്റായി വ്യാഖ്യാനപ്പെട്ട പശ്ചാത്തലത്തിലാണ് കോടതിയുടെ ചോദ്യം.
ചട്ടവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാര്‍ഡ് 20ലെ കൗണ്‍സിലറായ സുഗതന്. നേരത്തെ നെടുമങ്ങാട് കോടതി രണ്ട് കേസുകളില്‍ സുഗതന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു.
എന്നാല്‍ കാപ്പാ കേസില്‍ നിന്ന് ജയില്‍ മോചിതനായാല്‍ മാത്രമേ ഇടക്കാല ജാമ്യം ബാധകമാകൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇടക്കാല ജയില്‍ മോചനം തേടി ഹൈക്കോടതിയെ സമീപിച്ചത്.
National
കോൽക്കത്ത: മമതാ ബാനർജിയെ കൈവിട്ട് മൂന്ന് മുൻ രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു. സുസ്മിത ദേവ്, സുകേന്ദു ശേഖർ റേ, പ്രകാശ് ചിക് ബരാക് എന്നിവരാണ് ബിജെപിയിൽ അംഗത്വമെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂലിൽ ഭിന്നത രൂക്ഷമാണെന്ന സൂചനകൾ ശരിവെക്കുന്നതാണ് മുൻ എംപിമാരുടെ ഈ കൂടുമാറ്റം.
കോൽക്കത്ത സാൾട്ട് ലേക്കിലുള്ള ബിജെപി സംസ്ഥാന ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയുടെ സാന്നിധ്യത്തിലാണ് നേതാക്കൾ അംഗത്വം സ്വീകരിച്ചത്. പാർട്ടി നേതൃത്വവുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസങ്ങളും മാറിയ ജനവിധിയുമാണ് തൃണമൂൽ വിടാനുള്ള തീരുമാനത്തിന് പിന്നിലെന്ന് പാർട്ടി വിട്ട നേതാക്കൾ വ്യക്തമാക്കി.
ദേശീയ രാഷ്ട്രീയത്തിലും പാർലമെന്റിലും ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള ഈ മൂന്ന് നേതാക്കളുടെ കടന്നുവരവ് പശ്ചിമ ബംഗാളിൽ ബിജെപിയുടെ അടിത്തറ കൂടുതൽ ശക്തമാക്കുമെന്ന് സമിക് ഭട്ടാചാര്യ പറഞ്ഞു. ഇവരുടെ അനുഭവസമ്പത്ത് വരും ദിവസങ്ങളിൽ സംസ്ഥാനത്തെ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് വലിയ രീതിയിൽ ഊർജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
തിരുവനന്തപുരം: കാപ്പ കേസിൽ പ്രതിയായ ബിജെപി കൗൺസലർ ആർ. സുഗതന് ഇടക്കാല ജാമ്യം. നെടുമങ്ങാട് കോടതിയാണ് സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂലൈ 13ന് വൈകുന്നേരം അഞ്ച് മുതൽ ജൂലൈ 14 രാത്രി ഒൻപത് വരെയാണ് ജാമ്യം അനുവദിച്ചത്.
എന്നാൽ ജാമ്യം അനുവദിച്ചെങ്കിലും കാപ്പാ കേസില്‍ ഹൈക്കോടതി അനുമതി നല്കിയാല് മാത്രമേ സുഗതന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്താന്‍ കഴിയൂ. ഇതിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം കോർപറേഷന്റെ 101 അംഗ ഭരണസമിതിയിൽ സുഗതൻ ഉൾപ്പെടെ 50 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്.
സുഗതന്റെ ആറ് മാസത്തെ കാപ്പാതടവ് കാപ്പാ ഉപദേശക സമിതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. സുഗതനെ തടങ്കലിൽ വയ്ക്കാൻ തക്കതായ കാരണമുണ്ടെന്നാണ് ഉപദേശകസമിതി സർക്കാരിനു റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇതു പ്രകാരം സുഗതന്റെ തടങ്കൽ തുടരുമെന്ന് കാട്ടി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.
ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി കിട്ടിയില്ലെങ്കിൽ അറസ്റ്റിലായ ജൂൺ 10 മുതൽ ആറു മാസം സുഗതൻ ജയിലിൽ തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് സുഗതൻ.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിലടക്കം തിരിമറി നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നു ബിജെപി സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കൾക്കെതിരേ അച്ചടക്ക നടപടി. സംസ്ഥാന സെക്രട്ടറിയായിട്ടുള്ള വനിതാ നേതാവിനെ പാർട്ടി ഓഫീസിന്റെ ചുമതലകളിൽനിന്നും മാറ്റി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു 11 കോടിയോളം രൂപയുടെ തിരിമറി നടന്നെന്ന ഗുരുതരമായ ആരോപണത്തെ തുടർന്നു പാർട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വനിതാ നേതാവ് ഫണ്ട് അപഹരിച്ചുവെന്നു കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ കർശന ഇടപെടലിനെ തുടർന്നാണു നേതാവിനെതിരേ നടപടിയെടുത്തത്.
സംസ്ഥാന സെക്രട്ടറിയായ വനിതാ നേതാവിനു പുറമെ ബിജെപി സംസ്ഥാന സമിതി അംഗം പാങ്ങപ്പാറ രാജീവ്, പള്ളിപ്പുറം വിജയകുമാർ എന്നിവർക്കെതിരെയും സാന്പത്തിക തിരിമറി ആരോപണത്തെ തുടർന്നു അച്ചടക്ക നടപടി എടുത്തിട്ടുണ്ട്. രണ്ടു നേതാക്കളെയും പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും മാറിനിൽക്കാൻ നേതൃത്വം നിർദേശിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്. സുഗതന് നേരെ പോലീസ് ചുമത്തിയ കാപ്പ വകുപ്പ് ചോദ്യം ചെയ്ത് സുഗതന് കാപ്പ ഉപദേശകസമിതിക്ക് നല്കിയ അപ്പീല്‍ തള്ളി. നടപടിക്രമങ്ങള്‍ പാലിച്ചാണ് കാപ്പ ചുമത്തിയതെന്ന് കാപ്പ ഉപദേശകസമിതിക്ക് പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറ് മാസക്കാലത്തേക്ക് സുഗതന് കാപ്പ വകുപ്പ് പ്രകാരം ജയിലില്‍ തുടരണമെന്നാണ് കാപ്പ ഉപദേശകസമിതിയുടെ തീരുമാനം.
നിലവില്‍ പന്ത്രണ്ടില്‍പരം കേസുകളാണ് സുഗതനെതിരേ ചുമത്തിയിരിക്കുന്നത്. വധശ്രമക്കേസ് ഉള്‍പ്പെടെ സുഗതന്റെ പേരിലുണ്ട്. നെടുമങ്ങാട് കോടതി കഴിഞ്ഞ ദിവസം സുഗതന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സുഗതന് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാതെ കാപ്പ പ്രകാരം ആറ് മാസം ജയിലില്‍ കഴിയേണ്ടി വന്നാല്‍ കൗണ്‍സിലര്‍ സ്ഥാനത്തിന് അയോഗ്യത ഉണ്ടാകും. കൂടാതെ ബിജെപിയുടെ കോര്പറേഷന് ഭരണത്തെ ബാധിക്കാനും ഇടയുണ്ട്.
