ന്യൂഡല്‍ഹി: കേരളത്തിലടക്കം 7,000 പെട്രോള്‍ പമ്പുകളുള്ള രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയ്ലറായ നയാര എനര്‍ജി പെട്രോള്‍ ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് മൂന്നു രൂപയും വില കുറച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ കൂട്ടിയ അതേ തുകയാണു കുറച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് 1,000 രൂപ കൂട്ടിയ 19 കിലോയുടെ വാണിജ്യ പാചക വാതക സിലിണ്ടറിന് ഇന്നലെ 183.50 രൂപ കുറച്ചു. വ്യോമയാന ഇന്ധനവില ലിറ്ററിന് അഞ്ചു രൂപയും കുറച്ചിട്ടുണ്ട്.
എന്നാല്‍, മേയ് മാസത്തില്‍ നാലു തവണയായി പെട്രോള്‍ ലിറ്ററിന് 7.35 രൂപയും ഡീസല്‍ ലിറ്ററിന് 7.53 രൂപയും കൂട്ടിയ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില ഇനിയും കുറച്ചില്ല. രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ 90 ശതമാനവും പൊതുമേഖലാ എണ്ണക്കമ്പനികളുടെ കീഴിലാണ്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ബാരലിന് 110-120 ഡോളര്‍ വരെ കുതിച്ചുയര്‍ന്ന അസംസ്കൃത എണ്ണവില ഇപ്പോള്‍ 70-73 ഡോളറിലേക്കു താഴ്ന്നിട്ടും രാജ്യത്തു കൂട്ടിയ വിലപോലും കുറച്ചിട്ടില്ല. ഗാര്‍ഹിക എല്‍പിജി വിലയിലും ഇളവില്ല.
അമേരിക്കയും ഇസ്രയേലും ഫെബ്രുവരി 28 മുതല്‍ ഇറാനുമായി നടത്തിയ യുദ്ധം ഏറ്റവും രൂക്ഷമായ കഴിഞ്ഞ മാര്‍ച്ചില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിപ്പിച്ച ആദ്യത്തെ ഇന്ധന കമ്പനിയാണു നയാര. അന്നു കൂട്ടിയ അതേ തുകയാണ് ഇന്നലെ കുറച്ചത്. തിരുവനന്തപുരത്ത് നയാര പെട്രോളിന് 115.49 രൂപയും ഡീസലിന് 104.40 രൂപയുമാണ് വില.
അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞിട്ടും പൊതുമേഖലാ കമ്പനികളുടെ പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍ ആഗോള ഇന്ധനവിതരണത്തെ തടസപ്പെടുത്തിയതിന്റെ പേരിലായിരുന്നു ഇന്ധന വില കൂട്ടിയത്.
പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഇരട്ടിയോളമാക്കിയ വ്യോമയാന ഇന്ധന (എടിഎഫ്) വിലയില്‍ ലിറ്ററിന് അഞ്ചു രൂപ കുറച്ചത് ടാറ്റ, ഇന്‍ഡിഗോ അടക്കം സ്വകാര്യ വിമാനക്കമ്പനികള്‍ക്കു നേട്ടമാകും. ഡല്‍ഹിയില്‍ ലിറ്ററിന് 110 രൂപയാണ് പുതിയ വില. ഇന്ത്യന്‍ ഓയിലിന്റെ ജെറ്റ് ഇന്ധന വില ഏപ്രില്‍ ഒന്നിന് 115 ശതമാനം വര്‍ധിപ്പിച്ചിരുന്നു.
നാലു കോടി ബാരല്‍ എണ്ണ ഇറാന് വിറ്റു
ഇറേനിയന്‍ തുറമുഖങ്ങളിലെ അമേരിക്കയുടെ നാവിക ഉപരോധം നീക്കിയതിനുശേഷം 40 ദശലക്ഷം ബാരലിലധികം എണ്ണ കയറ്റുമതി ചെയ്തതായി ഇറാന് അറിയിച്ചു. റഷ്യയുടെ എണ്ണ കയറ്റുമതിയും സര്‍വകാല റിക്കാര്‍ഡിലെത്തി. ദിവസം ശരാശരി 70-75 ലക്ഷം ബാരല്‍ എണ്ണയാണ് റഷ്യ കയറ്റുമതി ചെയ്യുന്നത്.
Tags : Private company reduces fuel prices