ചിറ്റൂർ: മഴക്കുറവും ദുർബലമായ തെക്കുപടിഞ്ഞാറൻ മൺസൂണും മൂലം രൂക്ഷമായ ജലക്ഷാമം നേരിടുന്ന ചിറ്റൂർ മേഖലയിലേക്ക് പറമ്പിക്കുളം-ആളിയാർ പദ്ധതി കരാർ പ്രകാരമുള്ള അധികജലം അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ മന്ത്രി മോൻസ് ജോസഫ് തമിഴ്നാട് മുഖ്യമന്ത്രി സി. വിജയ്ക്ക് കത്തയച്ചു. എംഎൽഎ സുമേഷ് അച്യുതൻ, പ്രദേശത്തെ ഗുരുതര ജലക്ഷാമവും കാർഷിക പ്രതിസന്ധിയും ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടത്.
ചിറ്റൂർ മേഖലയിലെ ജലസംഭരണികളിലും ഭൂഗർഭജല സ്രോതസുകളിലും ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നതോടെ കുടിവെള്ള വിതരണവും കൃഷിയും പ്രതിസന്ധിയിലായിരിക്കുകയാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. പിഎപി കരാർ പ്രകാരം ചിറ്റൂർ താലൂക്കിലെ ജലസേചനത്തിനും ചാലക്കുടി ബേസിനിലേക്കും കേരളത്തിന് അവകാശമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കരാർപ്രകാരമുള്ള അധിക ജലലഭ്യത നിലവിലുണ്ടെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ ജൂൺ ആദ്യപകുതിയിൽ ലഭിക്കേണ്ട 320 ദശലക്ഷം ഘന അടിയിൽ 173 ദശലക്ഷം ഘന അടി മാത്രമാണ് ലഭിച്ചതെന്നും, ജൂൺ രണ്ടാംപകുതിയിൽ ലഭിക്കേണ്ട 180 ദശലക്ഷം ഘന അടി വെള്ളം ഇനിയും ലഭിക്കാനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തിൽ കരാർ പ്രകാരമുള്ള അധികജലം ചിറ്റൂർ മേഖലയിലേക്കും ചാലക്കുടി ബേസിനിലേക്കും അനുവദിക്കണമെന്നും, ചിറ്റൂർ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ആവശ്യപ്പെട്ട പ്രതിദിനം 350 ക്യൂസെക്സ് വെള്ളം അടിയന്തരമായി വിട്ടുനൽകാൻ തമിഴ്നാട് സർക്കാർ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags : writes Tamil Nadu Chief Minister water supply Chittoor