നേരത്തെ സത്യപ്രതിജ്ഞ ലംഘനം നടന്നെന്ന പരാതിയില്‍ നാലാഴ്ചക്കകം വീണ്ടും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സുഗതന് ഒഴികെയുള്ള ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിട്ടില്ല. തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതെ വന്നാല്‍ കൗണ്‍സിലര്‍ സ്ഥാനം നഷ്ടമാകുമെന്നാണ് വ്യവസ്ഥ. തിരുവനന്തപുരം കോര്‍പറേഷനില്‍ സുഗതന് ഉള്‍പ്പെടെ അന്‍പത് ബിജെപി അംഗങ്ങളാണുള്ളത്.
ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് കോര്പറേഷന് ഭരണം ബിജെപി നടത്തുന്നത്. സുഗതന് ജയിലില്‍ ആയതോടെ ബിജെപിയുടെ അംഗബലം 49 ആയി കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കരുക്കള്‍ നീക്കുന്നുണ്ട്. എന്നാല്‍ അവിശ്വാസം കൊണ്ട് വരാന്‍ 34 അംഗങ്ങള്‍ ഒപ്പിടേണ്ടതായിട്ടുണ്ട്. അവിശ്വാസത്തില്‍ കോണ്‍ഗ്രസിനോട് കൂട്ടുകൂടാന്‍ സിപിഎമ്മും എല്‍ഡിഎഫും തയാറായിട്ടില്ല.
കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെ അവിശ്വാസം കൊണ്ട് വരാന്‍ നീക്കം നടത്തിയിരുന്നു. എല്‍ഡിഎഫ് പിന്തുണയ്ക്കില്ലെന്ന കണ്ടതോടെ യുഡിഎഫ് പിന്മാറിയിരുന്നു. അതേ സമയം സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും കോര്പറേഷന് പുറത്ത് സമരം നടത്തി വരികയാണ്.
National
ഷിംല: അടുത്ത വർഷം ഹിമാചൽ പ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും ഭരണം നിലനിർത്തുകയെന്നും സുഖ്വിന്ദർ സിംഗ് സുഖു അവകാശപ്പെട്ടു.
"സംസ്ഥാന സർക്കാർ ജനങ്ങൾക്കൊപ്പമാണ്. സർക്കാരിനെ ജനങ്ങൾ അനുകൂലിക്കുന്നുവെന്നാണ് അറിയാൻ സാധിച്ചത്. അതുകൊണ്ട് തന്നെ കൂടുതൽ സീറ്റുകൾ നേടി അടുത്ത തവണയും കോൺഗ്രസ് തന്നെ അധികാരത്തിലെത്തും. '-സുഖ്വിന്ദർ സിംഗ് സുഖു പറഞ്ഞു.
"ബിജെപിയെ ഹിമാചലിലെ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്. ഇനി അവരെ ജനങ്ങൾ വിജയിപ്പിക്കില്ല. കഴിഞ്ഞ തവണത്തെക്കാൾ കുറച്ച് സീറ്റുകൾ മാത്രമെ ബിജെപിക്ക് 2027ൽ ലഭിക്കൂ.'-ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
National
ചെന്നൈ: മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വിജയ്യുടെ സുഹൃത്തുക്കൾ പങ്കെടുത്തെന്ന് ആരോപിച്ച് ബിജെപി നേതൃത്വം ഗവർണർക്ക് പരാതി നൽകി. വിജയ്യുടെ മുഖ്യ ഉപദേശകൻ ജോൺ ആരോഗ്യസാമിയും സുഹൃത്ത് വിഷ്ണു റെഡ്ഡിയും മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് നൈനാർ നാഗേന്ദ്രനാണ് ഗവർണർ രാജേന്ദ്ര അർലേക്കറിന് പരാതി നൽകിയത്.
മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ഭരണഘടനാപരമായ കാര്യങ്ങളിൽ ഗവർണർ മുഖ്യമന്ത്രിയെ ഉപദേശിക്കണമെന്നും പരാതിയിൽ പറയുന്നു. ബിജെപി സമർപ്പിച്ച നിവേദനം രാജ്ഭവൻ പുറത്തുവിട്ടു. അതേസമയം ജോണിനെയും വിഷ്ണുവിനെയും ക്യാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രിയുടെ ഉപദേശകരായി നിയമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഇതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. അതേസമയം ബിജെപിയുടെ നീക്കത്തിന് പിന്നാലെ ഗവർണറെ കാണാനുള്ള തയാറെടുപ്പിലാണ് ഡിഎംകെ. സർക്കാരിനെ നിലനിർത്താൻ മുഖ്യമന്ത്രി എംഎൽഎമാരെ സ്വാധീനിക്കുന്നുണ്ടെന്ന് ഡിഎംകെ നേതാക്കൾ പറഞ്ഞു.
National
ന്യൂഡൽഹി: അയോധ്യ സംഭാവനത്തട്ടിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രി നേരിട്ട് ഭൂമിപൂജിയും പ്രാണപ്രതിഷ്ഠയും നടത്തിയ ക്ഷേത്രത്തിൽ നടന്ന തട്ടിപ്പിൽ അദ്ദേഹം എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും പ്രധാനമന്ത്രി മൗനം വെടിഞ്ഞ് രാജ്യത്തെ അഭിസംബോധന ചെയ്തു മാപ്പ് പറയണമെന്നും കോൺഗ്രസിന്റെ സമൂഹമാധ്യമ അധ്യക്ഷയും ദേശീയ വക്താവുമായ സുപ്രിയ ശ്രീനേഥ് കോൺഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനും കൊടിയേറ്റിനും നേതൃത്വം കൊടുത്ത പ്രധാനമന്ത്രി തന്നെയാണ് ക്ഷേത്രത്തിന്റെ ട്രസ്റ്റിനു 2020 ഫെബ്രുവരിയിൽ രൂപം കൊടുത്തത്. ആർഎസ്എസുമായി ബന്ധമുള്ളവരാണ് ട്രസ്റ്റിൽ നിയമിക്കപ്പെട്ടത്. എന്നാൽ, ട്രസ്റ്റ് വിവരാവകാശനിയമത്തിന്റെ പരിധിയിൽപ്പെട്ടില്ല. ട്രസ്റ്റ് ഉടൻതന്നെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് ട്രസ്റ്റിലെ എല്ലാ മുതിർന്ന ഭാരവാഹികൾക്കെതിരേയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
വിഷയത്തിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ കീഴിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് വെബ്സൈറ്റിലൂടെ പരസ്യമാക്കണമെന്നും ക്ഷേത്രത്തിനു സംഭാവനയായി ലഭിച്ച സ്വത്തുക്കളിൽ സ്വതന്ത്ര ഓഡിറ്റ് നടത്തണമെന്നും സുപ്രിയ ആവശ്യപ്പെട്ടു.
തട്ടിപ്പിൽ സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നു കോൺഗ്രസ് വീണ്ടും ആവർത്തിച്ചിട്ടുണ്ട്. അയോധ്യയിലെ ക്ഷേത്രം സന്ദർശിക്കുന്നത് തടയാൻ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ഉൾപ്പെടെയുള്ളവരെ ഹൗസ് അറസ്റ്റിനു വിധേയമാക്കിയത് പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും സുപ്രിയ ശ്രീനേഥ് കുറ്റപ്പെടുത്തി.
National
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഭീകരതയുടെ പ്രഭവകേന്ദ്രമാണു പാക്കിസ്ഥാനെന്നും ആവശ്യമെങ്കില്‍ ദീര്‍ഘകാല സംഘര്‍ഷത്തിന് ഇന്ത്യ പൂര്‍ണമായും തയറാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സ്വന്തം നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന് സിന്ദൂര്‍ ഇന്ത്യ നിര്‍ത്തിയതെന്ന് മന്ത്രി ആവര്‍ത്തിച്ച് അവകാശപ്പെട്ടു.
