ന്യൂഡൽഹി: കേരളം, ബംഗാൾ, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എൽപിജി സിലിണ്ടർ വില കുത്തനെ കൂടി പൊതുമേഖലാ എണ്ണക്കമ്പനികൾ. വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വിലയാണ് വർിധിപ്പിച്ചത്. ഒറ്റയടിക്ക് കൂട്ടിയത് 993 രൂപയാണ്. അപൂർവമായിട്ടാണ് ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത്.
ഇതോടെ സിലിണ്ടർ വില 3000 രൂപയും കടന്നു. 3085 രൂപയാണ് ഇന്ന് കൊച്ചിയിലെ വില. തിരുവനന്തപുരത്ത് 3106 രൂപ. കോഴിക്കോട്ട് 3117.5 രൂപ. ഹോട്ടൽ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയ്ക്ക് ഗുരുതര ആഘാതമാണ് ഈ വിലക്കയറ്റം. പ്രവർത്തനച്ചെലവ് കുത്തനെ കൂടുമെന്നതിനാൽ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാൻ ഇവർ നിർബന്ധിതരായേക്കും. വിലകൂട്ടുന്നത് ഉപഭോക്താക്കളെ അകറ്റാനും സാധ്യതയേറെയാണ്.
ഏപ്രിൽ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ കൂട്ടിയിരുന്നു. ജനുവരി ഒന്നിന് 111 രൂപയും മാർച്ച് ഒന്നിന് 28 - 31 രൂപയും മാർച്ച് ഏഴിന് 115 രൂപയും വർധിപ്പിച്ചിരുന്നു.
ഗാർഹിക സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില നിലവിൽ കൂട്ടിയിട്ടില്ല. ഗാർഹിക സിലിണ്ടർ, പെട്രോൾ, ഡീസൽ എന്നിവയുടെ വില തെരഞ്ഞെടുപ്പിന് പിന്നാലെ എണ്ണക്കമ്പനികൾ കൂട്ടുമെന്ന ആശങ്ക ശക്തമായിരുന്നു. എന്നാൽ പെട്രോൾ, ഡീസൽ വില കൂട്ടുമെന്ന പ്രചാരണങ്ങൾ കേന്ദ്രസർക്കാർ കഴിഞ്ഞദിവസം തള്ളിയിരുന്നു.
Tags : Oil company hike prices LPG cylinder commercial