കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് പരീക്ഷക്കായി തയാറെടുക്കുകയായിരുന്ന വിദ്യാർഥിനി ജീവനൊടുക്കി. കോവൈപുതുരിലെ പാർക്ക് ടൗൺ സ്വദേശിനി അനുകീർത്തന (19) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. വീണ്ടും നീറ്റ് പരീക്ഷയെഴുതാൻ ഭയമുണ്ടെന്ന് ബന്ധുക്കൾക്ക് സന്ദേശം അയച്ചതിന് പിന്നാലെയാണ് അനുകീർത്തന ജീവനൊടുക്കിയത്.
വാട്സ്ആപ്പ് സന്ദേശം കണ്ട് ബന്ധുക്കൾ വീട്ടിലെത്തി വാതിൽ തുറന്നപ്പോഴാണ് അബോധാവസ്ഥയിലായ അനുകീർത്തനയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു.
ഒരു വർഷമായി നീറ്റ് പരിശീലനത്തിലായിരുന്നു അനുകീർത്തന. ഇക്കുറി പരീക്ഷയെഴുതി മെഡിക്കൽ കോളജിൽ പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് കേന്ദ്ര സർക്കാർ പരീക്ഷ റദ്ദാക്കിയതും പുനഃപരീക്ഷ പ്രഖ്യാപിച്ചതും. ഇതോടെ അനുകീർത്തന കടുത്ത വിഷാദത്തിലായിരുന്നു എന്ന് കുടുംബം പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പോലീസ് കേസ് അനുകീർത്തനയുടെ ഫോൺ കസ്റ്റഡിയിൽ എടുത്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.