പക്ഷേ ഓപ്പറേഷന് സിന്ദൂറില്‍ ആറ് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനെക്കുറിച്ചും പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതായുള്ള വിവാദത്തെക്കുറിച്ചും അവകാശലംഘന നോട്ടീസിനെക്കുറിച്ചും രാജ്നാഥ് ഇന്നലെ മൗനം പാലിച്ചു. ഭീകരതയോടു വീട്ടുവീഴ്ചകളില്ലാത്ത സീറോ ടോളറന്‍സ് നയമാണു കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റേതെന്ന് ഡല്‍ഹിയില്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സി സംഘടിപ്പിച്ച രണ്ടാമതു ദേശീയ സുരക്ഷാ ഉച്ചകോടിയില്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ സൈനികശക്തിയുടെ മൂര്‍ത്തമായ പ്രകടനമായിരുന്നു ഓപ്പറേഷന് സിന്ദൂര്‍. രാജ്യത്തിന്റെ സുരക്ഷാ സമീപനത്തിലെ വഴിത്തിരിവാണിത്. ഭയമില്ലാതെ സ്നേഹം ഉണ്ടാകില്ല (ഭായ് ബിന്‍ ഹോയേ ന പ്രീത്) എന്ന പ്രതിരോധത്തിന്റെ സത്ത ഇത് ഉള്‍ക്കൊള്ളുന്നു. വെറും 72 മണിക്കൂര്‍ നീണ്ടുനിന്ന ഓപ്പറേഷന് സിന്ദൂറിന് വിപുലമായ തയാറെടുപ്പും ലോജിസ്റ്റിക്സ് പിന്തുണയുമുണ്ടായി.
2025-26 സാമ്പത്തികവര്‍ഷത്തില്‍ പ്രതിരോധ കയറ്റുമതി ഏകദേശം 39,000 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 62.66 ശതമാനം വര്‍ധനയാണിത്. ഇന്ത്യയുടെ തദ്ദേശീയ കഴിവുകളില്‍ ആഗോളതലത്തില്‍ ആത്മവിശ്വാസം വളര്‍ന്നിട്ടുണ്ട്.
പശ്ചിമേഷ്യയിലും യൂറോപ്പിലും വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളും തന്ത്രപരമായ മത്സരങ്ങളും ആഗോളക്രമത്തെ പുനര്നിര്മിക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ, വിതരണ ശൃംഖലകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവ കൂടുതല്‍ ആയുധമാക്കപ്പെടുന്നു. അതേസമയം അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ദുര്‍ബലമാകുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ലോകം പുതിയൊരു ലോകക്രമത്തിലേക്കു നീങ്ങുകയാണ്. പലപ്പോഴും അതൊരു ക്രമവുമില്ലാത്ത ലോകമായി കാണപ്പെടുന്നു. ഇന്ത്യ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകണമെന്നും രാജ്നാഥ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ ആർ. സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന സുഗതനെ ഇന്നലെ വിയ്യൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു.
സുഗതൻ പ്രതിയായ വധശ്രമ കേസിൽ നെടുമങ്ങാട് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് സുഗതനെ തിരുവനന്തപുരത്ത് എത്തിച്ചത്. കോടതിയിൽ ഹാജരാക്കുന്ന സുഗതനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡി ആവശ്യപ്പെടും.
സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെയാണ് വിയ്യൂരിൽ നിന്ന് സുഗതനെ തിരുവനന്തപുരത്ത് എത്തിച്ചത്.
Editorial
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി-യുഡിഎഫ് അംഗങ്ങൾ ഏറ്റുമുട്ടിയതിന്റെ അപമാനകരമായ ദൃശ്യങ്ങൾ സംസ്ഥാനത്തിനു പുറത്തേക്കും പ്രചരിക്കുകയാണ്. ഏറ്റുമുട്ടൽ മാത്രമല്ല, അതിന്റെ മറയിൽ ചർച്ചയില്ലാതെ 700 അജൻഡകൾ പാസാക്കുകയും ചെയ്തിരിക്കുന്നു. പ്രതിപക്ഷത്തെ പുറത്താക്കി ബില്ലുകൾ പാസാക്കുന്ന ലോക്സഭയുടെയും നിയമസഭകളുടെയുമൊക്കെ കൂടുതൽ വികൃതമായ അനുകരണമാണ് ഏഴു മിനിറ്റുകൊണ്ട് 700 അജൻഡകൾ പാസാക്കിയ തിരുവനന്തപുരം കോർപറേഷനിലേത്. നാടു നിറയുന്ന മാലിന്യക്കൂന്പാരങ്ങളെക്കുറിച്ചും നാട്ടുകാരെ കടിച്ചുകീറുന്ന തെരുവുനായകളെക്കുറിച്ചും പരാതി പറയാനെത്തുന്നവർ കാണുന്നത് പരസ്പരം കടിച്ചുകീറുന്ന ജനപ്രതിനിധികളെ! അതും കാപ്പ കേസ് പ്രതികൂടിയായ ഒരംഗത്തിന്റെ പേരിൽ! കൈയാങ്കളിക്കാർക്കു ലജ്ജയുണ്ടാകാൻ ഇടയില്ല. പക്ഷേ, കേരളത്തിന്റെ തല കുനിഞ്ഞുപോയി.
വിഷയം തുടങ്ങുന്നത് ബിജെപി കൗൺസിലറും കാപ്പ (ഗുണ്ടാ നിയമം) കേസിൽ പ്രതിയുമായ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തോടെയാണ്. കഴിഞ്ഞ മാസം വട്ടിയൂർക്കാവിൽ ഉത്സവത്തിനിടെ ഒരാളെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണ് സുഗതനെ അറസ്റ്റ് ചെയ്തത്. മൂന്നുതവണ തുടർച്ചയായി കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ കൗൺസിലർക്ക് അയോഗ്യതയുണ്ടാകും. ജയിലിൽ കഴിയുന്നതിനാൽ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത സുഗതന്റെ അഭാവം രേഖപ്പെടുത്താതിരിക്കാൻ ഹാജർബുക്ക് മാറ്റിവച്ചിരിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
രജിസ്റ്ററിൽ ഒപ്പിടാൻ ശ്രമിക്കുന്നതിനിടെ, ബിജെപി കൗൺസിലർ ചെന്പഴന്തി ഉദയൻ തന്നെയും മറ്റ് വനിതാ കൗൺസിലർമാരെയും ആക്രമിച്ചെന്ന് പ്രതിപക്ഷത്തുള്ള കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ ആരോപിക്കുന്നു. എന്നാൽ, അദ്ദേഹം ഇതു മടക്കിക്കൊടുക്കാതെ കൈവശം വച്ചതുകൊണ്ട് തിരിച്ചുവാങ്ങി എന്നാണ് ബിജെപി വാദിക്കുന്നത്. എന്തായാലും യുഡിഎഫ് കൗൺസിലർമാരുടെ പരാതിയിൽ നാല് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
വധശ്രമവും കലാപശ്രമവും ഉൾപ്പെടെ 19 കേസുകളിൽ പ്രതിയാണെങ്കിലും സുഗതനെ കോർപറേഷനിൽ തിരികെയെത്തിക്കാൻ ബിജെപിയും, എത്തിക്കാതിരിക്കാൻ പ്രതിപക്ഷവും ശ്രമിക്കുന്നതിനു കാരണമുണ്ട്. സുഗതൻ എത്തിയില്ലെങ്കിൽ ബിജെപിക്കു ഭരണം നഷ്ടപ്പെട്ടേക്കും. 101 അംഗ കോർപറേഷനിൽ 50 അംഗങ്ങളുള്ള ബിജെപി ഭരിക്കുന്നത് ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ്. സുഗതൻ എത്താതിരിക്കുകയോ സ്വതന്ത്രൻ പിന്തുണ പിൻവലിക്കുകയോ ചെയ്താൽ ഭരണം പോകും. ഇതിനൊപ്പം ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
ഭാരത്മാതാ, ആറ്റുകാലമ്മ, ബലിദാനികൾ തുടങ്ങിയ നാമങ്ങളിൽ സത്യപ്രതിജ്ഞ ചെയ്ത 20 പേരിൽ സുഗതൻ ഒഴികെ എല്ലാവരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. നാലാഴ്ചയ്ക്കകം സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനായില്ലെങ്കിൽ ബിജെപിയുടെ ഭരണം തുലാസിലാകും. സുഗതനെ രാജിവയ്പിക്കുക അല്ലെങ്കിൽ അയോഗ്യനാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രതിപക്ഷം നീങ്ങുന്നത്. അതിനെ ചെറുക്കാൻ ഭരണപക്ഷവും. എന്നാൽ, സുഗതനെതിരേ സമരത്തിലാണെങ്കിലും യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചത് ദുരൂഹതയായി. ഇത് ബിജെപി-എൽഡിഎഫ് ബന്ധത്തിന്റെ തെളിവാണെന്ന് യുഡിഎഫ് ആരോപിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞു ബിജെപി തുടങ്ങിയ ഭരണം തർക്കത്തിലും തമ്മിലടിയിലും ഞെരുങ്ങുകയാണ്. നഷ്ടം തിരുവനന്തപുരത്തുകാർക്കു മാത്രം.
