ന്യൂഡൽഹി: ഗുജറാത്ത് ഭീകരാക്രമണ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് അഞ്ചു സംസ്ഥാനങ്ങളിലെ പത്തിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന നടത്തി.
ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ നാല് അനധികൃത കുടിയേറ്റക്കാർ ഉൾപ്പെട്ട കേസിൽ പശ്ചിമ ബംഗാൾ, ത്രിപുര, മേഘാലയ, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലാണ് അന്വേഷണ ഏജൻസി പരിശോധന നടത്തിയത്.
ഗൂഢാലോചനക്കേസിൽ ഉൾപ്പെട്ട ബംഗ്ലാദേശികളുമായും അവരുടെ കൂട്ടാളികളുമായും ബന്ധപ്പെട്ട വിവിധ ഇടങ്ങളിലായിരുന്നു പരിശോധനയെന്ന് എൻഐഎ വക്താവ് പ്രസ്താവനയിൽ അറിയിച്ചു. റെയ്ഡിൽ പിടികൂടിയ വിവിധ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
2023ൽ രജിസ്റ്റർ ചെയ്ത കേസ് മുഹമ്മദ് സൊജിബ്മിയാൻ, മുന്ന ഖാലിദ് അൻസാരി, അസറുൾ അസ്ലാം, അബ്ദുൾ ലത്തീഫ് എന്നീ നാല് ബംഗ്ലാദേശ് പൗരന്മാരുമായി ബന്ധപ്പെട്ടുള്ളതാണ്. ഇവർ നിരോധിത ഭീകരവാദ സംഘടനയായ അൽക്വയ്ദയുടെ ഭാഗമാണെന്നും കൃത്രിമരേഖകൾ ഉപയോഗിച്ച് ഇന്ത്യയിലേക്കു കടന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ബംഗ്ലാദേശ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അൽക്വയ്ദ പ്രവർത്തകർക്കായി ഫണ്ട് ശേഖരിച്ചു കൈമാറ്റം ചെയ്യുന്നതിലും ഇവർക്കു പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.
Tags : NIA raid