രാജിവച്ച ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനപ്പണം വകമാറ്റി തട്ടിപ്പ് നടത്തിയെന്ന വിവാദത്തിന് പിന്നാലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനുമായ ചമ്പത് റായ് രാജിവച്ചു. തട്ടിപ്പിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ചമ്പത് റായിക്ക് പുറമെ ട്രസ്റ്റ് അംഗമായ ഡോ. അനിൽ മിശ്രയും തന്റെ പദവി ഒഴിഞ്ഞിട്ടുണ്ട്.
കേസിൽ പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും എട്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇരുവരുടെയും അടിയന്തര രാജി പുറത്തുവന്നിരിക്കുന്നത്. ക്ഷേത്ര ട്രസ്റ്റ് പുനഃസംഘടിപ്പിക്കണമെന്ന് എസ്ഐടി റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.
കേസിൽ അറസ്റ്റിലായ എട്ട് പേരിൽ ചമ്പത് റായുടെ അടുത്ത സഹായിയും ഡ്രൈവറുമായിരുന്ന രാംശങ്കർ യാദവ് എന്ന ടിന്നു യാദവും ഉൾപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാര പെട്ടികളുടെ താക്കോലുകൾ ഇയാളുടെ പക്കൽ നിന്നാണ് അന്വേഷണസംഘം കണ്ടെടുത്തത്.
പ്രതിഷ്ഠാ ചടങ്ങിന് ശേഷം 3,500 കോടി രൂപയുടെ പണത്തിന് പുറമെ വലിയ തോതിൽ സ്വർണം, വെള്ളി, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ചിരുന്നു. എന്നാൽ ഇവയ്ക്കൊന്നും കൃത്യമായ രേഖകൾ സൂക്ഷിച്ചിരുന്നില്ലെന്ന് എസ്ഐടി കണ്ടെത്തി.
ക്ഷേത്രത്തിൽ ജോലി ലഭിച്ചതിന് ശേഷം പ്രതികൾ അയോധ്യയിലും ലക്നോവിലും വൻതോതിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
തട്ടിപ്പിൽ പങ്കാളികളായ അഞ്ച് ക്ഷേത്ര ജീവനക്കാർ ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, രാജിവെച്ച ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ഡോ. അനിൽ മിശ്ര എന്നിവരുടെ പേരുകൾ എഫ്ഐആറിൽ ഉൾപ്പെട്ടിട്ടില്ല.
Tags : Champat Rai Ayodhya Shri Ram Janmabhoomi Teerth Kshetra Trust Latest News