അധികാരത്തിലെത്തിയാലും ഇടുങ്ങിയ പാർട്ടി രാഷ്ട്രീയം കൈവിടാത്ത ഭരണ-പ്രതിപക്ഷങ്ങൾ നാടിന് ഏറെ നാശമുണ്ടാക്കിയിട്ടുണ്ട്. ലോക്സഭയോ നിയമസഭയോ തദ്ദേശ സ്ഥാപനങ്ങളോ ആകട്ടെ, സ്വാതന്ത്ര്യം ലഭിച്ച് എട്ട് പതിറ്റാണ്ടോളമായിട്ടും സദ്ഭരണമെന്നത് ഇന്ത്യയിൽ ഒരു പ്രതീക്ഷ മാത്രമാണ്. കാലം കഴിയുംതോറും അതൊരു വിദൂര പ്രതീക്ഷയായി അകലുന്നതേയുള്ളൂ. തിരുവനന്തപുരം കോർപറേഷനിലും അതാണു കാണുന്നത്. കുടിവെള്ള പ്രശ്നം, സുപ്രീംകോടതി കൊല്ലാൻ അനുവദിച്ചിട്ടും പരിഹരിക്കാത്ത തെരുവുനായ ശല്യം, വെള്ളക്കെട്ട്, മാലിന്യസംസ്കരണം... കേരളത്തിന്റെ തീരാവ്യാധികളെല്ലാം തിരുവനന്തപുരത്തുമുണ്ട്. പക്ഷേ, ഇതിന്റെയൊന്നും പേരിലല്ല ജനപ്രതിനിധികൾ ഏറ്റുമുട്ടിയത്. അധികാരത്തിനും ഇടുങ്ങിയ രാഷ്ട്രീയത്തിനും വേണ്ടി മാത്രം. എന്നിട്ടും ജനം പ്രതീക്ഷിച്ചുകൊണ്ടേയിരിക്കുന്നത് ജനാധിപത്യത്തിലുള്ള വിശ്വാസത്തിലാണ്; കൈവിടാനാകില്ല.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി - യുഡിഎഫ് കൗൺസിലർമാർ ഏറ്റുമുട്ടിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് പി.കെ. ശ്രീമതി. കണ്ണ് കാണാത്ത അതിക്രമത്തിലേക്ക് തിരുവനന്തപുരം നഗരസഭ കൗൺസിലർമാർ മാറിയത് ലജ്ജാകരമാണെന്ന് ശ്രീമതി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പി.കെ. ശ്രീമതി വിമർശനവുമായി രംഗത്തെത്തിയത്. കേവലം ഉന്തും തള്ളുമല്ലെന്നും ഒരു വനിത അംഗം രണ്ടുപേരുടെ ഇടയിൽ ഞെരുങ്ങിപ്പോയെന്നും പി.കെ. ശ്രീമതി വിമർശിച്ചു.
അതേസമയം തിരുവനന്തപുരം കോർപറേഷനിൽ ഉണ്ടായ സംഘർഷത്തിൽ മ്യൂസിയം പോലീസ് കേസെടുത്തു. ബിജെപി കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ബിജെപി കൗൺസിലർമാരായ വി.ജി. ഗിരികുമാർ, വയൽക്കര രതീഷ്, പാപ്പനംകോട് സജി എന്നിവരും പ്രതികളാണ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്കിടെ ഇന്നു കൗണ്‍സില്‍ യോഗം ചേരും. 20 അംഗങ്ങള്‍ മാത്രമുള്ളതിനാല്‍ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസിന് അംഗീകാരം ലഭിക്കില്ല.
എന്നാൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്ക് എൽഡിഎഫ് പിന്തുണ നൽകില്ല. അവിശ്വാസ പ്രമേയ നീക്കങ്ങളോട് തത്കാലം പ്രതികരിക്കാനില്ലെന്നാണ് എൽഡിഎഫ് നിലപാട്. നയപരമായ പ്രശ്നമുണ്ടെന്നും നിലവില്‍ അവിശ്വാസത്തെ പിന്തുണയ്ക്കാനാകില്ലെന്നുമാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്.
അതേസമയം, കോർപറേഷനിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. തെരുവ്നായ വിഷയം, കുടിവെള്ള പ്രതിസന്ധി, മാലിന്യപ്രശ്നം എന്നിവ ഉയര്‍ത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്നു നടത്തുന്ന പ്രതിഷേധ മാര്‍ച്ച്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കത്തിന് തിരിച്ചടി. രാഷ്ട്രീയ കാരണങ്ങളാൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന് എൽഡിഎഫ് തീരുമാനിച്ചു. കോൺഗ്രസും സിപിഎമ്മും ഒന്നിച്ച് പ്രമേയം കൊണ്ടുവരുന്നത് ഭാവിയിൽ രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം.
101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചയ്ക്കെടുക്കണമെങ്കിൽ മൂന്നിലൊന്ന് അംഗങ്ങളുടെ (34 പേർ) പിന്തുണ വേണം. നിലവിൽ 20 അംഗങ്ങളുള്ള യുഡിഎഫിനോ 29 അംഗങ്ങളുള്ള എൽഡിഎഫിനോ ഒറ്റയ്ക്ക് പ്രമേയം കൊണ്ടുവരാൻ കഴിയില്ല. ഇരുപക്ഷവും ഒന്നിച്ചാൽ മാത്രമേ 49 അംഗങ്ങളാകൂ. ഒരു സ്വതന്ത്രന്റെയും പിന്തുണ ഇവർക്കുണ്ട്.
എന്നാൽ ബിജെപിയുടെ ഒരു കൗൺസിലർ (സുഗതൻ) കാപ്പ കേസിൽ ജയിലിലായതോടെ ഭരണപക്ഷത്തിന്റെ അംഗബലം 50 ആയി ചുരുങ്ങിയിരിക്കുകയാണ്. അവിശ്വാസ പ്രമേയ ചർച്ച നടക്കണമെങ്കിൽ പകുതിയിലധികം അംഗങ്ങൾ (51 പേർ) കൗൺസിലിൽ ഹാജരാകേണ്ടതുണ്ട്. ബിജെപി കൗൺസിലർമാർ വിട്ടുനിന്നാൽ ക്വാറം തികയാതെ പ്രമേയം തള്ളപ്പെടും.
