ന്യൂഡൽഡഹി: രാജ്യത്ത് വലിയ ചർച്ചയായ തെരുവുനായ കേസിൽ അതീവ നിർണായകവും കർശനവുമായ ഉത്തരവുമായി സുപ്രീംകോടതി. മനുഷ്യ ജീവന് ഭീഷണിയാകുന്നതും അപകടകാരികളായതുമായ തെരുവുനായ്ക്കളെ കൊലപ്പെടുത്താൻ സുപ്രീംകോടതി അനുമതി നൽകി. പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന മുൻ ഉത്തരവിനെതിരെ മൃഗസ്നേഹികൾ സമർപ്പിച്ച അപേക്ഷയും കോടതി തള്ളി.
മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ. ജെ. അൻജാരിയാ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. പൊതുസുരക്ഷ മുൻനിർത്തി തെരുവുനായകൾക്കെതിരെ നടപടിയെടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽകണം. ഇവർക്കെതിരെ ക്രിമിനൽ നടപടികളോ കേസുകളോ പാടില്ല. നടപടികൾക്ക് തടസം നിൽക്കുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
അതേസമയം സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ തുടങ്ങിയ പൊതുയിടങ്ങളിൽ അലഞ്ഞുതിരിയുന്ന നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറുകളിലേക്ക് മാറ്റണം. നായകളെ പിടികൂടുന്നിടത്ത് തന്നെ തിരികെ തുറന്നുവിടരുത് എന്ന മുൻ ഉത്തരവിൽ ഇടപെടാനും കോടതി വിസമ്മതിച്ചു. ആനിമൽ ബർത്ത് കൺട്രോൾ ചട്ടങ്ങൾ പൂർണമായി നടപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും കോടതി നിരീക്ഷിച്ചു.
രാജ്യത്തെ എല്ലാ ജില്ലകളിലും പൂർണതോതിൽ പ്രവർത്തിക്കുന്ന എബിസി സെന്ററുകൾ ഉറപ്പാക്കണം. പേവിഷബാധ വാക്സിനുകളുടെ ലഭ്യത ഉറപ്പാക്കണം. നായ കടിയേറ്റവർക്ക് ചികിത്സ നൽകാൻ ആശുപത്രികളിൽ പ്രത്യേക സംവിധാനം ഒരുക്കണം. ദേശീയപാതകൾ, എക്സ്പ്രസ് വേകൾ, മറ്റ് റോഡുകൾ എന്നിവിടങ്ങളിൽ നിന്ന് അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ നീക്കം ചെയ്യണമെന്നും സുപ്രീംകോടതി പറഞ്ഞു.
മേൽനോട്ടത്തിന് ഹൈക്കോടതികളിൽ പ്രത്യേക ബെഞ്ച്
സുപ്രീംകോടതി ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ എല്ലാ ഹൈക്കോടതികളിലും രണ്ടംഗ പ്രത്യേക ബെഞ്ച് രൂപീകരിക്കാനും കോടതി ഉത്തരവിട്ടു. സംസ്ഥാന ചീഫ് സെക്രട്ടറിമാർ സ്വീകരിച്ച നടപടികൾ ഓഗസ്റ്റ് അഞ്ചിനുള്ളിൽ അതത് ഹൈക്കോടതികളെ ബോധിപ്പിക്കണം. ഹൈക്കോടതികൾ ഈ വിവരങ്ങൾ നവംബർ 17-നകം സുപ്രീംകോടതിയിൽ റിപ്പോർട്ടായി സമർപ്പിക്കേണ്ടതുണ്ട്.
Tags : Street dog Supreme Court Latest News