മുംബൈ: ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസിക പീഡനത്തില്‍ മനംനൊന്ത് നവവധു ജീവനൊടുക്കി. താനെ സ്വദേശിനി വിശാഖ തില്‍ക്കർ (26) ആണ് ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് വിശാഖയുടെ ഭർത്താവും ഡോക്ടറുമായ നിതിൻ തിൽക്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.
വിശാഖയുടെയും നിതിന്റെയും വിവാഹം കഴിഞ്ഞ് വെറും 48 ദിവസം മാത്രമുള്ളപ്പോഴാണ് യുവതി ജീവിതം അവസാനിപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ 30-നായിരുന്നു ഇരുവരുടെയും വിവാഹം.
വീട്ടിൽ നിന്ന് കൂടുതൽ പണവും സ്വർണവും വാങ്ങി വരാൻ ഭർതൃവീട്ടുകാർ വിശാഖയോട് ആവശ്യപ്പെട്ടിരുന്നു. വിശാഖയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനായി നിതിൻ വീടിനകത്തും പുറത്തുമായി നിരവധി സിസിടിവി കാമറകൾ സ്ഥാപിച്ചു. ഇതോടെ വിശാഖയുടെ സ്വകാര്യത പൂർണമായും നഷ്ടപ്പെട്ടു. കടുത്ത മാനസിക സംഘർഷത്തിലായിരുന്നു യുവതിയെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകി.
വീട്ടിൽ വച്ച് വിശാഖ ആരോടൊക്കെ സംസാരിക്കുന്നു, എന്തൊക്കെ ചെയ്യുന്നു എന്ന് ഈ കാമറകളിലൂടെ നിതിൻ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങി ആരോടെങ്കിലും സംസാരിച്ചാൽ വിശാഖയെ ക്രൂരമായ മർദിക്കും. അയല്‍വാസിയായ സ്ത്രീയോട് ചിരിച്ച് സംസാരിച്ചെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദിച്ചതിന്റെ രണ്ടാം ദിവസമാണ് വിശാഖ ജീവനൊടുക്കിയത്. താൻ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ച് വിശാഖ മരിക്കുന്നതിന് മുൻപ് അമ്മയെ ഫോണിൽ വിളിച്ച് കരഞ്ഞു പറഞ്ഞിരുന്നു. മകളുടെ ദയനീയാവസ്ഥ മനസിലാക്കിയ മാതാപിതാക്കൾ വിശാഖയെ ഭർതൃവീട്ടിൽ നിന്നും തിരികെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് യുവതി ജീവനൊടുക്കിയത്.
നിതിൻ, അമ്മ ഛായ, സഹോദരന് നിനദ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിൽ നിതിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ ഛായക്കും നിനദിനും വേണ്ടിയുള്ള തിരച്ചിൽ നടന്നുവരികയാണ്.
Tags : CCTV camera wife Newlywed