National
ന്യൂഡൽഹി: ഒൻപതാം ക്ലാസിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രകീർത്തിച്ചുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ കെ.സി. വേണുഗോപാൽ. ചരിത്രം തിരുത്താനും വിഷം ചീറ്റാനുമുള്ള ബിജെപിയുടെ വകുപ്പായി എൻസിഇആർടി മാറിയെന്ന്
കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.
ചരിത്രത്തെ വികൃതമാക്കാനും വിദ്യാർത്ഥികളുടെ മനസിൽ വിഷം നിറയ്ക്കാനുമുള്ള ബിജെപിയുടെ ഒരു വകുപ്പായി എൻസിഇആർടി മാറി. മുൻകാലങ്ങളിൽ എന്താണ് പഠിക്കേണ്ടതെന്ന് തീരുമാനിക്കുന്ന ഏറ്റവും മികച്ച അക്കാദമിക് സ്ഥാപനമായിരുന്നു എൻസിഇആർടി. എന്നാൽ ഇപ്പോൾ നിരപരാധികളായ വിദ്യാർത്ഥികളെ വിഡ്ഢികളാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണത്തിന് കടുത്ത ഭീഷണി ഉയർത്തി അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ് നീക്കം. പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചാൽ കോർപ്പറേഷൻ ഭരണം ബിജെപിക്ക് നഷ്ടമാകുന്ന സാഹചര്യം സംജാതമാകും. തിങ്കളാഴ്ച കൗൺസിൽ യോഗം ചേരാനിരിക്കെയാണ് തലസ്ഥാന നഗരിയിൽ രാഷ്ട്രീയ നാടകങ്ങൾ മുറുകുന്നത്.
എന്നാൽ, കോർപ്പറേഷനില്‍ നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളിയാണെന്നും അതിന്റെ ഭാഗമായാണ് ഈ നീക്കങ്ങളെന്നുമാണ് ബിജെപിയുടെ ആരോപണം. നേരത്തെ കൗണ്‍സില്‍ യോഗം നീട്ടിവെക്കുന്നതിനെതിരെ യുഡിഎഫും എൽഡിഎഫും ശക്തമായ വിമർശനം ഉയർത്തിയതിനെ തുടർന്നാണ് യോഗം തിങ്കളാഴ്ചത്തേക്ക് നിശ്ചയിച്ചത്.
ബിജെപി കൗണ്‍സിലറായ ആര്. സുഗതൻ നിലവിൽ കാപ്പ കേസിൽ ജയിലിലാണ്. സുഗതനെ കൗൺസിലർ സ്ഥാനത്തുനിന്ന് ഉടനടി നീക്കണം എന്നാണ് എല്‍ഡിഎഫും യുഡിഎഫും ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നത്. ഇതേച്ചൊല്ലി കഴിഞ്ഞദിവസം കോർപ്പറേഷനില്‍ എൽഡിഎഫ് നടത്തിയ പ്രതിഷേധം വലിയ സംഘർഷത്തിലാണ് കലാശിച്ചത്. സുഗതനെതിരെ കാപ്പ ചുമത്തിയ നടപടിക്ക് ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം ഔദ്യോഗികമായി അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.
ജയിലിലായ കൗൺസിലർ സുഗതന്റെ മുൻപത്തെ സത്യപ്രതിജ്ഞ അസാധുവായിരുന്നു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സുഗതൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. 14 ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കാപ്പ ചുമത്തിയതിൽ ഇളവ് തേടി സുഗതൻ കാപ്പാ ബോർഡിനെയും സമീപിക്കും.
ജയിലിൽ കിടക്കുന്ന വ്യക്തിയുടെ പുനർസത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിൽ, സംസ്ഥാന സർക്കാരും വിഷയത്തിൽ അടിയന്തര നിയമോപദേശം തേടാൻ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ചത്തെ കൗൺസിൽ യോഗവും എൽഡിഎഫിന്റെ നിലപാടും ബിജെപി ഭരണത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകും.
National
ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിൽ അടുത്തിടെ ഉയർന്നുവന്നിട്ടുള്ള സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ പ്രതിരോധത്തിലായി ബിജെപി.
മധ്യപ്രദേശിലും അരുണാചൽ പ്രദേശിലും ഭരിക്കുന്ന മുഖ്യമന്ത്രിമാർക്കെതിരേ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുള്ള ഭൂമി കുംഭകോണ ആരോപണമുയരുമ്പോൾ ഉത്തർപ്രദേശിൽ അയോധ്യ രാമക്ഷേത്രത്തിലുണ്ടായ സംഭാവന തട്ടിപ്പാണ് ഭരണകക്ഷിയായ ബിജെപിയെ പ്രതിരോധത്തിലാക്കുന്നത്.
ഒരുവശത്ത് ഇരട്ട എൻജിൻ സർക്കാരുകൾ നിലനിൽക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തലവന്മാർത്തന്നെ ആരോപണ മുൾമുനയിൽ നിൽക്കുമ്പോൾ മറുവശത്ത് തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയായ അയോധ്യ ക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പും ബിജെപിക്കു പ്രഹരമായിരിക്കുകയാണ്.
പൊതുമരാമത്ത് വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു 1270 കോടി രൂപ വിലമതിക്കുന്ന കരാറുകൾ തന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുള്ള കമ്പനികൾക്കു നിയമവിരുദ്ധമായി നൽകിയെന്ന ആരോപണം തുടരുന്നതിനു പിന്നാലെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിക്കെതിരേയും ഭൂമി കുംഭകോണ ആരോപണം വരുന്നത്.
നിലവിൽ സിബിഐ അന്വേഷണം നേരിടുന്ന പേമ ഖണ്ഡുവിനെതിരേ പ്രതിപക്ഷം രാജി ആവശ്യമുയർത്തുമ്പോഴാണ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു മധ്യപ്രദേശ് മുഖ്യമന്ത്രിയായ മോഹൻ യാദവും കുടുംബവും ഉജ്ജയ്നിൽ 168 ഏക്കർ ഭൂമി വാങ്ങിച്ചുകൂട്ടിയെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
ഉജ്ജയ്നിലെ റോഡുകളും അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കാനുള്ള ഉജ്ജയ്ൻ മാസ്റ്റർ പ്ലാൻ 2035ന്റെ വിവരങ്ങൾ മുഖ്യമന്ത്രിയെന്ന നിലയിൽ അടുത്തറിയാമെന്നതാണ് മോഹൻ യാദവിനെ പ്രതിക്കൂട്ടിലാക്കുന്നത്. ഉജ്ജയ്ൻ എങ്ങനെയൊക്കെ വികസിക്കും എവിടെയൊക്കെ വികസിക്കും എന്നു നന്നായറിയാവുന്ന മോഹൻ യാദവും കുടുംബവും അതിനനുസരിച്ചാണ് ഭൂമി വാങ്ങിക്കൂട്ടിയത് എന്നാണ് പുറത്തുവന്ന വിവരം.
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാജ്യത്തെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിലൊന്നായ അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പും സാമ്പത്തിക ക്രമക്കേടും ഉത്തർപ്രദേശ് സർക്കാരിനെതിരേയും ബിജെപി നേതൃത്വത്തിനെതിരേയും കുറ്റപ്പെടുത്തലുകൾക്കു കാരണമാകുന്നുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെതിരെ കടുത്ത അഴിമതി ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്ത്. അയോധ്യയിലും ഉജ്ജയിനിലും നടന്ന കൊള്ളയ്ക്ക് പിന്നിൽ ബിജെപിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.
