ന്യൂഡല്‍ഹി: തര്‍ക്കം നിലനില്‍ക്കുന്ന മധ്യപ്രദേശിലെ ധറിലെ ഭോജ്ശാല ക്ഷേത്രം-കമല്‍ മൗല പള്ളി സമുച്ചയത്തില്‍ ബസന്ത് പഞ്ചമി ദിനമായ ഇന്നു പ്രാർഥന നടത്താന്‍ ഹിന്ദുക്കള്‍ക്കും വെള്ളിയാഴ്ച നിസ്കാരം നടത്താൻ മുസ്ലിംകള്ക്കും സുപ്രീംകോടതി അനുമതി നല്കി.
ഹിന്ദു ഉത്സവമായ ബസന്ത് പഞ്ചമിദിനമായ ഇന്ന് സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഹിന്ദുക്കൾക്കും ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെ മുസ്ലിംകൾക്കും പ്രാർഥന നടത്താനാണ് അനുമതി. നിസ്കാരത്തിനു വരുന്ന മുസ്ലിം സമുദായത്തിലെ ആളുകളുടെ എണ്ണം ജില്ലാഭരണകൂടത്തെ അറിയിച്ചിരിക്കണം. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിനും സുപ്രീംകോടതി നിര്‍ദേശം നല്കി.
ബസന്ത് പഞ്ചമിയില്‍ ഹിന്ദുക്കള്‍ക്ക് പ്രാർഥന നടത്താന്‍ പ്രത്യേക അവകാശം ആവശ്യപ്പെട്ട് ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റീസ് എന്ന ഹിന്ദു സംഘടനയാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
ഈ വര്‍ഷം ബസന്ത് ഇന്നായതാണു പ്രശ്നത്തിനു കാരണമായത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ 2003 ലെ ഉത്തരവ് ബസന്ത് പഞ്ചമിയും വെള്ളിയാഴ്ച പ്രാർഥനയും ഒന്നിച്ചുവന്നാലുള്ള സാഹചര്യത്തെക്കുറിച്ച് പറയുന്നില്ലെന്ന് ഹര്ജിക്കാരന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
ജനുവരി 23ന് മുഴുവന്‍ ദിവസവും ഹിന്ദുക്കള്‍ക്ക് തടസമില്ലാത്ത ആരാധനാസ്വാതന്ത്ര്യം അനുവദിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു. 2003ലെ എഎസ്ഐ ഉത്തരവ് പ്രകാരം മുസ്ലിംകള്ക്ക് ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെ സ്ഥലത്ത് വെള്ളിയാഴ്ച നിസ്കാരം നടത്താന്‍ അനുവദിക്കുന്നുണ്ട്.