ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ബിജെപി മൂന്നാമതൊരു സ്ഥാനാർത്ഥിയെക്കൂടി അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതോടെ അട്ടിമറി ഭീതിയിൽ കോൺഗ്രസ്. എംഎൽഎമാരെ ബിജെപി ചാക്കിട്ടുപിടിക്കുന്നത് തടയാൻ മധ്യപ്രദേശിലെ തങ്ങളുടെ ജനപ്രതിനിധികളെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടകയിലേക്കും തെലങ്കാനയിലേക്കും മാറ്റാനുള്ള നടപടികൾ കോൺഗ്രസ് നേതൃത്വം ആരംഭിച്ചു.
നിലവിലെ നിയമസഭാ കക്ഷിബലം അനുസരിച്ച് ബിജെപിക്ക് രണ്ട് സ്ഥാനാർത്ഥികളെ മാത്രമേ സുഗമമായി വിജയിപ്പിക്കാൻ കഴിയൂ. എന്നാൽ ആർഎസ്എസ് പശ്ചാത്തലമുള്ള മഹേഷ് കേവതിനെക്കൂടി ഉൾപ്പെടുത്തി മൂന്നാമതൊരു സ്ഥാനാർത്ഥിയെക്കൂടി ബിജെപി ഗോദയിലിറക്കിയതാണ് കോൺഗ്രസ് ക്യാമ്പിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. മീനാക്ഷി നടരാജനെയാണ് കോൺഗ്രസ് ഇവിടെ തങ്ങളുടെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ക്രോസ് വോട്ടിംഗിലൂടെ കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിച്ച് മൂന്ന് സീറ്റും പിടിച്ചെടുക്കാനാണ് ബിജെപിയുടെ നീക്കം.
അതേസമയം, ജാർഖണ്ഡിലെ രണ്ട് രാജ്യസഭാ സീറ്റുകളിലൊന്നിൽ സഖ്യകക്ഷികളോട് ആലോചിക്കാതെ കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ കടുത്ത അതൃപ്തിയിലാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സോറൻ നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു. ഇന്നലെ ചർച്ചകളിലൂടെ വിഷയം പരിഹരിച്ചുവെന്ന് കോൺഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്ന് നടന്ന സുപ്രധാനമായ 'ഇന്ത്യ' സഖ്യയോഗത്തിൽ പങ്കെടുക്കാതെ പകരം പ്രതിനിധിയെ അയച്ച സോറന്റെ നീക്കം സഖ്യത്തിലെ വിള്ളൽ വ്യക്തമാക്കുന്നു.
ഇവിടെ സ്വതന്ത്രനായി പത്രിക സമർപ്പിച്ച പ്രമുഖ വ്യവസായി പരിമൾ നാഥ്വാനിയെയാണ് ബിജെപി പിന്തുണയ്ക്കുന്നത്. ജയമുറപ്പിക്കാൻ നാല് എംഎൽഎമാരുടെ പിന്തുണ കൂടി വേണമെന്നിരിക്കെ, ജാർഖണ്ഡിലും അട്ടിമറി ഒഴിവാക്കാനുള്ള കഠിനശ്രമത്തിലാണ് പ്രതിപക്ഷ സഖ്യം.
Tags : Rahul Gandhi Madhya Pradesh BJP Latest News