മധ്യപ്രദേശ് പിസിസി അധ്യക്ഷൻ ജിത്തു പട്വാരി ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 500 കോടി രൂപ വിലമതിക്കുന്ന ഭൂമി മോഹൻ യാദവിന്റെ ഉപദേശകന്റെ ട്രസ്റ്റ് വാങ്ങിയത് വെറും ഒരു രൂപയ്ക്കാണെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിക്കുന്നു.
പ്രധാനമന്ത്രി വിഷയത്തിൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും കോൺഗ്രസ് ചോദിക്കുന്നു. എന്തുകൊണ്ടാണ് തുച്ഛമായ വിലയ്ക്ക് ഇത്രയേറെ ഭൂമി വിറ്റതെന്നും, 168 ഏക്കർ ഭൂമി വാങ്ങാൻ മോഹൻ യാദവിന്റെ ബന്ധുക്കൾക്ക് പണം എവിടെ നിന്ന് ലഭിച്ചെന്നും ജിത്തു പട്വാരി ചോദിച്ചു.
ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ട് തെറ്റാണെങ്കിൽ എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്നും ജിത്തു പട്വാരി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ധാതു മണല്‍ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള ബജറ്റ് പ്രഖ്യാപനത്തെ ബിജെപി എതിര്‍ക്കുമെന്ന് ഷോണ്‍ ജോര്‍ജ്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിര്‍ദേശം കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗമാണെന്നും ഇത് വീണ്ടും അഴിമതിക്ക് വഴിയൊരുക്കുമെന്നും ഷോണ്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിഎംആര്‍എല്‍ മാസപ്പടി കേസുമായി പരാമര്‍ശിച്ച് ഇതും സമാനമായ രീതിയില്‍ ചിലരെ സഹായിക്കാനുള്ള ഗൂഢലക്ഷ്യമാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. 2019ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവ് പ്രകാരം പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ അല്ലാതെ മറ്റാര്‍ക്കും ഖനന അനുമതി ഇല്ല. അതുകൊണ്ടു തന്നെ ഇതിനെ സ്വകാര്യവത്കരിക്കുക എന്നുള്ള മുഖ്യമന്ത്രിയുടെ തീരുമാനം നിയമവിരുദ്ധമാണെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
രണ്ടു പതിറ്റാണ്ട് കാലമായി കേരളത്തിലെ ഇടത് വലതു മുന്നികളെ തീറ്റിപ്പോറ്റുന്നത് ഈ കരിമണല്‍ മാഫിയയാണ്. ഇതിന് അറുതി വരുത്തിയേ മതിയാവും ഈ വിഷയത്തില്‍ ബിജെപി ശക്തമായ സമര രംഗത്തത് ഉണ്ടാകും. കേരളത്തിന്റെ തീരത്തു നിന്നും ഇനി ഒരു കിലോ കരിമണല്‍ പോലും അനധികൃതമായി ഖനനം ചെയ്യാന്‍ ബിജെപി സമ്മതിക്കില്ലെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഷോണ്‍ ജോര്‍ജിന്റെ വാക്കുകള്‍:
കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗമാണ് ബജറ്റിലൂടെ കേരളത്തിന്റെ മുഖ്യമന്ത്രി അവതരിപ്പിച്ചത്. കേരളത്തിന്റെ തീരദേശത്ത് ആ വലിയ സ്വത്ത് ഒളിഞ്ഞു കിടപ്പുണ്ട്. കരിമണല്‍ കൊള്ളയുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍-എക്സാലോജിക് കേസ് ആരംഭിച്ചപ്പോള്‍ മുതല്‍ ഇതുമായി ബന്ധപ്പെട്ട് അറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റിനും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിയിലും നിരവധി ഹര്‍ജികള്‍ ഞാന്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അതില്‍ ഏറ്റവും മുഖ്യം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2024 നവംബര്‍ 19ന് ഹൈക്കോടതി ഈ വിഷയത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തികൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണിത്.
നാളിതുവരെയായും ഇതിന്മേല് ഒരു നടപടിയും ഉണ്ടായിട്ടില്ല. 2019ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഈ ഉത്തരവ് പ്രകാരം ഈ ഉത്തരവ് പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ അല്ലാതെ മറ്റാര്‍ക്കും ഖനന അനുമതി ഇല്ല. അതുകൊണ്ടു തന്നെ ഇതിനെ സ്വകാര്യവത്കരിക്കുക എന്നുള്ള മുഖ്യമന്ത്രിയുടെ തീരുമാനം നയമവിരുദ്ധമാണ്.
മാത്രമല്ല മറ്റാരെയോ സഹായിക്കാന്‍ വേണ്ടിയുള്ള അടുത്ത സിഎംആര്‍എല്ലിനെ സൃഷ്ടിക്കുവാനുള്ള ഗൂഢലക്ഷ്യമാണിത്. കേരള തീരത്തെ ഈ വലിയ സമ്പത്തിനെ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി മാറി മാറി വന്നിട്ടുള്ള ഇടതു വലതു മുന്നണികള്‍ കൃത്യമായി കൊള്ളയടിക്കുന്നു.
ആ കൊള്ളയടിച്ചതിന്റെ വീതം പറ്റിയതിന്റെ കേസാണ് ഇപ്പോള്‍ മാസപ്പടി ഇനത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. ആ വീതം പറ്റിയ ആളുകളുടെ ലിസ്റ്റ് ഇനിയും പുറത്തു വരാനുണ്ട്. ആ ലിസ്റ്റ് പുറത്തു വരുമ്പോള്‍ സംസ്ഥാന മന്ത്രിസഭയിലെ ഉന്നത പദവി വഹിക്കുന്നവരും ഉണ്ട്. അത് ഒന്നും രണ്ടും ലക്ഷം ഒന്നുമല്ല കോടികളാണ്.
വീണ്ടും അധികാരത്തില്‍ വന്ന് നിസാര ദിവസങ്ങള്‍ കൊണ്ടു തന്നെ അടുത്ത കൊള്ളയ്ക്കുള്ള കോപ്പ് കൂട്ടുകയാണ്. ഇതില്‍ രാഷ്ട്രീയത്തിനപ്പുറത്ത് നമ്മള് ചിന്തിക്കേണ്ട വളരെ ഗൗരവമുള്ള ഒരു വിഷയം നമ്മുടെ കുട്ടികള്‍ ജീവിക്കാന്‍ മാര്‍ഗമില്ലാതെ വിദേശത്തേക്ക് പലായനം ചെയ്യുമ്പോള്‍ നമ്മുടെ യഥാര്‍ത്ഥ സ്വത്തിനെ കൊള്ളയടിക്കാന്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇടതു വലത് നേതൃത്വങ്ങള്‍ നിന്നു കൊടുക്കുന്നു.
ഇലക്ട്രിക് വെഹിക്കിള്‍സിന്റെ ബാറ്ററി നിർമിക്കാന്‍ ആവശ്യമുള്ള പെര്‍മനന്റ് മാഗ്നെറ്റ് ഉല്പാദിപ്പിക്കാന് കഴിയുന്ന വലിയ ധാതുസമ്പത്ത് കേരള തീരത്ത് ഒളിഞ്ഞു കിടപ്പുണ്ട്. അത് മനസിലാക്കിയ വിദേശ കമ്പനികളും ഇന്ത്യയില്‍ തന്നെയുള്ള ഭീമന്മാരും നമ്മുടെ സര്‍ക്കാരിനെ സ്വാധീനിച്ചിട്ടുണ്ട് എന്ന് സംശയിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ 7500 കോടി രൂപ മാറ്റി വച്ചിട്ടുണ്ട്. 400 കോടി രൂപ മുടക്കിയാല്‍ ഒരു സ്വകാര്യ പങ്കാളിത്തവും ഇല്ലാതെ കേരള സംസ്ഥാനത്ത് ഈ മുഴുവന്‍ മിനറല്‍സും എക്സ്ട്രാക്ട് ചെയ്ത് ഗവണ്മെന്റ് സെക്ടറില്‍ തന്നെ ഇത് ചെയ്യാന്‍ കഴിയും.
നൂറുകണക്കിന് ചെറുപ്പക്കാര്‍ക്ക് ജോലി കൊടുക്കാന്‍ കഴിയും. പക്ഷെ അപ്പോള്‍ ഒരു പ്രശ്നമുണ്ട് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഇല്ലയെങ്കില്‍ അഴിമതി നടക്കില്ല. രണ്ടു പതിറ്റാണ്ട് കാലമായി കേരളത്തിലെ ഇടത് വലതു മുന്നികളെ തീറ്റിപ്പോറ്റുന്നത് ഈ കരിമണല്‍ മാഫിയയാണ്.
ഇതിന് അറുതി വരുത്തിയേ മതിയാവും ഈ വിഷയത്തില്‍ ബിജെപി ശക്തമായ സമര രംഗത്തത് ഉണ്ടാകും. കേരളത്തിന്റെ തീരത്തു നിന്നും ഇനി ഒരു കിലോ കരിമണല്‍ പോലും അനധികൃതമായി ഖനനം ചെയ്യാന്‍ ബിജെപി സമ്മതിക്കില്ല.
National
ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണത്തെ ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തോട് ഉപമിച്ച ബിജെപി എംപി തേജസ്വി സൂര്യ ക്ഷമാപണം നടത്തിയില്ലെങ്കിൽ സംസ്ഥാനത്ത് കാലുകുത്താൻ അനുവദിക്കില്ലെന്ന് കോൺഗ്രസ്. ക്ഷമാപണം നടത്താതെ തേജസ്വി തെലുങ്കാനയിൽ എത്തിയാൽ ശക്തമായ പ്രതിഷേധം നേരിടുമെന്ന് മുതിർന്ന നേതാവ് ബൽമൂർ വെങ്കിട്ട് മുന്നറിയിപ്പ് നൽകി.
തേജസ്വിയുടെ പ്രസ്താവന തെലുങ്കാനയിലെ ജനങ്ങളെ ആഴത്തിൽ വേദനിപ്പിക്കുന്നതാണ്. ഇത് തെലുങ്കാനയോടുള്ള ബിജെപിയുടെ യഥാർഥ മനോഭാവമാണ് കാണിക്കുന്നത്. ഈ വിവാദ പരാമർശത്തെ തള്ളിക്കളയാൻ ബിജെപി നേതൃത്വം ഇതുവരെ തയാറായിട്ടില്ലെന്നും ബൽമൂർ വെങ്കിട്ട് പറഞ്ഞു.
National
മുംബൈ: ‘ഓപ്പറേഷൻ ടൈഗർ’ വെറുമൊരു ട്രെയ്ലർ മാത്രമാണെന്നും യഥാർഥ സിനിമ റിലീസ് ചെയ്യാനിരിക്കുന്നതേയുള്ളൂവെന്നും ശിവസേന ഷിൻഡെ വിഭാഗം അധ്യക്ഷൻ ഏക്നാഥ് ഷിൻഡെ. മുംബൈയിലെ ഗോരേഗാവിൽ ശിവസേന സ്ഥാപക ദിനാഘോഷ റാലിയിൽ പ്രസംഗിക്കവെയാണ് ശിവസേന ഉദ്ധവ് വിഭാഗം എംപിമാരെ ബിജെപിയുടെ ഒത്താശയോടെ തന്റെ പാർട്ടിയിലേക്ക് വശീകരിക്കുന്ന നടപടിയെ അദ്ദേഹം ന്യായീകരിച്ചത്.
ഓപ്പറേഷൻ ടൈഗറിനുശേഷം പല നായ്ക്കളും കുരയ്ക്കാൻ തുടങ്ങിയെന്നും കൂട്ടമായി സഞ്ചരിക്കുന്ന ആടുകളെപ്പോലെയല്ല, ഒരു കടുവ ജനിക്കുന്നതുതന്നെ വേട്ടയാടാനാണെന്നും അത് ഒറ്റയ്ക്കാണു സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഎന്റെ സത്യസന്ധതയും കഠിനാധ്വാനവും കാരണമാണ് എംഎൽഎമാരും മന്ത്രിമാരും നേതാക്കളും എന്റെ സൈനികരായി എന്നോടു വിശ്വസ്തത പുലർത്തുന്നത്. ഞാൻ എപ്പോഴും അവർക്കൊപ്പമുണ്ട്, അവർക്ക് എപ്പോൾ വേണമെങ്കിലും എന്നെ സമീപിക്കാവുന്നതുമാണ്. ഞാൻ വീട്ടിൽ ചുമ്മാതിരിക്കാറില്ല, മറിച്ച് പുറത്തിറങ്ങി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയാണ് ചെയ്യുന്നത്-ഏക്നാഥ് ഷിൻഡെ കൂട്ടിച്ചേർത്തു.
മുംബൈ: ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തന്റെ നേതൃത്വത്തില്‍ വിശ്വാസമില്ലെങ്കില്‍ അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയാറാണെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. തനിക്കു നേതൃത്വത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് പാര്‍ട്ടി അംഗങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ ഏതു സാധാരണ പ്രവര്‍ത്തകനും ചുമതല കൈമാറാന്‍ തയാറാണ്. അധ്യക്ഷസ്ഥാനത്ത് കടിച്ചുതൂങ്ങില്ല. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിനുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും ശിവസേന സ്ഥാപകദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ ഉദ്ധവ് വ്യക്തമാക്കി.
കൂറുമാറ്റക്കാരെ പരോക്ഷമായി സൂചിപ്പിച്ച് ശിവസേനയാണ് പലരെയും ഇന്നത്തെ നിലയില്‍ എത്തിച്ചതെന്ന് താക്കറെ ഓര്‍മിപ്പിച്ചു. താന്‍ ഇല്ലായിരുന്നില്ലെങ്കില്‍ അവര്‍ എങ്ങനെ തെരഞ്ഞെടുപ്പില്‍ ജയിക്കുമായിരുന്നെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസുമായുള്ള ശിവസേനയുടെ സഖ്യത്തെ ന്യായീകരിച്ച താക്കറെ, കോണ്‍ഗ്രസിലേക്ക് പാര്‍ട്ടി ലയിക്കുമെന്ന അഭ്യൂഹം തള്ളി. ഈ ലയന വാര്‍ത്തയാണ് അടുത്തിടെയുണ്ടായ കൂറുമാറ്റങ്ങള്‍ക്കു കാരണമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.
“30 വര്‍ഷം ഞങ്ങള്‍ ബിജെപിക്കൊപ്പമുണ്ടായിരുന്നിട്ടും ബിജെപിയില്‍ ലയിച്ചിട്ടില്ലെങ്കില്‍, ഞങ്ങള്‍ എങ്ങനെ കോണ്‍ഗ്രസില്‍ ലയിക്കും’’അദ്ദേഹം ചോദിച്ചു. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ ‘മാതോശ്രീ’യെ (താക്കറെയുടെ വസതി) ഒരിക്കലും അപമാനിച്ചിട്ടില്ലെന്നും നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാർട്ടിയിലെ ആറു വിമത എംപിമാർ പ്രതിനിധാനം ചെയ്യുന്ന മണ്ഡലങ്ങൾ സന്ദർശിക്കാൻ ഉദ്ധവ് താക്കറെ തീരുമാനിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ശിവസേന ഉദ്ധവ് വിഭാഗത്തിലെ ആറ് എംപിമാർ ഇന്ന് ഷിൻഡെ വിഭാഗത്തിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. രണ്ടു ദിവസം മുന്‍പ് എത്തിയ വിമത എംപിമാർ ഡൽഹിയിലെ രഹസ്യകേന്ദ്രത്തിൽ തങ്ങുകയാണ്. അതേസമയം, കൂറുമാറ്റം സംബന്ധിച്ച് സ്പീക്കർ അനുകൂല നിലപാട് സ്വീകരിച്ചാലും വിഷയം സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെടുമെന്ന് ഉറപ്പാണ്.
പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ പാർട്ടി വിപ്പ് നൽകിയിട്ടും അതു ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും ഉദ്ധവ് വിഭാഗം സുപ്രീംകോടതിയെ സമീപിക്കുക. എംപിമാരുടെ കൂറുമാറ്റം നിയമവിരുദ്ധമാണെന്നും ഉദ്ധവ് പക്ഷം വാദിക്കും.
കൂറുമാറ്റക്കേസുകളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ലോക്സഭാ സ്പീക്കർക്കാണെങ്കിലും സ്പീക്കറുടെ തീരുമാനം പക്ഷപാതപരമാണെന്നു തോന്നിയാൽ സുപ്രീംകോടതിക്ക് ഇടപെടാമെന്ന് മുന്‍പ് ഒരു തെരഞ്ഞെടുപ്പുകേസിൽ കോടതി വ്യക്തമാക്കിയിരുന്നു.
National
ന്യൂഡൽഹി: രാജ്യത്തു വിലക്കയറ്റം കുതിച്ചുയരുമ്പോൾ ഭരണകക്ഷിയായ ബിജെപി മറ്റു പാർട്ടികളിൽനിന്നുള്ള ജനപ്രതിനിധികളെ പണം കൊടുത്തു വാങ്ങുന്ന തിരക്കിലാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
സാധാരണക്കാർക്ക് അടിസ്ഥാന ആവശ്യങ്ങൾപ്പോലും താങ്ങാൻ കഴിയുന്നില്ല. മോദിസർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മൂലം ജനങ്ങളുടെ സമ്പാദ്യം അതിവേഗം ഇല്ലാതാകുന്നു.
യുവാക്കൾ കടുത്ത തൊഴിലില്ലായ്മ നേരിടുകയാണ്. രാജ്യത്തു സാമ്പത്തിക അരക്ഷിതാവസ്ഥ തുടരുകയും ചെയ്യുന്നു- സമൂഹമാധ്യമമായ എക്സിലൂടെ ഖാർഗെ കുറ്റപ്പെടുത്തി.
രാജ്യത്തു ചില്ലറ വില്പന സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. പല നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തിനുപുറമെ മെഡിക്കൽ പണപ്പെരുപ്പം 15 ശതമാനത്തിനു മുകളിലാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
ഉദ്ധവ് താക്കറെയുടെ ശിവസേന, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിലെ എംപിമാരും എംഎൽഎമാരും കൂട്ടത്തോടെ ഭരണപക്ഷത്തേക്കു കൂറുമാറിയ പശ്ചാത്തലത്തിലാണ് ഖാർഗെയുടെ വിമർശനം.
ശിവസേന ഉദ്ധവ് വിഭാഗത്തിലെ എംപിമാരെ എൻഡിഎയുടെ ഭാഗമായ ഷിൻഡെ വിഭാഗത്തിലേക്ക് കൂറുമാറ്റിക്കാൻ ഓരോരുത്തർക്കും 50 കോടി വീതമാണു വാഗ്ദാനമെന്ന് ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റൗത്ത് ആരോപിച്ചിരുന്നു.
National
കോൽക്കത്ത: കോൽക്കത്ത വിമാനത്താവളത്തിന്റെ അറൈവൽ ഗേറ്റിന് സമീപം ബിജെപി-ടിഎംസി പ്രവർത്തകർ ഏറ്റുമുട്ടി. ഡൽഹിയിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം. അഭിഷേക് ബാനർജിയെ ലക്ഷ്യമിട്ട് ബിജെപി നടത്തിയ വധശ്രമമാണ് ഇതെന്ന് ടിഎംസി ആരോപിച്ചു.
ഡൽഹിയിൽ നിന്ന് രാത്രി 9.45-ഓടെയാണ് അഭിഷേക് ബാനർജി കോൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇദ്ദേഹം എത്തുന്നതിന് മുൻപ് ബിജെപി പ്രവർത്തകർ ചീഞ്ഞ മുട്ടകളുമായി വിമാനത്താവളത്തിന്റെ അറൈവൽ ടെർമിനലിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. അഭിഷേകിനെ സ്വീകരിക്കാൻ എത്തിയ ടിഎംസി പ്രവർത്തകർ ഇവരെ തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. ഇരുവിഭാഗവും ഏറ്റുമുട്ടുകയും ഹെൽമെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ച് അടിക്കുകയും ചെയ്തു.
സംഘർഷത്തെ തുടർന്ന് വിമാനത്താവളത്തിന് പുറത്ത് വലിയ രീതിയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്. വിമാനത്താവളത്തിന് പുറത്ത് സംഘർഷം തുടർന്നതിനാൽ, അഭിഷേക് ബാനർജിക്ക് നേരെയുള്ള അക്രമ സാധ്യത ഒഴിവാക്കാൻ പോലീസ് അദ്ദേഹത്തെ മറ്റൊരു പ്രത്യേക ഗേറ്റിലൂടെ പുറത്തെത്തിച്ചു. കനത്ത പോലീസ് സുരക്ഷയിൽ അദ്ദേഹം ഉടൻ തന്നെ വിമാനത്താവളത്തിൽ നിന്നും മടങ്ങി. പാർട്ടിയിലെ വിമത എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകാനാണ് അഭിഷേക് ബാനർജി ഡൽഹിയിൽ പോയത്.
National
ബംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി എംഎൽഎമാർ ക്രോസ്വോട്ട് ചെയ്ത സംഭവത്തിൽ ബിജെപി കേന്ദ്ര നേതൃത്വം കടുത്ത രോഷത്തിൽ.
കർണാടക നേതാക്കളെ ഡൽഹിയിലേക്കു വിളിപ്പിച്ചിരിക്കുകയാണ് കേന്ദ്ര നേതൃത്വം. അതേസമയം, സംഭവത്തിലെ യാഥാർഥ്യം കണ്ടെത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായി സംസ്ഥാന നേതൃത്വം അറിയിച്ചു.
വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഏതാനും ബിജെപി അംഗങ്ങൾ ക്രോസ് വോട്ട് ചെയ്തുവെന്നാണ് ആരോപണം. പ്രശ്നത്തിൽ വിശദീകരണത്തിന് ദേശീയ സെക്രട്ടറി രാധ മോഹൻ ദാസ് അഗർവാളിനെയും സംസ്ഥാന നേതൃത്വത്തെയും ഡൽഹിക്കു വിളിച്ചിരിക്കുകയാണ്.
ക്രോസ് വോട്ടിംഗ് നടന്നുവെന്ന് പത്രക്കുറിപ്പിൽ സമ്മതിച്ച ബിജെപി നേതൃത്വം അന്വേഷണത്തിന് എംഎൽസിമാരായ സി.ടി. രവി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. മഹേഷ്, എംഎൽഎ മഹേഷ് തെൻഗിൻകായി എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചതായും അറിയിച്ചു.